തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്ടഡിസ്, തിരുവല്ലയിലെ
സെന്റ് ജോണ്‍സ് കത്തിദ്രല്‍, പാലക്കാട് അഗളിയിലെ അഹാഡ്‌സ് ആസ്ഥാനം
എന്നിങ്ങനെ കേരളത്തില്‍ എവിടെ നോക്കിയാലും കാണാം ലാറി ബേക്കര്‍ എന്ന
ഇംഗ്ലീഷ് വാസ്തുശില്പിയുടെ കരവിരുതുകള്‍. അദ്ദേഹത്തിന്റെ നൂറാം
ജന്മവാര്‍ഷികത്തില്‍ ഒരുതിരിഞ്ഞു നോട്ടത്തിനു സമയമായി.
ഗാന്ധിജിയില്‍ ആകൃഷ്ടനായി ഇന്ത്യയിലെത്തി അറുപതു വര്ഷം ജീവിച്ച ആ മഹാശില്പി
(1917-2007) കൈവക്കാത്ത നിര്‍മാണമേഖലകള്‍ ഇല്ല. എണ്ണമറ്റ വീടുകള്‍, വന്‍
ഓഫീസ് സമുച്ചയങ്ങള്‍, മനോഹരമായ ആരാധനാലയങ്ങള്‍ എന്നിങ്ങനെ പോകുന്നു
അദ്ദേഹത്തിന്റെ ശാശ്വത സ്മാരകങ്ങള്‍.
ഇംഗ്ലണ്ടിലെ ബെര്‍മിങ്ങാമില്‍ 1917 മാര്‍ച്ച് 2നു ജനിച്ചു ബെര്‍മിങ്ങാം
സ്‌കൂള്‍ ഒഫ് ആര്കിടെക്ചറില്‍ പഠിച്ച ലാറന്‍സ് വില്‍ഫ്രെഡ് ബേക്കര്‍,
യുദ്ധരംഗത്ത് ആതുരശുശ്രുഷ ചെയ്യാന്‍ ആദ്യം ചൈനയില്‍ പോയി ലെപ്രസി
മിഷനില്‍ പ്രവര്‍ത്തിക്കാനായി ഇന്ത്യയില്‍ എത്തിപിന്നെ മടങ്ങിപോയില്ല.
ഉത്തരപ്രദേശിലെ ഫൈസാബാദില്‍ ഒരു ലെപ്രസി സാനടോരിയം നിര്‍മിക്കുകയായിരുന്നു
ആദ്യദൌത്യം അവിടെ സുഹൃത്തായ ഡോ.പി.ജെ ചാണ്ടിയുടെ സഹോദരി ഡോ. എലിസബത്തിനെ
കണ്ടുമുട്ടി. കോട്ടയംകാരി എലിസബത്ത് ഡോ. ഐഡ സ്‌കഡരുടെ കീഴില്‍
വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ പഠിച്ച ആളായിരുന്നു. രണ്ടുവര്‍ഷത്തിനു
ശേഷം 1948-ല്‍ അവര്‍ വിവാഹിതരായി.
ഉത്തര പ്രദേശില്‍ തന്നെ ഹിമാലയസാനുക്കളില്‍ നേപ്പാള്‍ അതിര്‍ത്തിയിലുള്ള
പിതാറഗറിനടുത്ത ചന്ദാഗില്‍ ആയിരുന്നു പിന്നീടുള്ള പതിനഞ്ച് വര്ഷം. അവിടെ
എത്തിപെടാന്‍ അല്‍മോരയില്‍ നീന്ന് എണ്‍പത് കിലോമീറ്റര്‍ കാല്‍നടയായി
സഞ്ചരിക്കേണ്ടി വന്നു. എട്ടുദിവസം എടുത്തു. ഏഴായിരം അടിമുകളില്‍ മനോഹരമായ
കുഗ്രാമം. നോക്കെത്താതെ കിടക്കുന്ന മഞ്ഞുമലകള്‍. ദേവദാരും പൈനും ഓക്കും
നിറഞ്ഞ പ്രതലം. അവക്കിടയില്‍ ആശുപത്രി സ്ഥപിച്ചു.
നേപ്പാളില്‍നിന്നു പോലും രോഗികള്‍ എത്തി. എട്ടുദിവസം നടന്നാണത്രേ പലരും
ചികിത്സക്കെതിയത്. ഒരിക്കല്‍ നേപ്പാളിലും പോയി ചികിത്സിച്ചു. പശ്ചിമ
നേപ്പാളിലെ ഒരു രാജകുടുംബത്തിനു വേണ്ടി. കുതിരപ്പുറത്തു സഞ്ചരിക്കേണ്ടി
വന്നു. ചൈനാ അതിര്‍ത്തിയിലെ ഭോട്ടിയകളെ സുഹൃത്തുക്കളാക്കി. കാളി ഗംഗ നദി
നീന്തികടന്നു അവരുടെ നാടും കണ്ടു.
മൂന്നു കുട്ടികള്‍ വിദ്യ, തിലക്, ഹൈഡി ആയപ്പോള്‍ ഹിമാലയത്തില്‍നിന്ന്
കേരളത്തിലേക്ക് പോരാന്‍ ന്തീരുമാനിച്ചു. കുട്ടികളുടെ പഠിത്തമായിരുന്നു
പ്രധാന കാരണം. മാത്രവുമല്ല, ബേക്കര്‍ തന്റെ വാസ്തുശില്പ ചാതുര്യം
പൂര്‍ണമായി ഉപയോഗിക്കാനും ആഗ്രഹിച്ചു. ഡോ. എലിസബത്ത് കോട്ടയംകാരി
ആയിരുന്നതിനാല്‍ കോട്ടയം ജില്ലയിലെ വാഗമണ്ണില്‍ ആണു ആദ്യം ചേക്കേറിയത്.
1963-ല്‍.
വാഗമണ്ണിലെ കുരിശുമല ആശ്രമത്തോടു ചേര്‍ന്നു മിത്രനികേതന്‍ എന്നൊരു
ആശുപത്രിയും സ്വന്തമായി ഒരു വീടും അദേഹം നിര്‍മിച്ചു. സ്വന്തം ശൈലിയില്‍
ഇഷ്ടിക തേക്കാതെ നിര്‍മിച്ച ആ മന്ദിരങ്ങള്‍ എഴുപതു വര്‍ഷങ്ങ.ള്‍
കഴിഞ്ഞിട്ടും പുതുമ നശിക്കാതെ ഇന്നും നിലകൊള്ളുന്നു. 'സൂര്യോദയവും
അസ്തമയവും കാണാന്‍ ജനാലകള്‍. സ്വിസ്സ് ഷാലെ പോലെ ഏറ്റം മനോഹരമായിരുന്നു ആ
വീട്. തൊട്ടുമുന്‍പില്‍ ഒരു തടാകവും' എലിസബത്ത് എഴുതി. തിരുവിതാങ്കൂര്‍
മന്ത്രി ടി.എം.വര്‍ഗീസിന്റെ മകനു വേണ്ടി അദ്ദേഹം കോട്ടയത്തെ
കുന്നിന്മുകളില്‍ നിര്‍മിച്ച മൂന്നുനില കെട്ടിടത്തി.ല്‍ നിന്നാല്‍
ആലപ്പുഴ ലൈറ്റ്‌ഹൌസിന്റെ വെളിച്ചം കാണാം.
ബേക്കര്‍ ദമ്പതികള്‍ കുട്ടികലോടൊപ്പം 1969-ല്‍ തിരുവനതപുരത്തേക്ക് മാറി.
ആദ്യം വെള്ളനാട് മിത്രനികേതനില്‍ ആയിരുന്നു താമസം. നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍ക്ക് തിരക്ക് വര്‍ദ്ധിച്ചതോടെ നഗരത്തി.ല്‍
നാലാഞ്ചിറയില്‍ വീട് വച്ച് 'ദ ഹാംലെറ്റ്' എന്ന് പേരിട്ടു. പൊളിച്ച പഴയ
വീടുകളുടെ ഭാഗങ്ങളും റിസൈക്കിള്‍ ചെയത വസ്തുക്കളും ഈ വീടിനു വേണ്ടി
ഉപയോഗിച്ചു. അതിലിരുന്നാല്‍ അങ്ങ് ദൂരെ അഗസ്ത്യമല വരെ കാണാന്‍ കഴിയും.
ഇന്ത്യയിലെ പാവപ്പെട്ട ജനലക്ഷങ്ങള്‍ക്ക് തലചായ്ക്കാന്‍ നാട്ടില്‍
ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ഏറ്റം ചെലവ് കുറഞ്ഞ
രീതിയിള്‍ കേട്ട്ടങ്ങള്‍ നിര്‍മിക്കുക എന്ന അദ്ദേഹത്തിന്റെ ആശയം ഒരു
വിപ്ലവം തന്നെ സൃഷ്ടിച്ചു. കേരളത്തിലെ ക്ഷേത്രങ്ങളും തറവാടുകളും അദ്ദേഹം
പലവുരു സന്ദര്‍ശിക്കുമായിരുന്നു. കാലാവസ്തക്കനുസൃതമായി തീര്‍ത്ത അവയുടെ
ചെരിഞ്ഞ മേല്‍പുരകള്‍ അദ്ദേഹതിന്റെയും ആശയമായിരുന്നു. അദ്ദേഹം തന്നെ
മേസ്തിരിമാരുടെ കൂടെ പണിക്കെത്തുമായിരുന്നു. എല്ലാവരും അദേഹത്തെ 'ഡാഡി'
എന്നു വിളിച്ചു.
'അച്ഛന്റ വാസ്തുശില്‍പ പൈതൃകം മക്കള്‍ക്കാര്‍ക്കും കിട്ടിയില്ല.
പഠിത്തത്തില്‍ ഞങ്ങളുടെ ഇഷ്ടം മാത്രമേ അദ്ദേഹം നോക്കിയുള്ളൂ. പക്ഷേ ആ
പാരമ്പര്യം കേരളത്തില്‍ നിരവധി ജനങ്ങള്‍ കൊണ്ടുനടക്കുന്നു എന്നത്
അഭിമാനകരമാണ്,' മൂത്ത പുത്രി വിദ്യ (ഐ എ എസ്.(റിട്ട.) എല്‍...
രാധാകൃഷ്ണന്റെ ഭാര്യ) ഒരു അനുസ്മരണത്തില്‍ പറയുന്നു.
ആ കുറവ് വിദ്യയുടെ പുത്രന്‍ വിനീത് രാധാകൃഷ്ണന്‍ പരിഹരിച്ചിട്ടുണ്ട്. ഐഐടി
ഡല്‍ഹി, ഇന്‍സീദ് ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പഠിച്ചു അമേരിക്കയില്‍
ജോലി ചെയ്തിട്ടുള്ള വിനീത് ജോലി നിറുത്തിവച്ചു മൂന്ന് വര്ഷം കൊണ്ടു ഒരു
ഫുള്‍ ലെങ്ത് ഫീച്ചര്‍ ഫിലിം നിര്‍മ്മിച്ചു''Uncommon Sense; The Life and
Architecture of Laurie Baker'. രണ്ടു മണിക്കൂര്‍ നീണ്ട ഈ ചിത്രം
എ.ന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ഇടയിലും പുറത്തും വലിയ സദസുകളെ
ആകര്‍ഷിച്ചു വരുന്നു.
ബേക്കറുടെ വാസ്തു ആശയങ്ങളെ കുറിച്ച് അദ്ദേഹം തന്നെ പറയുന്ന ഭാഗങ്ങള്‍
ചിത്രത്തിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ക്രിസ്ടിന ഫോസ്‌റര്‍ എടുത്ത
ചിത്രത്തില്‍ അത് വേണ്ടുവോളമുണ്ട്. അതിനെക്കുറിച്ച് കനപ്പെട്ട പഠനം
നടത്തിയ ആര്‍കിടെകറ്റ് ഗൌതം ഭാട്ടിയ, പ്രശസ്തനായ ജെരാര്ദ് ദ കുഞ്ഞ
തുടങ്ങിയവരുമായുള്ള അഭിമുഖവും അരുന്ധതി റോയ് തുടങ്ങിയവരുടെ സാക്ഷ്യങ്ങളും
ചിത്രത്തെ ഭാവസുന്ദരമാക്കുന്നു.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ലാറി ബേക്കര്‍
എന്നോ വിനീത് രാധാകൃഷ്ണന്‍ എന്നോ അടിക്കുക. ലാറി ബേക്കര്‍ 2007 ല്‍ 90ആം
വയസിലും ഡോ എലിസബത്ത് 2011 ല്‍ 95 ആം വയസിലും അന്തരിച്ചു. ബേക്കറുടെ ശൈലി
മുന്നോട്ടു കൊണ്ടുപോകാന്‍ 1984-ല്‍ സി. അച്യുതമേനോനും ഡോ. കെ.എന്‍. രാജും,
ലാറി ബേക്കറും ടി.ആര്‍. ചന്ദ്രദത്തും ചേര്‍ന്നു തുടങ്ങിയ കോസ്റ്റ്‌ഫോര്‍ഡ്
എന്ന സ്ഥാപനം ഇന്നും സജീവമായി രംഗത്തുണ്ട്.
വാസ്തുശില്‍പകലയെക്കുറിച്ച് ബേക്ക'ര്‍ സ്വന്തം കയ്യക്ഷരത്തി.ല്‍ ഏഴ്
ഗ്രന്ഥങ്ങള്‍ പ്രസിധ്ധീകരിക്കുകയുണ്ടായി. 'The Other Side of Laurie
Baker' എന്ന പേരില്‍ ഇംഗ്ലിഷിലുള്ള മനോഹരമായ ഓര്‍മ്മക്കുറിപ്പുക.ള്‍
ഡോ.എലിസബത്ത് 2007ല്‍ പുറത്തിറക്കി. വരകള്‍ക്ക് പ്രസിദ്ധനായ ബേക്കര്‍
തന്നെയാണ് മുഖചിത്രം വരച്ചത്.