Image

മൂഢാത്മാവായ മനുഷ്യനെ കുബേരനാക്കി ലോകപ്രശസ്തി നല്‍കുന്ന നവരാത്രി

ജിനേഷ് പാലയ്ക്കല്‍ Published on 28 September, 2017
മൂഢാത്മാവായ മനുഷ്യനെ കുബേരനാക്കി  ലോകപ്രശസ്തി നല്‍കുന്ന നവരാത്രി
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.യഥാര്‍ത്ഥത്തില്‍ അഞ്ച് നവരാത്രികള്‍ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നുള്ളൂ.

ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് (സെപ്റ്റംബര്‍-ഒക്ടോബര്‍) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ നവരാത്രി എന്നും പേരുണ്ട്. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മയിക്കാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതല്‍ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയില്‍ ചിലര്‍ ബന്ദാസുരവധത്തിന്റെ ഓര്‍മയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്.

വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ് (മാര്‍ച്ച്-ഏപ്രില്‍) വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്.

ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് അശാത നവരാത്രി ആഘോഷിക്കുന്നത്. വരാഹിയുടെ ഉപാസകന്മാര്‍ക്ക് അഥവാ അനുയായികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ ആഘോഷം. ദേവി മാഹാത്മ്യത്തിലെ ഏഴ് മാതൃകമാരില്‍ ഒരാളാണ് വരാഹി. ഹിമാചല്‍ പ്രദേശില്‍ഗുഹ്യ നവരാത്രി എന്നാണിതിന് പേര്.

നവരാത്രിയും ബൊമ്മക്കൊലുവും
ദേവിയുടെ പടു കൂറ്റന്‍ കോലങ്ങള്‍ മുതല്‍ മണ്ണില്‍ തീര്‍ത്ത കൊച്ച് ബൊമ്മകള്‍ വരെ അലങ്കരിച്ച് പൂജിക്കുന്ന ഒരു ആഘോഷമാണ് നവരാത്രി. ബംഗാളിലെ കാളി പൂജയോട് അനുബന്ധിച്ച് ദുര്‍ഗ്ഗാ ദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കുന്നു. തമിഴ് നാട്ടില്‍ ബ്രാഹ്മണര്‍ വളരെ പ്രധാനമായി കൊണ്ടാടുന്ന ഒരു ആചാരം കൂടിയാണ് കൊലു വെയ്ക്കല്‍.
തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നവരാത്രി കാലങ്ങളില്‍ ദേവീദേവന്മാരുടെ ബൊമ്മകള്‍ (പാവകള്‍) അണിനിരത്തി നടത്തുന്ന ഒരു ആചാരമാണ് ബൊമ്മക്കൊലു.

ബൊമ്മക്കൊലു എന്ന പദം 'പാവ' എന്നര്‍ത്ഥം വരുന്ന 'ബൊമ്മ' എന്നതും 'പടികള്‍' എന്നര്‍ത്ഥം വരുന്ന 'കൊലു' എന്ന വാക്കും കൂടിച്ചേര്‍ന്നുണ്ടായതാണ്.

നവരാത്രിയുടെ ആദ്യ ദിവസം ഗണപതിപൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിര്‍ന്ന ആള്‍ (ആണ്‍/പെണ്‍) സരസ്വതി, പാര്‍വ്വതി, ലക്ഷ്മി എന്നീ ദേവിമാര്‍ക്കുവേണ്ടി കലശാവാഹനം പൂജവിധി നടത്തുന്നു. അതിനു ശേഷം മരത്തടികള്‍ കൊണ്ട് പടികള്‍ (കൊലു) ഉണ്ടാക്കുന്നു. സാധാരണയായി 3, 5,7, 9, 11 എന്നിങ്ങനെ ഒറ്റസംഖ്യയിലാണ് പടികള്‍ നിര്‍മ്മിക്കുന്നത്. പടികള്‍ക്കു മുകളില്‍ തുണി വിരിച്ചശേഷം ദേവീദേവന്‍മാരുടെ ബൊമ്മകല്‍ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനു മനുസരിച്ച് അതില്‍ നിരത്തി വെക്കുന്നു.

പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മകൊലുകളില്‍ ചിത്രീകരിക്കുന്നത്.
നവരാത്രി വ്രതം
കന്നി, മകരം, മീനം, മിഥുനം എന്നീ മാസങ്ങളില്‍ നവരാത്രമാചരിക്കാമെങ്കിലും കന്നി നവരാത്രത്തിനാണ് സര്‍വ്വ പ്രാധാന്യം. 9 ദിവസം ആചരിക്കുവാന്‍ സൗകര്യപ്പെടാത്തവര്‍ക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ടിക്കുവാന്‍ വിധിയുണ്ട്. കേരളത്തില്‍ പ്രായേണ മൂന്നു ദിവസമാണ് (പൂജ വെയ്പ് മുതല്‍ പൂജയെടുപ്പുവരെ) ആചരിക്കുന്നത്. ശക്ത്യുപാസനാ പ്രധാനമായ ഈ ദിവസങ്ങളില്‍ ദേവീ ഭാഗവതം, കാളികാ പുരാണം, മാര്‍ക്കണേഡേയ പുരാണം എന്നിവ പഠിക്കുകയും പുരശ്ചരണാദികള്‍ ആചരിക്കുകയും വേണം.

ത്രികാലം പൂജയേദ്ദേവിം ജപസ്‌തോത്രപരായണഃ
അഥാത്ര നവരാത്രം ച സപ്തപഞ്ചത്രികാദി വാ
ഏകഭക്തേന നക്തേനായാചിതോ പോഷിതൈഃ ക്രമാത്.

ദുര്‍ഗ്ഗാഷ്ടമി :- ഈ ദിവസത്തെ സായാഹ്നത്തിലാണ് പൂജ വയ്ക്കുന്നത്.
മഹാനവമി :- പൂജ വെപ്പിന്റെ രണ്ടാം ദിനമാണിത്.
വിജയ ദശമി :- കന്നി വെളുത്തപക്ഷത്തിലെ ദശമി -നവമി രാത്രിയുടെ അവസാനത്തില്‍ - വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. വിജയ സൂചകമായ ഈ പുണ്യ ദിനം ക്ഷത്രിയര്‍ പ്രധാനമായി കരുതുന്നു.
ആശ്വിനസ്യ സിതേ പക്ഷേ ദശമ്യാം താരകോദയേ
സ കാലോ വിജയോ ജേഞയഃ സര്‍വ്വകാര്യാര്‍ത്ഥസിദ്ധയേ

എന്നാണ് പ്രമാണം. സമസ്ത സത്കര്‍മ്മങ്ങള്‍ക്കും പറ്റിയ പുണ്യ നാളാണിത്. വിദ്യാരംഭം മുതലായ ശുഭ കര്‍മ്മങ്ങള്‍ അന്ന് ആരംഭിക്കുന്നു.
നവരാത്രി വ്രതത്തിന്റെ പ്രത്യേകതകള്‍?
വിജയദശമിയെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ടെങ്കിലും ദേവീഭാഗവതത്തില്‍ വേദവ്യാസന്‍ നവരാത്രിപൂജയെപ്പറ്റി ജനമേജയനോടു പറയുന്നു. ഈ വേളയില്‍ വ്രതമനുഷ്ഠിച്ച് ഹംസസ്വരൂപികളായ ഭക്തന്മാര്‍ കുമാരിമാരെയും ദമ്പതിമാരെയും ആചരിക്കണമെന്ന് പറയുന്നു. അതിന്റെ ഫലസിദ്ധിയും ദേവീഭാഗവതത്തില്‍ സൂചിപ്പിക്കുന്നുണ്ട്. വര്‍ഷത്തില്‍ 4 തവണ നവരാത്രി ആഘോഷിക്കാമെന്ന് പുരാണങ്ങളും പറയുന്നു. മേടം, കന്നി, കര്‍ക്കടകം, കുംഭം ഇവയാണ് നാലുമാസങ്ങള്‍. കറുത്തവാവ് മുതല്‍ 10 ദിവസമാണ് വ്രതമനുഷ്ഠിച്ച് പൂജ നടത്തേണ്ടത്.

വാത്മീകി രാമായണത്തില്‍ പറയുന്നു: ശ്രീരാമന്‍ രാവണന് മോക്ഷപ്രാപ്തി കൊടുത്തത് നവരാത്രി വ്രതം അനുഷ്ഠിച്ചാണത്രെ. ഉത്തരേന്ത്യയില്‍ രാമലീല എന്ന പേരില്‍ ആഘോഷിക്കുന്നു. മഹാസാഗരം (പ്രളയം) കാലത്തിനൊടുവില്‍ ദൈവം ലോകം പുനഃസൃഷ്ടിക്കാന്‍ ആഗ്രഹിച്ചുവത്രെ. അങ്ങനെ ലോകത്തിന്റെ സൃഷ്ടിയുണ്ടായി. അതില്‍ ദേവിക്കു നന്ദി പ്രകടിപ്പിച്ചു. കടുത്ത വേനല്‍ക്കാലവും മഴക്കാലവും യമന്റെ രണ്ടു കൂര്‍ത്ത പല്ലുകളായാണ് കരുതുന്നതത്രേ. ഇവ പകര്‍ച്ചവ്യാധികള്‍ മനുഷ്യര്‍ക്കു നല്‍കുന്നു. ആരോഗ്യം നശിക്കുന്നു, ദുരിതം വിതയ്ക്കുന്നു, മനസ്സ് ക്ഷയിക്കുന്നു, ഇവയില്‍ നിന്നു നമ്മെ രക്ഷിക്കുന്നവളാണ് ഉമ. ലക്ഷ്മീദേവിക്കു നന്ദി പ്രകടിപ്പിക്കാന്‍ വേണ്ടിയാണു നവരാത്രി എന്ന പേരില്‍ 9 രാത്രികള്‍ ഉമയെ ആരാധിക്കുന്നത്.

ഒന്നാം ദിവസം കുമാരീപൂജ നടത്തണം. ഒന്നാംദിവസം രണ്ടു വയസ്സായ കുട്ടിയെ കുമാരി എന്ന പേരില്‍ ആരാധിക്കുമ്പോള്‍ ദാരിദ്ര്യവും ദുഃഖവും ഇല്ലായ്മ ചെയ്ത് ഐശ്വര്യം ലഭിക്കുന്നു.

രണ്ടാം ദിവസം 3 വയസ്സുള്ള പെണ്‍കുട്ടി, ത്രിമൂര്‍ത്തി എന്ന ഭാവത്തില്‍ പൂജിക്കണം. 

ധര്‍മാര്‍ഥകാമഫലങ്ങളും സന്താനലാഭവും നല്ല ബുദ്ധിയും ഉണ്ടാകും. 4 വയസ്സ് തികഞ്ഞവളെ കല്യാണി എന്ന പേരില്‍ മൂന്നാം ദിവസം പൂജിക്കണം. വിദ്യയും ധനവും ജീവിത വിജയവും സുഖകരമായ ജീവിതവും ലഭിക്കുന്നു. 4-ാം ദിവസം രോഗശാന്തിക്കായി 5 വയസ്സുള്ള കുട്ടിയെ രോഹിണി എന്ന പൂജ ചെയ്യുന്നു. കാളിക എന്ന പേരില്‍ 6 വയസ്സായ കുട്ടിയെ 6-ാം ദിവസം പൂജ ചെയ്താല്‍ ശത്രുനാശമുണ്ടാകും. അടുത്ത ദിവസം 7 വയസ്സുള്ള ചണ്ഡികയെ പൂജിക്കും. ഐശ്വര്യം ലഭിക്കും.

 അതേ ദിവസം സാംബവി എന്ന കുട്ടിയെ പൂജിച്ചാല്‍ ജീവിതവിജയവും നേടാം. 8-ാം ദിവസം 9 വയസ്സുകാരി ദുര്‍ഗ്ഗയെ പൂജിച്ചാല്‍ ശത്രുനാശം ഉണ്ടാകും ഒപ്പം പരലോകസുഖവും ലഭിക്കും. നവമി ദിവസം 10 വയസ്സുള്ള സുഭദ്രയെ പൂജിച്ചാല്‍ സര്‍വാഭീഷ്ടങ്ങളും ലഭിക്കും. ദമ്പതിമാരെ പൂജിക്കുന്നതും ഐശ്വര്യലബ്ധി ഉണ്ടാകുന്നതാണ്. ഇവര്‍ക്ക് പുതുവസ്ത്രങ്ങള്‍, പഴങ്ങള്‍, പൂക്കള്‍, ചീപ്പ്, കണ്ണാടി, കുങ്കുമം, ദക്ഷിണ, വിഭവസമൃദ്ധമായ ഭക്ഷണവും നല്‍കണം. ഉത്തരേന്ത്യയില്‍ ദസറ എന്ന പേരില്‍ വമ്പിച്ച ആഘോഷമായി കൊണ്ടാടുന്നു. തിന്മയ്ക്കുമേല്‍ നന്മ വിജയം വരിച്ച ദിവസമാണ് വിജയദശമി.

നവരാത്രി വ്രതത്തിന്റെ ഫലം മൂഢാത്മാവായ മനുഷ്യനെ കുബേരനാക്കി ലോകപ്രശസ്തി നല്‍കുന്നതാണ്. പണമില്ലാത്തവന്‍ പിണമാണ്, വിദ്യയില്ലാത്തവന്‍ മൂഢനുമാണ്. സര്‍വ ഐശ്വര്യങ്ങളും ലഭിക്കുന്നതിനാണ് നവരാത്രികളില്‍ ദേവിയെ പൂജിക്കുന്നത്. 10-ാം ദിവസം വിജയലക്ഷ്മിയായും വിദ്യാലക്ഷ്മിയായും ആഘോഷിക്കുന്നു. സീതയെ രാവണന്‍ മോഷ്ടിച്ചു കൊണ്ടുപോയതിനെ തുടര്‍ന്ന് ശ്രീരാമചന്ദ്രപ്രഭു ഈ വ്രതം അനുഷ്ഠിക്കുകയും രാവണനെ പരാജയപ്പെടുത്തി സീതാദേവിയെ വീണ്ടെടുക്കുകയും ചെയ്തു.

ദുര്‍ഗമന്‍ എന്ന അസുരനെ നിഗ്രഹിക്കാന്‍ ദേവന്മാര്‍ ദേവിയെ ഭജിക്കുകയും ദേവി ദുര്‍ഗാഷ്ടമി ദിവസം ദേവന്മാരുടെ മുന്നില്‍ പ്രത്യക്ഷയാകുകയും മഹാനവമി ദിവസം ദുര്‍ഗമനെ വധിക്കുകയും വിജയദശമി ദിവസം ദേവിയെ ദുര്‍ഗയായി ആരാധിച്ച് ദേവന്മാര്‍ വിജയാഘോഷം കൊണ്ടാടുകയും ചെയ്തതായി ഐതിഹ്യം. അതു മനുഷ്യന്റെ ദോഷങ്ങള്‍ തീര്‍ക്കുവാനും ഐശ്വര്യം വരുന്നതിനും വേണ്ടിയുള്ള സങ്കല്‍പമാണ്. 9 ദിവസവും വ്രതം എടുക്കാന്‍ കഴിയാത്തവര്‍ സപ്തമി, അഷ്ടമി, നവമി ദിവസങ്ങളില്‍ വ്രതം എടുക്കണം. 

മഹാത്രിപുരസുന്ദരിയായ ആദിപരാശക്തിയെയാണു പൂജിക്കുന്നത്. ഈ ദിവസങ്ങളില്‍. എല്ലാ ദേവന്മാരും ശക്തിയെയാണു പൂജിക്കുന്നത്. ദുര്‍ഗാഭാവത്തെ ആരാധിക്കുമ്പോള്‍ ജീവിതവിജയവും, ലക്ഷ്മീ ഭാവത്തെ ആരാധിക്കുമ്പോള്‍ ധനവും സരസ്വതീഭാവത്തെ ആരാധിക്കുമ്പോള്‍ വിദ്യയും ലഭിക്കും.

നവരാത്രി സമയത്ത് ദേവീഭാഗവതവും ദേവീമാഹാത്മ്യവും വായിക്കേണ്ടതാണ്. വിദ്യയാണ് ജീവിതവിജയത്തിന് അത്യാവശ്യം, പിന്നെ ധനവും. മഹിഷാസുരന്‍ അജ്ഞാനത്തിന്റെ പ്രതീകമാണ്, അതിനെ വധിച്ച് ജ്ഞാനം തെളിയിക്കുന്ന ദിവസമാണു വിജയദശമി.

നവരാത്രിയും ആചാരങ്ങളും

ആര്‍ഷഭാരതത്തില്‍ കന്യാകുമരി മുതല്‍ ഹിമാലയം വരെയുള്ള മുക്കിലും മൂലയില്‍മുള്ളവര്‍ എല്ലക്കൊല്ലവും ആഘോഷിക്കാറുള്ളതാണ് നവരാത്രി ദിനങ്ങള്‍. ഇരുട്ടിനു മേല്‍ അസുരതയുടെ മേല്‍ അജ്ഞതയുടെ മേല്‍ ഒക്കെയുള്ള വിജയമാണ് ഈ ദിനങ്ങളുടെ സന്ദേശം.

ബംഗാളില്‍ ചണ്ഡീപൂജയെന്നും, കര്‍ണാടകത്തില്‍ ദസറയെന്നും, കേരളത്തില്‍ സരസ്വതീപൂജയെന്നും വിളിക്കപ്പെട്ടു പോന്നിരുന്ന നവരാത്രികാലം പ്രപഞ്ചചൈത്യത്തിന്റെ ശക്തിരൂപാരാധനയുടെ കാതലാണ്. ശക്തിയാണ് ശിവനേപ്പോലും അഥവ ബ്രഹ്മത്തേപ്പോലും ചലിപ്പിക്കുന്നത്. ഈ ശക്തിയുടെ ചലനാത്മകതയുടെ തുടര്‍പ്രവാഹമാണ് ''കാലം.'' എന്നെങ്കിലും ശക്തിയുടെ ചലനാത്മകത നിലയ്ക്കുമ്പോള്‍ കാലവും അവസാനിക്കുന്നു; ഒപ്പം പ്രപഞ്ചവും. 

കാലത്തിന്റെ ഈ അധീദേവതയാണ് ശക്ത്യാരാധനയുടെ കാതലായ കാളി. നവരാത്രിയാഘോഷങ്ങളില്‍ ആദ്യം പൂജിക്കപ്പെടുന്നത് കാലചക്രരൂപിണിയായ ഈ കാളീദേവിയാണ്. എന്നാല്‍ കേരളത്തില്‍ സരസ്വതി പൂജയ്ക്കാണ് പ്രാധാന്യം എന്നോര്‍ക്കണം. എന്നാല്‍ മറ്റുള്ള ഇടങ്ങളില്‍ അങ്ങനെയല്ല. ശക്തിയേ ആരാധിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമായാണ് ഭാരതത്തില്‍ പലയിടത്തും ഇതിനേ കാണുന്നത്. എഴുനൂറ് മന്ത്രശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദേവീമാഹാത്മ്യമാണ് നവരാത്രികാലത്ത് പാരായണം ചെയ്യുക. 

ഇത് ഒരു പ്രത്യേക ക്രമമനുസരിച്ചാണ്. പാരായണവേളയില്‍ നിശ്ചിത ക്രമത്തില്‍ വ്യത്യസ്തങ്ങളായ പൂജകളും നടത്തപ്പെടുന്നു. ഇങ്ങനെ ഒമ്പതു ദിവസങ്ങള്‍കൊണ്ട് ദേവീമാഹാത്മ്യത്തിന്റെ ആധാരദേവതയായ ചണ്ഡികാദേവിയെ ഉപാസിക്കുന്ന ക്രിയാസമുച്ചയമാണ് നവചണ്ഡികായജ്ഞം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇങ്ങനെയുള്ള ചണ്ഡീയജ്ഞം സകലവിധ ആരാധനകളിലും വച്ച് ഏറ്റവും വിശിഷ്ടം എന്ന് അറിയപ്പെടുന്നു. വ്യക്തിഗതമായ അടിസ്ഥാനത്തില്‍ ചെയ്യാവുന്ന നവരാത്രികര്‍മങ്ങളില്‍ ഒന്നാമത്തേത് വിദ്യാരംഭമാണ്. വെറുതെ എഴുത്തിനിരുത്തുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

പകരം താന്ത്രികദീക്ഷാവിധിയനുസരിച്ചുതന്നെ നടത്തപ്പെടുന്ന ക്രിയയാണ് താന്ത്രികവിദ്യാദീക്ഷ. [എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ വിദ്യാരംഭമെന്നത് കച്ചവടമായതും വികലമായ അനുകരണങ്ങളായതിനാലും ഇതേപ്പറ്റി പലര്‍ക്കും ഗ്രാഹ്യമില്ല]

എഴുത്തിനിരുത്തപ്പെടുന്ന കുട്ടിക്ക് ശക്തി പ്രദീക്ഷ നല്‍കുന്നതാണ് താന്ത്രിക വിദ്യാദീക്ഷയുടെ മര്‍മ്മഭാഗം. മനുഷ്യ ശരീരത്തില്‍ ഏഴ് ശക്തി ചക്രപീഠങ്ങളുണ്ട്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ തുടങ്ങിയ ഈ ചക്രങ്ങളിലൂടെ ശക്തി മന്ത്രാക്ഷരങ്ങള്‍ ഉപയോഗിച്ച് ചൈതന്യലേഖനം നടത്തുന്ന ക്രിയയാണ് ശക്തിപ്രദീക്ഷ. 

ഇതിനു ശേഷം മാത്രമേ സര്‍വസാധാരണരീതിയിലുള്ള സാമാന്യ വിദ്യാരംഭക്രിയ നടത്തി പൂര്‍ണമാക്കുന്നു. മന്ത്രലേഖന സഹിതമായ ഈ മഹാവിദ്യാദീക്ഷ ലഭിക്കുന്ന കുട്ടി ഭാവിയില്‍ പണ്ഡിതനും സാഹിത്യകാരനുമായിത്തീരാം. വലിയ കലാകാരന്‍മാരോ കലാകാരികളോ ആയേക്കാം.

 പ്രഗത്ഭ നേതാക്കളും ആചാര്യന്‍മാരും ആയിത്തീരുന്നതിനും സാധ്യതകാണുന്നു. ഇങ്ങനെ മഹാശാക്തേയദീക്ഷ ലഭിക്കുകയെന്നത് അനവധി ജന്മാന്തരങ്ങളിലെ മഹാപുണ്യം തന്നെയാകുന്നു എന്നത് വസ്തുതയാണ്.

നവരാത്രികാലത്തെ അനുഷ്ഠാനങ്ങളില്‍ മറ്റു പ്രാധാന്യമുള്ളവയായി പറയുന്നത് അഷ്ടലക്ഷ്മീബലി, ജയദുര്‍ഗാപൂജ, രാജമാതംഗീപൂജ, മംഗളഗൗരീപൂജ, ഹംസവാഗീശ്വരീബലി ഇവയാണ്. അത്ഭുതകരമായ സര്‍വസമ്പല്‍സമൃദ്ധി നല്‍കുന്ന കര്‍മമാണ് അഷ്ടലക്ഷ്മീബലി. മഹാലക്ഷ്മിയും മറ്റ് അഷ്ടലക്ഷ്മീമാരും സമഗ്രമായി ഉപാസിക്കപ്പെടുന്ന ഈ ചടങ്ങ് നടക്കുന്നതെവിടെയോ അവിടെ പന്ത്രണ്ടുവര്‍ഷത്തേക്ക് യാതൊരുവിധത്തിലുള്ള ദാരിദ്ര്യകലകളും ഉണ്ടാകില്ലെന്നാണ് വിശ്വാസം. 

സര്‍വകാര്യങ്ങളിലും വിജയം സാധകന് നേടിത്തരുന്ന കര്‍മമാണ് ജയദുര്‍ഗാപൂജ. ജയിക്കുന്നതിന് ദുഷ്‌കരമായ സാഹചര്യത്തില്‍പോലും വിജയം പ്രദാനം ചെയ്യുന്ന പൂജാകര്‍മമാണ് ഇത്. സകലവിധ കലകളുടെയും അധിദേവതയാണ് മാതംഗി. 

രാജമാതംഗീപൂജ നടത്തിക്കുന്ന വ്യക്തി കലാരംഗത്ത് അതിപ്രശസ്തിയും ധനസമൃദ്ധിയും നേടുന്നു. കലാരംഗത്ത് ഉയര്‍ച്ച ആഗ്രഹിക്കുന്ന ആരും ചെയ്യേണ്ട കര്‍മമാണ് രാജമാതംഗീപൂജ. വിവാഹതടസം അനുഭവപ്പെടുന്നവര്‍ക്ക് ആ തടസങ്ങള്‍ എല്ലാം മാറി ഉടന്‍ വിവാഹപ്രാപ്തി നല്‍കുന്ന മഹാകര്‍മമാണ് മംഗളാഗൗരീപൂജ. വാഗ്വാദങ്ങള്‍, തര്‍ക്കങ്ങള്‍, കേസു വ്യവഹാരങ്ങള്‍ ഇവയില്‍ ജയം നേടിത്തരുന്നതാണ് ഹംസവാഗീശ്വരീപൂജ. 

ഇങ്ങനെ നിത്യജീവിതത്തിലെ സാമാന്യകാര്യങ്ങളിലും നമുക്ക് ഉദ്ദേശ്യസാധ്യത്തിനായി അനുഷ്ഠിക്കാവുന്ന വിശേഷമാര്‍ഗങ്ങള്‍കൂടി ഉള്‍പ്പെട്ടതാണ് നവചണ്ഡികാപൂജകളും അതിനോടനുബന്ധമായ കാര്യങ്ങളും. ശരിയായ രീതിയില്‍ ഇവ നിര്‍വഹിച്ചാല്‍ സര്‍വാഭീഷ്ടസിദ്ധിയാണ് ഫലം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക