കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയ
വിദ്യാര്‍ഥികളുടെ അടിവസ്‌ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ
കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ ഇടപെടണമെന്നു സംസ്ഥാന മനുഷ്യാവകാശ
കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തുസംബന്ധിച്ച ദേശീയ കമ്മീഷനു സംസ്ഥാന മനുഷ്യാവകാശ
കമ്മീഷന്‍ കത്തയച്ചു.
വിദ്യാര്‍ഥികളുടെ വസ്‌ത്രം അഴിപ്പിച്ചത് ഗുരുതരമായ
മനുഷ്യാവകാശ ലംഘനമാണെന്നും സിബിഎസ്‌ഇ റീജണല്‍ ഡയറക്ടര്‍ മൂന്നാഴ്‌ചക്കകം വിശദീകരണം
നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയും
വിശദീകരണം നല്‍കണമെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കമ്മീഷന്‍
ആവശ്യപ്പെട്ടിടുണ്ട്.
ഞായറാഴ്‌ച നടന്ന നീറ്റ് പരീക്ഷയിലാണ് നിബന്ധനകളുടെ പേരില്‍ കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ ബ്രായും ജീന്‍സും അഴിച്ച് പരിശോധന നടത്തിയത്. ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ചുമാറ്റുകയുംചെയ്‌തു.
അടിവസ്‌ത്രങ്ങള്‍ വരെ അഴിപ്പിച്ച് നടത്തിയ പരിശോധനയില്‍
വിദ്യാര്‍ഥിനികള്‍ മാനസികമായി തളരുകയും ചെയ്‌തു. മിക്ക പരീക്ഷ കേന്ദ്രങ്ങളിലും
കണ്ണിരോടെയാണ് വിദ്യാര്‍ഥിനികള്‍ ഹാളിലേക്ക് കയറിയത്.
കണ്ണൂരിലെ ചില സ്വകാര്യ
സ്‌കൂളുകളില്‍ പരീക്ഷയ്‌ക്കെത്തിയവരില്‍ നിന്നാണ് പരാതികള്‍ അധികവും.
ഇതിനെതിരെ
സി.ബി.എസ് സിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിമെന്ന് രക്ഷിതാക്കള്‍
അറിയിച്ചു. ഇത്തരം കടുത്ത നടപടികള്‍ വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം
തകര്‍ത്തുകളഞ്ഞു എന്നും പരീക്ഷക്കെത്താന്‍ വൈകിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പരീക്ഷ നന്നായി എഴുതാന്‍ കഴിഞ്ഞില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പ്രവേശനപ്പരീക്ഷ നിബന്ധനകള്‍
പാലിക്കാതെ എത്തിയവരെയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.
കുഞ്ഞിമംഗലം
കൊവ്വപ്പുറം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം.
രാവിലെ 8.30-ന്
തുടങ്ങുന്ന പരീക്ഷയ്‌ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍
ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചത്.
മെറ്റലിന്റെ ഹുക്ക് ഉള്ള ബ്രായും ജീന്‍സിന്റെ മെറ്റല്‍ കൊളുത്തുമുള്ള വസ്‌ത്രം
ധരിച്ചവരും കുടുങ്ങി. മെറ്റല്‍ ഡിറ്റക്‌റ്ററില്‍ നടത്തിയ പരിശോധനയില്‍ ബീപ്
സൗണ്ട് കേട്ടതോടെയാണ് ബ്രാ അഴിച്ച് മാതാപിതാക്കളെ ഏല്‍പ്പിക്കാന്‍
വിദ്യാര്‍ഥിനികളോട് ആവശ്യപ്പെട്ടത്.
അയല്‍വീട്ടുകാരായ സ്‌ത്രീകള്‍ പലരും
പെണ്‍കുട്ടികള്‍ക്ക് വസ്‌ത്രങ്ങള്‍ നല്‍കാന്‍ തയ്യാറായി. എന്നാല്‍ ഇക്കൂട്ടത്തിലെ
ചുരിദാറുകളുടെ കൈകള്‍ അധികൃതര്‍ മുറിച്ചുമാറ്റി.
പരീക്ഷയ്‌ക്ക് തൊട്ടുമുമ്പാണ്
ഇത്തരം നടപടികളുണ്ടായതെന്നതിനാല്‍ പല കുട്ടികളും പരീക്ഷയെഴുതാന്‍
വൈകി.
പരിശോധനകള്‍
അതിരു കടന്നതായാണ് മാതാപിതാക്കളും വിദ്യാര്‍ഥിനികളും ഒരുപോലെ പറയുന്നത്.