Image

ഫാ.ടോം ഉഴുന്നാലില്‍ ദൈവവിശ്വാസത്തിന്റെ ജീവിക്കുന്ന സാക്ഷി

Published on 14 September, 2017
ഫാ.ടോം ഉഴുന്നാലില്‍ ദൈവവിശ്വാസത്തിന്റെ ജീവിക്കുന്ന സാക്ഷി


വത്തിക്കാന്‍സിറ്റി: ഭീകരരുടെ തടവില്‍ നിന്നും മോചനം ലഭിച്ച ഫാ. ടോം ഉഴുന്നാലില്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പായെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. ദൈവവിശ്വാസികളുടെ ജീവിക്കുന്ന സാക്ഷി എന്നാണ് വത്തിക്കാന്‍ ഫാ. ടോമിനെ വിശേഷിപ്പിച്ചത്. ഐഎസ് തീവ്രവാദികള്‍ക്കൊപ്പം ഇത്രനാളത്തെ കഠിന ജീവിതത്തില്‍ ഒരിക്കല്‍ പോലും താന്‍ മരണത്തെ ഭയപ്പെട്ടിരുന്നില്ലെന്ന് ടോം പറഞ്ഞു. 

നേരത്തെ റോമിലെ സലേഷ്യന്‍ സഭാ ആസ്ഥാനത്തെത്തിയ ഫാ. ടോം ഉഴുന്നാലിനെ കേരളീയ രീതിയില്‍ പൊന്നാട അണിയിച്ചാണ് സ്വാഗതം ചെയ്തത്. നിരവധിയാളുകള്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. ദൈവത്തിനും മാതാവിനും നന്ദി പറയുന്നുവെന്നാണ് അവരോടൊക്കെ അച്ചന്‍ പറഞ്ഞത്. അദ്ദേഹത്തിന് കേരളീയ ശൈലിയിലുള്ള ഭക്ഷണവും ഒരുക്കിയിരുന്നു. സലേഷ്യന്‍സഭാ ആസ്ഥാനത്ത് സഭയിലെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ഫാ.സൈമി ഏഴാനിക്കാട്ട് എസ്ഡിബി, ഫാ.തോമസ് അഞ്ചുകണ്ട ം എസ്ഡിബി, ഫാ.ഏബ്രഹാം കവലക്കാട്ട് എസ്ഡിബി, ഫാ.ഫ്രാന്‍സിസ്‌കോ സെറേഡ, മറ്റു സഹപ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിച്ചു.

2016 മാര്‍ച്ച് നാലിന് യെമനില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ചൊവ്വാഴ്ച രാവിലെ ഒമാന്‍ സമയം രാവിലെ 8.50 നാണ് യെമനിലെ അല്‍ മുഖാലയില്‍നിന്നാണ് ഫാ. ടോമിനെ മോചിപ്പിച്ച് ഒമാന്‍ സര്‍ക്കാരിന്റെ റോയല്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ മസ്‌ക്കറ്റിലെത്തിച്ചത്. അവിടെയെത്തി രണ്ടു മണിക്കൂറിനുശേഷം പ്രത്യേക വിമാനത്തില്‍ ഫാ. ടോം റോമിലേക്കു പുറപ്പെടുകയും ചെയ്തു. 

പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും ആശങ്കകള്‍ക്കും ശേഷമാണ് വത്തിക്കാന്റെ അഭ്യര്‍ഥനപ്രകാരം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ ശക്തമായ ഇടപെടലിലാണ് ഫാ.ടോമിന് വിടുതല്‍ ലഭിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും വിഷയത്തില്‍ ഇടപെട്ടിരുന്നു.

പാലാ രാമപുരം സ്വദേശിയായ ഫാ. ടോം സലേഷ്യന്‍ സന്യാസ സഭയുടെ ബംഗളുരു പ്രൊവിന്‍സ് അംഗമാണ്. തടവുജീവിതത്തില്‍ ദുരിതമനുഭവിച്ച ടോമച്ചന് വിദഗ്ധ പരിശോധനയും ആവശ്യമായേക്കും. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക