Image

പുതുവൈപ്പ് ഒത്തുതീര്‍പ്പ് : പൊലീസിനെതിരെ നടപടി എടുക്കാതിരുന്നത് ശരിയായില്ല: രമേശ് ചെന്നിത്തല

Published on 21 June, 2017
പുതുവൈപ്പ് ഒത്തുതീര്‍പ്പ് :  പൊലീസിനെതിരെ നടപടി  എടുക്കാതിരുന്നത് ശരിയായില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുതുവൈപ്പിന്‍ ഐ.ഒ.സി സമരത്തിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സമരക്കാര്‍ക്കെതിരെയുണ്ടായ നിഷ്ഠൂരമായ പൊലീസ് അതിക്രമത്തിനെതിയെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാതിരുന്നതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. 

ഇതെന്താ മര്‍ദ്ദക ഭരണമാണോ നടക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു. 

പൊലീസ് അതിക്രമത്തെക്കുറിച്ച് വാര്‍ത്താ ലേഖകര്‍ ചോദിച്ചിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. അതിനര്‍ത്ഥം അദ്ദേഹം അത് ന്യായീകരിക്കുന്നു എന്നാണ്. 

നാട്ടില്‍ വികസന പ്രവര്‍ത്തനം നടക്കണമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. എന്നാല്‍ നാട്ടുകാരുടെ ആശങ്കകള്‍ പരിഹരിച്ചു കൊണ്ടു വേണം അത് നടത്താന്‍. പകരം അവരെ തല്ലിച്ചതയ്ക്കുന്നത്  അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അത് നടക്കാന്‍ പോവുന്നില്ല. 

പുതുവൈപ്പില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരായുധരായ നാട്ടുകാരെ പൊലീസ് തല്ലിച്ചതയ്ക്കുന്നതിന്റെ  നടുക്കുന്ന കാഴ്ച ടെലിവിഷനില്‍ നാട്ടുകാരെല്ലാം കണ്ടതാണ്. ക്രൂരമായ നരനായാട്ടാണ് അവിടെ നടന്നത്. അതിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ മുഖ്യമന്ത്രി നടപടി പ്രഖ്യാപിക്കേണ്ടതായിരുന്നു. അത് ചെയ്യാതെ അദ്ദേഹം ഒളിച്ചുകളി നടത്തുകയാണ് ചെയ്തത്. 
പുതുവൈപ്പ് സമരത്തിനെതിരെ നടന്ന പൊലീസ് നടപടി ന്യായമാണെന്ന് സ്വന്തം ഘടക കക്ഷിയായ സി.പി.ഐയെയയോ അതിന്റെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയോ ബോദ്ധ്യപ്പെടുത്താന്‍ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ട് പോകാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക