Image

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു

Published on 20 May, 2017
 പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു
തിരുവനന്തപുരം: വീട്ടില്‍ പൂജയ്‌ക്കെന്ന പേരില്‍ വന്ന്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു. ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയാണ്‌ പീഡനം ചെറുക്കാന്‍ വേണ്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്‌. 

 കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന സ്വാമിയാണ്‌ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌. 

സംഭവത്തെക്കുറിച്ച്‌ പേട്ട പൊലീസ്‌ നല്‍കുന്ന വിവരങ്ങള്‍ ഇപ്രകാരമാണ്‌. 

 പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന കാലം മുതല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വാമി എന്നറിയപ്പെടുന്ന ഹരി നിരന്തരം എത്തുമായിരുന്നു. എറണാകുളം കോലഞ്ചേരി സ്വദേശിയായ ഇയാള്‍ ഗണേശാനന്ദ തീര്‍ത്ഥസ്വാമി എന്ന പേരിലും അറിയപ്പെടുന്നയാളാണ്‌. അസുഖം ബാധിച്ച അച്ഛനും അമ്മയും മാത്രമാണ്‌ പെണ്‍കുട്ടിയുടെ വീട്ടിലുളളത്‌. 

 അമ്മയുമായുളള സൗഹൃദം മുതലെടുത്താണ്‌ ഇയാള്‍ വീടുമായി ബന്ധം സ്ഥാപിക്കുന്നത്‌. തുടര്‍ന്ന്‌ പൂജയ്‌ക്കായിട്ടാണ്‌ ഇയാള്‍ വീട്ടിലെത്തിയിരുന്നത്‌. വര്‍ഷങ്ങളോളമായി ഈ വീടുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ പ്ലസ്‌ ടുവിന്‌ പഠിക്കുന്ന കാലം മുതലെ പീഡിപ്പിച്ചിരുന്നതായി  യുവതി പൊലീസിന്‌ മൊഴി നല്‍കി.

 ഇന്നലെ വൈകിട്ടും വീട്ടിലെത്തിയ സ്വാമി  പെണ്‍കുട്ടിയോട്‌ മോശമായി പെരുമാറി.
തുടര്‍ന്ന്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരത്തെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ അയാളുടെ ജനനേന്ദ്രിയം മുറിച്ചതെന്ന്‌ പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ്‌ പറഞ്ഞു. 

 രക്തംവാര്‍ന്ന്‌ കിടന്ന സ്വാമിയെ പെണ്‍കുട്ടിയുടെ വീട്ടുകാരാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പോക്‌സോ നിയമപ്രകാരവും ബലാത്സംഗ ശ്രമത്തിനും സ്വാമിക്കെതിരെ കേസെടുത്തതായി പൊലീസ്‌ അറിയിച്ചു. പെണ്‍കുട്ടി പേട്ട പൊലീസ്‌ സ്റ്റേഷനില്‍ എത്തി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും പീഡനത്തിന്‌ ഒത്താശ ചെയ്‌തുവെന്ന്‌ മൊഴി നല്‍കിയതിനെ തുടര്‍ന്ന്‌ അമ്മയെ ചോദ്യം ചെയ്യാനായി പൊലീസ്‌ വിളിച്ചുവരുത്തി. അതേസമയം പ്രതിയ്‌ക്ക്‌ പന്മന ആശ്രമവുമായി ബന്ധമില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു.

പന്മന ആശ്രമത്തില്‍ നിന്നും 15 വര്‍ഷം മുന്നെ പഠനം പൂര്‍ത്തിയാക്കി ആശ്രമം വിട്ടതാണ്‌ ഇയാളെന്നും ഇപ്പോള്‍ ആശ്രമവുമായി ഒരു ബന്ധവും സ്വാമിക്ക്‌ ഇല്ലെന്നും ആശ്രമം അധികൃതര്‍ പറഞ്ഞു. സ്വഭാവദൂഷ്യത്തിന്‍റെ പേരില്‍ പ്രതിയെ നേരത്തെ പുറത്താക്കിയിരുന്നുവെന്നും അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ 15 ദിവസം മുന്നെയും ഇയാള്‍ ആശ്രമത്തില്‍ എത്തിയിരുന്നതായാണ്‌ പൊലീസ്‌ വ്യക്തമാക്കുന്നത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക