Image

നടനായിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഒരു ശാസ്‌ത്രജ്ഞനാകുമായിരുന്നെന്ന്‌ മമ്മൂട്ടി

Published on 31 May, 2017
നടനായിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഒരു ശാസ്‌ത്രജ്ഞനാകുമായിരുന്നെന്ന്‌  മമ്മൂട്ടി

കൊല്ലം: സിനിമാ നടനായിരുന്നില്ലെങ്കില്‍ ഒരു പക്ഷേ താനൊരു ശാസ്‌ത്രജ്ഞനാകുമായിരുന്നു എന്ന്‌  നടന്‍ മമ്മൂട്ടി. താന്‍ വളരെ ചെറുപ്പത്തില്‍ ഒരു ശാസ്‌ത്രജ്ഞനായിരുന്നെന്നും പല കണ്ടുപിടുത്തങ്ങളും അന്ന്‌ നടത്തിയിരുന്നെന്നും മമ്മൂട്ടി പറയുന്നു. കൈരളി ചാനലിന്റെ അവാര്‍ഡ്‌ ദാന ചടങ്ങിനിടെയായിരുന്നു മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍.

`ഞാനും വളരെ ചെറുപ്പത്തില്‍ ഒരു ശാസ്‌ത്രജ്ഞനായിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കോളിങ്‌ ബെല്ലും ചെറിയ ബോട്ടറും ഉണ്ടാക്കിയിട്ടുണ്ട്‌. ഇന്‍സുലേറ്ററില്‍ കോപ്പര്‍ വയറ്‌ ചുറ്റിയിട്ട്‌ കാന്തം പിടിപ്പിച്ചിട്ടൊക്കെ ഞാനും ചെയ്‌തിട്ടുണ്ട്‌. പക്ഷേ എന്റെ മാതാപിതാക്കള്‍ എന്നെ അന്ന്‌ സപ്പോര്‍ട്ട്‌ ചെയ്‌തില്ല. വേറൊന്നും കൊണ്ടല്ല. ഇതൊക്കെ പിള്ളേര്‌ കളിയാണെന്ന്‌ വിചാരിച്ച്‌ അവര്‌ തള്ളിയതാണ്‌. ഓരോന്ന്‌ കണ്ടുപിടിക്കണമെന്നൊക്കെ ഇപ്പോഴും തോന്നുന്നുണ്ട്‌` � മമ്മൂട്ടി പറയുന്നു.


താന്‍ ഒരു രഹസ്യം വെളിപ്പെടുത്തുകയാണെന്നും മൊബൈല്‍ ഫോണ്‍ വരുന്നതിന്‌ മുന്‍പേ അത്‌ കണ്ടുപിടിക്കാന്‍ താനും ശ്രമിച്ചിരുന്നെന്നും മമ്മൂട്ടി പറയുന്നു.
`അന്ന്‌ കാറില്‍ വെച്ച്‌ ഫോണ്‍ ചെയ്യുന്ന പരിപാടി നമ്മുടെ നാട്ടിലെങ്ങുമില്ല. എനിക്ക്‌ കാറുണ്ട്‌. പക്ഷേ ഫോണില്ല. വീട്ടില്‍ ഫോണുണ്ട്‌. പക്ഷേ ലാന്‍ഡ്‌ ഫോണാണ്‌.

എന്റെ അടുത്ത്‌ ഒരു ഹാം റോഡിയോ ഉണ്ട്‌. അങ്ങനെ ഞാനും എന്റെ ഭാര്യയും ഓരോ ഹാം വാങ്ങി പരീക്ഷിച്ച്‌ ഒന്ന്‌ വീട്ടിലും ഒന്ന്‌ കാറിലും വെച്ച്‌ ഫോണുമായി ഫിറ്റ്‌ ചെയ്‌ത്‌ ഞങ്ങള്‍ അന്ന്‌ ഫോണ്‍ ചെയ്യുമായിരുന്നു. ലാന്‍ഡ്‌ ലൈനില്‍ അടിക്കുന്ന ഫോണ്‍ കാറിലടിക്കും. കാറിലിരുന്ന്‌ സംസാരിക്കും. അങ്ങനെയൊക്കെ ചെയ്‌ത ആളാണ്‌ ഞാനും. പിന്നെ ഈ വഴിക്ക്‌ തിരിഞ്ഞു. പിന്നെ ഈ വഴിയില്‍ വല്യ മോശം വരാത്തതുകൊണ്ട്‌ കുഴപ്പമില്ല` മമ്മൂട്ടി പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക