രേഖാ നായര്‍ക്ക് ആദരം; അവയവ ദാനത്തിന്റെ പുണ്യം ഉദ്ഘോഷിച്ച് ഫോമാ വനിതാ ഫോറം
Published on 03 October, 2017
ന്യൂയോര്‍ക്ക്: മൂന്നു പേരിലൊരാള്‍ സന്മനസ് കാട്ടിയിരുന്നെങ്കില്‍ യുവ പ്രതിഭയായ ഏക്താ ജോഷി ജീവിച്ചിരിക്കുമായിരുന്നു. അതിലൊരാള്‍ ഡോക്ടറായിരുന്നു. ഒരു ജീവന് രക്ഷിക്കാനുള്ള അവസരം അയാള്‍ നഷ്ടപ്പെടുത്തി- ഫോമാ വിമന്‍സ് ഫോറം സംഘടിപ്പിച്ച 'അവയവദാനം പുണ്യം' സെമിനാറില്‍ ഡോ. റോണ്‍ ജേക്കബ് ചൂണ്ടിക്കാട്ടി
ലുക്കേമിയ ബാധിച്ച ഏക്താ ജോഷിക്ക് അല്പം ബോണ്‍മാരോ ലഭിച്ചാല്‍ മതിയായിരുന്നു.പക്ഷെ മാച്ച് ആയി വന്ന മുന്നു പേരും വിസമ്മതിച്ചു. സൗത്ത് ഏഷ്യന്‍ മാരോ അസോസിയേഷന് ഓഫ് റിക്രൂട്ടേഴ്സിന്റെ(സമാര്‍) മെഡിക്കല്‍ ഡയറക്ടറായ റോണ്‍ ചൂണ്ടിക്കാട്ടി. മാരോ (മജ്ജ) കൊടുത്താല്‍ ചെറിയൊരു വേദന വരാം. മറ്റൊന്നും സംഭവിക്കില്ല- എന്നിട്ടും അതിനു ദക്ഷിണേഷ്യയില്നിന്നുള്ളവര് തയാറാകുന്നില്ല.
ഈ പശ്ചാത്തലത്തില്‍ മറ്റൊരാള്‍ക്ക് സ്വന്തം വൃക്ക നല്കാന് സധൈര്യം തയാറായ വനിതാ ഫോറം നേതാവുകൂടിയായ രേഖാ നായരുടെ മഹദ് സാന്നിധ്യം പ്രകാശം പരത്തിയ സമ്മേളനത്തില്‍ വൃക്ക സ്വീകരിച്ച് ജീവിതത്തിലേക്ക് മടങ്ങിയ ദീപ്തി നായരും, രണ്ടുവട്ടം വൃക്ക മാറ്റിവച്ച ഫാ. ജോസ് കണ്ടത്തിക്കുടിയും വൃക്ക മാറ്റിവയ്ക്കാന്‍ കാത്തിരിക്കുന്ന മുന്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജ് കോശിയുമൊക്കെ നല്കിയ അനുഭവസാക്ഷ്യം വികാരനിര്‍ഭരമായി. ഫോമ ജനറല്‍ സെക്രട്ടറി ജിബി തോമസും, മുന്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസും പറഞ്ഞതുപോലെ കണ്വന്ഷന് സംഘടന ആകാതെ മലയാളി ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാന്‍ മനസ്സു കാട്ടിയ ഫോമയും വനിതാഫോറവും അഭിനന്ദനാര്‍ഹമായ മാതൃകയായി.
ദീപ്തി നായര്‍ക്ക് വൃക്ക നല്കുമ്പോള് അതു ഇത്രയേറെ ശ്രദ്ധ നേടുമെന്നോ, നേടണമെന്നോ താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നു രേഖാ നായര്‍ പറഞ്ഞു. തന്റെ പ്രായത്തിലുള്ള ഒരാള്‍ ജീവന്മരണ പോരാട്ടത്തില്‍ കഴിയുമ്പോള്‍ ഒരു കൈത്താങ്ങ് എന്ന നിലയിലാണ് താന്‍ അതിനു തയാറായത്. അത്രയുമേ ആലോചിച്ചിട്ടുള്ളൂ. അതു വലിയ കാര്യമായി മറ്റുള്ളവര്‍ പറയുമ്പോള്‍ ഏറെ സന്തോഷം. ഇതിനു കൂടെ നിന്ന ഭര്‍ത്താവ് നിഷാന്ത് നായരോടും കുടുംബാംഗങ്ങളോടുമുള്ള കടപ്പാടും രേഖ അനുസ്മരിച്ചു.
സാധാരണ ജീവിതത്തിലേക്കു മടങ്ങിവന്ന ദീപ്തി നായര്‍ ദുരിതമായ ദിനങ്ങളും, രേഖയുടെ മഹാദാനവും അനുസ്മരിച്ചു. കിഡ്നി പ്രവര്‍ത്തന രഹിതമായതോടെ കിടക്കയില്‍ നിന്നു എഴുന്നേല്ക്കാന് പോലും വിഷമമായി. ഫോമ വിമന്‍സ് ഫോറത്തിന്റെ കഴിഞ്ഞ സമ്മേളനത്തില്‍ രോഗിയായി വന്ന് അവയവദാനത്തെപ്പറ്റി സംസാരിച്ച അവര്‍ ഇത്തവണയും അവയവദാനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. അതിനു എല്ലാവരും സന്നദ്ധരാകണമെന്നും അഭ്യര്‍ത്ഥിച്ചു.
ഫാ. കണ്ടത്തിക്കുടിയെ ഡോണാ ജോസഫ് പരിചയപ്പെടുത്തി.
അറുപത്തൊന്നാം വയസ്സിലാണ് താന്‍ ആദ്യമായി കിഡ്നി മാറ്റിവെച്ചതെന്ന് അച്ചന് പറഞ്ഞു. തന്റെ നടപ്പിലെ പ്രത്യേകത കണ്ട് തന്റെ ഗുരു കൂടിയായ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയാണ് കിഡ്നിക്ക് രോഗമുണ്ടോ എന്ന് സംശയം പറഞ്ഞത്. രാവിലെ താന്‍ പറഞ്ഞതുപോലെ ആറു ഗ്ലാസ് വെള്ളം കുടിക്കാത്തതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
സഹോദരനായ ആയുര്‍വേദ ഡോക്ടറുടെ നിര്‍ദേശ പ്രകാരം അച്ചന് മൂന്നു വര്‍ഷം കഷായം കഴിച്ചു. അതു നിര്‍ത്തിയപ്പോള്‍ സ്ഥിതി വീണ്ടും വഷളായി. തുടര്‍ന്നു മൂന്നുവര്‍ഷം നാച്ചുറോപ്പതി ചികിത്സ. അതും നിര്‍ത്തിയപ്പോള്‍ പിന്നേയും പ്രശ്നം. തുടര്‍ന്നു ഫാ. നെടുമ്പള്ളിയുടെ ഹോമിയോ ചികിത്സ മൂന്നുവര്‍ഷം.
പിന്നീട് ചിക്കാഗോയില്‍ വന്നു. ഡയാലിസിസ് തുടങ്ങിയത് ന്യൂയോര്‍ക്കിലെത്തിയ ശേഷമാണ്. വൃക്ക മാറ്റിവയ്ക്കലാണ് ഏറ്റവും നല്ലതെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ അതിനായി അഡ്മിറ്റായി. ഒരു തമിഴ് പയ്യന് കിഡ്നി തരാമെന്നേറ്റു. അതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നും, കിട്ടുന്ന പണംകൊണ്ട് പയ്യന് മെച്ചപ്പെട്ട ജീവിതം ഉണ്ടാകുമെന്നും ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞതുകൊണ്ടാണ് സമ്മതിച്ചത്.
പക്ഷെ തന്റെ രക്തപരിശോധനയില്‍ ഹെപ്പറ്റൈറ്റസ് - സി കണ്ടു. ഡയാലിസിസില്‍ നിന്നു കിട്ടിയതാണ്. ഓപ്പറേഷന് മുടങ്ങി. തുടര്‍ന്ന് 11 വര്‍ഷംകൂടി ഡയാലിസിസ്.
2009-ല്‍ ടെക്സസില്‍ നിന്നുള്ള ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയുടെ കിഡ്നി മാറ്റിവച്ചു. അത് അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു. വീണ്ടും പ്രശ്നമായി. 2014-ല്‍ 46 വയസ്സുള്ള കറുത്ത വര്‍ഗ്ഗക്കാരിയായ യുവതി മരിച്ചപ്പോള്‍ വീണ്ടും മാറ്റിവച്ചു. അവര്‍ക്ക് ഹെപ്പറ്റൈറ്റസ് -ബി മാത്രമല്ല, എച്ച്.ഐ.വിയും ഉണ്ടായിരുന്നു. പ്രൊാസ്റ്റിറ്റ്യൂട്ടായിരുന്നു അവര്‍. പേടിക്കണ്ട അവയ്ക്കൊക്കെ ചികിത്സിക്കാമെന്നായി ഡോക്ടര്‍. ശരിയെന്നു താനും പറഞ്ഞു.
ഹെപ്പറ്റൈറ്റസിനു വിലകൂടിയ മരുന്നു കഴിക്കണം. 90 എണ്ണത്തിനു 32,000 ഡോളര്‍. ബാങ്കുകാര് കടം തന്നു. മാസം 500 ഡോളര്‍ തിരിച്ചടയ്ക്കണം. അതു തിരിച്ചടച്ചു കഴിഞ്ഞു. 30 എണ്ണം കഴിച്ചപ്പോള്‍ തന്നെ സ്ഥിതി മാറി. 90 എണ്ണം കഴിച്ചപ്പോള്‍ ഹെപ്പറ്റൈറ്റസ് പമ്പ കടന്നു- അച്ചന് പറഞ്ഞു.
ഫൊക്കാന പ്രസിഡന്റായിരുന്നപ്പോഴത്തെ (2002-04) തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ ജോര്‍ജ് കോശി അനുസ്മരിച്ചു. ശ്വാസം മുട്ടലിനെ തുടര്‍ന്നാണ് ഡോക്ടറെ കണ്ടത്. നിലച്ചുപോയ ഹൃദയം പുനരുജ്ജീവിപ്പിക്കുകയായിരുന്നു. തുടര്‍ന്നു പേസ് മേക്കര്‍ വച്ചു. കിഡ്നി പ്രവര്‍ത്തനരഹിതമായതിനാല്‍ പ്രതിദിനം 9 മണിക്കൂര്‍ സ്വയം ഡയാലിസിസ് ചെയ്യുന്നു. അഞ്ചര വര്‍ഷമായി കിഡ്നി ലഭിക്കാനായി കാത്തിരിക്കുന്നു. അവയവദാനത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫോമ ഒരു കുടുംബമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് ഈ സമ്മേളനവും പ്രവര്‍ത്തനങ്ങളുമെന്നു ജിബി തോമസ് ചൂണ്ടിക്കാട്ടി.
സ്വാഗത പ്രസംഗത്തില്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. സാറാ ഈശോ സഹായിക്കുന്നതിന്റെ ആത്മസംതൃപ്തി ചൂണ്ടിക്കാട്ടി. നിസ്വാര്‍ത്ഥതയും കാരുണ്യവും ധീരതയും നിറഞ്ഞ പ്രവര്‍ത്തനത്തിന്റെ മാതൃകയായ ഫോറം സെക്രട്ടറി കൂടിയായ രേഖാ നായരെ ആദരിക്കുന്നതിലൂടെ നമ്മളും മഹത്വപൂര്‍ണ്ണമായ ദാനത്തിന്റെ സാക്ഷികളാകുന്നു. അഭിപ്രായ വ്യത്യാസം മറന്ന് മലയാളി സമൂഹം ഒന്നടങ്കം രേഖാ നായരെ അനുമോദിക്കാനായി ഒന്നിച്ചു എന്നത് സന്തോഷകരമാണ്. നന്മയുടെ കണികകള്‍ മലയാളിയില്‍ നിന്നു മാഞ്ഞുപോയിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍.
യു.എസില്‍ ഏകദേശം 120,000 പേര് അവയവത്തിനുവേണ്ടി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നു. ന്യൂയോര്‍ക്കില്‍ മാത്രം 10,000 പേര്. അതില്‍ 8000 പേര് കിഡ്നിക്കുവേണ്ടി കാത്തിരിക്കുന്നു.
മരിച്ച ഒരാളില്‍ നിന്നു അവയവങ്ങള്‍ എടുത്താല്‍ 8 പേര്‍ക്ക് അതു പ്രയോജനപ്പെടും. അതുപോലെ ബോണ്‍മാരോ നല്കിയാല് ലുക്കേമിയ പോലുള്ള രോഗങ്ങളില്‍ നിന്നു രക്ഷപെടുത്താനാകും- ഡോ. സാറാ ഈശോ ചൂണ്ടിക്കാട്ടി.
വനിതാ ഫോറം സാരഥികളായ ബീന വള്ളിക്കളം, രേഖാ ഫിലിപ്പ്, ലോണ ഏബ്രഹാം, ഷീല ശ്രീകുമാര്‍, ഡോണ ജോസഫ്, റോസമ്മ അറയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഫോമ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, സ്റ്റാന്‍ലി കളത്തില്‍, പ്രദീപ് നായര്‍, ഷാജി എഡ്വേര്‍ഡ്, പ്രസ്ക്ലബ് നിയുക്ത പ്രസിഡന്റ് മധു രാജന്, സണ്ണി പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.
മാരോ സ്വീകരിച്ച സോഫിയ ജേക്കബ്, സഹോദരന് മാരോ നല്കിയ സാം വാര്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല