Image

ഇന്ത്യയുടെ തലവര മാറ്റിയ സിവില്‍ എഞ്ചിനീയര്‍ (രഞ്ജിത് നായര്‍)

Published on 18 June, 2017
ഇന്ത്യയുടെ തലവര മാറ്റിയ സിവില്‍ എഞ്ചിനീയര്‍ (രഞ്ജിത് നായര്‍)
മനസ്സില്‍ ഇച്ഛാശക്തിയും തലച്ചോറില്‍ ജ്ഞാനശക്തിയും ശരീരാവയവങ്ങളില്‍ ക്രിയാശക്തി യും നിറച്ചു രാഷ്ട് ര നിര്‍മാണത്തിനു ചാലക ശക്തിയും മാതൃകയുമാവുന്ന ,ഒരു രാഷ്ട്രത്തിന്റെ ചരിത്ര ഗതിയെ തന്നെ മാറ്റിയെടുക്കുന്ന കുറെ അധികം നിര്‍മാണ പദ്ധതികളുടെ ഭാഗമാവുക .അദ്ദേഹത്തിന്റെ ആത്മ കഥയില്‍ പറയുന്നത് പോലെ ജീവിത യാത്രയെ ഒരു ക്ഷേത്ര അനു ഷ്ടാനം പോലെ കൊണ്ടുനടക്കുന്ന അപൂര്‍വ വ്യക്തിത്വം അതാണ് .ഇ. ശ്രീധരന്‍ അഥവാ ഡോ. ഏലാട്ടുവളപ്പില്‍ ശ്രീധരന്‍. സിവില്‍ എഞ്ചിനീയര്‍മാരിലെ ജീവിക്കുന്ന ഇതിഹാസം .ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ തലവര തന്നെ മാറ്റിയെഴുതിയ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍. ശേഷന്‍ ഇദ്ദേഹത്തിന്റെ സഹപാഠി ആയിരുന്നു എന്നത് യാദൃശ്ചികത ആവാം .

1964 ഡിസംബര്‍ 24 ,രാമേശ്വരത്തെ തമിഴ് നാടിന്റെ പ്രധാന പ്രദേശ ങ്ങളുമായി ബന്ധിപ്പിക്കുന്ന പാമ്പന്‍ പാലം കൊടുങ്കാറ്റില്‍ തകര്‍ന്നു .രാമേശ്വരത്തെ ജനങ്ങള്‍ക്ക് പുറം ലോകവുമായുള്ള ബന്ധം നഷ്ടമാകുന്നു .

പാലവും അത് വഴി ജന ജീവിതവും പൂര്‍വ സ്ഥിതിയിലാക്കാന്‍ 6 മാസത്തെ സമയം ആവശ്യമുണ്ടെന്നു റെയില്‍വേ വിലയിരുത്തി .ശ്രീ ശ്രീധരന്‍റെ മേലധികാരി 90 ദിവസത്തെ സമയപരിധിയില്‍ പുനര്‍ നിര്‍മ്മാണം നടത്താന്‍ ആവശ്യപ്പെടുന്നു .പാമ്പന്‍ പാലം പുനര്‍ നിര്‍മാണം നടത്തി ഗതാഗത യോഗ്യമാകാന്‍ എടുത്തത് 46 ദിവസം .ചരിത്രത്തില്‍ ഇടം നേടിയ ആ മഹാദൗത്യം ,ഇന്നും രാമേശ്വരത്ത് തലയുയര്‍ത്തി നില്‍ക്കുന്നു .
അന്ന് 30 നോടടുത്തു പ്രായം ഉണ്ടായിരുന്ന ഇ ശ്രീധരന്റെ സിവില്‍ എഞ്ചിനീയറിംഗ് വൈഭവം 53 വര്‍ഷങ്ങള്‍ക്കിപ്പുറം കൊച്ചി മെട്രോ റെയിലിന്റെ കുതിപ്പില്‍ എത്തി നില്‍ക്കുമ്പോള്‍ പ്രഫഷണലിസത്തിന്റെ അവസാന വാക്കായി മാറുകയാണ് അദ്ദേഹത്തിന്റെ ജീവിത രേഖ .

പിന്നീടുള്ളതെല്ലാം ചരിത്രം .ഇന്ത്യയിലെ ആദ്യ മെട്രോ കൊല്‍ക്കത്തയില്‍ 1970 ല്‍ പണി തുടങ്ങി ഭാരതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ എഞ്ചിനീയറിംഗ് വിപ്ലവത്തിന് സ്ഥാപക ശില യായി വര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു ..അതിനു ശേഷം ഏറെ നാളായി മുടങ്ങി കിടന്ന റാണി പദ്മിനി എന്ന കപ്പല്‍ നിര്‍മാണ പദ്ധതി പൂര്‍ത്തിയാക്കി കൊച്ചിന്‍ ഷിപ്പിയാഡിലെ നാളുകള്‍ .

അടുത്ത ദൗത്യം കൊങ്കണ്‍ റയില്‍വേയില്‍ ആയിരുന്നു .സാധാരണ രീതിയില്‍ നടപ്പാക്കിയാല്‍ ,അന്‍പതുകൊല്ലം കൊണ്ട് പോലും പൂര്‍ത്തിയാകില്ല എന്നുറപ്പുള്ള പദ്ധതിക്ക് വേണ്ടി ,റയില്‍വേ മന്ത്രാലയത്തില്‍ നിന്ന് മാറി കൊങ്കണ്‍ റയില്‍വേ കോര്‍പറേഷന്‍ രൂപീകരിച്ചു.ബോണ്ടുകളും ,കടപ്പത്രങ്ങളുമിറക്കി വന്‍ തോതില്‍ ധനസമാഹരണം ആരംഭിച്ചു .736 കിലൊമീറ്റര്‍ നീളമുള്ള പദ്ധതിയുടെ നിര്‍മ്മാണം 1990 ല്‍ ആരംഭിച്ചു ...എട്ട് വര്‍ഷമായിരുന്നു കാലാവധി .

ഏത് പദ്ധതി വന്നാലും ,പരിസ്ഥിതി വാദവും ,കപട മാനുഷികതാ വാദവുമായി വരുന്ന കൂട്ടര്‍ ഇവിടയുമുണ്ടായിരുന്നു..കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട ശ്രീധരന്‍ ,അതെല്ലാം മുളയിലെ നുള്ളി. മുന്‍കൂറായി നഷ്ടപരിഹാരം കൊടുത്തുകൊണ്ട് സ്ഥലമെറ്റെടുക്കല്‍ വേഗത്തിലാക്കി. 1500 ലധികം പാലങ്ങള്‍ ,നൂറോളം വന്‍ തുരങ്കങ്ങള്‍ , മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വന്‍ വയടക്റ്റുകള്‍ ...അങ്ങിനെ ,മൂന്ന് ഷിഫ്റ്റുകളിലായി പണി തകര്‍ത്ത് മുന്നേറി. ഒട്ടു മിക്ക സ്ഥലങ്ങളിലും ഗതാഗത സൗകര്യം പോലുമില്ലായിരുന്നു...

എഞ്ചിനിയര്‍മാരും ,തൊഴിലാളികളും,കൂലിപ്പണിക്കാരുമെല്ലാം ലേബര്‍ ക്യാമ്പുകളില്‍ താമസിച്ച് ,താത്കാലിക ക്യാന്‍ടീനുകളില്‍ ഭക്ഷണം കഴിച്ച് ചരിത്രമെഴുതിക്കൊണ്ടിരുന്നു.ഈ പാതയിലെ പത്ത് തുരങ്കങ്ങള്‍ ,അതുവരെ ഇന്ത്യയില്‍ നിര്‍മ്മിച്ച എറ്റവും വലിയതിനേക്കാള്‍ വലുതാണ് .എല്ലാ തുരങ്കങ്ങളും കൂടി ചേര്‍ത്ത് വച്ചാല്‍ 80 കിലോമീറ്ററിലധികമുണ്ടാകും ,രത്‌നഗിരിക്കപ്പുറമുള്ള പനവേല്‍ വയടക്റ്റിന്റെ എറ്റവും വലിയ തൂണിനു ,കുത്തബ് മിനാറിനെക്കാള്‍ ഉയരമുണ്ട് ...ഗോവയിലെ മാണ്ടോവി നദിയിലെ പാലത്തിനടിയിലൂടെ ,ചെറുകപ്പലുകള്‍ക്ക് വരെ കടന്നുപോകാം ...എറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയത് ,മൃദു മണ്ണ് നിറഞ്ഞ മലകളിലൂടെയുള്ള തുരങ്ക നിര്‍മ്മാണമാണ്.തുരക്കുന്തോറും ഇടിഞ്ഞ് വീണുകൊണ്ടിരുന്ന തുരങ്കങ്ങളില്‍ അനേകം ജീവിതങ്ങള്‍ പൊലിഞ്ഞു.പ്രത്യേകിച്ച് ,ഗോവയിലെ പെര്‍ണം തുരങ്കത്തില്‍.അന്ന് ഉണ്ടായിരുന്ന ഒരു സാങ്കേതിക വിദ്യക്കും ,ഈ വെല്ലുവിളി അതിജീവിക്കാനായില്ല. ഒടുവില്‍ ,തുരക്കുന്നതിനോടൊപ്പം ,കോണ്‍ക്രീറ്റ് പമ്പ് ചെയ്ത് കയറ്റി, തുരങ്കത്തിന്റെ നീളത്തില്‍ ഒരു ഒരു കോണ്‍ക്രീറ്റ് പാറ ഉണ്ടാക്കി ,അത് തുരന്നെടുത്തു തുരങ്കമാക്കി.ലോകത്തിലാദ്യം ഈ വിദ്യ വിജയകരമായി നടത്തിയതുകൊങ്കണ്‍ പദ്ധതിയിലാണ്.

ഈ വന്‍ പദ്ധതിയുടെ സാമ്പത്തിക ലാഭം നോക്കി തന്ത്രങ്ങളൊരുക്കിയ ,റയില്‍വേ മന്ത്രി ജാഫര്‍ ശരീഫിന്റെ ഒരു കളിയും ശ്രീധരന്‍ അനുവദിച്ചില്ല.ശ്രീധരനെ കൊങ്കണ്‍ റെയില്‍വേയില്‍ നിന്ന് മാറ്റാന്‍ ,ജാഫര്‍ ഷരീഫ് ശ്രമിച്ചപ്പോള്‍ , പോര്‍ട്ടര്‍മാര്‍ മുതല്‍ ഉന്നതോദ്യോഗസ്ഥര്‍ വരെ ജോലി നിര്‍ത്തിവച്ചു .അവസാനം ,ഷെരീഫിനെ നീക്കം ചെയ്യുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ ,പ്രധാനമന്ത്രി നരസിംഹ റാവുവിന് ...എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് ,1998 ജനുവരി 26 നു തന്നെ കൊങ്കണിലൂടെ ആദ്യ തീവണ്ടി കൂകിപ്പാഞ്ഞു. ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യയില്‍ നടന്ന നടന്ന എറ്റവും വലിയ റയില്‍വേ പദ്ധതി ..ലോകത്തിലെ തന്നെ എറ്റവും ദുഷ്കരമായ ഭൂപ്രകൃതിയിലൂടെ ,നമ്മുടെ നാട്ടില്‍ യാഥാര്‍ഥ്യമാകുന്നത് ,ലോകം അത്ഭുതത്തോടെ വീക്ഷിച്ചു .

കൃത്യസമയത്ത് പണിതീര്‍ത്ത ഡല്‍ഹി മെട്രോക്ക് ശേഷം ,മലയാളിയുടെ യാത്രാസംസ്കാരത്തെ പുനര്‍നിര്‍വ്വചിക്കാന്‍ കൊച്ചി മെട്രോയിലൂടെ ,85 ന്റെ യുവത്വത്തോടെ ശ്രീധരന്‍ സാര്‍ നമ്മുടെയിടയില്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചു . മികച്ച പാലങ്ങളും റോഡുകളും റെയില്‍ പാതകളും ഒരു രാ ജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് എത്ര മാത്രം നിര്‍ണായകം ആണ് എന്നത് കൂട്ടി വായിക്കുമ്പോള്‍ ആ പ്രഭാവത്തിനു മിഴിവേകുന്നു.ലോകത്തിലെ എക്കാലത്തെയും മികച്ച സിവില്‍ എന്‍ജിനീയര്മാരില്‍ ഇന്ന് ഇ ശ്രീധരന്‍ എന്ന നാമം സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തി കഴിഞ്ഞു .ദേവഗംഗയെ ഭൂമിയിലെത്തിച്ച ഭഗീരഥ തുല്യനായ കര്‍മ്മയോഗിയുടെ മുന്‍പില്‍ ...മനുഷ്യപ്രയത്‌നത്തിനു മുന്‍പില്‍ ഒരു വെല്ലുവിളികളും തടസ്സമല്ല എന്ന് തെളിയിച്ച നിശ്ചയ ദാര്‍ഡ്യങ്ങള്‍ക്ക് മുന്‍പില്‍ ഓരോ ഭാരതീയനും എന്നും കടപ്പെട്ടിരിക്കും .
ഇന്ത്യയുടെ തലവര മാറ്റിയ സിവില്‍ എഞ്ചിനീയര്‍ (രഞ്ജിത് നായര്‍)ഇന്ത്യയുടെ തലവര മാറ്റിയ സിവില്‍ എഞ്ചിനീയര്‍ (രഞ്ജിത് നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക