രണ്ട് പതിറ്റാണ്ടായി കേരളത്തില്‍ വന്ന മാറ്റങ്ങളും അധര്‍മ്മവാഴ്ചകളും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഒരു പഴയ ബോധവത്ക്കരണമാണ് ഓര്‍മ്മ വരുന്നത്. ആ സാരോപദേശമിങ്ങനെ' താന്തോന്നിയായ ഒരു മകന് പിതാവിന്റെ സാരോപദേശം. ' എടാ മോനെ നീ ഇങ്ങനെ കണ്ട അവളുമാരുടെ അടുത്ത് പോകരുത്. എന്തെന്നാല്‍ വല്ല അസുഖവും നിനക്കു പിടിക്കും. നിനക്കു പിടിച്ചാല്‍ അതു നിന്റെ ഭാര്യയ്ക്ക് പിടിക്കും. അവള്‍ക്ക് പിടിച്ചാല്‍ അതെനിക്കു പിടിക്കും. എനിക്കു പിിടിച്ചാല്‍ അതു നിന്റെ അമ്മയ്ക്ക് പിടിക്കും. അവള്‍ക്ക് പിടിച്ചാല്‍ അത് ഈ നാട്ടില്‍ എല്ലാവര്‍ക്കും പിടിക്കും. അതുകൊണ്ട് മോനെ പരസംഗം അരുത്.' ഇതിലധികം ഒരു പിതാവ് എന്തു പറയണം. ഇതാണ് കേരളത്തിന്റെ നല്ലനടപ്പിന്റെ വ്യക്ത്യാക്കളുടെ മതഭേദമെന്യേ, രാഷ്ട്രീയവ്യത്യാസമില്ലാതെ വിലസുന്ന കള്ളകാഫറുകളുടെ ഇന്നത്തെ അവസ്ഥ.
'വീണടിയുന്ന നക്ഷത്രങ്ങള്‍' കാക്കനാടന്റെ ഒരു നോവല്‍. ഇന്ന് വീണടിഞ്ഞ ഒരു നക്ഷത്രത്തെ നോക്കി ജനം കൂവുന്നു. വാര്‍ത്തകള്‍ കേട്ട് ജനം ഞെട്ടുന്നു. പിടിക്കപ്പെട്ടവനെ നോക്കി പിടിക്കപ്പെടാത്തവന്‍ പരിഹസിക്കുന്നു. താനും പിടിക്കപ്പെടുമെന്നറിഞ്ഞ് ചിലര്‍ മൂകരും ബധിരരുമാകുന്നു. 'ഒടിക്കുഴിക്ക് സാക്ഷി കുറുക്കന്‍' എന്നപോല്‍ ചിലര്‍, ആക്രോശിക്കുന്നു.
എതിര്‍ക്കുന്നവരെ ചവുട്ടി പുറത്താക്കുന്നവനെന്ന് ആഞ്ഞടിച്ച് ദിലീപിനാല്‍ ചതിക്കപ്പെട്ടവര്‍, കിടക്ക പങ്കിട്ടെങ്കിലേ പടമുള്ളുവെന്ന് തുറന്നടിച്ച് നടികള്‍, നിത്യനാശമെന്ന് ജ്യോതിഷികള്‍,
ദീലീപിന്റെ എച്ചില്‍ കാശ് കൈപറ്റിയ ചിലര്‍ക്ക് അയാള്‍ ഒരു നല്ല ജീവകാരുണ്യന്‍ , ' ദേ പുട്ട്' എന്നപോല്‍ 'ദേ കാശ് ' പിടിച്ചോ.സോഷ്യല്‍ മീഡിയയില്‍ അലവലാതി മലയാളിയുടെ അവിയല്‍ പരുവത്തിലുള്ള പ്രതികരണങ്ങള്‍ വായിച്ച് മലയാളി സമൂഹം തളര്‍ന്നിരിക്കുന്നു. മലയാള സിനിമ ശപിക്കപ്പെട്ടിരിക്കുന്നു. മോക്ഷമില്ലാതെ.
അപ്പോഴും ഗോപാലകൃഷ്ണന്‍ ചിരിക്കുന്നു. 1990കളില്‍ ഒരു മിമിക്രി ആര്‍ട്ടിസ്റ്റായി അറിയപ്പെട്ട ഗോപാല കൃഷ്ണന്‍ 20 വര്‍ഷംകൊണ്ട് എങ്ങനെ 440 കോടിയുള്ള കോടീശ്വരനായി? ഓര്‍ക്കുമ്പോള്‍ ഗോപാലകൃഷ്ണനു കോള്‍മയിര്‍ കൊള്ളുന്നു. മഹാനടന്മാരെ കാല്‍ക്കീഴാക്കി, കൊച്ചിയില്‍ മുപ്പത്തഞ്ചിടത്ത് വസ്തുക്കള്‍, റിസോര്‍ട്ട്,എന്നിങ്ങനെ പോലീസ് അന്വേഷണം നടത്തുന്ന സമ്പാദ്യങ്ങള്‍. സിനിമാ ലോകത്താണെങ്കില്‍, നിര്‍മ്മാണം, വിതരണം, തിയേറ്റര്‍ എന്നിങ്ങനെ. ഒരു സിനിമയ്ക്കായി ഏതാണ്ട് മുപ്പതോളം പേര്‍ ചേര്‍ന്നു നടത്തിയിരുന്നതെല്ലാം ഈ ഏകനടന്റെ കൈകളില്‍. സിനിമാക്കഥകളിലെ നായകന്‍ നിത്യജീവിതത്തിലും നായകനായ ജീവിതം.
തന്നെ കരിങ്കൊടി കാണിക്കുന്നവരോടെ ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു. നൂറു ശതമാനം സാക്ഷരതയുണ്ടെങ്കിലും വിവരമില്ലാത്ത വിവരദോഷികളെ 'നിന്നെയെല്ലാം വിറ്റ കാശല്ലേ നാറികളേ എന്റെ ഈ നാനൂറ്റിനാല്‍പതു കോടി.. ഇന്നയോളം ഒരുത്തനും ഇരുപതു വര്‍ഷം കൊണ്ട് എന്നോളമായ ചരിത്രമില്ല. ഞാന്‍ ദീലീപ്.
ദിലീപ് പൊട്ടക്കരഞ്ഞെന്നും, വിതുമ്പിയെന്നും, കാവ്യയും കരഞ്ഞുവെന്നുമൊക്കെ വാര്‍ത്ത പൊടിപൊടിക്കുന്നു. എന്നാല്‍ ജയിലറയില്‍ മീശമാധവന്‍ ചിലതൊക്കെ നെയ്‌തെടുക്കുന്നു.
അതിന്റെ പ്രതിഫലനമായി ഒരു തോക്ക് എം.എല്‍.എയും അയാളുടെ അരക്രിസ്ത്യാനി മകനും ഇന്ന് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വേറെ ചില പുതിയ അവതാരങ്ങളും. ഇവരൊക്കെയാണ് ഐ. പി. സി എഴുതിയതെന്ന് തോന്നിപ്പോകുന്നു.' പ്രിയ സഹോദരങ്ങളെ 'കൈയില്‍ വിലങ്ങ് വീണവന്‍ കുറ്റവാളിയാണ്'. ശിക്ഷ ഏതുവിധവുമാകാം.
കുറ്റം തെളിയിക്കപ്പെടാത്തതാല്‍ കോടതി ഒരുവനെ വെറുതെ വിടാം. അതുകൊണ്ടവന്‍ കുറ്റവാളിയല്ലാതാകുന്നില്ല.
അമേരിക്കയിലും ചില തൊട്ടാവാടികള്‍ സിനിമാസ്‌റ്റൈലില്‍ ദീലീപിനെ ന്യായികരിക്കുന്നു. വല്ലപ്പോഴും വല്ലതും വായിച്ചറിയുന്ന അളവകോല്‍ കൊണ്ട് മലയാളിയെ അളക്കരുത്, പ്രിയ സുഹൃത്തുക്കളെ. വാമനന്‍മാര്‍ക്ക് എന്നും വിജയമുള്ള നാടാണ് കേരളം. ദീലീപും പുറത്തുവരും. എന്തെന്നാല്‍ സ്വന്തഭാര്യയോട് നീതിപുലര്‍ത്താത്ത വക്കീലുമാരും ജഡ്ജിമാരും, എം.എല്‍.എമാരും ഒക്കെ ഉണ്ടവിടെ.
വാല്‍ക്കഷണം: തെങ്ങുകയറ്റം ആയാസകരമായ ഒരു തൊഴിലാണ്. അറിയാവുന്നവര്‍ക്കുമാതമ്രേ അതു ചെയ്യാന്‍ പറ്റുള്ളു. അവര്‍ക്ക് ഒരു പ്രത്യേക ശാരീരിക ഘടനയുണ്ട്. സിനിമ അഭിനയവും ഇങ്ങനെയെന്നു മലയാളി ഇനിയെങ്കിലും മനസിലാക്കുക.