ദിലീപ് എന്ന അതുല്യ നടന്റെ അറസ്റ്റ് സിനിമ പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍
ഞെട്ടിച്ചെങ്കിലും വാവ് സമയത്ത് തലപൊക്കുന്ന ഞാഞ്ഞൂലുകളെപോലെ
അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്ക് അതു വളരെ ആനന്ദം പകരുകയാണു ചെയ്തത്.
അദ്ദേഹത്തിനെതിരെ പല കഥകളുമായി അവര്‍ മുന്നോട്ടു വരുന്നു. ഇങ്ങു
അമേരിക്കയിലും നാട്ടിലെ മാധ്യമങ്ങള്‍ പടച്ച് വിടുന്ന കഥകള്‍ കേട്ട് പലരും
ക്ഷുഭിതരാകുന്നു, ഇരയാക്കപ്പെട്ടുവെന്നു പറയപ്പെടുന്ന നടിക്ക്
ധാര്‍മ്മികപിന്തുണ നല്‍കുന്നു.
ദിലീപിനെപോലുള്ള ഒരു അഭിനേതാവിന്റെ അഭിനയ സിദ്ധി അസൂയാര്‍ഹമാണ്. ഒരു
താരരാജാവായി ജനപ്രിയ നായകനായി അദ്ദേഹം വിലസുന്നത് കാണികളെ
ആനന്ദിപ്പിച്ചെങ്കിലും പ്രതിഭയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ
അയല്‍പക്കത്ത്‌പോലും വരാന്‍ കഴിവില്ലാത്ത മിന്നാമിനുങ്ങുകള്‍ ദുഖിച്ചു,
അസൂയപ്പെട്ടു. എന്നാല്‍ ഉദിച്ച് നില്‍ക്കുന്ന സൂര്യനെ ഊതികെടുത്താന്‍
അവര്‍ക്ക് കഴിയുമായിരുന്നില്ല. അപ്പോഴാണു ഏതൊ ദുര്‍നിയോഗം പോലെ ഒരു
അശനിപാതം ഉണ്ടായത്. അവിശ്വസനീയമായ ഒരു കെണിയില്‍ അദ്ദേഹംവീണുപോയത്. അതു
മലയാള സിനിമിക്ക് തീരാനഷ്ടമാണ്.
ഒരാള്‍ക്ക് ഒരു ആപത്ത് വരുമ്പോളാണു അയാള്‍ അയാളുടെ മിത്രങ്ങളെയും
ശത്രുക്കളേയും തിരിച്ചറിയുന്നത്. ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്നത് 'അവനെ
ക്രൂശിക്ക' എന്ന മാധ്യമങ്ങളുടെ സ്വരമാണു. ജനങ്ങളും ഏതോ ഭാവനാ ലോകത്തില്‍
തന്നെ. നിറമുള്ള കഥകളുടെ മാസ്മരിക ലോകത്തില്‍ ജനം ഒരു തരം ലഹരി
ആസ്വദിക്കയാണു. ഒരു പക്ഷെ മാധ്യമങ്ങള്‍ പുറത്ത് വിടുന്നതിനെക്കാള്‍
പരദൂഷണത്തില്‍ ഡിഗ്രി നേടിയവരെല്ലാം ചമയ്ക്കുകയാണു കഥകള്‍. ഭാവന
(ഇമാജിനേഷന്‍) മനുഷ്യന്റെ പ്രിയ സഖി, അവന്റെ സ്വപ്ന കാമുകി, അവനു അവളെ
കൈവിടാന്‍ കഴിയില്ലല്ലോ.
എന്താണു സംഭവിച്ചതെന്നു മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും അവര്‍ ഊന്നല്‍
കൊടുക്കുന്നത് നടന്റെ ഗുണ്ടകള്‍ നടിയെ തട്ടികൊണ്ടുപോയി
പീഢിപ്പിച്ചുവെന്നാണു. പീഢിപ്പിച്ചു എന്നാല്‍ ഇപ്പോഴത്തെ മലയാളഭാഷയില്‍
ലൈംഗികമായി ഉപയോഗിച്ചുവെന്നാണു. എങ്കില്‍ അതിനു വൈദ്യപരിശോധനകള്‍ നടത്തിയോ?
എന്താണു ആസ്പത്രി അധിക്രുതരുടെ റിപ്പോര്‍ട്ട്? അതൊന്നും ആര്‍ക്കും
അറിയേണ്ട. നടിക്കെന്നല്ല ഒരാള്‍ക്കും അങ്ങനെ ഒരനുഭവം ഉണ്ടാകരുത് എന്നു
നമ്മളൊക്കെ ഒറ്റ വാക്കില്‍ പറയുമ്പോള്‍ തന്നെ സംഭവങ്ങളുടെ
വിശദാംശങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. എന്താണു നടിയെ
തട്ടിക്കൊണ്ട് പോയവര്‍ കാറില്‍ വച്ച് ചെയതത്. നമ്മള്‍ വായിക്കുന്നു നടി
പീഢിപ്പിക്കപ്പെട്ടു. ഇങ്ങനെയൊക്കെ മാധ്യമങ്ങള്‍ വിളിച്ച്
കൂവ്വുന്നെങ്കിലും അതിന്റെ സത്യാവസ്ഥ പുറത്ത് വിടുന്നില്ല. നടിയെ
തട്ടിക്കൊണ്ടുപോയി എന്ന കുറ്റത്തിന്റെ മറവില്‍ നിന്നു പെണ്ണല്ലെ എന്തൊക്കെ
സംഭവിച്ചിരിക്കാമെന്നഭാവനാ വിലാസം കത്തി പടരുകയാണു. അതുകൊണ്ട് മാധ്യമങ്ങള്‍
പറയുന്നപോലെ ഒരു മാനഹാനി നടിക്ക് ഉണ്ടായോ എന്നു നമുക്കറിയില്ല.
പരപുരുഷന്റെ നോട്ടം പോലും സഹിക്കാന്‍ കഴിയാത്ത പതിവ്രുത ദേവതകള്‍ക്ക്
അന്യപുരുഷന്‍ അവരുടെ ദേഹത്ത് കൈ വച്ചാല്‍ അവര്‍ മാനസികമായി തളര്‍ന്നു
പോകും. എന്നാല്‍ നടി ധീരയായി ജീവിതത്തിലേക്കും അഭിനയത്തിലേക്ക് തിരിച്ച്
വന്നുവെന്നു മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുമ്പോള്‍ ഒരു സ്ര്തീയ്ക്ക് എങ്ങനെ
അതിനു കഴിയുമെന്നു ചിലരൊക്കെ ചിന്തിക്കുന്നു. പിന്നെ എല്ലാം അഭിനയമല്ലേ
എന്ന സമാധാനം. ഇതിനിടയില്‍ ഇരയാക്കപ്പെട്ട നടിയുടെ മോതിര കല്യാണവും നിശ്ചയ
താമ്പൂലവും നടന്നുവെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അവര്‍ക്ക്
ആശംസകള്‍ നേരാം.
എന്നാലും ഒരാളിലേക്ക് മാത്രം കുറ്റങ്ങള്‍ ചുമത്തുമ്പോള്‍ എന്തുകൊണ്ട്
അയാള്‍ കുറ്റം ചെയ്യാന്‍ നിര്‍ബന്ധിതനായി എന്നറിയാന്‍ ശ്രമിക്കുന്നത്
നല്ലതാണ്. ദിലീപിനു നേരേ കല്ലെറിയുന്നവര്‍ ഓര്‍ക്കുന്നില്ല അവര്‍ക്കതിനു
അര്‍ഹതയുണ്ടോ എന്നു. ദിലീപിനെ തേജോവധം ചെയ്യുമ്പോള്‍ സംഭവങ്ങളുടെ കിടപ്പ്
എങ്ങനെയെന്നു മനസ്സിലാക്കുന്നത് മനുഷ്യ ധര്‍മ്മമാണ്. സിനിമ ലോകം ഗ്ലാമറും
പ്രശസ്തിയും പണവും നിറഞ്ഞതാണെങ്കിലും സദാചാരം വഴുക്കലിലാണു അവിടെ. അതില്‍
തെന്നി വീഴുന്നവര്‍ അധികമാണു. ആ വീഴ്ചകളുടെ കഥകേള്‍ക്കാന്‍ പുറം ലോകം
കാതോര്‍ക്കുന്നുവെന്നറിയുന്ന പാപ്പരാസികള്‍ ഉള്ളതിനെ നാലിരട്ടിയാക്കി
പുറത്തുവിടുന്നു. പാപ്പരാസികളുടെ അതിരു കടന്ന ആവേശം സുന്ദരിയായ ഒരു പാവം
രാജകുമാരിയുടെ ജീവന്‍ അപഹരിച്ചത് നമ്മള്‍ ഏറെ ദുഃത്തോടെ വായിക്കുകയുണ്ടായി.
എന്നാല്‍ പാപ്പരാസികള്‍ മാത്രമല്ല സിനിമ ലോകത്തിനകത്തും ചില പാപ്പരാസികള്‍
ഉണ്ടു. മറ്റുള്ളവരുടെ കിടപ്പറ രഹസ്യങ്ങള്‍ ഒളിഞ്ഞ് നോക്കി അതു പറഞ്ഞു
നടക്കുന്നവര്‍. ഏദന്‍ തോട്ടത്തിലാണെങ്കിലും തങ്ങള്‍ക്കും അങ്ങനെ
വിലക്കപ്പെട്ട കനി തിന്നാന്‍ കഴിയുന്നില്ലെന്ന നിരാശയായിരിക്കാം
മറ്റുള്ളവരെപ്പറ്റി കണ്ടതും കേട്ടതും പറയുന്നത്.ആരും പുണ്യാളന്മാരല്ല.
അവസരങ്ങളുടെ അഭാവമാണ് സദാചാരം എന്നു പറഞ്ഞയാള്‍ ബുദ്ധിമാന്‍.
ഭാരതം കണ്ട ഏറ്റവും വലിയ ഷോമാന്‍ എന്നു പ്രശസ്തിയാര്‍ജിച്ച രാജ്കപൂറിനെ
ചുറ്റിപ്പറ്റി അനവധി കഥകള്‍ (കഥകള്‍?) നമ്മള്‍ വായിച്ചിരിക്കുന്നു. ഒരു
സഹനടിയുമായിട്ടുള്ള അദ്ദേഹത്തിന്റെ വഴിവിട്ട ബന്ധം അദ്ദേഹത്തിന്റെ
ഭാര്യയുടെ ചെവിട്ടില്‍ എത്തി. അവര്‍ രാജ്കപൂറില്‍ നിന്നു അകന്നു
കഴിഞ്ഞെങ്കിലും ഇന്നത്തെ പോലെ ഉടനെ വിവാഹ മോചനവും കോലാഹലങ്ങളും ഒന്നും
നടത്തിയില്ല. ആ സഹനടിയാകട്ടെ തന്നെ അയാള്‍ വിവാഹം കഴിക്കില്ല തനിക്ക് വെറും
രണ്ടാം സ്ഥാനം എന്നു സ്വയം മനസ്സിലാക്കി രണ്ടുപേരുടേയും ഒരുമിച്ചുള്ള
റഷ്യന്‍ യാത്രയില്‍ വച്ച് രാജ്കപൂറിനെ വിട്ടുപോയി. അപ്പോള്‍ പനിച്ച്
കിടന്നിരുന്ന രാജ്കപൂറിനെ ശുശ്രൂഷിക്കാനെത്തിയത് അന്നു തമിഴിലും
മലയാളത്തിലും പ്രശസ്തയായ ഒരു നടിയായിരുന്നുവെന്നുംഅവര്‍ തമ്മില്‍ ഒരു
പ്രണയം ഉത്ഭവിച്ചുവെന്നും പറയപ്പെടുന്നു. ആ നടിക്ക് വേണ്ടി രാജ്കപൂര്‍ ഒരു
സിനിമ പോലും നിര്‍മ്മിച്ചുവത്രെ. രാജ്കപൂര്‍ ഭാര്യയോട് ലൈംഗിക വിശ്വസ്തത
പുലര്‍ത്തിയിരിന്നില്ല; സഹ നടിമാരുമൊത്ത് ഒരു കള്ളക്രുഷ്ണനായി രതിലീലകളില്‍
എര്‍പ്പെ ട്ടിരുന്നുവെന്നു അന്നു പത്രങ്ങള്‍ അടിച്ച് വിട്ടു കൊണ്ടിരുന്നു.
മലയാളത്തില്‍ അങ്ങനെ അവിശ്വസ്തത പുലര്‍ത്തുന്ന നടീ-നടന്മാര്‍ കുറവായത്
കൊണ്ടായിരിക്കാം ഗോസ്സിപ്പ് കോളം പലപ്പോഴും ഒഴിഞ്ഞ് കിടക്കുന്നു.
ഒരു നടിയുമായി ഭര്‍ത്താവ് ബന്ധം പുലര്‍ത്തുന്നുവെന്നറിഞ്ഞ ഭാര്യ ആത്മഹത്യ
ചെയ്തുവെന്നൊക്കെ നമ്മള്‍ വായിച്ചത് ഓര്‍ക്കുക. അപ്പോള്‍
മാധ്യമങ്ങള്‍ക്കും, വ്യക്തികള്‍ക്കും ഒരു കുടുംബം തകര്‍ക്കാന്‍ കഴിയുന്നു.
രാജ്കപൂറിന്റെ ഭാര്യയെ പോലെ ഭര്‍ത്താവിനേയും അയാള്‍ എന്തു തെറ്റു
ചെയ്താലും, കുടുംബത്തേയും സ്‌നേഹിക്കുന്നവര്‍ ജീവിതം ഒത്തുതീര്‍പ്പിലൂടെ
മുന്നോട്ട് നയിച്ച് മറ്റുള്ളവരെ നിരാശപ്പെടുത്തുന്നു.
സീതയെപോലെയുള്ള സ്ര്തീക്ക് അവളുടെ ഭര്‍ത്താവ് ശ്രീരാമനെപോലെ
ഏകപത്‌നിവ്രുതകാരനാകണമെന്ന ആവശ്യമുണ്ടാവുക സ്വാഭാവികമാണ്. ആണുങ്ങളുടെ
സ്വഭാവമറിയുന്ന മുനിമാര്‍ സ്ര്തീകള്‍ക്കായി ഒരു കഥകൂടി പറഞ്ഞു
കൊടുക്കുന്നുണ്ട്. അതു ശീലാവതിയുടെയാണു. സ്വന്തം തോളില്‍ ഭര്‍ത്തവിനെ
ചുമന്ന് അയാളെ വേശ്യാലയത്തിലേക്ക് കൊണ്ടു പോകുന്ന ഭാര്യയെ.
സുന്ദരിയായ സഹനടിയില്‍ ഒരു നടനു മോഹം ഉണ്ടാകുന്നു. നടന്‍ അവളെ
പാട്ടിലാക്കുന്നു. ആര്‍ക്കാണു ചേതം? നടന്‍ ഭാര്യയേയും കുടുംബത്തേയും
പരിപാലിക്കുന്നുണ്ടല്ലോ.സദാചാര നിരതയായ മറ്റൊരു നടി രോഷം പൂണ്ടു. വാര്‍ത്ത
നടന്റെ ഭാര്യയുടെ കാതില്‍ എത്തിക്കയും ചെയ്യുന്നു എന്നു നമ്മള്‍ ഇപ്പോള്‍
വായിച്ചറിയുന്നു. പതിവ്രുതയും, പരിശുദ്ധയുമായ ഭാര്യ പൊട്ടിതെറിക്കുന്നു.
ഭര്‍ത്താവ് അനുനയങ്ങള്‍ പറഞ്ഞുകാണും പക്ഷെ ഒരു ഭാര്യക്ക് എങ്ങനെ
പൊറുക്കാന്‍, മറക്കാന്‍ കഴിയും. അവര്‍ രാജകപൂരിന്റെ ഭാര്യ ക്രുഷ്ണയല്ലല്ലോ.
അല്ലെങ്കില്‍ ധര്‍മ്മേന്ദ്രയുടെ ഭാര്യ പ്രകാഷ് കോര്‍ അല്ലല്ലോ? കുടുംബം
പിളരുന്നു. സിനിമ ലോകത്ത് പലര്‍ക്കും അറിയാമായിരുന്ന കാര്യം അവരൊക്കെ
കണ്ണടച്ചപ്പോള്‍ അതു കുടുംബം കലക്കാന്‍ ഉപയോഗിച്ചത് ഹീനമല്ലേ?
മമത മോഹന്‍ ദാസ് പറഞ്ഞപോലെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കി
തീര്‍ക്കാമായിരുന്ന ഒരു പ്രശ്‌നം വെറുതെ വഷളായി. നടനുനേരെ മാത്രം
കല്ലെറിയുന്നവര്‍ ചിന്തിക്കുക നിങ്ങള്‍ക്കുമില്ലേ കുടുംബം. ഒരു
ദുര്‍ബ്ബല നിമിഷത്തില്‍ ചെയ്ത് പോയ തെറ്റ് ഒരാള്‍ തന്റെ കുടുംബം, ഭൂമിയിലെ
ദേവാലയം തകര്‍ക്കാന്‍മറ്റൊരാള്‍ തുനിയുമ്പോള്‍ വേദന തോന്നില്ലേ. മനുഷ്യ
സഹജമായ പ്രതികാരവും, കോപവും നമ്മളെ കീഴടക്കില്ലെ. പണവും
സ്വാധീനവുമുണ്ടെങ്കില്‍ പ്രതികരിക്കയില്ലേ.
ഇരയാക്കപ്പെട്ട നടിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും നമ്മള്‍
മനസ്സിലാക്കുന്നത് അവര്‍ക്ക് കാറില്‍ വച്ച് ഒരു നടുക്കമുണ്ടായി എന്നാണു.
ഒരു പക്ഷെ ആ സംഭവത്തിനു പിന്നില്‍ നടന്‍ തന്നെയെങ്കിലും അദ്ദേഹം അത്രക്കേ
ഉദ്ദേശിച്ചി ട്ടുണ്ടാകുകയുള്ളു. അവള്‍ക്ക് ഒരു നടുക്കം ഉണ്ടാക്കുക.
ബലാത്സംഗം, ലൈംഗിക ആക്രമണം ഇതൊന്നുമുണ്ടായതായി പോലിസ് തെളിയിച്ചിട്ടുണ്ടൊ?
നടിയുടെ ചിരിക്കുന്ന മുഖവും, മോതിരവിരലും മാത്രം കാമറയില്‍ പകര്‍ത്തണമെന്ന
നിര്‍ദ്ദേശം കൊടുത്തയാള്‍ എന്തുകൊണ്ട് അവളെ മറ്റൊരു രീതിയില്‍
ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടില്ല.
പ്രിയ വായനക്കാരെ, മാധ്യമങ്ങളുടെ സ്വാധീനത്തില്‍ എഴുതുന്ന എഴുത്തുകാരെ,
നമ്മള്‍ക്കറിയാത്ത ഒത്തിരി കാര്യങ്ങള്‍ ഉണ്ടു. അതുകൊണ്ട് ആ നടന്റെ ഒരു
മനുഷ്യന്റെ ജീവിതം ഇനിയും തകരാതിരിക്കട്ടെ എന്നു നമ്മള്‍ക്ക് ചിന്തിക്കാം.
എന്തിനാണു ആളുകള്‍ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി
കുഴപ്പങ്ങള്‍ സ്രുഷ്ടിക്കുന്നത്.
നടനെ ന്യായീകരിക്കയല്ല. മലയാള ചലചിത്രലോകത്തിലെ എല്ലാ നടീ-നടന്മാരും
പുണ്യവാളന്മാരാണെങ്കിലല്ലെ നടനു നേരെ കല്ലെറിയാവൂ, ജനങ്ങളിലും എത്ര
പുണ്യാളന്മാരുണ്ടു. ശ്രീയേശുവിന്റെ വചനം ഇവിടെ ശ്രദ്ധേയമാണു. '' നിങ്ങളില്‍
പാപം ചെയ്യാത്തവര്‍ കല്ലെറിയുക'
ഇയാൾക്ക് പറ്റിയത് ആർക്കും സംഭവിക്കാതിരിക്കട്ടെ. സുധീർ പണിക്ക വീട്ടിൽ എഴുതിയിരിക്കുന്നതുപോലെ ഒരു ദുർബ്ബല നിമിഷത്തിൽ ചെയ്യതാണെന്ന് സാഹചര്യ തെളിവുകൾ പറയുന്നില്ല. വളരെ നാളത്തെ പ്ലാനിങ് ഉണ്ടെന്നാണ് വിശ്വസനീയ വൃത്തങ്ങളിൽ നിന്നുള്ള അറിവ് . ഒരുകോടി രൂപയാണ് ഇയാൾ ഈ കൃത്യ നിർവഹണത്തിന് മുടക്കാൻ തയാറായത്. രണ്ടു ലക്ഷം രൂപ കൃത്യ നിർവഹണത്തിന് ശേഷം കാവ്യയുടെ കടയിൽ വച്ച് കൈമാറിയതായി തെളിവുകളുണ്ടെന്നാണ് പറയപ്പെടുന്നത്. എന്തായാലും എനിക്ക് ഈ രക്തത്തിൽ പങ്കില്ല. ജനങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ ജനം പറയുന്നു ദിലീപിനെ ക്രൂശിക്ക എന്ന്.