Image

കോഴിക്കോട്‌ വീണ്ടും ബോംബേറ്‌! സായുധസേനയെ വിന്യസിച്ചു

Published on 11 June, 2017
കോഴിക്കോട്‌ വീണ്ടും ബോംബേറ്‌! സായുധസേനയെ വിന്യസിച്ചു
 കോഴിക്കോട്‌: ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷത്തിന്‌ അയവില്ല. കുറ്റിയാടി തൊട്ടില്‍പ്പാലത്ത്‌ ബിജെപി പ്രവര്‍ത്തകന്റെ വീടിന്‌ നേരെ ബോംബേറുണ്ടായി. ഞായറാഴ്‌ച അര്‍ദ്ധരാത്രിയോടെയാണ്‌ വാഴച്ചാലില്‍ പ്രദീപന്റെ വീടിന്‌ നേരെ ബോംബേറുണ്ടായത്‌.

 സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അതേസമയം, തുടര്‍ച്ചയായ സംഘര്‍ഷങ്ങളെ തുടര്‍ന്ന്‌ ജില്ലയില്‍ കൂടുതല്‍ സായുധ പോലീസിനെ വിന്യസിച്ചു. സംഘര്‍ഷ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ നടപടി. നഗരത്തിലും ഗ്രാമങ്ങളിലുമായി നാലു കമ്പനി സേനയെയാണ്‌ വിന്യസിച്ചിരിക്കുന്നത്‌. 

വടകര, നാദാപുരം, പേരാമ്പ്ര, കുറ്റിയാടി, ബാലുശ്ശേരി കൊയിലാണ്ടി എന്നിവിടങ്ങളിലാണ്‌ സായുധസേന തമ്പടിച്ചിരിക്കുന്നത്‌. ഈ മേഖലകളില്‍ അര്‍ദ്ധരാത്രി ബൈക്കില്‍ യാത്ര ചെയ്യുന്നതിന്‌ നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്‌. 

 ജില്ലയില്‍ അക്രമസംഭവങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ജൂണ്‍ 12 തിങ്കളാഴ്‌ച വൈകീട്ട്‌ കളക്ടറുടെ ചേംബറില്‍ നടക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്‌ നേരെയുണ്ടായ കൈയേറ്റ ശ്രമത്തിന്‌ പിന്നാലെയാണ്‌ കോഴിക്കോട്‌ ജില്ലയിലും അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക