നടന്‍ ശ്രീനാഥിന്റെ
മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണവുമായി ഭാര്യ ലതയും. 2010 ഏപ്രില്‍ 23ന്
കോതമംഗത്ത് സ്വകാര്യ ഹോട്ടലില്‍ ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി
ബന്ധപ്പെട്ട് ഒട്ടെറേ സംശയങ്ങള്‍ അന്നേ ഉണ്ടായിരുന്നതായും ഇവര്‍
പറയുന്നു.
മോഹന്‍ലാല്‍ സിനിമയായ ശിക്കാറില്‍ അഭിനയിക്കാനാണ് 41 ദിവസത്തെ
ഡേറ്റ് നല്‍കി ശ്രീനാഥ് കോതമംഗലത്തേക്ക് പോയത്. ഏപ്രില്‍ 17നാണ് ശ്രീനാഥ്
ഇതിനായി തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പുറപ്പെട്ടത്. 21 വൈകീട്ട് വരെ
ഫോണില്‍ സംസാരിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ഫോണില്‍ ബന്ധപ്പെടാന്‍
സാധിച്ചില്ല. പിന്നീട് അറിയുന്നത് ശ്രീനാഥ് മരിച്ചെന്ന വാര്‍ത്തയാണ്.
ശിക്കാറില്‍ നല്ല റോള്‍ നല്‍കാമെന്ന് അറിയിച്ചതിനാലാണ് ശ്രീനാഥ്
കോതമംഗലത്തേക്ക് പോയത്. മരണ ശേഷം സിനിമയുമായി ബന്ധപ്പെട്ട ആരെങ്കിലും വരുമെന്ന്
പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതുണ്ടായില്ലെന്നും ഇവര്‍ മാധ്യമങ്ങളോട്
പറഞ്ഞു.
വിവരാവകാശ നിയമപ്രകാരം ഒരു
അഭിഭാഷകന്‍ വഴി ആവശ്യപ്പെട്ടപ്പോഴാണ് എഫ്‌ഐആറിന്റെ പകര്‍പ്പ് ലഭിച്ചത്.
ശ്രീനാഥിന്റെ മൃതദേഹത്തില്‍ പത്ത് മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം
റിപ്പോര്‍ട്ടിലുള്ളതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞ് അറിഞ്ഞു. ആത്മഹത്യ
ചെയ്‌തതാണെങ്കില്‍ എങ്ങനെയാണ് ശതീരത്തില്‍ മുറിവുകളുണ്ടായത്. മൊബൈല്‍ ഫോണ്‍
ഉള്‍പ്പടെ വീട്ടില്‍ നിന്നും ശ്രീനാഥ് കൊണ്ട് പോയ സാധനങ്ങള്‍ ഒന്നും തിരികെ
ലഭിച്ചിട്ടില്ല. ഇതും സംശയം വര്‍ധിക്കാന്‍ കാരണമായെന്ന് ലത ശ്രീനാഥ്
പറയുന്നു.
കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ
മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരുന്നു.