Image

തന്നെ സ്‌ത്രീവിരുദ്ധനാക്കാന്‍ സ്വയം പ്രഖ്യാപിത തമ്പുരാട്ടിമാര്‍ ഇറങ്ങേണ്ടെന്ന്‌ പി.സി ജോര്‍ജ്‌

Published on 14 August, 2017
തന്നെ സ്‌ത്രീവിരുദ്ധനാക്കാന്‍ സ്വയം പ്രഖ്യാപിത തമ്പുരാട്ടിമാര്‍ ഇറങ്ങേണ്ടെന്ന്‌ പി.സി ജോര്‍ജ്‌

വനിതാകമ്മീഷന്‍ അധ്യക്ഷയെ പരിഹസിച്ചും വിമര്‍ശിച്ചും  പി.സി ജോര്‍ജ്‌ എംഎല്‍എ. കൊച്ചിയില്‍ ഒരു സിനിമ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അത്‌ ചെയ്‌തവരേയും,ആരെങ്കിലും ചെയ്യിച്ചതാണെങ്കില്‍ അവരെയും,ബ്ലേഡിന്‌ ശരീരം വരഞ്ഞ്‌ കാന്താരി മുളക്‌ തേച്ച്‌ അനുഭവിപ്പിച്ചിട്ടേ ജയില്‍വാസത്തിനയക്കാവൂ എന്ന അഭിപ്രായമാണ്‌ താന്‍ പ്രകടിപ്പിച്ചതെന്ന്‌ പി.സി ജോര്‍ജ്‌ ഫെയ്‌സ്‌ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

ആ കേസുമായി ഒരു സിനിമ നടനെ ബന്ധിപ്പിച്ചെടുത്ത്‌ അയാളെ തകര്‍ക്കാന്‍ ആസൂത്രിത ഗൂഡാലോചന നടന്നു എന്ന്‌ ഇപ്പോഴും താന്‍ വിശ്വസിക്കുന്നുവെന്നും ജോര്‍ജ്‌ പറയുന്നു. പുതുവൈപ്പിന്‍ അറിയുമോ, എങ്കില്‍ അവിടം വരെ ഒന്ന്‌ പോകണമെന്നും ജോസഫൈനെ ജോര്‍ജ്‌ ഉപദേശിക്കുന്നുണ്ട്‌ കുറിപ്പില്‍.

പി.സി ജോര്‍ജിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ന്റെ പൂര്‍ണരൂപം
കഴിഞ്ഞകാല ചരിത്രം വിസ്‌മരിക്കാമെന്നും അത്‌ മറ്റുള്ളവരില്‍ നിന്നും മറച്ചുപിടിച്ച്‌ സ്വയം പ്രഖ്യാപിത വിശുദ്ധയോ, വിശുദ്ധനോ ആകാമെന്നുള്ള വ്യാമോഹം ഒരു പദവിയിലെത്തുമ്പോള്‍ സ്വാഭാവികമായി ആര്‍ക്കുമുണ്ടാകാം.

നാണംകെട്ടുണ്ടാക്കിയ പണം ആ നാണക്കേട്‌ മറച്ചിടുമെന്ന പഴഞ്ചൊല്ല്‌ മറ്റ്‌ വിധത്തില്‍ പ്രാവര്‍ത്തികമാക്കുന്നവരുടെ എണ്ണം കൂടിവരികയാണ്‌.അത്തരത്തിലൊരു പരിശ്രമമാണ്‌ ഇപ്പോള്‍ ചിലര്‍ എനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്‌ പറയാതെ വയ്യ.

കൊച്ചിയില്‍ ഒരു സിനിമ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അത്‌ ചെയ്‌തവരേയും,ആരെങ്കിലും ചെയ്യിച്ചതാണെങ്കില്‍ അവരെയും,ബ്‌ളേഡിനു ശരീരം വരഞ്ഞ്‌ കാന്താരി മുളക്‌ തേച്ച്‌ അനുഭവിപ്പിച്ചിട്ടേ ജയില്‍വാസത്തിനയക്കാവൂ എന്ന അഭിപ്രായമാണ്‌ ഞാന്‍ പ്രകടിപ്പിച്ചത്‌.

ആ കേസുമായി ഒരു സിനിമ നടനെ ബന്ധിപ്പിച്ചെടുത്ത്‌ അയാളെ തകര്‍ക്കാന്‍ ആസൂത്രിത ഗൂഡാലോചന നടന്നു എന്നു ആ കേസ്‌ അന്വോഷിക്കുന്ന പോലീസ്‌ രീതികള്‍കൊണ്ട്‌ ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു.കാരണം ഹൃദയശുദ്ധിയുള്ളവര്‍ പോലീസിലുള്ളതുപോലെ ഫൂലന്‍ ദേവിയെപ്പോലെയുള്ളവരും ആ സേനയിലുണ്ട്‌.

അവര്‍ ഇതിനു മുന്‍പും നിരപരാധികളുടെ ജീവിതങ്ങള്‍ തകര്‍ത്ത ചരിത്രവുമുണ്ട്‌. ഗൂഡാലോചന കേസില്‍ ജയിലില്‍ കിടക്കുന്ന നടന്‌ ഒരു കാരണവശാലും ജാമ്യം കിട്ടാതിരിക്കുവാന്‍ പോലീസ്‌ കോടതിയില്‍ കൊടുത്ത വിവരം മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ആലപ്പുഴയില്‍ ഞാന്‍ നടത്തിയ പ്രതികരണം എന്റെ ചുറ്റുപാടുകളില്‍ ഞാന്‍ കേട്ട സാധാരക്കാരുടെ സംശയമാണ്‌.

ഒരു ബസില്‍ വച്ച്‌ അഞ്ചാറു നരാധമന്‍മാര്‍ ചേര്‍ന്ന്‌ മൃഗീയമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ നിര്‍ഭയക്കുണ്ടൊയതിനെക്കാള്‍ ക്രൂരമായ പീഡനത്തിനാണ്‌ കൊച്ചിയില്‍ ആക്രമിക്കപ്പട്ട നടി ഇരയായത്‌ എന്നാണ്‌ പോലീസ്‌ കോടതിയില്‍ കൊടുത്തതെന്ന്‌ മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്‌.

ഇങ്ങനെയാണ്‌ പോലീസ്‌ കോടതിയില്‍ കൊടുത്തതെങ്കില്‍ സംഭവത്തിനു ശേഷം നടിയെങ്ങനെ രണ്ടു ദിവസം കഴിഞ്ഞ്‌ ഷൂട്ടിങ്ങിനു പോയി,എതാശുപത്രിയിലാണ്‌ അവര്‍ ചികില്‍സ തേടിയത്‌ എന്ന സംശയമുണ്ടാവില്ലേ...അത്‌ കേസിനെ ദുര്‍ബലപ്പെടുത്തില്ലേ എന്നാണ്‌ ജനങ്ങള്‍ ചോദിക്കുന്നത്‌ ...പോലീസ്‌ ഈ വക വിവരക്കേടു കാണിക്കാമോ എന്നു ചോദിച്ചാല്‍ അതെങ്ങനെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കലാവും? അതിനാണ്‌ പി.സി.ജോര്‍ജിനെ സ്‌ത്രീ വിരുദ്ധനാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്‌.ചിത്രകാരനായ ഹുസൈന്‌ അവാര്‍ഡു കൊടുക്കുവാന്‍ മന്ത്രിയായിരുന്ന എം.എ.ബേബി തീരുമാനിച്ചു.

സീതാദേവിയെ നഗ്‌നയായി ചിത്രീകരിച്ച്‌ പടം പടച്ച മാന്യനാണ്‌ ഹുസൈന്‍.സീതാദേവിയെ തുണിയില്ലാതെ വരച്ചുവച്ച ഹുസൈന്‍ അവന്റെ സ്വന്തം അമ്മയുടെ പടം തുണിയില്ലാതെ ഒന്നു വരച്ചു വക്കട്ടെ..എന്നിട്ട്‌ കമ്മ്യൂണിസ്റ്റ്‌ മന്ത്രി അയാള്‍ക്ക്‌ അവാര്‍ഡു കൊടുക്കട്ടെ എന്ന്‌ പരസ്യമായി പറഞ്ഞ പി.സി.ജോര്‍ജിനെതിരെ അന്നത്തെ വനിതാ കമ്മീഷന്‍ എന്തേ കേസെടുക്കാഞ്ഞത്‌?..അന്ന്‌ ഫെമിനിസ്റ്റുകളാരും അത്‌ കേട്ടില്ലായിരുന്നോ?

ഒളിച്ചുവച്ചും മറച്ചു പിടിച്ചും ഇന്നുവരെ ഞാന്‍ ജീവിച്ചിട്ടില്ല...ഇനി ജീവിക്കാന്‍ ഒട്ടു ഉദ്ദേശവുമില്ല.അങ്ങനെ ജീവിച്ചവര്‍ക്ക്‌ മറച്ചുവച്ച്‌ ജീവിച്ചതൊക്കെ പുറത്തറിഞ്ഞാല്‍ പലതും നഷ്ടപ്പെട്ടേക്കും..പി.സി.ജോര്‍ജിനെ സ്‌തീ വിരുദ്ധനാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നിരാശപ്പെടുകയേ ഉള്ളൂ.ഞാന്‍ ജനങ്ങളില്‍ നിന്നകന്നും അവരെ ഒഴിവാക്കിയും മാധ്യമങ്ങളില്‍ നിന്ന്‌ ഒളിച്ചോടിയും ജീവിക്കുന്നവനല്ല..അതറിയാന്‍ പാടില്ലാത്ത ഫെമിനിസ്റ്റുകളും സ്‌ത്രീവാദികളും എന്റെ നാട്ടില്‍ വന്ന്‌ ഒന്നന്വോഷിക്ക്‌..അവരു പറഞ്ഞു തരും...വണ്ടിക്കൂലി വേണേല്‍ ഞാന്‍ തരാം വരുന്നവര്‍ക്ക്‌.
1. സ്‌ത്രീസുരക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ?

2. വഴിപിഴച്ച ക്രിമിനല്‍ വാസനയുള്ള സ്‌ത്രീകളും സ്‌ത്രീകളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നവരും ഇത്തരം നിയമങ്ങളെ സംരക്ഷണ കവചം പോലെ ഉപയോഗിക്കുന്നുണ്ടോ?
3. പുരുഷ പീഡനങ്ങള്‍ നടത്താന്‍ ഈ നിയമങ്ങളെ ദുര്‍വിനിയോഗിക്കുന്നുണ്ടോ?
4.പണം കടം കൊടുക്കുന്ന ബ്ലേഡ്‌ പലിശ കൊള്ളക്കാര്‍ ഈ നിയമം ഉപയോഗിച്ച്‌ തകര്‍ത്ത കുടുംബങ്ങള്‍ നിരവധിയാണ്‌.വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‌ ഇക്കാര്യം ചുറ്റുപാടുകളില്‍ നിന്നും നേരിട്ട്‌ അറിവുള്ളതായിരിക്കും എന്നെനിക്ക്‌ ഉറപ്പുമുണ്ട്‌.

ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ്‌ വനിതാ കമ്മീഷനും ഫെമിനിസ്റ്റുകളും സമയം കണ്ടെത്തേണ്ടത്‌.കാരണം പിന്നാലെ വരുന്ന തലമുറകള്‍ക്ക്‌ സംരക്ഷണം നല്‍കേണ്ട നിയമമാണിത്‌.അതിന്റെ ദുര്‍വിനിയോഗം ആ നിയമങ്ങളുടെ അന്തസത്ത തകര്‍ക്കും. ഇത്തരം കാര്യങ്ങള്‍ ഇനിയും കേരളത്തിലെ പൊതുസമൂഹത്തില്‍ സജീവ ചര്‍ച്ചയാക്കും. കേരളം ഏറ്റവും കൂടുതല്‍ പുരുഷ പീഡനം നടക്കുന്ന സമൂഹമാണ്‌.

ഇതൊക്കെ പറയുമ്പോള്‍ പി.സി.ജോര്‍ജിനെ സ്‌ത്രീവിരുദ്ധനാക്കി ചിത്രീകരിച്ച്‌ ലാഭമുണ്ടാക്കാനും ഭൂതകാലവും വര്‍ത്തമാനകാല ചെയ്‌തികളുമെല്ലാം ഒളിച്ചുവയ്‌ക്കാമെന്നും വ്യാമോഹിച്ച്‌ ആരും ഇറങ്ങിപ്പുറപ്പെടേണ്ട.എന്നെ വീട്ടിലിരുത്തി ജനങ്ങളെ തോല്‍പ്പിക്കാമെന്ന്‌ വ്യാമോഹിച്ചവരൊക്കെ ഇപ്പോഴും വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന്റെ ഒരു വിളിപ്പാടകലെ ഇരിപ്പുണ്ട്‌..അവരോടൊക്കെ ഒന്നു ചോദിച്ച്‌ നോക്ക്‌.. നടക്കുമോ എന്ന്‌... ഞാന്‍ സഹവസിക്കുന്ന എന്റെ നാട്ടിലെ ജനങ്ങള്‍ പറയണം നീ പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍..ആ നിമിഷം നിര്‍ത്തും..കാരണം ജനങ്ങള്‍ എന്റെ യജമാനന്‍മാരും ഞാന്‍ അവരുടെ ദാസനുമാണ്‌..എന്റെ രാജ്യത്തിന്റെ ഭരണഘടനയില്‍ അതിരറ്റ്‌ അഭിമാനം കൊള്ളുന്ന ഞാന്‍ നിയമത്തെ ആദരിച്ചും നിയമത്തിന്‌ വിധേയനായുമേ ജീവിക്കൂ... അതല്ലാതെ ഒരു സ്വയം കല്‍പ്പിത തമ്പുരാട്ടിയുടേയോ ഏതാനും തമ്പുരാട്ടിമാരുടെയോ തമ്പുരാക്കന്‍മാരുടേയോ തീട്ടൂരത്തിനോ ഭയപ്പെടുത്തലിനോ വഴങ്ങി ഈ ജന്മം പി.സി.ജോര്‍ജ്‌ ഈശ്വരനെയല്ലാതെ ആരെയും പേടിച്ചു ജീവിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന വിവരം തെറ്റിദ്ധരിച്ച്‌ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന സകലമാനപേരെയും തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഇനി എം.സി.ജോസഫൈനോട്‌,

പുതുവൈപ്പിന്‍ അറിയുമല്ലോ ഇല്ലേ...അതോ ഒരു പദവിയിലൊക്കെ എത്തുമ്പോള്‍ പലരും സ്വന്തം ജീവിതത്തിലെ കഴിഞ്ഞ കാലവും വന്ന വഴികളും ഒക്കെ വിസ്‌മരിക്കുന്നപോലെ താമസസ്ഥലത്തിനടുത്തുള്ള പ്രദേശവും മറന്നോ?ഞാനവിടെ പോയിട്ടുണ്ടായിരുന്നു.ജീവിക്കാന്‍ വേണ്ടി അവിടുത്തുകാര്‍ ഒരു സമരം നടത്തിയിരുന്നു.അത്‌ പത്രത്തിലൊക്കെ വന്നായിരുന്നു.മാനം മര്യാദയായി അവിടെ ജീവിക്കുന്ന സ്‌ത്രീകളുടെ അവിടേം ഇവിടേം ഒക്കെ പോലീസു കുത്തിപ്പിടിച്ച്‌ അപമാനിച്ചതായി എന്റെ അമ്മയുടെ പ്രായമുള്ള ഒരു സ്‌ത്രീ എന്നോട്‌ കരഞ്ഞോണ്ട്‌ പറഞ്ഞായിരുന്നു.

ഇപ്പോ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയല്ലേ!അവിടെവരെ ഒന്നു പോകണം... വലിയ ആളായതുകൊണ്ട്‌ പാവപ്പെട്ട പെണ്ണുങ്ങടെ മാനവും അഭിമാനവും അപമാനവുമൊക്കെ ശ്രദ്ധിക്കുമോ ആവോ? വല്ല്യ വല്ല്യ സിനിമാ നടിമാര്‍ക്കും,ഫെമിനിസ്റ്റ്‌ കൊച്ചമ്മമാര്‍ക്കും മാത്രമല്ല ...പാവപ്പെട്ട സ്‌ത്രീകള്‍ക്കും ഇപ്പറഞ്ഞതൊക്കെയുണ്ടെന്ന്‌ അവരു പറഞ്ഞു തരും.കാര്യങ്ങളൊക്കെ നന്നായി ഗ്രഹിക്കാനും പഠിപ്പിക്കാനും പാവപ്പെട്ടവരാ ബെസ്റ്റ്‌...ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്‌ അത്‌ ഉപകാരപ്പെടുകയും ചെയ്യും.. അപ്പോ പുതുവൈപ്പിന്‍വരെ ഒന്നു പോകണം..എന്നിട്ടു വാ.. പി.സി.ജോര്‍ജ്‌ വിനയത്തോടെ നിന്നുതരാം കാര്യങ്ങള്‍ പഠിക്കാന്‍.....അല്ലാതെ ചാനലുകളില്‍ കയറിയിരുന്ന്‌ ഇളകിയാട്ടം നടത്തുന്ന ഫെമിനിസ്റ്റ്‌ കൊച്ചമ്മമാര്‍ പറയുന്ന മര്യാദയൊന്നും പഠിക്കാന്‍ എനിക്കു സൗകര്യവുമില്ല അത്‌ പഠിപ്പിക്കാന്‍ മിനക്കെട്ട്‌ സമയവും കളയണ്ട
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക