Image

മണ്ണാങ്കട്ടയും കരിയിലയും: ജീവിതത്തിന്റെ നേര്‍ക്കാഴ്ച

ആശ പണിക്കര്‍ Published on 22 August, 2017
മണ്ണാങ്കട്ടയും കരിയിലയും: ജീവിതത്തിന്റെ നേര്‍ക്കാഴ്ച
മണ്ണാങ്കട്ടയുടെയും കരിയിലുടെയും കഥ നമ്മള്‍ കേട്ടിട്ടുണ്ട്. കാറ്റു വരുമ്പോള്‍ കരിയില പറന്നു പോകാതിരിക്കാനായി അതിനു മുകളില്‍ കയറിയിരുന്ന് മണ്ണാങ്കട്ട രക്ഷിച്ചു. പിന്നീടൊരിക്കല്‍ മഴ വന്നപ്പോള്‍ മണ്ണാങ്കട്ട നനഞ്ഞു കുതിര്‍ന്നു പോകാതെ കരിയില അതിനു മുകളില്‍ കുടയായി നിന്നു രക്ഷിച്ചു. പക്ഷേ പിന്നീടൊരിക്കല്‍ കാറ്റും മഴയും ഒരുമിച്ചു വന്നപ്പോള്‍ പരസ്പരം രക്ഷിക്കാന്‍ കഴിയാതെ മണ്ണാങ്കട്ട കുതിര്‍ന്നും കരിയില പറന്നകന്നും പോയി.

അരുണ്‍ സാഗര സംവിധാനം ചെയ്ത മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമ ഈ സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ തന്നെയാണ്. നമുക്കു ചുറ്റും നടക്കുന്ന പലപ്പോഴും നമ്മള്‍ കണ്ടിട്ടും കാണാതെ പോകുന്ന ഒരനുഭവം. അത് വളരെ ഹൃദയസ്പര്‍ശിയായി തന്നെ ഈ ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്.

പെണ്‍മക്കളുളള രക്ഷിതാക്കള്‍ക്ക് മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയാത്ത കാലമാണിത്. സ്വന്തം വീട്ടില്‍ പോലും അവര്‍ക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥ. ചുറ്റുപാടും കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്നവര്‍. അങ്ങനെയുള്ള സമൂഹത്തില്‍ ഉണ്ടായിരുന്ന കിടപ്പാടം പോലും നഷ്ടപ്പെട്ട് പ്രായപൂര്‍ത്തിയായ മകളെയും കൊണ്ട് തെരുവിലേക്കിറങ്ങേണ്ടി വന്ന ഒരച്ഛന്റെ കഥയാണ് മണ്ണാങ്കട്ടയും കരിയിലയും പറയുന്നത്.

മകളുടെ ശരീരത്തില്‍ കണ്ണു നട്ട് വരുന്ന ക്രൂരന്‍മാരെ നേരിടാനോ എതിര്‍ക്കാനോ ധൈര്യമില്ലാത്ത ഒരച്ഛന്‍ കൂടിയാകുമ്പള്‍ സത്യത്തില്‍ പലപ്പോഴും പ്രേക്ഷകന്റെ നെഞ്ചിടിപ്പു കൂടുന്നു. ടന്‍ ജോബിയാണ് അച്ഛന്‍ ബാലന്റെ വേഷത്തില്‍ എത്തുന്നത്. ഹാസ്യരംഗങ്ങളില്‍ മാത്രം തളച്ചിടപ്പെട്ട ജോബിയുടെ അഭിനയമികവിനെ എടുത്തു കാണിക്കുന്നതാണ് ചിത്രം.

പൊക്കമില്ലാത്തതു കൊണ്ട് വിവാഹം വളരെ നീണ്ടു പോയ ആളാണ് ബാലന്‍. അവിചാരിതമായാണ് സുനിത (സ്രിന്ദ) അയാളുടെ ജീവിതത്തിലേക്കു കടന്നു വരുന്നത്. ~ഒരു മകള്‍ കൂടി ജനിച്ചതോടെ അയാളുടെ ജീവിതം സ്വര്‍ഗതുല്യമായി. എന്നാല്‍ അയാളുടെ ജീവിതത്തിന്റെ സമാധാനവും ശാന്തതയും സന്തോഷവുമെല്ലാം നശിപ്പിച്ചുകൊണ്ട് ഒരാള്‍ ബാലന്റെയും സുനിതയുടെയും ജീവിതത്തിലേക്ക് കടന്നു വരുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറ.യുന്നത്.

ജോബി തന്നെയാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു എന്നു പറയാം. മകളോടുള്ള സ്‌നേഹവാത്സല്യം ജീവിതത്തോടുള്ള പ്രതീക്ഷകള്‍ സങ്കല്‍പങ്ങള്‍ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്നവരുടെ മുന്നിലേക്ക് മകള്‍ എത്തിപ്പെടുമ്പോഴുള്ള ഭീതി നിസഹായത ഇതെല്ലാം വളരെ ഭംഗിയായി തന്നെ അവതരിപ്പിക്കാന്‍ ജോബിക്കു കഴിഞ്ഞു.

ബാലന്റെ ഭാര്യയായി എത്തിയ സ്രിന്ദയും മികച്ച അഭിനയംകാഴ്ച വച്ചു. ഷൈന്‍ ടോം ചാക്കോ സൈജു കുറുപ്പ് ഇന്ദ്രന്‍സ് എന്നിവരും തങ്ങളുടെ അഭിനയം മികച്ചതാക്കി. ദരിദ്രരുടെ ലോകത്ത് പെണ്‍കുട്ടികളുടെ സുരക്ഷ എത്ര സാഹസമാണ് എന്ന് വ്യക്തമാക്കി തരുന്നതാണ് ഈ ചിത്രം. അമിത പ്രതീക്ഷകളില്ലാതെ പോയാല്‍ നല്ലൊരു ചിത്രം കണ്ടതിന്റെ സംതൃപ്തിയോടെ മടങ്ങാന്‍ കഴിയും.
മണ്ണാങ്കട്ടയും കരിയിലയും: ജീവിതത്തിന്റെ നേര്‍ക്കാഴ്ചമണ്ണാങ്കട്ടയും കരിയിലയും: ജീവിതത്തിന്റെ നേര്‍ക്കാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക