Image

മിന്നാമിനുങ്ങിന്റെ മഹാ പ്രകാശം (കെ.പി. സുധീര)

കെ.പി. സുധീര Published on 23 July, 2017
മിന്നാമിനുങ്ങിന്റെ മഹാ പ്രകാശം (കെ.പി. സുധീര)
സിനിമയും സിനിമക്കാരുമൊക്കെ മനസ്സില്‍ സൃഷ്ടിച്ച ആഘാതം മൂലം നല്ല സിനിമയുടെ ആരാധികയായ ഞാന്‍ സിനിമയില്‍ നിന്നകന്നായിരുന്നു കഴിഞ്ഞത്.

" മിന്നാമിനുങ്ങ് " എന്ന സിനിമയെ കാത്തിരിക്കുകയും ആയിരുന്നു. അത് സുരഭിക്കായുള്ള കാത്തിരിപ്പായിരുന്നു. തന്റെ അഭിനയത്തികവ് എന്നോ തെളിയിച്ച ആ പ്രിയപ്പെട്ടവളെ വെള്ളിത്തിരയില്‍ കാണണം. ഒരു വ്യാഴവട്ടക്കാലമായി തൊട്ടതെന്തും പൊന്നാക്കുന്ന ആ പ്രഗല്‍ഭമതിയെ മലയാള സിനിമ ഒരിക്കലും വേണ്ട വിധം തിരിച്ചറിഞ്ഞിട്ടില്ല. ആ മികച്ച അഭിനേത്രി എന്നും സഹനടിയുടെ ചെറിയ റോളില്‍ ഒതുങ്ങി. എന്നാല്‍ പ്രിയരെ! തിയേറ്ററില്‍ ചെന്നൊന്നു കാണു, അവള്‍ വെറും നടിയല്ല' ഭാരതം കണ്ട അഭിനയ ചക്രവര്‍ത്തിനിയാണ്.  അഭിനയത്തില്‍ ദേശീയ പുരസ്കാരത്തിന്റെ അഭിമാനം കൊണ്ടുവന്നു തന്നത് 1968 ലും 78 ലും പ്രിയപ്പെട്ട ശാരദാമ്മയാണ്. പിന്നെ 86 ല്‍ മണ്‍മറഞ്ഞ മോനിഷ.  93 ല്‍ ശോഭന.  2003 ല്‍ മീരാ ജാസ്മിന്‍ പിന്നെയിതാ നമ്മുടെ കോഴിക്കോട്ടുകാരി സുരഭിയും

മുപ്പതുകളുടെ പ്രായം മാത്രമുള്ള സുന്ദരിയായ സുരഭി, കോളേജുകാരിയായ ഹോസ്റ്റലില്‍ പഠിക്കുന്ന മകള്‍യ്ക്ക് വേണ്ടി ജീവിതത്തോട് പോരാടുന്ന ഒരു ദരിദ്രയായ വീട്ടമ്മയായി അതി ഗംഭീരമായി ജീവിക്കുന്നു,  അഭിനയിച്ചു എന്ന് പറയുന്നത് വെറും ക്ലീഷേ ആയിപ്പോകും .പേരില്ലാത്ത അവള്‍ക്ക് വെറും സ്ഥാനപ്പേരുകളേയുള്ളൂ അവള്‍ ഒരേ സമയം ഒരു സ്വകാര്യ  കമ്പനിയില്‍ അടിച്ചു തളിക്കാരിയാണ്, ഫ്‌ലാറ്റുകളില്‍ വീട്ടുപണി ചെയ്യുന്നവളാണ്.  ഒപ്പം പശുവിന്‍ പാലും കോഴിമുട്ടയും അച്ചാറും പലഹാരങ്ങളും വിറ്റ് പണമുണ്ടാക്കുന്നവളാണ്.   എന്നിട്ടും മകളുടെ ഹോസ്റ്റല്‍ ഫീസ് അടയക്കാന്‍ രാപ്പകല്‍ അവള്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ഓടുന്നു. അവളുടെ ജീവിതം പരാജയമല്ല, അവളുടെ രക്തവും കണ്ണീരും വിയര്‍പ്പും അച്ഛനില്ലാത്ത സ്വന്തം മകള്‍ക്കു വേണ്ടിയാണ്. പ്രേക്ഷകരായ നമ്മുടെയൊക്കെ ഹൃദയവും ഉദ്വേഗത്തോടെ പണം തികയ്ക്കാന്‍ ഓടുന്ന അവള്‍ക്കൊപ്പം സഞ്ചരിക്കയാണ്.

അഭിമാനിയായ ഈ സ്ത്രീ ആരില്‍ നിന്നും വെറുതെ ഒരു ചില്ലിക്കാശ് സ്വീകരിക്കില്ല. വെറുതെ വീണ് കിടന്നാലും എടുക്കില്ല.  ആര്‍ക്കു മുമ്പിലും തന്റെ ശരീരം അടിയറവ് വെയ്ക്കില്ല: ഈ വ്യക്തിപ്രഭാവവും പിന്നെയവള്‍ ജീവിത യാതനകളെ തരണം ചെയ്യുന്ന രീതിയും! നമ്മില്‍ പലര്‍ക്കും നമ്മോട് തന്നെ സഹതാപം തോന്നിപ്പോവും. എന്തു കിട്ടിയാലും പോരാ പോരാ എന്ന് കരുതുന്ന നാം ഈ പോരാട്ടം കണ്ട് . ഒടുങ്ങാത്ത ഈ മഹത്ത്വ സാക്ഷാത്കാര തൃഷ്ണ കണ്ട് "
Linger a while, thou art so fair " (നില്‍ക്കണേ അങ്ങയുടെ കലയെത്ര സുന്ദരം) എന്ന് ഫൗസ്റ്റിനെപ്പോലെ സംവിധായകനോട് മനസ്സില്‍ പറഞ്ഞു പോകുന്നു. നമ്മുടെ ഐന്ദ്രിയ, മാനസിക, ആത്മീയ തലങ്ങളെ ഈ സിനിമ സ്വാധീനിക്കുന്നു.

ഈ സിനിമ കോടികളുടെ സിനിമയല്ല. സാമ്പത്തിക ഞെരുക്കം കണ്ട് നല്ലവനായ സംഗീത സംവിധായകന്‍ ഫീസ് വാങ്ങിച്ചിട്ടില്ല. ഇതില്‍ താരപ്രഭയില്ല. സാധാരണക്കാരുടെ ചായം തേയ്ക്കാത്ത മുഖങ്ങളേയുള്ളൂ വസ്ത്രധാരണപ്പൊലിമയില്ല,  ന്യത്തങ്ങള്‍ ഇല്ല . മായികക്കാഴ്ചകളും ഇല്ല! െ്രെകം ഇല്ല' ത്രില്ലര്‍ അല്ല. എന്നിട്ടും നാം കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു ജീവിച്ചു. അവര്‍ സന്തോഷിച്ചപ്പോള്‍ സന്തോഷിച്ചു കരഞ്ഞപ്പോള്‍ കരഞ്ഞു. കാരണം ഈ സിനിമയില്‍ ജീവിതമുണ്ട്. 

നിര്‍മാതാവും സംവിധായകനുമായ ശ്രീ. അനില്‍ തോമസ് സുരഭിക്ക് ഈ പ്രധാന വേഷം കൊടുത്ത അങ്ങയുടെ ഈ നല്ല സിനിമയ്ക്ക് നന്ദി.

നല്ല കലയ്ക്ക് വേണ്ടിയുള്ള ഞങ്ങളുടെ തീരാദാഹത്തെ അങ്ങ് നിര്‍ലോഭം ശമിപ്പിച്ചിരിക്കുന്നു. ഒരു അഭിമുഖത്തില്‍ സുരഭി പറഞ്ഞത് പോലെ ടീം വര്‍ക്ക് തന്നെയാണ് ഏതൊരു നല്ല സിനിമയുടേത് പോലെ ഇതിന്റെയും വിജയം. കഥാകൃത്ത് മനോജ് റാം സിംഗിന്,  മറ്റ് നടീനടന്മാരായ റെബേക്ക തോമസ് , പ്രേം പ്രകാശ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അരുന്ധതി നായര്‍, രാധാകൃഷ്ണന്‍. ഇവര്‍ക്കും , പശ്ചാത്തലസംഗീതം ചെയ്ത ഔസേപ്പച്ചന് ' ഛായാഗ്രാഹകന്‍ സുനില്‍ പ്രേമിന്, എഡിറ്റിംഗ് ചെയ്ത ശ്രീനിവാസിന് മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാം ആത്മാവില്‍ നിറഞ്ഞ നന്ദി
അഭിനന്ദനങ്ങള്‍.

പ്രിയരെ ജീവിതത്തിന്റെ പ്രവാഹം കാണാന്‍ മിന്നാമിനുങ്ങിന്റെ മഹാ പ്രകാശം കാണാന്‍ പോവുക തിയേറ്ററിലേക്ക് .
മിന്നാമിനുങ്ങിന്റെ മഹാ പ്രകാശം (കെ.പി. സുധീര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക