ബെര്‍ലിന്‍: ജര്‍മനിയിലെ ബര്‍ലിനില്‍ സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള സിവില്‍ വിവാഹം നടന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യം നടന്ന സ്വവര്‍ശ വിവാഹം ദന്പതികളും സുഹൃത്തുക്കളും ആഘോഷമാക്കുകയും ചെയ്തു. ബര്‍ലിനിലെ ഷോണ്‍ബെര്‍ഗ് ടൗണ്‍ ഹാളിലായിരുന്നു വിവാഹച്ചടങ്ങ് നടന്നത്. വിവാഹാടയാളമായി ഇരുവരും മോതിരം കൈമാറി രജിസ്റ്ററില്‍ ഒപ്പുവെയ്ക്കുകയാണുണ്ടായത്. പൂക്കളാല്‍ അലംകൃതമായിയുന്നു രജിസ്ട്രാഫീസ്. ബര്‍ലിന്‍ കൂടാതെ ഹാംബുര്‍ഗ്, ഹാനോവര്‍ തുടങ്ങിയ നഗരങ്ങളിലെ രജിസ്ട്രാര്‍ ഓഫീസുകളും സ്വവര്‍ഗ്ഗ വിവാഹത്തിന് സാക്ഷ്യം വഹിച്ചു.
അറുപതുകാരനായ ബോഡോ മെന്‍ഡെയും, അമ്പത്തൊമ്പതുകാരനായ കാള്‍ ക്രെയിലെയുമാണ് സിവില്‍ നിയമപ്രകാരം ഒക്ടോബര്‍ ഒന്നിന് വിവാഹിതരായത്.
ഇവരുടെ വിവാഹത്തോടെ ജര്‍മനിയില്‍ ദന്പതികള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന നികുതിയുള്‍പ്പടെയുള്ള എല്ലാ അവകാശങ്ങളും, ഒപ്പം ദത്തെടുക്കല്‍ പോലുള്ള എല്ലാ നിയമ പരിരക്ഷയും ലഭിയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി. ഞായറാഴ്ച ഒഴിവുദിനമായിട്ടും സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ഓഫീസ് ഇവര്‍ക്കായി തുറന്ന് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.
2001 മുതല്‍ ജര്‍മനിയില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഒരുമിച്ചു ജീവിയ്ക്കാനും പൊതുസ്ഥലങ്ങളില്‍ പ്രവര്‍ത്തിയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും ദമ്പതികള്‍ക്കു ലഭിയ്ക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നുള്ള നിയമം പ്രാബല്യത്തിലാക്കിയത്. ഈ വര്‍ഷം ജൂണിലാണ് ഈ വിഷയം മെര്‍ക്കല്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് വോട്ടിനിട്ട് പാസാക്കി നിയമ പ്രാബല്യം നല്‍കിയത്.
സ്വവര്‍ഗ്ഗ വിവാഹം നടപ്പിലാക്കിയ യൂറോപ്പിലെ പതിനഞ്ചാമത്തെ രാജ്യമാണ് ജര്‍മനി. ലോകത്തിലാദ്യമായി നെതര്‍ലന്‍ഡ്‌സാണ് സ്വവര്‍ഗ്ഗവിവാഹം നിയമത്തിലൂടെ അംഗീകരിച്ച രാജ്യം. തുടര്‍ന്ന് ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ഈസ്ലാന്റ്, അയര്‍ലണ്ട്, ലക്‌സംബര്‍ഗ്, നോര്‍വെ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ ഡച്ചുകാരുടെ പാത പിന്തുടര്‍ന്നു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍