'അവര്‍ പണ്ടേ ഒന്നിക്കേണ്ടവരാണ്' ദിലീപ് കാവ്യയെ വിവാഹം ചെയ്തപ്പോള്‍
തുറന്നടിച്ച പി.സി. ജോര്‍ജ് ഇപ്പോള്‍ ഒരു വെടികൂടി പൊട്ടിക്കുന്നു.
'എന്തിനു ദിലീപിനെ ഇങ്ങിനെ ക്രൂശിക്കുന്നു? ഇതുവരെ ഒരു തെളിവും പോലിസിനു
കിട്ടിയിട്ടില്ല! ഇത് ശരിക്കും പുരുഷ പീഡനം!'
പത്‌നി ഉഷയോടൊപ്പം ആദ്യത്തെ അമേരിക്കന്‍ പര്യടനത്തിനു ഈ മാസം ഒടുവില്‍
എത്തുന്ന 'ജനപക്ഷ' നേതാവും എം.എല്‍.എ.യുമായ ജോര്‍ജ് ഒരു എക്‌സ്‌ക്ലൂസിവ്
ഇന്റര്‍വ്യൂവില്‍ 'Eമലയാളി'യോട് മനസു തുറക്കുകയായിരുന്നു. നിയമസഭാ
സമ്മേളനം നടക്കുന്നതിനിടയില്‍ വൈകുന്നേരം സമയം കണ്ടെത്തി.
'നടിയെ പീഡിപ്പിച്ചതിനു തെളിവുണ്ടാക്കാന്‍ നെട്ടോട്ടം ഓടുകയാണ് പോലീസ്.
ദിലീപിന്റെ ഡി സിനിമാസ് കൈയ്യേറിയെന്നു പറയുന്ന സ്ഥലം അളന്നിട്ടു
കുഴപ്പമില്ല. ഇപ്പോള്‍ ജനറേറ്റര്‍ വച്ചതിന്റെ കടലാസ്സ് കാണുന്നില്ല!
ഏതായാലും കോടതി രക്ഷിച്ചു. ജനങ്ങള്‍ സിനിമ കാണാന്‍ നിര്‍മ്മിച്ച തീയേറ്റര്‍
പൂട്ടിയ നഗരസഭ നാണം കെട്ടു.
'ദിലീപ് കുറ്റക്കാരന്‍ ആണെന്നോ അല്ലെന്നോ ഒന്നും ഞാന്‍ പറയുന്നില്ല. ആ
എരണം കെട്ട ഡ്രൈവര്‍ പല നടിമാരെ ഇങ്ങിനെ പീഡിപ്പിച്ചുവെന്നാണ് ഇപ്പോള്‍
പറയുന്നത്. അവനെ സ്വന്തം ആളായി കൊണ്ടു നടന്ന മുകേശിനെയും അവനെ അറിയാവുന്ന
ഗണേശിനെയും ഏന്തു കൊണ്ടു ചോദ്യം ചെയുന്നില്ല? ദിലീപിന്റെ കേസില്‍ ഇതുവരെ
പോലീസിനു നിര്‍ണായകമായ തെളിവ് കിട്ടിയിട്ടില്ല.. ശത്രുതാ മനോഭാവത്തോടെയാണ്
ഗവര്‍മെന്റ് ആ മനുഷ്യനോട് പെരുമാറുന്നത്.
'ശരിയാണ്, മാന്യ സ്ത്രീരത്‌നം ഭാഗ്യലക്ഷ്മി ആരോപി ക്കുന്നതുപോലെ റബറും
ഏലവും തോക്കും കണ്ടു കാര്‍ഷിക കുടുംബത്തില്‍ അപ്പനും അമ്മയും അനുജനും
നാല് പെങ്ങന്മാരുമായി കപ്പ തിന്നു വളര്‍ന്ന ആളാണ് ഞാന്‍. എനിക്ക്
സ്ത്രീകളുടെ മാനം എന്താണെന്നു അറിയാന്‍ അവരുടെ കോച്ചിംഗ് ആവശ്യമില്ല.
'ഇപ്പോള്‍ കോവളം എം.എല്‍.എ. എം.വിന്‍സെന്റിനെ അകത്തിട്ടിരിക്കുന്നതിനു എന്തു
കാരണം? ഒരു സ്ത്രീ വിളിച്ചിട്ട് ചെന്നു, പിറ്റേന്നും വിളിച്ചിട്ട് ചെന്നു.
പീഡിപ്പിച്ചിട്ടു പോയി എന്നാണ് അവര്‍ പറയുന്നത്. ആ സ്ത്രീക്ക് ചിത്തഭ്രമം
ആണെന്ന് അവരുടെ സഹോദരി തന്നെ പറയുന്നു. ഈയിടെ സുപ്രീം കോടതി പറഞ്ഞത്
പതിനാറു പ്രാവശ്യം അന്വേഷിച്ചിട്ടേ അറസ്റ്റ് പാടുള്ളൂ എന്നാണ്' പി.സി.
പറയുന്നത്..
രാഷ്ട്രീയത്തില്‍ എന്നെന്നും സ്വന്തം പാത വെട്ടി തുറന്നിട്ടുള്ള പി.സി.
ജോര്‍ജ്, വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന മാടത്തരുവി കൊലക്കേസിന്റെ കാര്യം
ഓര്‍മിപ്പിച്ചു. 'അന്ന് ഫാ. ബനഡിക്ടിനെ ശിക്ഷിച്ചു കാരാഗ്രഹത്തിലാക്കി. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒരാള്‍ വന്നു കുറ്റം ഏറ്റുപറയുന്നു.
നിരപാധിയായ ഒരു വന്ദ്യവയോധികന്റെ ജീവിതം നശിപ്പിച്ചതിനു ആര് സമാധാനം
പറയും? എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളാണ് അദ്ദേഹം.
'പിന്നെ നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. അദ്ദേഹം
സുപ്രീം കോടതി വരെ പോയി നിരപരാധിത്വം തെളിയിച്ചു. ഒരു കോടി രൂപ
നഷ്ടപരിഹാരവും വിധിച്ചു. ഉമ്മന്‍ ചാണ്ടി പറഞ്ഞ തനുസരിച്ച് അതില്‍
പത്തുലക്ഷം രൂപ ഞാനാണ് അദേഹത്തിനു കൊണ്ടുപോയി കൊടുത്തത്. അത്രയും മതിയെന്ന്
അദ്ദേഹം പറഞ്ഞു.
'നിര്‍ഭയയെപ്പോലെ അതിക്രൂരമായി പീഡിപ്പിച്ചു എന്ന് സോഷ്യല്‍ മീഡിയ പറയുന്ന
നടിയും കൂട്ടു നടിയും കൂടി സംഭവം നടന്നു പിറ്റേ ദിവസം അഭിനയിക്കാന്‍
ദുബൈക്ക് പോയത് എങ്ങനെ? സംഭവം ശരിയെങ്കില്‍ അവര്‍ ആദ്യം പോകേണ്ടത്
ആശുപത്രിയിലേക്കല്ലേ?
'ലോകം അംഗീകരിച്ച പ്രതിഭാശാലി അടൂരും ആരെയും കൂസാത്ത എഴുത്തുകാരന്‍
സക്കറിയും പറയുന്നു ദിലീപിനെ ഇങ്ങനെ പീഡിപ്പിക്കരുതെന്നു.... മകന്‍ സിനിമാ
നടനായ ഒരു മഹാനടനും മഞ്ജുവിനെ ചുമന്നുകൊണ്ടു നടക്കുന്ന ഒരു ഏ.ഡി.ജി.പി.യും
തീയേറ്റര്‍ സംഘടനയുടെ പുതിയ നേതാവും ഉള്‍പ്പെട്ട സംഘമാണ് ഈ ഗൂഡാലോചനയുടെ
പിന്നിലെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു....ആ മഹാനടന്‍ ആരാണെന്നു ഞാന്‍
പറയാതെ എല്ലാവര്‍ക്കും അറിയാം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അദേഹത്തെ
ഭയമാണ്!
'ഞാനൊരു മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. അനീതി കണ്ടാല്‍ എവിടെയും
പ്രതികരിക്കും. അതുകൊണ്ടാണ് പോലീസിന്റെ ഇത്തരം കോപ്രായങ്ങള്‍ക്കെതിരെ
പ്രതികരിക്കുന്നത്. അതുകൊണ്ടാണ് ദിലീപിനെ പീഡിപ്പിക്കുന്നത് മനുഷ്യാവകാശ
ലംഘനമാണെന്ന് പറയുന്നത്.'
ഇങ്ങിനെ പോകുന്നു പി.സി.യുടെ വെട്ടിത്തുറന്നുള്ള അഭിപ്രായങ്ങള്‍. പശു
ഇറച്ചി ആയാലും പട്ടിപിടുത്തം ആയാലും അദേഹത്തിനു വ്യക്തമായ നിലപാടുകളുണ്ട്.
അത് എപ്പോഴും ജനപ്രിയം ആണെന്ന് വരില്ല. പക്ഷേ ജനം അത് കേട്ട് ചിരിക്കും,
ചിന്തിക്കും, ഒടുവില്‍ പിന്തുണക്കും.
ജീവിതം ഒരു നാടകവും മനുഷ്യര്‍ അതിലെ നടന്മാരും ആണെന്ന് പറഞ്ഞത്
ഷേക്‌സ്പീയര്‍ ആണെങ്കില്‍ പി.സി ജീവിക്കാന്‍ പഠിച്ച നല്ലൊരു നടനാണ്. പക്ഷേ
അദ്ദേഹം ദിലീപിനെ വര്‍ഷങ്ങള്‍ക്കു മുമ്പ് വാഴക്കുളത്ത് ഒരു ലൊക്കേഷന്‍
രംഗത്തു വച്ചു ഒരു മിനിറ്റ് കണ്ടിട്ടുള്ളതേ ഉള്ളു. 'ഞാന്‍ ദിലീപിനെ ഡിഫെണ്ട്
ചെയ്യുന്നതല്ല. പിന്തുണക്കാന്‍ ഞാനെന്താ അയാളുടെ പെങ്ങളെ
കെട്ടിയിട്ടുണ്ടോ, അതോ എന്റെ പെങ്ങളെ അയാള്‍ കെട്ടിയിട്ടുണ്ടോ?'
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ അജയ്യ നേതാവാണ്. കേരള കോണ്‍ഗ്രസ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ രംഗത്ത് വന്ന പി. സി.
എണ്‍പത് മുതല്‍ മത്സരിക്കുന്നു. 2011ല്‍ യു.ഡി.എഫ്. ഭരണകാലത്ത് ചീഫ് വിപ് ആയിരുന്നു. രാജി വക്കേണ്ടി വന്നു. 2016-ല്‍ ഇടതു, വലതു, ബി. ജെ.പി. സ്ഥാനാര്‍ഥികളോട് ഒറ്റയ്ക്ക് പൊരുതി 27821 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ചരിത്ര വിജയം നേടി. 'ഇതാണ് എന്റെ 'ജനപക്ഷം' ആ പേരില്‍ സ്വന്തം പാര്‍ട്ടി യുണ്ടാക്കിയ ജോര്‍ജ് പ്രഖ്യാപിച്ചു.
അഭിപ്രായ ധീരത ഒരുപാട് ശത്രുക്കളെ അദേഹത്തിന് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.
അതുകൊണ്ടാണ് കയ്യില്‍ തോക്കുമായി നടക്കുന്നത്. അടുത്ത കാലത്ത് മുണ്ടക്കയത്തിനു സമീപം ഒരു റബ്ബര്‍ തോട്ടത്തില്‍ കുടിയിറക്ക് പ്രശ്‌നം
തീര്‍ക്കാന്‍ എത്തിയപ്പോള്‍ തോക്ക് എടുക്കേണ്ടി വന്നു. 'കുടിയിറക്കാന്‍
വരുന്നവരുടെ മേല്‍ വെള്ളം ചേര്‍ത്ത് ആസിഡ് ഒഴിക്കാന്‍ ഞാന്‍ ഉപദേശിച്ചു'
അദ്ദേ ഹം പറഞ്ഞു. എം.എല്‍.എ. തോക്ക് ചൂണ്ടിയ വാര്‍ത്ത ആഗോള തലത്തില്‍
വൈറല്‍ ആയി.
ഈ പിസ്റ്റല്‍ ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ അവതാര കക്ക് മുമ്പില്‍
അദ്ദേഹം എടുത്തു കാട്ടുകയും ചെയ്തു. 'ഭാര്യ ഉഷയുടെ പിതാവ് അഡ്വ. പി.കെ.
മാത്യുവിന്റെ വകയായിരുന്നു. അത് എന്റെ പേരിലേക്ക് മാറ്റിയെ ടുത്തു. ചെക്ക്
നിര്‍മിതം. ഒന്നാംതരം. ആത്മരക്ഷക്ക് വേണ്ടി വന്നാല്‍ എടുത്തുപയോഗിക്കും
'അകലെ കിടക്കുന്ന മിത്രത്തെക്കാള്‍ അടുത്ത് കിടക്കുന്ന ശത്രു ആണു മെച്ചം'
എന്ന് കെ..എം. മാണിയുടെ നിയമ സഭയിലെ അമ്പതാം വാര്‍ഷിക വേളയില്‍ അദേഹത്തെ
അഭിനന്ദിച്ചുകൊണ്ട് പി.സി. പറഞ്ഞതു ചിരിക്കും ചിന്തക്കും ഇടയാക്കി.
പക്ഷേ വാക്കിന് പിറകെ അദ്ദേഹം തോക്കെടുക്കും. കറന്റ് ഇല്ലാത്തതിനു വൈദ്യുതി
ഓഫീസില്‍ ചെന്ന് പുലഭ്യം പറയുക, ഭക്ഷണം താമസിച്ചതിനു എം.എല്‍.എ.
കാന്റ്‌റീന്‍ ബോയിയെ അടിക്കുക തുടങ്ങിയ ആരോപണങ്ങള്‍ക്കും അദ്ദേഹം
ശരവ്യമായിട്ടുണ്ട്.പി.സി. യുടേത് ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമാണോ എന്ന്
ചാനല്‍ ചര്‍ച്ചയില്‍ ഒരു അവതാരകന്‍ ചോദിക്കുന്നതു വരെ കാര്യങ്ങള്‍
എത്തി.
ഈരാറ്റുപേട്ട അരുവിത്തുറ പ്ലാത്തോട്ടത്തില്‍ ചാക്കോച്ചന്റെ മകന്‍
ജോര്‍ജ്, ഈരാറ്റുപേട്ട പറമുണ്ടയില്‍ മാത്യു മകള്‍ ഉഷയെ 1981-ല്‍ വിവാഹം
ചെയ്തു. രണ്ടു ആണ്‍ മക്കള്‍--ഷോണും ഷെയ്‌നും. ഷോണ്‍ ജോര്‍ജ് രാഷ്ട്രീയ
ത്തിലെ പുതിയ താരമാണ്. നടന്‍ ജഗതിയുടെ മകള്‍ പാര്‍വതിയാണ് ഭാര്യ. രണ്ടു
മക്കള്‍. ഏഴു വയസുള്ള അപ്പൂസ് എന്ന പി.സി. ജോര്‍ജ് ജുനിയര്‍. ഒരു വയസുള്ള
അമ്മു എന്ന ആരാധന അന്ന ഷോണ്‍. ഷെയ്ന്‍ മെഡിസിന്‍ പ്രവേശനത്തിനു
തയ്യാറെടുക്കുന്നു. ബി.എസ്.സി.ബിരുദധാരിയാണ്
ഉഷ അടുക്കളയിലെ റാണി ആണ്. ഈരാറ്റുപേട്ടയില്‍. മെയ്ഫ്‌ലവര്‍
ബ്യൂട്ടിപര്‍ലെര്‍ ആന്‍ഡ് ടൈലറിംഗ് സെന്ററും നടത്തുന്നു. പി.സി.യുടെ
അനുജന്‍ റിട്ട. അധ്യാപകന്‍ ചാര്‍ളി ജേക്കബ്മൂന്നാം തവണയും വോളിബോള്‍
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആണ്.
'പ്രേമം പോലെ യുവജനങ്ങളെ വഴി തെറ്റിക്കുന്ന' ചിത്രങ്ങള്‍ നിരോധിക്കണമെന്ന്
പറയുന്ന പി.സി ഒരു പത്തു സിനിമകളിലെങ്കിലും 'തല കാണിച്ചിട്ടുണ്ട്' '9
കെ.കെ. റോഡ്' ആണു ആദ്യ ചിത്രം. 'ഇലഞ്ഞിക്കാവ് പി.ഒ' മറ്റൊന്ന്. ഒടുവില്‍
അഭിനയിച്ച ചിത്രം 'അച്ചായന്‍സ്'. ജയറാം, മമ്മൂട്ടി, പ്രകാശ് രാജ് എന്നിവ
ര്‍ക്കൊപ്പം. 2017ല്‍ റിലീസ് ചെയ്തു
പി.സി. അറുപത്താറാം പിറന്നാളിന്പിറ്റെന്നാണ് (ആഗസ്റ്റ് 29) അമേരിക്കയില്‍ കാലുകുത്തുക.
ഇത് അദ്ധേഹത്തിന്റെ ആദ്യത്തെഅമേരിക്കന്‍ പര്യടനം. ഗള്‍ഫിലും യുറോപ്പിലും
പോയിട്ടിണ്ട്. അമേരിക്കയില്‍ പലയിടത്തുമുള്ള ബന്ധുക്കള്‍ പല തവണ
ക്ഷണിച്ചിട്ടും ഇതുവരെ പോകാന്‍ കഴിഞ്ഞില്ല. അടുത്ത കാലത്ത് ആദ്യമായി
ബ്രിട്ടനിലും പോയിരുന്നു. ലണ്ടന്‍, മാന്‍ചെസ്റ്റര്‍, ലിവര്‍പൂള്‍ തുടങ്ങിയ
കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ആളുകള്‍ തടിച്ചുകൂടി.
----
അമേരിക്കയില്‍ ആദ്യ സന്ദര്‍ശനത്തിനെത്തുന്ന പി.സി. ജോര്‍ജിനു പതിന്നാലോളം നഗരങ്ങളിലാണു സ്വീകരണം ഒരുങ്ങുന്നത്. ഈ മാസം 29-നു എത്തി സെപ്റ്റംബര്‍ 13-നു മടങ്ങുന്ന ജോര്‍ജിനെ അമേരിക്കയിലെക്കു ക്ഷണിച്ചത് ന്യു യോര്‍ക്കിലെ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) പ്രസിഡന്റ് മാത്യു മാണിയാണു.
അതു ഫെബ്രുവരിയിലായിരുന്നു. ജോര്‍ജ് വരാമെന്നേറ്റു. അതിനു ശേഷമണു ദിലീപ് വിഷയവും ജോര്‍ജിന്റെ വിവാദ അഭിപ്രായങ്ങളും ഉണ്ടായത്.
ജോര്‍ജിന്റെ ഒട്ടേറെ ബന്ധുക്കള്‍ അമേരിക്കയിലുണ്ട്. മുന്‍പും പലരും അദ്ധേഹത്തെ കൊണ്ടു വരാന്‍ ശ്രമിച്ചതാണെങ്കിലും പല കാരണങ്ങളാല്‍ നടന്നില്ല.
മൂന്ന് ഓണാഘോഷങ്ങളിലും മറ്റു പരിപാടികളിലുമാണു ജോര്‍ജ് പങ്കെടുക്കുക. ഹൂസ്റ്റന്‍, റോക്ക് ലാന്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ് എന്നിവിടങ്ങളിലാണ് ഓണം.
സെപ്റ്റംബര്‍ ഒന്നിനു ഡാലസ്, രണ്ടിനു ഹൂസ്റ്റണ്‍, മൂന്നിനു ചിക്കാഗോയില്‍ ബിഷപ്പ് അങ്ങടിയത്തുമായി കൂടിക്കാഴ്ച, 4-നി ചിക്കാഗോ സൊഷ്യല്‍ ക്ലബിന്റെ വടവലി മത്സരം, 5-നു ഡിട്രൊയിറ്റ്, തുടര്‍ന്നു ഫ്‌ളവേഴ്‌സ് ചാനലുമായി സഹകരിച്ച് നയാഗ്രയിലെക്ക് ബസ് യാത്ര, അതിനു ശേഷം മയാമി, ടാമ്പ, 8-നു ക്വീന്‍സ്, ന്യു യോര്‍ക്ക്, 9-നു റോക്ക് ലാന്‍ഡില്‍ ഓണം, ന്യു ജെഴ്‌സിയില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്വീകരണം, 10-നു സ്ടാറ്റന്‍ ഐലന്‍ഡില്‍ ഓണം, ഫിലദല്‍ഫിയയില്‍ സ്വീകരണം തുടങ്ങിയവയാണു പരിപാടികള്‍.
ദിലീപ് വിഷയത്തില്‍ ജോര്‍ജിന്റെ അഭിപ്രായത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നരുമുണ്ട് അമേരിക്കയില്‍. എന്തായാലും ഏത് കാര്യത്തിലും സ്വതന്ത്രമായ അഭിപ്രായം പറയുന്നു എന്നതാണു അദ്ധേഹത്തെ ജനപ്രിയനാക്കുന്നത്
ഇത്തരം വിടുവായന്മാരെ തിരഞ്ഞെടുത്ത പൂഞ്ഞാറിലെ സംമാധിധയകാരുടെ IQ അപാരം തന്നെ. ജനാധിപത്യത്തിന്റെ ഒരു പ്രഹസനം.