Image

ബോഫോഴ്‌സ്‌ അഴിമതിക്കേസ്‌ പുനരന്വേഷിക്കാന്‍ സിബിഐ

Published on 11 August, 2017
ബോഫോഴ്‌സ്‌ അഴിമതിക്കേസ്‌ പുനരന്വേഷിക്കാന്‍ സിബിഐ


ന്യൂഡല്‍ഹി: ബോഫോഴ്‌സ്‌ അഴിമതിക്കേസ്‌ സിബിഐ വീണ്ടും അന്വേഷിക്കുന്നു. പാര്‍ലിമെന്ററി സമിതിക്ക്‌ ഇത്‌ സംബന്ധിച്ച്‌ സിബിഐ വിവരം നല്‍കി. പുനരന്വേഷണം ആവശ്യപ്പെട്ട്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ സിബിഐ ഉടന്‍ റിപ്പോര്‍ട്ട്‌ നല്‍കിയേക്കും. പാര്‍ലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്‌സ്‌ സമിതിയുടെ നിര്‍ദേശപ്രകാരമാണ്‌ അന്വേഷണം. കേന്ദ്ര നിയമമന്ത്രാലയം ഉടന്‍ ഇത്‌ സംബന്ധിച്ച്‌ ഉത്തരവ്‌ നല്‍കിയേക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ബോഫോഴ്‌സ്‌ അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ്‌ അഴിമതിയെ കുറിച്ചും, കരാറിലെ പാളിച്ചകളെ കുറിച്ചും വീണ്ടും അന്വേഷണം നടത്താമെന്ന്‌ പിഎസി സിബിഐക്ക്‌ നിര്‍ദേശം നല്‍കിയത്‌.

കേസില്‍ ആരോപണ വിധേയരായ ഹിന്ദുജ ഗ്രൂപ്പിലെ ശ്രീചന്ദ്‌, ഗോപീ ചന്ദ്‌, പ്രകാശ്‌ ചന്ദ്‌, എന്നിവരെയും ബോഫോഴ്‌സ്‌ കമ്പനിയെയും കുറ്റവിമുക്തമരാക്കിയ കോടതി ഉത്തരവിനെതിരെ സിബിഐ അപ്പീലിനു പോകാത്തതെന്തെന്നും പിഎസി ചോദിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ്‌ അപ്പീലിന്‌ പോകാതിരുന്നതെന്നാണ്‌ സിബിഐ നല്‍കിയ മറുപടി.

കേസ്‌ റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ നിലവിലുളള ഹര്‍ജിയെ അനുകൂലിക്കാമെന്ന്‌ സിബിഐ അറിയിച്ചു. ബിജെപി നേതാവ്‌ അജയ്‌ അഗര്‍വാളാണ്‌ ബോഫോഴ്‌സ്‌ കേസ്‌ റദ്ധാക്കിയതിനെതിരെ ലീവ്‌ പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപിച്ചത്‌.
രാജീവ്‌ ഗാന്ധി സര്‍ക്കാരിന്റെ കാലത്താണ്‌ ബോഫോഴ്‌സ്‌ വിവാദം ഉയരുന്നത്‌.

ഗാന്ധികുടുംബവുമായി അടുത്ത ബന്ധമുള്ള ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്‌റോച്ചിക്ക്‌ ഈ കേസുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പിന്നീട്‌ സിബിഐ കോടതി കുറ്റവിമുക്തനാക്കിയ ക്വത്‌റോച്ചി 1993 ല്‍ ഇന്ത്യ വിട്ടിരുന്നു. പിന്നീട്‌ നിരവധി തവണ കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ക്വത്‌റോച്ചി ഹാജരായിരുന്നില്ല. 2013 ജൂലൈയില്‍ ക്വത്‌റോച്ചി മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക