ത്യാഗത്തിലൂടെയും കര്‍മ്മഗുണത്തിലൂടെയും മനുഷ്യന് എങ്ങനെ ഈശ്വരനാകാം എന്ന ചോദ്യത്തിന് ഉത്തരമാണ് രാമായണം . ഇന്ന് രാമായണ മാസാരംഭം കുറിക്കുമ്പോള്‍ കുറച്ചു നാളെങ്കിലും നമ്മുടെ ഇതിഹാസത്തിലൂടെ ഒരു യാത്ര പോകുന്നത് നന്നായിരിക്കും.
രാമായണം പലതുണ്ടെങ്കിലും എഴുത്തച്ഛന്റെ അധ്യാത്മ രാമായണമാണ് പ്രദോഷഷ സന്ധ്യയില്‍ വിളക്കത്തു വച്ചു വായിക്കപ്പെടുന്നത് . ഈ രാമായണമാണ് കര്‍ക്കിടക രാവുകള്‍ക്ക് കളങ്ക രഹിതമായ കാന്തി പകരുന്നത്. ആഷാട സന്ധ്യയിലെ അശാന്തി ഈ രാമായണത്തിന്റെ പുനര്‍വായനയിലൂടെയാണ് ഇല്ലാതെയാകുന്നത്. അതിനു കാരണമുണ്ട് .
ആ പഴയകാല നാട്ടെഴുത്തച്ഛന്റെ നാരായം പനയോലയില്‍ എഴുതിയത് അധ്യാത്മരാ മായാണമായിരുന്നു . ആദ്ധ്യാത്മികമായ ചിന്തയുടെയും കീര്ത്തനത്തിന്റെയും പാതയിലൂടെ മാത്രമേ പരമമായ മോക്ഷം ലഭിക്കു എന്ന ഒരു അച്ഛന്റെ കര്‍ക്കശമായ താക്കീത് നല്‍കിയ ശേഷമാണ് തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരത്തില്‍ എഴുത്തച്ഛന്റെ ശാരിക വിശ്രമിച്ചത് . ആ നാവുതന്നെയായിരുന്നല്ലോ ശാരിക പൈതലും . ശാരികയുടെ നാവിന്‍ തുമ്പില്‍ രാമനാമം തുളസീദള പവിത്രതയോടെ എഴുത്തച്ഛന്‍ പാടിച്ചത് പരമ പാവനമായ ഒരു അനുഷ്ടാനത്തിന്റെ തുടക്കത്തിനു കാലത്തെയും ജനത്തെയും സജ്ജമാക്കുവാന്‍ വേണ്ടിയായിരുന്നു .
'രാമനെ നിത്യം ദശരഥനെന്നുള്ളി -
ലാമോദമോടെ നിരൂപിച്ചു കൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ '
എന്ന സുമിത്രാ വചനത്തില്‍ അപൂര്‍വമായ പിതൃ പുത്ര പാരസ്പര്യമുണ്ട് . ആത്മബന്ധങ്ങളും രക്തബന്ധങ്ങളും മൂല്യങ്ങളും നശിച്ചുപോകാത്ത ഒരു കാലത്താണ് ഇത്രയും കരുത്താര്‍ന്ന ഒരു വംശ വൃക്ഷത്തിന് എഴുത്തച്ഛന്‍ നനവും നിനവും നല്കിയതെന്നും ഓര്‍മ്മിക്കുക. ഇത് ഒരു പിതാവിന്റെ മുന്നറിയിപ്പു കൂടിയാകുന്നു.
സമകാലിക സമൂഹത്തില്‍ ഇത്തരം ചില മുന്നറിയിപ്പുകള്‍ നാം അവഗണിക്കുന്നു. അത് പല ജീവിത പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നില്ലേ. രാമായണം പലതിന്റെയും പരിഹാരം കൂടിയാകുന്നു. ഇന്നത്തെ സമൂഹത്തില്‍ ഉയര്‍ന്നുവരുന്നതും സംശയം ജനിപ്പിക്കുന്നതുമായ ഒരു ചോദ്യമാണ് ആരാണ് ഉത്തമ പുരുഷന്‍ ? എന്തൊക്കെയാണ് ഉത്തമ പുരുഷന്റെ ലക്ഷണങ്ങള്‍ ?.
പക്ഷെ ഈ ചോദ്യം ആദ്യം ചോദിച്ചത് വാല്മീകി ആയിരുന്നു. വാല്‍മീകിയുടെതായിരുന്നുരുന്നു . ചോദ്യം ചോദിച്ചത് നാരദ മഹര്‍ഷിയോടും . രാമായണ രചനയ്ക്കും മുന്‍പായിരുന്നു ഇത് . വാല്‍മീകിയുടെ ചോദ്യത്തിന് 'രാമന്‍' എന്നായിരുന്നു നാരദരുടെ ഉത്തരം . ഒരു ഉത്തമ പുരുഷന്‍ എങ്ങനെയാണെന്നറിയാന്‍ രാമനെ മനസിലാക്കിയാല്‍ മതി എന്നായിരുന്നു നാരദരുടെ ഉപദേശം . രാമനെ അറിയാനുള്ള ഒരു ശ്രെമമാണ് രാമായണ രചനയിലൂടെ വാല്‍മീകി നടത്തിയത് . നാരദര്‍ പറഞ്ഞത് ശെരിയാണന്ന നിഗമനത്തില്‍ വാല്‍മീകി എത്തിചേരുകയായിരുന്നു .
രാമായത്തിന്റെ പ്രത്യേകത അറിയണമെങ്കില്‍ രാമന്‍ ആരായിരുന്നു എന്ന് അറിയണം,പഠിക്കണം .അതറിഞ്ഞാല്‍ രാമാവതാരത്തിന്റെ അര്‍ഥം ഗ്രഹിക്കാന്‍ കഴിയും .രാമജന്മത്തിന്റെ നിയോഗമറിയുമ്പോള്‍ നാം രാമപൂജയിലേക്ക് കടക്കും . രാമപൂജയിലൂടെ നിരന്തരമായി രാമനെ ഭജിക്കുമ്പോള്‍ നാം ഓരോരുത്തരും ഉത്തമ പുരുഷന്മാരായി തീരുന്നു . സുഭദ്രമായ ഒരു ജീവിത വ്യവസ്തയിലെക്കും ,ധര്‍മ്മിഷ്ട്ടമായ വ്യക്ത്തി ജീവിതത്തിലേക്കും ഓരോ വ്യക്ത്തികളെയും പ്രാപ്തരാക്കുക എന്നതാണ് രാമകഥയുടെ ലക്ഷ്യം.
ശ്രീരാമന് പലവിധ സങ്കല്പ്പങ്ങളുണ്ട് . വാല്‍മീകി രാമനെ മനുഷ്യനായിട്ടാണ് സങ്കല്പ്പിച്ചതെങ്കില്‍ , എഴുത്തച്ചന്‍ രാമന്‍ പൂര്ണ്ണമായും ഈശ്വരനും, ഈശ്വരാവതാരവുമാണ് . കാവ്യാസ്വാദകര്‍ ധര്‍മ്മരൂപനായ വീരനായകന്നയും , ഭക്തര്‍ വിഷ്ണുവിന്റെ അവതാരമായും ജ്ഞാനികള്‍ പരമാത്മാവായും ശ്രീരാമനെ കാണുന്നു . എഴുത്തച്ചനിലൂടെ മലയാളികള്‍ക്ക് പരിചിതമായ രാമന്‍ വിശേഷണ പദങ്ങളുടെ ഒരു സമാഹാരമാണ് . ധര്‍മ്മം ,മര്യാദ , ത്യാഗം എന്നിവയുടെ മൂര്‍ത്തിമദ്ഭാവമാണ് രാമന്‍ .
തന്റെ സുഖം നോക്കാതെ മറ്റുള്ളവര്‍ക്കുവേണ്ടി ഏതു ക്ലേശവും അനുഭവിക്കുവാന്‍ തയ്യാറാകുക എന്നതാണ് ത്യാഗ മനോഭാവം .വനവാസം സ്വീകരിച്ചതാണ് ശ്രീരാമന്റെ ഒന്നാമത്തെ ത്യാഗം .ഭരതന്‍ മുഴുവന്‍ അയോധ്യാവാസികളുമായി ചെന്ന് രാജ്യം കാല്‍ക്കല്‍ അടിമ വച്ചിട്ടും സത്യപരിപാലനത്തിനുവേണ്ടി രാജ്യം സ്വീകരിക്കാതിരുന്നതാണ് മറ്റൊരു ത്യാഗം. ഇന്ദ്രജിത്തിനെ അസ്ത്രമേറ്റ് പടക്കളത്തില്‍ ലക്ഷ്മണന്‍ വീണു കിടക്കുന്നത് കണ്ടു ജീവന്‍ ത്യജിക്കാന്‍ പോലും തയ്യാറായ സഹോദരനാണ് രാമന്‍ .
സീതാപരിത്യാഗത്തിലും ലക്ഷ്മണ തിരസ്‌കാരത്തിലുമെല്ലാം പരകൊടിയിലെത്തി നില്‍ക്കുന്നത് രാമനിഷ്ഠയാണ് . ആ നിഷ്ഠകളിലൂടെ മനുഷ്യജീവികള്‍ക്ക് ഒരു പുത്തന്‍ പ്രത്യയ ശാസ്ത്രം ഒരുക്കുകയായിരുന്നു വാല്മീകി . രാമനിലൂടെ വാല്‍മീകി കാണിച്ചുതരുന്നത് കര്മ്മത്തിലൂടെ ഈശ്വരത്വം ആര്ജ്ജിക്കുന്ന മനുഷ്യനെയാണ് . സന്മാര്ഗത്തിലൂടെ സഞ്ചരിച്ചാല്‍ മഞ്ചാടിക്കുരു പോലും കൂട്ടമായി വരുമെന്നും വാല്‍മീകി പറയുന്നു . അതല്ല അനീതിയുടെ പാതയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ സഹോദരന്റെ സഹായം പോലും കിട്ടില്ലന്നും രാമായണം പറയുന്നു .
ശ്രീരാമന് സദ്രിശ്യമായി മറ്റൊരാളില്ല .ഗാംഭീര്യത്തില്‍ സമുദ്രത്തെയും സൌന്ദര്യത്തില്‍ പൂര്‍ണ്ണ ചന്ദ്രനേയും ക്രോധത്തില്‍ കാലഗതിയെയും ക്ഷെമയില്‍ ഭുമി ദേവിയെയും വേണമെങ്കില്‍ രാമനു സാമ്യമെന്നു പറയാമെന്നു ചുരുക്കം .