തിരുവനന്തപുരം: തൃപ്പൂണിത്തുറ ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ
ഞെട്ടിപ്പിക്കുന്ന തെളിവുകളുമായി യോഗ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട്
ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന അഷിത എന്ന പെണ്‍കുട്ടി.
ലൗ ജിഹാദെന്ന് പറഞ്ഞ്
ഭീഷണിപ്പെടുത്തിയായിരുന്നു യോഗ സെന്ററില്‍ എത്തിച്ചതെന്നും തന്നെ ദിവസങ്ങളോളം അവിടെ
കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് അഷിതയുടെ
വെളിപ്പെടുത്തല്‍.
'മുസ്‌ലീം യുവാവുമായി പ്രണയത്തിനായതിന് പിന്നാലെ തന്നെ
നിര്‍ബന്ധിച്ച് വണ്ടിയില്‍ കയറ്റി യോഗാ സെന്ററിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മെഡിസിന്‍ നല്‍കി മയക്കിയായിരുന്നു കൊണ്ടുപോയത്. അവിടെ എത്തിച്ചതിന് പിന്നാലെ
ക്രൂരമായ മര്‍ദ്ദനത്തിന് വിധേയയാക്കി.
കെട്ടിയിട്ട് വായില്‍ തുണി തിരുകി പാട്ടുവെച്ചായിരുന്നു അവര്‍
മര്‍ദ്ദിച്ചത്. ഞാന്‍ പ്രണയിച്ച മുസ്‌ലീം യുവാവിനെ വേണ്ട എന്ന് പറയുന്നതുവരെ
അവര്‍ മര്‍ദ്ദിച്ചു. ആറ് മാസത്തോളം മര്‍ദ്ദനം തുടര്‍ന്നു. ദിവസവും ഏഴോ എട്ടോ
ഗുളികകള്‍ തന്നു. എന്ത് ഗുളികകളാണെന്നൊന്നും അറിയില്ല.
പിന്നീട് അമൃത
ആശുപത്രിയില്‍ കൊണ്ടുപോയി അവിടെ ആറ് ആഴ്‌ച കിടത്തി.
മാനസിക രോഗമാണെന്ന്
സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇതിനിടെ ഞാന്‍ പ്രണയിച്ച ആള്‍ കോടതിയില്‍ ഹേബിയസ്
കോര്‍പ്പസ് ഫയല്‍ ചെയ്‌തു. കോടതിയില്‍ വെച്ച് വീട്ടുകാര്‍ക്ക് ഒപ്പം പോയാല്‍
മതിയെന്ന് പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി. ഒടുവില്‍ അവനെ
വേണ്ട എന്ന് പറയേണ്ടി വന്നു.
വീട്ടിലെത്തിയതിന് പിന്നാലെ പിന്നീട് അവനുമായി
ബന്ധം തുടര്‍ന്നപ്പോള്‍ വീണ്ടും യോഗ കേന്ദ്രത്തില്‍ എത്തിച്ചു. ആദ്യത്തേതിലും
ക്രൂരമായിരുന്നു പിന്നീടുണ്ടായ മര്‍ദ്ദനം. എന്നെ തിരുവനന്തപുരത്തുള്ള യോഗ
കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമെന്നും അവിടെ എത്തിയാല്‍
വെള്ളത്തില്‍ തലകീഴായി
കെട്ടിയിട്ട് മര്‍ദ്ദിക്കുമെന്നും ആണി കയ്യില്‍ അടിച്ചുകയറ്റുമെന്നും അവര്‍
ഭീഷണിപ്പെടുത്തി.
അവിടേക്ക് പോകാന്‍ സമ്മതമാണെന്ന് കാണിച്ചുകൊണ്ടുള്ള
സമ്മതപത്രവും എന്റെ കയ്യില്‍ നിന്നും എഴുതിവാങ്ങിയിരുന്നു. ലൗജിഹാദാണെന്ന് അവര്‍
പറഞ്ഞത്. എന്നാല്‍ ഒരിക്കല്‍ പോലും ഞാന്‍ പ്രണയിച്ച വ്യക്തി എന്നോട്
മതംമാറണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. മാത്രമല്ല ഇവര്‍ അദ്ദേഹത്തെ വിളിച്ച്
ഹിന്ദുമതത്തിലേക്ക് വരണമെന്നും അങ്ങെയാണെങ്കില്‍ നിങ്ങളുടെ വിവാഹം
നടത്തിത്തരാമെന്നും പറഞ്ഞിരുന്നു. എനിക്ക് മതം മാറാതെ കേരളത്തില്‍ ജീവിക്കണം. അഷിത
പറയുന്നു.