Image

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം രണ്ടാഴ്‌ചയ്‌ക്കകം

Published on 16 April, 2017
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം രണ്ടാഴ്‌ചയ്‌ക്കകം


കൊച്ചി :യുവനടിയെ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാന പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ രണ്ടാഴ്‌ചയ്‌ക്കകം കുറ്റപത്രം നല്‍കും. 

ഫോണ്‍, മെമ്മറി കാര്‍ഡ്‌, സിസി ടിവി ദൃശ്യങ്ങള്‍ എന്നിവയുടെ ശാസ്‌ത്രീയ പരിശോധനാഫലം വിചാരണവേളയില്‍ കോടതി പരിശോധിക്കും. സുനിയുടെ അഭിഭാഷകന്‍ പ്രതീഷ്‌ ചാക്കോയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക്‌ പൊലീസ്‌ നീങ്ങിയേക്കും.

ഫെബ്രുവരി 17ന്‌ രാത്രിയാണ്‌ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം നടിയെ ആക്രമിച്ച്‌ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്‌. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തു. 

 കേസില്‍ ഇതുവരെ സുനി ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. പിടിയിലായ പ്രതികളുടെ ഫോണ്‍രേഖകള്‍ ഭൂരിഭാഗവും പൊലീസ്‌ ശേഖരിച്ചു കഴിഞ്ഞു. നടി സഞ്ചരിച്ച കാറിനെ ടെമ്പോ ട്രാവലറില്‍ പ്രതികള്‍ പിന്തുടരുന്ന ദൃശ്യങ്ങളും ലഭിച്ചു. 

 സുനില്‍കുമാര്‍ അങ്കമാലിയിലെ അഭിഭാഷകനു കൈമാറിയ മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്‌ത്രീയ പരിശോധനാഫലം കോടതിയില്‍ നല്‍കിയിട്ടുണ്ട്‌. ഇത്‌ പൊലീസിന്‌ കൈമാറിയിട്ടില്ല. ഇത്‌ വിചാരണവേളയില്‍ തെളിവായി കണക്കാക്കും.

നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത്‌ അഭിഭാഷകന്‍ പ്രതീഷ്‌ ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ്‌ സുനി പൊലീസില്‍ നല്‍കിയ മൊഴി. പൊലീസ്‌ രണ്ടുപ്രാവശ്യം പ്രതീഷിനെ വിളിപ്പിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സംബന്ധിച്ച്‌ സൂചനകളൊന്നും നല്‍കിയില്ല. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ ഫോണ്‍ കണ്ടെത്താന്‍ പ്രതീഷിനെ നിയമപരമായി കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്‌തേക്കും.

അങ്കമാലി ഒന്നാം ക്‌ളാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിലാണ്‌ കുറ്റപത്രം നല്‍കുകയെന്ന്‌ അന്വേഷണത്തിന്‌ നേതൃത്വംനല്‍കുന്ന ഡിവൈഎസ്‌പി കെ ജി ബാബുകുമാര്‍ പറഞ്ഞു. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക