ബംഗളൂരു :ആര്‍എസ്‌എസിന്റെയും സംഘപരിവാറിന്റെയും രൂക്ഷവിമര്‍ശകയായ പ്രമുഖ
മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൌരി ലങ്കേഷിനെ(55) ബംഗളൂരുവിലെ
വസതിക്കുമുന്നില്‍ വെടിവച്ചുകൊന്നതില്‍ രാജ്യമെങ്ങും പ്രതിഷേധം. നൂറുകണക്കിന്
മാധ്യമപ്രവര്‍ത്തകരും പുരോഗമനവാദികളും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍
പ്രതിഷേധവുമായി രംഗത്തെത്തി.
ബംഗളൂരു രവീന്ദ്രകലാക്ഷേത്രയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോഴും ചാമരാജ് പേട്ടയില്‍ ശ്‌മശാനത്തിലും കോരിച്ചൊരിയുന്ന മഴ അവഗണിച്ചും ആയിരങ്ങള്‍ അന്ത്യാഞ്‌ജലിയര്‍പ്പിക്കാനെത്തി. `ഗൌരി ലങ്കേഷ് അമര്‍രേഹേ'', `ഗൌരി ലങ്കേഷ് സിന്ദാബാദ്'' തുടങ്ങിയ മുദ്രവാക്യങ്ങളുയര്‍ത്തി.
ഭിന്നസ്വരമുയര്‍ത്തുന്നവരെ കൊല്ലാന്‍ മടിക്കാത്തവിധം
രാജ്യത്ത് അസഹിഷ്‌ണുത ശക്തിപ്രാപിച്ചതിന്റെ ഇരയാണ് ഗൌരി ലങ്കേഷെന്ന്
പ്രമുഖമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ഗൌരി ലങ്കേഷിന്റെ അന്ത്യകര്‍മങ്ങളില്‍
ആയിരങ്ങള്‍ പങ്കെടുത്തു. മാധ്യമസ്വാതന്ത്യ്രത്തിനുമേലുള്ള ക്രൂരമായ
ആക്രമണമാണിതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്, പ്രസ്‌ക്‌ളബ് ഓഫ് ഇന്ത്യ അടക്കമുള്ള
മാധ്യമസംഘടനകള്‍ ചൂണ്ടിക്കാട്ടി.
തീവ്രഹിന്ദുത്വനിലപാടുകളുടെ ശക്തനായ
വിമര്‍ശകനായ എം എം കലബുര്‍ഗിയെ രണ്ടുവര്‍ഷംമുമ്പ് വീട്ടില്‍ കയറി
വെടിവച്ചുകൊന്നവര്‍ക്ക് ഗൌരി ലങ്കേഷ് വധവുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്.
ചൊവ്വാഴ്‌ച രാത്രി ഓഫീസില്‍നിന്ന് കാറില്‍ പടിഞ്ഞാറന്‍ ബംഗളൂരുവിലെ രാജരാജേശ്വരി
നഗറിലെ വീടിനുമുന്നിലെത്തി ഗേറ്റ് തുറക്കാന്‍ പുറത്തിറങ്ങവെയാണ്
പിന്തുടര്‍ന്നെത്തിയ അക്രമി ഗൌരിക്കുനേരെ വെടിയുതിര്‍ത്തത്.
രണ്ട് വെടിയുണ്ട
നെഞ്ചത്തും ഒരെണ്ണം വയറ്റിലുമാണ് പതിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ
ഡോക്ടര്‍മാര്‍ അറിയിച്ചു. വീടിനുമുന്നിലെ പടിയില്‍വീണ് രക്തംവാര്‍ന്നായിരുന്നു
മരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന ഏർപ്പാടാണ് ചില മത നേതാക്കൾ നടത്തുന്നത്. ഇതുപോലുള്ള കൊലപാതകങ്ങൾ ഇനിയും ഉണ്ടാവാതിരിക്കാൻ അതാത് സംസ്ഥാനങ്ങളിലെ നിയമവാഴ്ച കൈകാര്യം ചെയ്യുന്ന സർക്കാരുകൾ ആർജവം കാണിക്കട്ടെ.