Image

ശ്രീകുമാര്‍ മേനോനു മഞ്ജു വാര്യരുമായി ബന്ധമെന്ന് പറഞ്ഞപ്പോഴെ ബി. സന്ധ്യ കാമറ ഓഫാക്കിയെന്ന് ദിലീപ്

Published on 11 August, 2017
ശ്രീകുമാര്‍ മേനോനു മഞ്ജു വാര്യരുമായി ബന്ധമെന്ന് പറഞ്ഞപ്പോഴെ ബി. സന്ധ്യ കാമറ ഓഫാക്കിയെന്ന് ദിലീപ്
സംവിധായകന്‍ ശ്രീകുമാര്‍ മേനോനു മഞ്ജു വാര്യരുമായും ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനുമായും ബന്ധമുണ്ടെന്ന തന്റെ പരാമര്‍ശം എ.ഡി.ജി.പി: ബി. സന്ധ്യ കാമറ ഓഫാക്കിയതിനാല്‍ പോലീസ് രേഖപ്പെടുത്തിയില്ലെന്ന് നടന്‍ ദിലീപ്. സംഭവം നടന്നശേഷം ഗൂഢാലോചനയുണ്ടെന്നു മഞ്ജുവാര്യര്‍ ആരോപിച്ചതു തന്നെ സംശയം ജനിപ്പിക്കുന്നതാണെന്നും തനിക്കെതിരേ കഥകള്‍ മെനഞ്ഞതാണെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥയുമായി തന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ക്ക് അടുത്ത ബന്ധമുണ്ട്. ഇപ്പോള്‍ നടക്കുന്ന കഥകള്‍ കെട്ടിച്ചമച്ചതാണ്. തനിക്കെതിരേ മലയാള സിനിമയില്‍ നടന്ന വലിയ ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റ്. ഗൂഢാലോചന നടത്തിയവര്‍ മാധ്യമങ്ങളെയും പോലീസിനേയും രാഷ്ട്രീയക്കാരെയും സ്വാധീനിച്ചുവെന്നും ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നു. താന്‍ സംസ്ഥാന ചലച്ചിത്രപുരസ്‌കാരജേതാവും നടനെന്ന നിലയില്‍ നൂറ്റിനാല്‍പതില്‍പരം ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചയാളുമാണ്.

നടന്‍ മാത്രമല്ല അറിയപ്പെടുന്ന ചലച്ചിത്ര നിര്‍മാതാവും വിതരണക്കാരനും തിയറ്റര്‍ ഉടമയും കൂടിയാണ്. വിവാഹമോചനശേഷം മകള്‍ തന്റെ കൂടെ ജീവിക്കുന്നതു തന്റെ സ്വഭാവമഹിമയ്ക്കു തെളിവാണെന്നു ജാമ്യഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. തികഞ്ഞ മനുഷ്യസ്‌നേഹിയും പരോപകാരിയുമായ തന്നെ ഒറ്റരാത്രികൊണ്ട് ഏറ്റവും മോശക്കാരനായ വില്ലനായി ചിത്രീകരിച്ചതിനു പിന്നില്‍ തന്നെ തോല്‍പ്പിക്കാനും ഇല്ലാതാക്കാനുമുള്ള ചിലരുടെ താല്‍പര്യമുണ്ട്. നെടുമ്ബാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴു പേര്‍ക്കെതിരേ അന്തിമറിപ്പോര്‍ട്ട് നല്‍കിയശേഷം മൂന്നുമാസം കഴിഞ്ഞാണു തന്നെ അറസ്റ്റ് ചെയ്തത്. ഇത് ഉന്നതതലത്തിലുള്ള ഗൂഢാലോചനയുടെ മറ്റൊരു തെളിവാണെന്നും ആരോപിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക