Image

നിറഞ്ഞ സദസില്‍ രാമലീല; ദിലീപ് പൊട്ടിക്കരഞ്ഞു

Published on 28 September, 2017
നിറഞ്ഞ സദസില്‍ രാമലീല; ദിലീപ് പൊട്ടിക്കരഞ്ഞു
ദിലീപിന്റെ രാമലീലയെ തകര്‍ക്കാന്‍ ചര്‍ച്ചകള്‍ നടത്തി പ്രചരണങ്ങള്‍ അഴിച്ചു വിട്ടവര്‍ക്ക് വന്‍ തിരിച്ചടി. ഇന്ന് റിലീസായ സിനിമക്ക് വലിയ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം നിറഞ്ഞ സദസ്സിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. സ്ത്രീകള്‍ കുടുംബത്തോടൊപ്പം തിയറ്ററുകളിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ആദ്യ ഷോക്ക് തന്നെ കണ്ടത്.

ജയിലിലെ നാലു ചുവരുകള്‍ക്കിടയില്‍ അഗ്നിപരീക്ഷണങ്ങള്‍ നേരിടുന്ന ദിലീപ് ആ വാര്‍ത്ത കണ്ണീരോടെയാണ് കേട്ടത്. രാമലീല സിനിമയിലെ കഥാപാത്രം നേരിട്ടതിന് സമാനമായ അതിനേക്കാള്‍ തീവ്രമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ദിലീപിനെ നേരിട്ട് കണ്ട് സന്തോഷ വാര്‍ത്ത അറിയിച്ച സിനിമാ അണിയറ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ദിലീപ് പൊട്ടി കരയുകയായിരുന്നു. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രം സൂപ്പര്‍ ഹിറ്റാവുമെന്ന് ഉറപ്പായിരുന്നു. രണ്ടാമത്തെ ഷോയ്ക്ക് സ്ത്രീകളുടെ നീണ്ട നിര കണ്ടതോടെ സിനിമാ സംവിധായകന്‍ അരുണ്‍ ഗോപി, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ് എന്നിവര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചു.

ഉടന്‍ തന്നെ അവര്‍ മൂവരും സബ് ജയിലിലെത്തി ദിലീപിനെ കാണുകയായിരുന്നു. സിനിമ വന്‍ വിജയമാണെന്ന് അറിഞ്ഞതോടെ ദിലീപ് കൊച്ചു കുട്ടികളെ പോലെ പൊട്ടിക്കരഞ്ഞു. തന്റെ പ്രേക്ഷകര്‍ തന്നെ കൈവിട്ടില്ലല്ലോ എന്നോര്‍ത്ത് ഒരു പാട് നന്ദി പ്രേക്ഷകര്‍ക്കായി ദിലീപ് പങ്കുവെച്ചതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ദിലീപിന്റെ മകള്‍ മീനാക്ഷി, ഭാര്യ കാവ്യ മാധവന്‍ തുടങ്ങിയ കുടുംബാംഗങ്ങളും സിനിമ കാണാന്‍ വരും ദിവസങ്ങളില്‍ തിയറ്ററിലെത്തും.

കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ സിനിമയായിരുന്നു രാമലീല.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ സിനിമ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവും പ്രചരണവും വ്യാപകമായിരുന്നു. ദൃശ്യമാധ്യമങ്ങള്‍ നിരന്തരം ഇതു സംബന്ധമായ ചര്‍ച്ചകള്‍ നടത്തി ജനങ്ങളില്‍ ആശയ കുഴപ്പമുണ്ടാക്കാനും ശ്രമിച്ചു. ഈ കടമ്പകളെല്ലാം കടന്നാണ് രാമലീല വിജയകുതിപ്പ് തുടങ്ങിയിരിക്കുന്നത്. കൂടുതല്‍ തിയറ്ററുകള്‍ ഇപ്പോള്‍ സിനിമ ആവശ്യപ്പെട്ട് രംഗത്ത് വന്നു കഴിഞ്ഞിട്ടുണ്ട്.

അച്ഛനായ കമ്യൂണിസ്റ്റുകാരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്ന കമ്യൂണിസ്റ്റുകാരനായ മകന്റെ കഥയാണ് രാമലീല. പാര്‍ട്ടി നേതാവിന്റെ തെറ്റായ നിലപാടിനെ ചോദ്യം ചെയ്തതിന് പുറത്തു പോകേണ്ടി വന്ന സഖാവ് കൃഷ്ണനുണ്ണി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ഇന്നത്തെ രാഷ്ട്രീയത്തിലെ തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ തന്നെ കമ്യൂണിസ്റ്റ് ആശയത്തെ സിനിമ തള്ളി പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ദിലീപിന്റെ അമ്മയുടെ റോളില്‍ അഭിനയിക്കുന്ന രാധിക, വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്ന വിജയരാഘവന്‍, സിദ്ധിഖ് എന്നിവരുടെ അഭിനയവും മികവുറ്റതാണ്. ദിലീപിനൊപ്പം സഹപ്രവര്‍ത്തകനായി അഭിനയിച്ച കലാഭവന്‍ ഷാജോണ്‍ തന്റെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്. രാമലീലയുടെ ശക്തമായ തിരക്കഥ, പശ്ചാത്തല സംഗീതം, ഛായാഗ്രഹണം എന്നിവ എടുത്ത് പറയേണ്ടതാണ്.

ആദ്യാവസാനം വരെ ബോറടിക്കാതെ കണ്ടിരിക്കാം എന്നത് തന്നെയാണ് രാമലീലക്ക് ഗുണകരമായി മാറുന്നത്.
പ്രതിപക്ഷത്ത് രാഷ്ട്രീയ 'അഭയം' തേടിയപ്പോഴും മനസ്സില്‍ ചുവപ്പിനെ പ്രണയിച്ച രാഷ്ട്രീയ നേതാവ് പ്രേക്ഷക മനസ്സില്‍ നിറഞ്ഞ് നില്‍ക്കും
കമ്യൂണിസ്റ്റുകാരിയായ അമ്മക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോഴും ചില ലക്ഷ്യങ്ങള്‍ രാമനുണ്ണിക്കുണ്ടായിരുന്നു.

അതില്‍ ഒന്ന് മകന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടിയില്‍ ചേര്‍ന്നതിന് മുഖത്തടിച്ച അമ്മയെ കൊണ്ട് ലാല്‍ സലാം പറയിക്കുക എന്നതായിരുന്നു. അച്ഛനെ കൊന്നവനോടുള്ള പക വീട്ടി അമ്മയുടെ 'ലാല്‍സലാം' കൃഷ്ണനുണ്ണി ഏറ്റുവാങ്ങുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.

ജീവിതത്തില്‍ ദിലീപ് നേരിടേണ്ടി വന്നതിനു സമാനമായ അറസ്റ്റും സംഭവ വികാസങ്ങളും രാമലീലയിലും നായകന്‍ നേരിടുന്നുണ്ട്.
'കൊല നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ സ്വയം തീരുമാനിച്ചു പൊലീസ് ' എന്ന ഡയലോഗിന് വലിയ കയ്യടിയാണ് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കുറ്റവാളി കൃത്യം നിര്‍വ്വഹിച്ചത് കൃത്യമായി അറിയാന്‍ 'മലയാളരമ'യിലേക്ക് വിളിച്ചാല്‍ മതിയെന്ന മാസ് ഡയലോഗോടെ മാധ്യമ പ്രവര്‍ത്തകരെയും 'വാരിയിട്ടുണ്ട.് 'സിനിമയില്‍ നടി ആക്രമിക്കപ്പെട്ട് 78 ദിവസമായി ജയിലില്‍ കഴിയുന്ന ദിലീപിനെ സംബന്ധിച്ച് വലിയ ഒരാശ്വാസമാകും രാമലീലയുടെ വിജയം.

സിനിമക്കെതിരെ ദിലീപിന്റെ ജയില്‍വാസം മുന്‍നിര്‍ത്തി വലിയ പ്രചരണം നടത്തിയിട്ടും അതൊന്നും ജനപ്രിയ താരത്തിന്റെ ജനപ്രീതി കുറച്ചിട്ടില്ലന്ന് തെളിയിക്കുന്ന കാഴ്ചയാണ് രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് മുന്നില്‍ ഇപ്പോള്‍ കാണുന്നത്.

Join WhatsApp News
Saadharanakkaran 2017-09-28 21:47:15
ദിലീപ് പണം കൊടുത്തുഎഴുതിച്ചതുപോലെ ഉണ്ടല്ലോ റിപ്പോർട്ട്! ഇത് സിനിമ റിലീസ് ആകുന്നതിനു മുൻപേ എഴുതി വച്ചിരിക്കുകാരുന്നോ?
നീതിമാൻ 2017-09-28 23:51:36
ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല .  പണത്തിന്റെയും പ്രതാപത്തിന്റെയും കീർത്തിയുടെയും സ്വാധീനത്തിൽ വീഴാതെ ഇത്രയും നാൾ പിടിച്ചുനിന്ന കേരള പോലീസ് ഒരത്ഭുതം തന്നെ.  അഴുമതിയുടെയും കൈക്കൂലിയുടെയും ചെളിക്കുണ്ടിൽ തഴച്ച കേരളത്തിന് ഇതെന്തു പറ്റി ? ഇത് രാമ ലീലയോ ഭഗവാന്റെ ലീലാ വിലാസമോ ?  എന്തായാലും കേരള പൊലീസിന് അഭിനന്ദനം .  സത്യം അറിയാനുള്ള ആകാംഷയോടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക