എന്റമ്മ
കഞ്ഞി വിളമ്പിവച്ച്
നട്ടുച്ചയാക്കിയിരുന്നര്ദ്ധരാത്രികള്,
കേട്ടു ബൂട്ടെന്നു
ഞെട്ടിയുണര്‍ന്നവള്‍.
പതുങ്ങിപ്പിന്വാതില്
ചാരിയെത്തുമ്പോള്
ചോറായ്, മഷിയായ്
നിറവായവള്.
കുത്തഴിഞ്ഞ
താളുകളീറന്വറ്റു
കൊണ്ടൊട്ടിച്ചേകിയോള്.
ഇന്നെന്റെ മകന്റമ്മ.
ഇന്റര്‍നെറ്റിന്റെ നീലയെന്ന്
പെഗ്ഗൊന്നു കൂടിപ്പോയാല്‍ ബൈക്കെന്ന്
ഉള്ളുപൊള്ളുന്നവള്.
കേട്ടു ബൂട്ടെന്നോടി
ബാല്‍ക്കണി തുറക്കുന്നവള്‍.
വേര്പ്പിലലിഞ്ഞ
പെര്‍ഫ്യൂമില്‍
പെണ്ണുണ്ടോന്നു
മണക്കുന്നവള്‍.
മക്കള്‍
വിസ വീശിപ്പറന്നെന്നു
ഞെട്ടിയുണരുന്നവള്.
അമ്മ....അമ്മ.
പിന്വാതിലില്ലാത്ത
വീടുകളില്‍
അന്നൊക്കെ
മൂപ്പിലാന്റെ കാര്ക്കിപ്പ്
മുറ്റത്തു കേള്‍ക്കുമ്പോള്‍
താടി മാന്തി
മുലപ്പാലു മോന്തി
പിന്‍വാതിലിലൂടെ
ഞാന്‍ നൂണ്ടിരുന്നു.
ഇന്ന്,
എന്റെ മകന്
നൂറാംനിലയില്
മുന്‍വാതിലില്‍ നേരിടുന്ന കാര്ക്കിപ്പ്
എവിടെത്തെറിക്കുമെന്നുഴറി
അടുക്കളയില്‍
വിങ്ങുന്നു മുലപ്പാല്‍.
അമ്മയെ ഇങ്ങനെ ചുമ്മാ
അമ്മാനം ആടുവതെന്തേ?
അസ്പഷ്ട ജല്പനത്താലേ
ഒച്ച വച്ചൊരാ നാളിൽ
സ്പഷത നൽകി 'അമ്മ
നമ്മളെ നേർവഴികാട്ടി
മക്കൾ അഭ്യസ്തവിദ്യരായി
അമ്മയെ കണ്ടാലറിയതായി
വായിൽ വരുന്നത് കൂട്ടി
'അമ്മ' കവിതയെഴുതി
അമ്മയെ ഇങ്ങനെ ചുമ്മാ
അമ്മാനം ആടുവതെന്തേ?