Image

ഫാ. മാര്‍ട്ടിന്‍ വാഴച്ചിറക്ക് ആയിരങ്ങളുടെ അശ്രുപൂജ

Published on 04 August, 2017
ഫാ. മാര്‍ട്ടിന്‍ വാഴച്ചിറക്ക് ആയിരങ്ങളുടെ അശ്രുപൂജ

ചങ്ങനാശേരി: സ്‌കോട്‌ലന്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎംഐ സഭാ വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദേവാലയത്തിലെ സെമിത്തേരിയില്‍ നടന്നു. 

തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് സ്രാന്പിക്കല്‍, മാര്‍ സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍, മാര്‍ സൈമണ്‍ സ്‌റ്റോക്ക് പാലാത്തറ, മാര്‍ ഗ്രെഷ്യന്‍ മുണ്ടാടന്‍ തുടങ്ങിവര്‍ കാര്‍മികത്വം വഹിച്ചു. സിഎംഐ സഭ പ്രിയോര്‍ ഫാ. പോള്‍ ആച്ചാണ്ടി, തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ എന്നിവരും വിവിധ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. മാര്‍ട്ടിനച്ചന്റെ ഒപ്പം വൈദിക വിദ്യാര്‍ഥിയായി വൈദികനായ ഫാ. റോമിയോ കല്ലുകളം ആണ് ചരമപ്രസംഗം നടത്തിയത്. 

വ്യാഴാഴ്ച രാവിലെ മൃതദേഹം നെടുന്പാശേരി വിമാനത്താവളത്തില്‍ നിന്നും മാര്‍ട്ടിനച്ചന്റെ പുളിങ്കുന്ന് കണ്ണാടിയിലുള്ള വസതിയില്‍ എത്തിച്ചപ്പോള്‍ മുതല്‍ ഇന്ന് സംസ്‌കാരം നടക്കുന്നതു വരെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അടക്കം അണമുറിയാത്ത ജനപ്രവാഹം ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. 

ചെത്തിപ്പുഴ ആശ്രമ ദേവാലയത്തില്‍ എത്തിച്ച മൃതദേഹത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണി, കൊടിക്കുന്നില്‍ സുരേഷ് എംപി, സി.എഫ്. തോമസ് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ സഹവികാരി ആയിരിക്കവെ ആണ് ഉപരിപഠനാര്‍ഥം കഴിഞ്ഞ വര്‍ഷം ഫാ. മാര്‍ട്ടിന്‍ സ്‌കോട് ലന്‍ഡിലെ എഡിന്‍ബറോയില്‍ എത്തിയത്. എഡിന്‍ബറോയിലെ ക്രിസ്‌റ്റോഫിന്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ ശുശ്രൂഷ ചെയ്തുവരികയാണ് ഇക്കഴിഞ്ഞ ജൂണ്‍ ഇരുപതിന് അച്ചനെ കാണാതാവുന്നത്. 

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക