ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ശക്തമായ രാജ്യമായ ജര്‍മനി പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ചൂടിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ 2005 ലെ തെരഞ്ഞെടുപ്പ് മുതല്‍ അധികാരത്തില്‍ തുടരുന്ന ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നാലാമൂഴം തേടിയാണ് ഇപ്രാവശ്യം കളത്തിലിറങ്ങിരിക്കുന്നത്. ഇതിനു മുമ്പ് ഹെല്‍മുട്ട് കോള്‍ ആയിരുന്നു ജര്‍മനി ഏറ്റവും കൂടുതല്‍ കാലം ഭരിച്ചത് (1982 മുതല്‍ 1998 വരെ). ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍/ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം (സി.ഡി.യു/ സി.എസ്.യു) 39 ഉം ഇടതുപാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 23 ഉം ശതമാനം വോട്ടുകള്‍ നേടുമെന്നാണ് ഇപ്പോഴത്തെ അഭിപ്രായ സര്‍വേകളുടെ പ്രവചനം.
ജര്‍മന്‍ പാര്‍ലമെന്റില്‍ മൊത്തം 630 സീറ്റുകളാണ് ഉള്ളത്. ഇതിനായി ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍/ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ബുണ്‍ഡ്‌നസ്-ഗ്രീന്‍, ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി, എ.എഫ്.ഡി. (ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി) എന്നിവര്‍ മത്സരിക്കുന്നു.
ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ 10 ലക്ഷം അഭയാര്‍ഥികളെ സ്വീകരിച്ച നടപടിയില്‍ മെര്‍ക്കല്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. അതേസമയം, രാജ്യത്തെ സുസ്ഥിര സമ്പദ് വ്യവസ്ഥ കുറെയൊക്കെ മെര്‍ക്കലിനെ തുണച്ചേക്കും. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കുന്നത് മാര്‍ട്ടിന്‍ ഷൂള്‍സ് ആണ് മെര്‍ക്കലിെന്റ പ്രധാന എതിരാളി. ജര്‍മനിയില്‍ ഒരു പാര്‍ട്ടിയും ഒറ്റക്ക് ഭൂരിപക്ഷം തികക്കുന്ന പതിവ് കുറച്ച് നാളായി ഇല്ല. ഏറ്റവും കൂടുതല്‍ വോട്ടു നേടുന്ന പാര്‍ട്ടി മറ്റുള്ളവരുമായി ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ ആണ് മിക്കവാറും രൂപവല്‍ക്കരിക്കുക.
അതിരുകള്‍ ഭേദിച്ച് ജര്‍മനിയില്‍ ഒഴുകിയെത്തിയ ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സ്വീകരിച്ചതില്‍ ഒട്ടും ഖേദമില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പറഞ്ഞു. അഭയാര്‍ഥികള്‍ക്ക് വാതില്‍ തുറന്നു കൊടുത്ത നയത്തില്‍ പശ്ചാതാപമില്ലെന്ന് മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. തന്റ രാഷ്ട്രീയഭാവി അസ്ഥിരതയിലാവുമെന്ന് അവര്‍ക്ക് ഭയമില്ല. രാഷ്ട്രീയ ലാഭം നോക്കിയല്ല, മാനുഷിക പരിഗണന നോക്കിയാണ് 2015 ല്‍ താന്‍ ആ തീരുമാനമെടുത്തതെന്ന് മെര്‍ക്കല്‍ തുടര്‍ന്നു. എന്നാല്‍ മെര്‍ലിന്റെ തീരുമാനത്തിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം അരങ്ങേറി. മെര്‍ക്കലിന്റെ അഭയാര്‍ഥി നയമാണ് എതിര്‍പാര്‍ട്ടികള്‍ ആയുധമാക്കുന്നത്. ഈ വരുന്ന സെപ്റ്റംബര്‍ 24ന് നടക്കുന്ന തെരഞ്ഞെടുപ്പ് യൂറോപ്യന്‍ യൂണിയന്‍ ഉറ്റുനോക്കുകയാണ്.