വിവാഹം എന്നത് ഒരു ബഡാ ഏര്‍പ്പാടാണ്. മരണം വേര്‍പിരിക്കുന്നതുവരെ ഒരുമിച്ചു താമസിച്ചുകൊള്ളാമെന്നുള്ള ഒരു കരാര്‍. വീണ്ടുവിചാരമില്ലാതെ കാലാകാലങ്ങളിലായി മനുഷ്യര്‍ ഈ ഏടാകൂടത്തില്‍ എടുത്തു ചാടുന്നു. കല്യാണം കഴിഞ്ഞു കുറേനാള്‍ കഴിയുമ്പോള്‍ 'വേണ്ടായിരുന്നു' എന്നൊരു ചിന്ത പലര്‍ക്കും തോന്നിത്തുടങ്ങും. അപ്പോഴേക്കും രണ്ടുമൂന്നു കുട്ടികളായി-പ്രശ്‌നങ്ങളായി, പ്രാരാബ്ധങ്ങളായി; അഴിക്കാനാവാത്ത വിധം കുരുക്കു മുറുകിത്തുടങ്ങും. പിന്നെ കൈയും കാലുമിട്ടടിച്ചു ചാവുന്നതുവരെ അവിടെക്കിടക്കും.
അതുകൊണ്ടാണ് ഏകനായിരിക്കുന്നതാണ് ഉത്തമമെന്നും, നിവൃത്തിയില്ലെങ്കില്‍ മാത്രമേ വിവാഹിതരാകാവുമെന്നും പൗലോസ് ശ്ലീഹാ പറയുന്നത്.
വിവാഹം കഴിഞ്ഞ് മൂന്നു നാലു വര്‍ഷങ്ങള്‍ക്കുശേഷം ഈ ദുനിയാവിലുള്ള സകല സ്ത്രീകളും തന്റെ ഭാര്യയേക്കാള്‍ സുന്ദരിയാണെന്നു ചില പുരുഷന്മാര്‍ക്കു തോന്നും. അതുകൊണ്ടാണല്ലോ പലരും അന്യസ്ത്രീകളെത്തേടിച്ചെന്ന് അബദ്ധത്തില്‍ച്ചാടുന്നത്. ടൈഗര്‍ വുഡ്‌സിന്റെ ഭാര്യ മോശക്കാരിയൊന്നുമായിട്ടല്ലല്ലോ അങ്ങേര് പത്തുമുപ്പതു പെണ്ണുങ്ങളുടെ പുറകെ പോയത്. പല സെനറ്ററന്മാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും അവിടെയുമിവിടെയും 'Love Child' എന്ന ഓമനപ്പേരില്‍ ജാരസന്തതികള്‍ ഉണ്ട്. കുഞ്ഞാലിക്കുട്ടി മുതല്‍ ഉണ്ണിത്താന്‍ വരെയുള്ളവര്‍ ഇത്തരം ആരോപണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്.
'ശരീരമാസകലം ഒരു വേദന. ഞാനൊന്നു പോയി തിരുമ്മിച്ചിട്ടു വരട്ടെ' എന്ന പേരില്‍ പല റിട്ടയേര്‍ഡ് അമേരിക്കന്‍ മലയാളികളും അടുത്തകാലത്ത് തനിയെ നാട്ടില്‍ പോകുവാന്‍ തുടങ്ങിയിട്ടുണ്ട്.
എന്റെയൊരു സുഹൃത്ത് വര്‍ക്കി അടുത്തകാലത്ത് ചെറിയൊരു ദുരൂദ്ദേശ്യത്തോടുകൂടി ഒറ്റയ്ക്കു നാട്ടില്‍പ്പോയി. ഭാര്യ ഏലിക്കുട്ടി അത്ര പോരാ എന്നൊരു തോന്നല്‍. ഡബിള്‍ ഡ്യൂട്ടി ചെയ്തു ചെയ്തു ഒരു പരുവമായി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഉന്തിയും തള്ളിയും നിന്നിരുന്ന ശരീരഭാഗങ്ങള്‍ തേയിലസഞ്ചി പോലെയായി. മീന്‍വറുത്തതിന്റെയും മോരുകറിയുടെയും ഒരു മുശിടു മണം മുടിയില്‍ തങ്ങി നില്‍ക്കുന്നു. കൈക്കും കാലിനുമെല്ലാം വേദന മാറ്റുവാന്‍വേണ്ടി ദിവസം പുരട്ടുന്ന ടൈഗര്‍ബാമിന്റെ രൂക്ഷഗന്ധം. Estrogen ഉല്പാദനവും അത്ര പോര. എല്ലാത്തിനും ഒരു സമയപരിധിയില്ലേ? ആകപ്പാടെ വര്‍ക്കിക്ക് ഒരു മനംമടുപ്പ്.
യൗവനയുക്തമായ ഒരു സുന്ദരിയോടൊപ്പം ഒരിക്കലെങ്കിലും ഒന്നു ശയിക്കണമെന്നുള്ള അടക്കാനാവാത്ത ആഗ്രഹം അയാളെ അലട്ടുവാന്‍ തുടങ്ങിയിട്ടു കാലം കുറെയായി. ഇവിടെവന്നു പരിപാടി നടത്തി മടങ്ങിപ്പോയ ഒരു മിമിക്രി കലാകാരന്‍ മുഖേന ഈ അഭിലാഷ സാഫല്യസാക്ഷാത്കാരത്തിനു വേണ്ട ഏര്‍പ്പാടുകളെല്ലാം നടത്തി.
ആരെ അകത്താക്കണമെന്നു ആലോചിച്ച് കേരളാ പോലീസ് ഓടി നടക്കുകയാണ്. പിടിക്കപ്പെട്ടാല്‍ 'അനാശാസ്യ പ്രവര്‍ത്തനത്തിന് അമേരിക്കന്‍ മലയാളി അറസ്റ്റില്‍' എന്നൊരു വാര്‍ത്ത നിമിഷനേരം കൊണ്ടു ലോകമാകെ പരക്കും. പണ്ടത്തെ കാലമായിരുന്നെങ്കില്‍ ഇത്തരമൊരു വാര്‍ത്ത 'തനിനിറ' ത്തിന്റെ മഞ്ഞത്താളുകളില്‍ എവിടെയെങ്കിലും ഒതുങ്ങിയേനെ! 'പേരുവിവരം അടുത്ത ലക്കത്തില്‍' എന്ന ഭീഷണിക്കുമുന്നില്‍, അല്പ സ്വല്പം കാശു കൊടുത്താല്‍ ഒതുങ്ങുന്ന ഒരു വാര്‍ത്ത. ഇന്നത്തെ അവസ്ഥ ഇതു വല്ലതുമാണോ? പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാത്തവര്‍, ഇന്റര്‍നെറ്റ് പത്രം തുടങ്ങി പത്രാധിപന്മാരാകുന്ന കാലമാണിത്. വാര്‍ത്തകള്‍ മെനഞ്ഞെടുക്കുന്ന കാലം. 'Breaking Nesws' ആയി അപ്പോള്‍തന്നെ സംഗതിയങ്ങു പരക്കും.
തെറ്റു ചെയ്യുവാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍പ്പിന്നെ അതിന്റെ വരുംവരാഴികകളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. പിടിക്കപ്പെടുമെന്നു കരുതിയല്ലല്ലോ കള്ളന്മാര്‍ കോഴിയെ പിടിക്കുവാന്‍ ഇറങ്ങുന്നത്. അനന്തപുരിയിലെ ഒരു മുന്തിയ ഹോട്ടലിലാണ് 'വര്‍ക്കിസംഗമം' ഏര്‍പ്പാടാക്കിയത്. ഉച്ചയോടു കൂടി തന്നെ വര്‍ക്കി എയര്‍കണ്ടീഷന്‍ഡ് റൂമില്‍ എത്തി. തലയില്‍ അവശേഷിച്ചിരിക്കുന്ന മുടി നല്ലതുപോലെ കറുപ്പിച്ചിട്ടുണ്ട്. രോമാവൃതമായ മാറിടം മുഴുവന്‍ നരച്ചതാണ്. മൊത്തം അങ്ങു ഷേവു ചെയ്തു കളഞ്ഞാലോ എന്നാലോചിച്ചതാണ്. മീശ കറുപ്പിച്ചു കളറു പിടിക്കാതെ വന്നപ്പോള്‍ മറ്റു പല അമേരിക്കന്‍ മലയാളികളെപ്പോലെ വര്‍ക്കിയും ഇപ്പോള്‍ ക്ലീന്‍ ഷേവാണ്. അടക്കോഴിയുടെ പിന്‍ഭാഗം പോലെയാണ് മുഖത്തിന്റെ ലുക്ക്. മുഖത്തു പൗഡറുമിട്ട്, സുഗന്ധതൈലവും പൂശി, ഒരു പുതുമണവാളന്റെ ആധിപൂതിയോടുകൂടി വര്‍ക്കി കാത്തിരിപ്പായി. നിമിഷങ്ങള്‍ക്ക് ഒച്ചിന്റെ വേഗത. ഒരു ധൈര്യത്തിനുവേണ്ടി കൈയില്‍ കരുതിയിരുന്ന 'ഹെന്നസി' ഇടയ്ക്കിടെ മോന്തുന്നുണ്ട്. സമയം കടന്നു പോകുന്തോറും ഹൃദയമിടിപ്പു കൂടുന്നു.
ഏഴുമണിയോടുകൂടി ഹോട്ടല്‍മുറിയുടെ ഡോര്‍ബെല്‍ മുഴങ്ങി. സകല ധൈര്യവും സംഭരിച്ച് വര്‍ക്കി വാതില്‍ തുറന്നു. കൈയില്‍ സെല്‍ഫോണും പിടിച്ച് ഒരു തരുണീമണി അകത്തേക്കു കയറി.
കൊച്ചുകേരളത്തില്‍ എല്ലാവരും ഊണിലും ഉറക്കത്തിലുമെല്ലാം സെല്‍ഫോണ്‍ കൈയില്‍പിടിച്ചു കൊണ്ടാണ് നടപ്പ്. അസംബ്ലി കൂടുമ്പോഴും, മീറ്റിംഗു നടക്കുമ്പോഴുമെല്ലാം സെല്‍ഫോണില്‍ കൂടി വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്ന ശുംഭന്മാരെ നമ്മള്‍ക്കു കാണാം. സിനിമയിലും സീരിയലിലുമെല്ലാം നടീനടന്മാരുടെ കൈയില്‍ സദാസമയവും സെല്‍ഫോണ്‍ കാണും. സെല്‍ഫോണ്‍ ക്യാമറയുടെ ദുരൂപയോഗവും ഏറ്റവും കൂടുതല്‍ നടക്കുന്നതു കേരളത്തിലാണ്. അടുത്തകാലത്ത് ഹോട്ടലിലെ സ്ത്രീകളുടെ ടോയ്‌ലെറ്റില്‍ ക്യാമറ ഒളിപ്പിച്ചുവെച്ചു പടമെടുത്തു ആസ്വദിച്ചിരുന്ന ഒരു വിരുതനെ പിടികൂടിയ വാര്‍ത്ത പുറത്തുവന്നിരുന്നല്ലോ.
'അങ്കില്‍ ഞാനിവിടെ എത്തി. ആളൊരു കിളവനാണല്ലോ'. എന്നൊരു സന്ദേശം സെല്‍ഫോണിലൂടെ അവള്‍ ആര്‍ക്കോ കൈമാറി. 'കിളവന്‍' എന്നുള്ളത് തന്നെപ്പറ്റിയുള്ള പരാമര്‍ശമാണെന്നു വര്‍ക്കിക്കു മനസിലായി. First Impression അത്ര പോരാ. പ്രത്യേകിച്ച് മുഖവുരയൊന്നും കൂടാതെ 'പറഞ്ഞ തുക കൈയിലുണ്ടല്ലോ. അതിങ്ങു തന്നേര്' എന്നവള്‍ ആവശ്യപ്പെട്ടതിന്‍പ്രകാരം ഒരു കവറില്‍ കരുതിയിരുന്ന പണം അവള്‍ക്കു കൈമാറി.
എവിടെത്തുടങ്ങണം, എന്തു ചെയ്യണമെന്നറിയാതെ വര്‍ക്കി നിന്നു പരുങ്ങി. ഇതിനിടെ അയാളുടെ ചുളുങ്ങിത്തുടങ്ങിയ കവിളില്‍ അവളൊരു മണി മുത്തം കൊടുത്തു. ഷോക്കേറ്റതുപോലെ വര്‍ക്കി അടിമുടിയൊന്നു വിറച്ചു. 'അങ്കിള്‍ റിലാക്‌സു ചെയ്യൂ, ഞാനൊരു ഫ്രഷായിട്ടുവരട്ടെ' എന്നു പറഞ്ഞിട്ടവള്‍ ബാത്ത്‌റൂമിലേക്കു പോയി. അവള്‍ പോയ തക്കത്തിന് അയാള്‍ രണ്ടു ലാര്‍ജുകൂടി വീശി. കാരണമൊന്നുമില്ലാതെ വര്‍ക്കിയെ വിയര്‍ക്കുവാന്‍ തുടങ്ങി. തനിക്കവള്‍ ഒരു മണിമുത്തം നല്‍കിയ സ്ഥിതിക്ക് തിരിച്ചൊരു ചുടുചുംബനം കൊടുത്തുകൊണ്ടു കാര്യപരിപാടിയിലേക്കു കടക്കാമെന്ന് അയാള്‍ തീരുമാനിച്ചു. സ്വല്പം കഴിഞ്ഞപ്പോള്‍ അല്പവസ്ത്രധാരിയായി അവള്‍ വന്നു.
'മോടെ പേരെന്തുവാ?' വിക്കി വിക്കി വര്‍ക്കി ചോദിച്ചു.
'ഒരു പേരില്‍ എന്തിരിക്കുന്നു അങ്കിള്‍- അപ്പം തിന്നാല്‍ പോരെ കുഴി എണ്ണണോ?' പേരു വെളിപ്പെടുത്തുവാന്‍ അവള്‍ തയ്യാറായില്ല.
ബെഡില്‍ അയാളെ മുട്ടിയുരുമ്മി അവളിരുന്നു. രണ്ടും കല്‍പിച്ച് വര്‍ക്കി അവളെ വട്ടം പിടിച്ചു കവിളിലൊരുമ്മ കൊടുത്തു. മാമൂക്കോയ മോഡലില്‍, മുന്‍നിരയില്‍ പൊങ്ങിനിന്ന രണ്ടു പല്ലുകള്‍ അവളുടെ കവിളില്‍ പതിഞ്ഞു. 'ഛേയ്, കോന്തപ്പല്ലുകൊണ്ടു മുഖം മുറിഞ്ഞെന്നാ തോന്നുന്നത്'- വെറുപ്പോടെ അവള്‍ കവിള്‍ തുടച്ചു.
പിന്നെ കുറച്ചുനേരം കനത്ത നിശബ്ദത. വീണ്ടും അവള്‍ ഡ്യൂട്ടിയിലേക്കു കടന്നു. കൈപ്പറ്റിയ പണത്തിനുള്ള പണി എടുക്കണമല്ലോ!
വര്‍ക്കിയുടെ മനസില്‍ വാ പൊളിച്ചു കിടന്നുറങ്ങുന്ന ഏലിക്കുട്ടിയുടെ മുഖം തെളിഞ്ഞു. ആകപ്പാടെ ഒരു nervousness- ആളങ്ങു ഐസായി.
'അങ്കിള്‍ എനിക്കു പോകണം' അയാളെ കെട്ടിപ്പിടിച്ചുകൊണ്ട് അവള്‍ കട്ടിലിലേക്കു മറിഞ്ഞു. മനസ് എത്തിയിടത്തൊന്നും വര്‍ക്കിയുടെ ശരീരമെത്തുന്നില്ല. ആകപ്പാടെ ഒരു ബലക്കുറവ്-ഒരു ക്ഷീണം. അവളുടെ മുഖത്തേക്കു നോക്കുവാനൊരു ചളിപ്പ്. 'മുസ്ലി പവറി'ന്റെ പരസ്യം വെറും കളിപ്പീരാണെന്നും മനസിലാക്കിയ നിമിഷങ്ങള്‍. എങ്ങനെ അവിടെനിന്നും രക്ഷപ്പെടാമെന്നായി അവളുടെ ചിന്ത. 'ചുമ്മാ മിനക്കെടുത്തുവാനായി ഓരോ കിളവന്മാര്‍ ഇറങ്ങിക്കോളും' ആരോടെന്നില്ലാതെ ഒരു കമന്റു പാസാക്കി പണവുമെടുത്ത് അവള്‍ സ്ഥലം വിട്ടു. പത്തുപതിനായിരം രൂപ മാറിക്കിട്ടിയതും നാണക്കേടും മിച്ചം.
ഇനി മേലില്‍ ഏലിക്കുട്ടിയല്ലാതെ മറ്റൊരു സ്ത്രീയോടുമൊപ്പം ശയിക്കുവാന്‍ ശ്രമിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യില്ലെന്ന് അയാളൊരു തീരുമാനമെടുത്തു. ഒന്നുമില്ലെങ്കിലും, തന്റെ മൈനസ് പോയിന്റുകല്‍ ബെഡ്‌റൂമില്‍ ഭിത്തികള്‍ക്കുള്ളിലൊതുങ്ങുമല്ലോ എന്നൊരു ചിന്ത. അയാളുടെ മനസ് അറിയാതെ മന്ത്രിച്ചു 'ഏലിക്കുട്ടി മാപ്പ്!'(2010)
നല്ല കൂതറ ഭാവന. ഡാര്‍വിന്‍ അവാര്‍ഡിനു പരിഗണിക്കാവുന്നതാണ്.
പുതിയ വായനക്കാർ ഉണ്ട്.
പല ഭർത്താക്കന്മാരുടെയും ഒറ്റക്കുള്ള നാട്ടിൽ പോക്ക് നിർത്തിയത് കഷ്ടമായിപ്പോയി.
To: ഹത ബാക്യന്‍
എന്‍റെ പൊന്നു ഹത ബാക്യ!
താങ്കളെ പറ്റിക്കാന്‍ ആണ് ബാരിയ എടുത്തു പെരുമാറുകയും തിരുമുകയും ഒക്കെ ചെയിതത്. താന്‍ ചാരിത്രവതി എന്ന് താങ്കളെ പറ്റിക്കാന്‍ ഒരു അടവ്. പെണ്ണിന്‍ മനസും അടവുകളും ആരു കണ്ടു. Dr ശശിക്കു പോലും പിടി കൊടുക്കില്ല പെണ്ണ് . താങ്കള്‍ ചിന്ന വീട്ടില്‍ മേഞ്ഞ കാലം ഇവിടെ എത്ര ചിന്നന്‍ മാര്‍ , ഒരിക്കല്‍ എങ്കിലും താങ്കള്‍ നാട്ടില്‍ പല തവണ പോയിട്ടും ഒരിക്കല്‍ എങ്കിലും പ്രിയതമ എതിര് പറഞ്ഞോ ?
ഇതേല്‍ മീറ്റര്‍ ഇല്ല എന്നത് ഓര്‍ക്കുക, അതാണ് സഭാപ്രസംഗി പറഞ്ഞത് '' പാറ യുടെ മേല്‍ പാമ്പിന്‍ പാതയും, സ്ത്രിയുടെ മേല്‍ പുരുഷന്‍ വഴിയും ആര്‍ അറിവു.
2 എണ്ണം തരുവാന്‍ കിട്ടിയ അവസരം അവള്‍ ഉപയോഗിച്ചു എന്ന് കരുതുക
സൂഷിക്കുക - അവള്‍ പുലിയാണ് -പെണ്‍ പുലി