മസ്‌കത്ത്: തന്നെയും മൂന്ന് മക്കളെയും കബളിപ്പിച്ച് മലയാളിയായ ഭര്‍ത്താവ്
സൗദിയിലേക്ക് കടന്നുവെന്ന പരാതിയുമായി കശ്‌മീരി വനിത. മസ്‌കത്തില്‍
വീട്ടുജോലിക്കാരിയായ ജവഹര്‍ഖാന്‍ എന്ന കശ്‌മീരി മാതാവാണ് തന്‍െറ കണ്ണൂര്‍
സ്വദേശിയായ ഭര്‍ത്താവിനെതിരെ പരാതിയുമായി പ്രവാസികാര്യമന്ത്രി വയലാര്‍ രവിയെ
കാണാനെത്തിയത്.
കണ്ണൂര്‍ പയ്യന്നൂര്‍ അരുവഞ്ചാല്‍ സ്വദേശിയായ
അബ്ദുല്‍റഷീദ് 1990ലാണ് ഇവരെ വിവാഹം ചെയ്‌തത്രെ. സഹോദരിയോടൊപ്പം മസ്‌കത്തില്‍
വന്ന് ജോലി ചെയ്‌തിരുന്ന കാലത്താണ് അബ്ദുറഷീദുമായി പരിചയത്തിലായി വിവാഹം
കഴിക്കുന്നത്. കശ്‌മീരിലായിരുന്നു വിവാഹം. ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളും
ഒരാണ്‍കുട്ടിയുമുണ്ട്. മസ്‌കത്തില്‍ ആദ്യം െ്രെഡവര്‍ ജോലിയും പിന്നീട്
സൂപ്പര്‍മാര്‍ക്കറ്റുള്‍പ്പെടെ സ്ഥാപനങ്ങളുമുണ്ടായിരുന്ന റഷീദുമായി വര്‍ഷങ്ങളോളം
ഫാമിലി വിസയില്‍ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്ന് ജവഹര്‍ പറഞ്ഞു.
2000ത്തിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഭര്‍ത്താവ് കടന്നുകളഞ്ഞതത്രെ.
ഏറെക്കാലം മസ്‌കത്തില്‍ ഒന്നിച്ചുണ്ടായിരുന്ന തന്നെയും മക്കളെയും കശ്‌മീരിലെ
വീട്ടില്‍ കൊണ്ടുചെന്നാക്കിയാണ് ഇയാള്‍ മുങ്ങിയത്. പിന്നീട് യാതൊരു
വിവരവുമില്ലായിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികളെ പോറ്റാനായി തനിക്ക് ജോലി തേടി
മസ്‌കത്തിലേക്ക് തിരിച്ചുപോരേണ്ടി വന്നു. ആദ്യം സ്വകാര്യക്‌ളിനിക്കിലെ
ഹെല്‍പറായിരുന്നു. ഈ തസ്‌തിക ദേശീയവത്‌കരിച്ചപ്പോള്‍ വീട്ടുജോലിക്കാരിയായി.
കുട്ടികള്‍ കശ്‌മീരില്‍ ജവഹറിന്‍െറ മാതാപിതാക്കള്‍ക്കൊപ്പം വളര്‍ന്നു. മൂത്ത മകള്‍
സാദിയ പഞ്ചാബില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയാണ്. രണ്ടാമത്തെ മകള്‍ സന
എയര്‍ഹോസ്റ്റസാകാന്‍ തയാറെടുക്കുന്നു.
16കാരന്‍ മകന്‍ ഉസ്‌മാന്‍ സ്‌കൂളില്‍
പഠിക്കുന്നു. ഇക്കാലമത്രയും ഭര്‍ത്താവ് എന്നെങ്കിലും തിരിച്ചുവരുമെന്ന
പ്രതീക്ഷയില്‍ സ്വന്തം പ്രയത്‌നത്തിലാണ് കുട്ടികളെ വളര്‍ത്തിയത്. എന്നാല്‍,
രണ്ടുവര്‍ഷം മുമ്പ് കശ്‌മീരിലുള്ള തന്‍െറ മാതാപിതാക്കള്‍ മരിച്ചതോടെ കുട്ടികളുടെ
ഭാവിയോര്‍ത്ത് ആശങ്കയിലാണ് ജവഹര്‍. നേരത്തേ മലയാളിയായ ഭാര്യയും മക്കളുമുള്ള
റഷീദ് ഇപ്പോള്‍ സൗദിയിലാണെന്ന് ഇവര്‍ പറയുന്നു. ഇയാള്‍ ഇടക്ക് മൊബൈല്‍ ഫോണില്‍
മക്കളെ ബന്ധപ്പെടാറുണ്ടെങ്കിലും തനിക്കും കുട്ടികള്‍ക്കും 12 വര്‍ഷമായി ചെലവിന്
തരികയോ, സംരക്ഷണം ഏറ്റെടുക്കുകയോ ചെയ്യുന്നില്ല.
ജവഹറിന്‍െറ സഹോദരി നസീമയെ
വിവാഹം കഴിച്ചതും വര്‍ഷങ്ങളായി മസ്‌കത്തിലുള്ള മലയാളി കൊയിലാണ്ടി സ്വദേശി
ഇസ്‌മായിലാണ്. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട്
അബ്ദുല്‍റഷീദിനെ നാട്ടിലെത്തിയ സമയത്ത് താന്‍ കണ്ടിരുന്നുവെന്ന് ഇസ്‌മായീല്‍
?ഗള്‍ഫ് മാധ്യമ?ത്തോടു പറഞ്ഞു. എന്നാല്‍, ഫലമുണ്ടായില്ല. കേരളത്തില്‍ ഒന്നിച്ച്
താമസിക്കുന്നതിനിടയിലുണ്ടായ ഏതോ പിണക്കത്തെ തുടര്‍ന്നാണ് ഇവര്‍ വേറിട്ടു
കഴിയുന്നതെന്നാണ് ഇസ്‌മായീലിന്‍െറ അറിവ്. മക്കളെ വളര്‍ത്തി വലുതാക്കാന്‍ ജവഹറിന്
ഏറെ കഷ്ടപ്പെടേണ്ടി വന്നിരിക്കുന്നുവെന്നും ഇദ്ദേഹം
ചൂണ്ടിക്കാട്ടി.
ഭര്‍ത്താവിനെ തിരിച്ചുകൊണ്ടുവരാനും തന്‍െറയും മക്കളുടെയും
ഉത്തരവാദിത്തമേല്‍ക്കാനും നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് സാമൂഹിക
പ്രവര്‍ത്തകനും കെ.എം.സി.സി. ജനറല്‍ സെക്രട്ടറിയുമായ പി.എ.വി. അബൂബക്കര്‍ വഴി
ജവഹര്‍ കേന്ദ്രമന്ത്രിയെ സമീപിച്ചത്. കേന്ദ്രമന്ത്രി ജവഹറിന്‍െറ പരാതി മസ്‌കത്തിലെ
ഇന്ത്യന്‍ എംബസിക്ക് കൈമാറി. ഇതോടൊപ്പം ഭര്‍ത്താവിനെതിരെ നിയമനടപടി ആരംഭിക്കാനും
മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനും
നിര്‍ദേശിച്ചിട്ടുണ്ട്.