ന്യൂയോര്‍ക്ക്: ആത്മബലത്തെ ആസ്വദിക്കുന്ന കൃതികള്‍ ഉണ്ടാകണമെന്നു
പുകള്‍പെറ്റ നോവലിസ്റ്റ് പി. വത്സല. ലാന പത്താം അന്തര്‍ദേശീയ
സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വത്സല. 'മലയാള നോവല്‍ സാഹിത്യം
2000-നു ശേഷം' എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു
എഴുത്തുകാരി.
ആത്മബലം മനുഷ്യനില്‍ അന്തര്‍ലീനമായ സവിശേഷതയാണ്. മറ്റു ജീവികളില്‍ നിന്നു
നമുക്കുള്ള വ്യത്യാസം ആത്മബലമാണ്. മതാത്മകതയുമായി ബന്ധമില്ലാത്ത
വനവാസികളിലും ആത്മബലം ശക്തമാണ്. ഈ ആത്മബലത്തെ സ്പര്‍ശിക്കുന്ന കൃതികള്‍
മലയാളത്തിലുണ്ടാകണം. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കാന്‍ മലയാളത്തിനു
കഴിയുന്നുണ്ട്.
കേരളത്തില്‍ പുസ്തക വ്യവസായ രംഗത്ത് മത്സരമുണ്ട്. മികച്ച എഴുത്തുകാരുടെ
കൃതികള്‍ ലഭിക്കണമെന്ന് അവര്‍ക്ക് താത്പര്യമുണ്ട്. ഗ്രാമീണ വായനശാലകള്‍
ധാരാളം. പുതു തലമുറയ്ക്ക് അത് അനുഗ്രഹമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു
മൈഗ്രേഷന്‍ കേരളത്തിലേക്ക് ഒഴുകുന്നുണ്ട്. അങ്ങനെ വരുന്ന മറ്റു
സംസ്ഥാനക്കാര്‍ മലയാളം പഠിക്കുന്നു. ഇതു മലയാള ഭാഷയ്ക്ക് അനുകൂലമായ
പുരോഗതിയാണ്. അവര്‍ കേരള സര്‍ക്കാരിന്റെ സ്കൂളുകളില്‍ പഠിക്കുന്നു. മലയാളം
വായിക്കാനുള്ള താത്പര്യം മറ്റു സംസ്ഥനക്കാര്‍ കാണിക്കുന്നു.
വഴിയില്‍ നിന്നും ജീവിതത്തിന്റെ എല്ലാ രംഗങ്ങളില്‍ നിന്നും കഥയുടെ
ജീവബിന്ദുവിനെ എഴുത്തുകാര്‍ കണ്ടെത്തുന്നു. ചിപ്പിയില്‍
മുത്തുവിളയുന്നതുപോലെ ആ ബിന്ദു കൃതിയായി വളരുന്നു. സംരചനയാണത്.
പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി.എഫ് മാത്യൂസ് രചനയുടെ വിഭിന്ന
തലങ്ങളെക്കുറിച്ചും സംസാരിച്ചു. ബാബു പാറയ്ക്കല്‍ മോഡറേറ്ററും, ഏബ്രഹാം
തെക്കേമുറി അദ്ധ്യക്ഷനുമായിരുന്നു. എതിരവന് കതിരവന്‍, ജോണ്‍ മാത്യു,
ഷാജന് ആനിത്തോട്ടം, സാംസി കൊടുമണ്‍, കെ.വി. പ്രവീണ്‍, ബിജോ ചെമ്മാന്ത്ര
എന്നിവരും സംസാരിച്ചു.