Image

കൊച്ചി മെട്രോയ്ക്കും, ഇ. ശ്രീധരനും ഫൊക്കാനയുടെ അഭിവാദ്യങ്ങള്‍ : മാധവന്‍ ബി നായര്‍

ജോയിച്ചന്‍ പുതുക്കുളം Published on 18 June, 2017
കൊച്ചി മെട്രോയ്ക്കും, ഇ. ശ്രീധരനും ഫൊക്കാനയുടെ അഭിവാദ്യങ്ങള്‍ : മാധവന്‍ ബി നായര്‍
കേരളത്തിന്റെ വ്യാവസായിക ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്കു തുടക്കമാകുന്ന കൊച്ചി മെട്രോയ്ക്കും ,അതിന്റെ ശില്പി ഇ ശ്രീധരനും ഫൊക്കാനയുടെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി ഫൊക്കാനയുടെ ജനറല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനും ,ന്യൂജേഴ്സിയില്‍ എം.ബി.എന്‍ മാനേജ്മെന്റ് സ്ഥാപനത്തിന്റെ അമരക്കാരനുമായ മാധവന്‍ ബി നായര്‍ അറിയിച്ചു.

കേരളത്തിന്റെ വികസനത്തില്‍ കൊച്ചി മെട്രോ അനിവാര്യമാണ് .നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് മെട്രോ ഓടുന്നത്.പക്ഷെ ബാക്കിയുള്ള പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുകയും മെട്രോ തൃപ്പുണിത്തുറ വരെയെങ്കിലും ഓടിത്തുടങ്ങിയെങ്കിലും മാത്രമേ എറണാകുളത്തുള്ള ഗതാഗത കുരുക്ക് പൂര്‍ണ്ണമായും പരിഹരിക്കുവാന്‍ സാധിക്കുകയുള്ളതു.എല്ലാ വികസിതരാജ്യങ്ങളുടെയും കുതിപ്പ് അവിടുത്തെ ഗതാഗത സൗകര്യങ്ങള്‍ ആണ്.നമ്മുടെ കൊച്ചുകേരളത്തിനു വേണ്ടതും അത് തന്നെ .അമേരിക്കയിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് നാട്ടില്‍ എത്തുമ്പോള്‍ നാം വലഞ്ഞു പോകുന്നത് ഗതാഗതക്കുരുക്കിലാണ്.അതിപ്പോള്‍ കേരളത്തിന്റെ ഏതുഭാഗത്തു എത്തപ്പെട്ടാലും കഥ മറ്റൊന്നല്ല.അപ്പോള്‍ അടിസ്ഥാന വികസനകളുടെ ഭാഗമായി കേരളം ഏറെ മാറേണ്ടതുണ്ട്.

കേരളത്തിലെ ജനങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട സഹകരണം വളരെ വലുതാണ്.കൊച്ചി മെട്രോ പണി പൂര്‍ത്തിയാകാത്തതിന്റെ പ്രധാന കാരണം സ്ഥലമെടുപ്പും ,കുടിയൊഴിപ്പിക്കപ്പെടുന്ന സ്ഥലത്തെ ജനങളുടെ പുനരധിവാസവുമാണ് .അതിനു സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും പൂര്‍ണ്ണമായ ഉറപ്പും പരിരക്ഷയും ലഭിക്കണം.പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ മാറിവരുന്ന സര്‍ക്കാരുകള്‍ കാട്ടുന്ന അലസത കേരളത്തിന്റെ വികസനത്തെ പിറകോട്ടടിക്കും .നഗരം കേന്ദ്രീകരിച്ചായതുകൊണ്ടാണ് വലിയ തടസങ്ങള്‍ ഇല്ലാതെ ആലുവ മുതല്‍ പാലാരിവട്ടം വരെ ഇപ്പോള്‍ മെട്രോ ഓടി തുടങ്ങിയത് .

ഇത്തരം പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കിയാല്‍,അവ ലാഭകരമായാല്‍ പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ഇനി വരാന്‍ പോകുന്ന പദ്ധതികള്‍ക്ക് ലഭിക്കും .അതിനു ഇ ശ്രീധരനെപോലെ ഉള്ള കഴിവുള്ള ഒരാളിന്റെ നേതൃത്വവും അദ്ദേഹത്തില്‍ തൊഴിലാളികള്‍ക്കും സര്‍ക്കാരിനും ഉണ്ടായിരുന്ന വിശ്വാസമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മുടെ നാടിനു സമര്‍പ്പിച്ച കൊച്ചി മെട്രോ.

ഇത്തരം പദ്ധതികള്‍ വിജയപ്രദമായി നടപ്പിലാക്കിയാല്‍ പ്രവാസികളുടെ ഭാഗത്തുനിന്ന് നിരവധി സഹായങ്ങള്‍ നമ്മുടെ നാടിനു ലഭിക്കും .പലപ്പോഴും പല പദ്ധതികളോടും പ്രവാസികള്‍ മുഖം തിരിച്ചു നില്‍ക്കുന്നതിനു കാരണം രാഷ്ട്രീയക്കാരുടെയും,ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും പിടിപ്പുകേടുകൊണ്ടാണ് .ആ ഒരു ചിന്താഗതി മാറണം.അതിനു സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉറപ്പുമാത്രം ലഭിച്ചാല്‍ പോരാ .സത്യസന്ധരായ ആളുകള്‍ ഇത്തരം പദ്ധതികള്‍ക്ക് പിന്നില്‍ ഉണ്ട് എന്ന് ബോധ്യപ്പെടുത്തുവാനും സര്‍ക്കാരുകള്‍ക്ക് സാധിക്കണം.

മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ ഇ. ശ്രീധരന്‍ ഇല്ല എന്ന് കേള്‍ക്കുന്നു.അദ്ദേഹത്തിന്റെ അസ്സാന്നിധ്യത്തിലും രണ്ടാം ഘട്ടം അഭിനന്ദനീയമായ രീതിയില്‍ പണി തീര്‍ത്ത് ജനങള്‍ക്ക് സമര്‍പ്പിച്ചാല്‍ വലിയ മാറ്റങ്ങള്‍ വ്യവസായങ്ങള്‍ക്കായുള്ള നിക്ഷേപ രംഗത്തു ഉണ്ടാകും .അതിനു ഫൊക്കാന പോലെ ഉള്ള സംഘടനകള്‍ സഹായത്തിനുണ്ടാകണം.നമ്മുടെ നാടിന്റെ വികസനത്തില്‍ പങ്കാളികള്‍ ആകുന്നതോടൊപ്പം നാട്ടില്‍ നിന്ന് നമുക്ക് വയവസായികമായ ഒരു നേട്ടം കൂടി ഉണ്ടാകുന്നു എന്ന് വന്നാല്‍ കൂടുതല്‍ ആളുകള്‍ കേരളത്തിന്റെ വികസന ധാരയിലേക്ക് വരും.അത് കേരളത്തിനും നമുക്കും നേട്ടമുണ്ടാകും.സംഘടനകള്‍ ഇത്തരത്തിലുള്ള സംഘാടനത്തിനും ഇനിയും ശ്രമിക്കാവുന്നതാണ്.

കൊച്ചി മെട്രോ സമയബന്ധിതമായി പണി പൂര്‍ത്തീകരിച്ചു നാടിനു സമര്‍പ്പിക്കാന്‍ സജ്ജമാക്കിയ കേന്ദ്ര ,കേരളാ സര്‍ക്കാരുകള്‍ക്കും ,മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനും അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.തുടര്‍ന്നും മലയാളികള്‍ക്കെല്ലാം പ്രയോജനകരമാകുന്ന പദ്ധതികള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നതായും മാധവന്‍ ബി നായര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക