Image

ആഷിക്ക് അബുവിനെതിരെ ദിലീപ് ഫാന്‍സ്

Published on 13 September, 2017
ആഷിക്ക് അബുവിനെതിരെ ദിലീപ് ഫാന്‍സ്
സംവിധായകന്‍ ആഷിക്ക് അബുവിനെതിരെ ദിലീപ് ഫാന്‍സ് ചെയര്‍മാന്‍ റിയാസ്.

ശ്രീ. ആഷിക് അബു,

'അരിയെത്ര പയറഞ്ഞാഴി ' എന്ന താങ്കളുടെ മറുപടി കണ്ടു. അല്ലെങ്കില്‍ 'ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുക' എന്ന പഴഞ്ചൊല്ലിന്റെ ഉദാഹരണമായും ഇതിനെ വിശേഷിപ്പിക്കാം.

ഞങ്ങളുന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി താങ്കള്‍ പറഞ്ഞ സിനിമയ്ക്ക് ആളെകേറ്റുന്ന പരിപാടി ഇപ്പൊഴുമുണ്ടൊ? സാള്‍ട്ട് ആന്‍ഡ് പെപ്പറും, മഹേഷിന്റെ പ്രതികാരത്തിനും മാത്രമെ താങ്കള്‍ അറിയാവുന്ന പണി എടുത്തിട്ടുള്ളെന്നും മനസ്സിലായി. താങ്കളുടെ മറ്റു സിനിമകള്‍ക്ക് ടിക്കറ്റ് കൊടുത്തവര്‍ വലിച്ചുകീറി മുഖത്തെറിഞ്ഞീട്ടുണ്ടാവും, അതുകൊണ്ടാവാം അതൊക്കെ എട്ടിനും മുകളില്‍ കയറിപ്പൊട്ടിയത്?

ഫാന്‍സ് അസോസിയേഷന്‍ ഉണ്ടായതിന്റെ ചരിത്രം ഇയാള്‍ അന്വേഷിക്കേണ്ട, പിന്നെ താങ്കള്‍ക്ക് ദിലീപിനോടുള്ള വിരോധത്തിന്റെ കഥ എന്താണെന്ന് ഞങ്ങള്‍ക്കറിയാം. അത് കഴിഞ്ഞ കുറിപ്പില്‍ പറയണമെന്ന് കരുതിയതാണു, പക്ഷെ മാന്യമായ രീതിയില്‍ മറുപടി അര്‍ഹിക്കുന്നയാളാണു താങ്കള്‍ എന്നു തോന്നിയത് കൊണ്ട് പറഞ്ഞില്ല,

ദിലീപിന്റെ മുന്‍ഭാര്യയെ നായികയാക്കി സിനിമയെടുത്തതുകൊണ്ട് അദ്ദേഹത്തിന് താങ്കളോട് നീരസം ഉണ്ടായതെന്നും അത് റാണി പദ്മിനി എന്ന താങ്കളുടെ സിനിമയ്ക്കു ശേഷമായിരിക്കുമെന്നും അത് തികച്ചും മാനുഷികമാണെന്നും താങ്കള്‍ പറയുന്നു. 'എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെപ്പോലെ തോന്നുമോ' എന്ന് കള്ളന്‍ പറയുന്ന പോലെയല്ലേ സംവിധായകാ ഇത് ?! ദിലീപിന് താങ്കളോട് നീരസമുണ്ടെന്നു ആരാണ് പറഞ്ഞത് ? ദിലീപേട്ടന്‍ എപ്പോഴെങ്കിലും പറഞ്ഞോ ? എന്റെ മറുപടിയില്‍ എവിടെയെങ്കിലും അങ്ങനെ ആരോപണം ഉന്നയിച്ചോ ഇല്ലല്ലോ ?! നീരസം താങ്കള്‍ക്കാണ് സുഹൃത്തേ.

അത് കുറേനാളുകളായി പൊതുസമൂഹം കാണുന്നുമുണ്ട്. ഇത് ജയിലില്‍ കിടക്കുന്ന ആ മനുഷ്യന്റെ തലയില്‍ വെറുതെ കൊണ്ടെ ചാര്‍ത്തല്ലേ. അദ്ദേഹത്തിന് പ്രതികരിക്കാന്‍ സാധിക്കാത്തതുകൊണ്ടു താങ്കളെപോലെയുള്ള മഹാന്മാരും മാധ്യമങ്ങളും ആവര്‍ത്തിക്കുന്ന നുണകള്‍ പൊതുജനം വെള്ളം തൊടാതെ വിഴുങ്ങുമെന്നു കരുതരുത്. ശ്രീ.അബു. താങ്കള്‍ പറഞ്ഞ സ്ഥിതിക്ക് ദിലീപേട്ടനോടുള്ള താങ്കളുടെ വൈരാഗ്യത്തിന് കാരണം എന്തെന്ന് പൊതുജനം അറിയട്ടെ. ഇതില്‍ ഏതാണ് ശരിയെന്നു ജനം തീരുമാനിക്കട്ടെ.

ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്ക് താങ്കളുടെ നായികയായ നായിക സ്വന്തം ഭര്‍ത്താവിനു വേണ്ടി ദിലീപേട്ടനോട് ഒരു ഡേറ്റ് ചോദിച്ചിരുന്നത്, തങ്ങളുടെ സ്വന്തം ബാനറില്‍ നിര്‍മിക്കാനാണെന്നും പറഞ്ഞത് ഓര്‍മ്മയുണ്ടൊ? സ്വന്തം ബാനറില്‍ ദാരിദ്ര്യ സിനിമകളും, മറ്റു ബാനറുകള്‍ക്കു കീഴില്‍ നിയന്ത്രണമില്ലാത്ത ബഡ്ജറ്റിലും സിനിമയെടുക്കുന്ന താങ്കളുടെ ആ താല്‍പര്യം ദിലീപേട്ടന്‍ മുളയിലേ നുള്ളി. അതിനുശേഷമല്ലെ സുഹൃത്തെ താങ്കള്‍ റാണി പത്മിനി എടുത്ത് വാശി തീര്‍ത്തത്? അപ്പൊ ഇതിലേതാ ആദ്യം സംഭവിച്ചത്? ഞാനും സഖാവ് പിണറായി വിജയന്‍ എന്ന നേതാവില്‍, ഭരണാധികാരിയില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റ്കാരന്‍ തന്നെയാണു ഞാനും അദ്ദേഹത്തില്‍ വിശ്വസിക്കുന്നു, നിങ്ങളെപ്പോലുള്ളവര്‍ക്ക് എക്കാലത്തും അദ്ദേഹത്തിനു മുന്നില്‍ നിന്ന് സത്യം മറച്ചു പിടിക്കാനാവില്ലെന്ന്.

അതുകൊണ്ട് എന്തുപറഞ്ഞാലും ഏതു പറഞ്ഞാലും പിണറായി വിജയന്റെ പേര് പറഞ്ഞു കാറല്‍ മാര്‍ക്സിലും വലിയ കമ്മ്യൂണിസ്റ്റ്കാരന്‍ കളിക്കുന്ന താങ്കളുടെ കളിയും നിര്‍ത്താന്‍ സമയമായി. അദ്ദേഹം താങ്കളുടെ കളിപ്പിള്ളയോ കുടുംബ സ്വത്തോ അല്ല. അദ്ദേഹം മൊത്തം മലയാളികളുടെയും മുഖ്യമന്ത്രിയാണ് സ്വത്താണ്. അത് മറക്കരുത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക