കൊച്ചി
: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ
ജാമ്യാപേക്ഷ പരിഗണിച്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
ജാമ്യം നല്‍കുന്നതിനെ
പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. കസ്റ്റഡിയില്‍ ഇരിക്കുന്ന കാലയളവില്‍
തന്നെ ദിലീപിന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ അനുകൂല പ്രചരണം നടക്കുന്നുണ്ടെന്ന്
പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം ദിലീപിന്റെ രണ്ടു മൊബൈല്‍
ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം
കാണിക്കുമെന്നും പ്രതിഭാഗം കോടതിയില്‍ അറിയിച്ചു.
ദിലീപിനെ കോടതിയില്‍ ഹാജരാക്കിയശേഷം ആലുവ സബ്
ജയിലിലേക്ക് കൊണ്ടുപോയി. ഈ മാസം 25 വരെയാണ് റിമാന്‍ഡ്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ്
പ്രതിഭാഗത്തിന്റെ തീരുമാനം.
സബ്ജയിലിലേക്ക് കൊണ്ടുപോയ ദിലീപിനെ വീണ്ടും അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിലെത്തിച്ചു.
രണ്ടു ഫോണുകളും ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് ലോക്ക് ചെയ്തതിനാലാണ് ദിലീപിനെ
വീണ്ടും കോടതിയിലെത്തിച്ചതെന്നാണ് പോലീസന്റെ അനൗദ്യോഗിക വിശദീകരണം.
കോടതിയില്‍ തിരിച്ചെത്തിച്ച ദിലീപിനെ അഞ്ച് മിനുട്ടിനകം നടപടികള്‍
പൂര്‍ത്തിയാക്കി തിരിച്ച് ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി.
കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ഫോറന്‍സിക് ലാബില്‍ പരിശോധിക്കും.
നടിക്കെതിരെ ദിലീപ് നടത്തിയ ആരോപണങ്ങള്‍
അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്ന് സ്‌പെഷ്യല്‍ പബ്ലിക്
പ്രോസിക്യൂട്ടര്‍ എ സുരേശന്‍ വാദിച്ചു.
പോലീസിനെതിരെ എന്തെങ്കിലും പരാതിയുണ്ടോ എന്ന് ദിലീപിനോട് കോടതി ചോദിച്ചു. ഇല്ലെന്ന് ചിരിച്ചുകൊണ്ടായിരുന്നു ദിലീപ് മറുപടി നല്‍കിയത്.
ദിലീപ് കസ്റ്റഡിയിലായപ്പോഴും അദ്ദേഹത്തിന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍
ശക്തമായ പ്രചാരണം നടക്കുന്നു. അപ്പോള്‍ അദ്ദേഹം പുറത്തിറങ്ങിയാല്‍
എന്തായിരിക്കും അവസ്ഥയെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
ചോദിച്ചു. ഇതിന് തെളിവായി മൊബൈലില്‍ പ്രചരിക്കുന്ന വാര്‍ത്തകളും
ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി.
പള്‍സര്‍ സുനി എന്ന കുറ്റവാളി നല്‍കിയ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ്
പോലീസ് നീങ്ങുന്നതെന്ന് പ്രതിഭാഗം വാദിച്ചു. കേസ് ഡയറിയില്‍
പറയുന്ന 19 തെളിവുകളില്‍ പകുതിയിലധികവും ദിലീപുമായി നേരിട്ട്
ബന്ധപ്പെട്ടതല്ല.
മറ്റു
പ്രതികള്‍ക്ക് ജാമ്യം നല്‍കാത്ത സാഹചര്യത്തില്‍ ദിലീപിന് ജാമ്യം
നല്‍കിയാല്‍ കേസിന്റെ തുടരന്വേണത്തെ പ്രതികൂലമായി ബാധിക്കുമെന്നും
ചിലപ്പോള്‍ അക്രമിക്കപ്പെട്ട നടിയെവരെ പ്രതികൂലമായി ബാധിക്കുമെന്നും
പ്രോസിക്യൂഷന്‍ വാദിച്ചു.