Image

ദീന്‍ദയാലന്‍മാര്‍ക്കും മത സംഘടനക്കും മുന്നില്‍ നട്ടെല്ല് വളക്കുന്ന മന്ത്രിയും ഭരണകൂടവും (ജയ് പിള്ള)

Published on 25 October, 2017
ദീന്‍ദയാലന്‍മാര്‍ക്കും മത സംഘടനക്കും മുന്നില്‍ നട്ടെല്ല് വളക്കുന്ന മന്ത്രിയും  ഭരണകൂടവും  (ജയ് പിള്ള)
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ മതനിരപേക്ഷതയെ അപകടപ്പെടുത്താന്‍ വിദ്യാഭ്യാസം ഉപയോഗപ്പെടുത്തുന്നു എന്ന് പൊതു വേദിയില്‍ പ്രസംഗിക്കുകയും, പ്രായോഗികമായി മത നേതാക്കളുടെയും, മതങ്ങളുടെയും വളര്‍ച്ചയും, പഠനവും, അവരോടുള്ള അസാധാരണ കൂറും പ്രകടിപ്പിക്കുമ്പോള്‍ ഉയര്‍ന്നു വരുന്ന ഒരു ചോദ്യം ഉണ്ട്. പുറത്തു വിപ്ലവവും, അകത്തു മതങ്ങളെ തഴുകി വളര്‍ത്തുകയും ചെയ്യുന്ന ചെന്നായയുടെ തനി നിറം. കാട്ടുന്നത് കേരളത്തിലെ കമ്യൂണിസ്റ്റു ഭരണം ആണോ അതോ സങ്കികള്‍ എന്നും, ലീഗ് എന്നും ഒക്കെ ഇടതുകാര്‍ ട്രോളുന്നവര്‍ ആണോ എന്ന്?

ജനസംഘം സ്ഥാപകനും ആര്‍ എസ് എസ് നേതാവുമായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രബന്ധ രചന, കവിതാ രചന, പ്രച്ഛന്ന വേഷം തുടങ്ങിയ മത്സരങ്ങള്‍ നടത്താന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നു. സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ വകുപ്പ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തിന്‍ കീഴില്‍ ആണ് വരുന്നത്. ആശ്രിത സംസ്ഥാങ്ങള്‍ക്കു വിദ്യാഭ്യാസത്തിനു കേന്ദ്രവിഹിതം കൂടുതല്‍ നല്‍കുന്ന നിലപാട് ആണ് കഴിഞ്ഞകാല സര്‍ക്കാരുകള്‍ കേന്ദ്രത്തില്‍ തുടര്‍ന്ന് വരുന്നത്. കീഴ് വഴക്കങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. അത് കൊണ്ട് തന്നെ സ്‌കോളര്‍ഷിപ്പു പരീക്ഷയുടെ പേരില്‍ ആര്‍എസ്എസ് നേതാക്കളെ വീരപുരുഷന്മാരായി ചിത്രീകരിക്കുന്ന പുസ്തകങ്ങള്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ വിതരണം ചെയ്യുന്നു, സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉള്‍പ്പെടെ നാല് മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് വിദ്യാഭാരതി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയ്ക്കായി എല്ലാ സ്കൂളുകളിലും വിദ്യാഭാരതി നേരിട്ട് പ്രത്യേക പുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നു.

കേരളത്തിലെ സാക്ഷര ജനവിഭാഗത്തിന്റെ മക്കള്‍ ചരിത്രവും, സാമാന്യ വിദ്യാഭ്യാസ കാര്യങ്ങളും ആണ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് പഠിക്കേണ്ട . അവ ഇങ്ങനെ ഒക്കെ ആണ് ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്

“ബ്രിട്ടീഷ് പതാക താഴെയിറക്കാന്‍ വീട്ടില്‍ നിന്നും തുരങ്കമുണ്ടാക്കിയ ബാലനാണ് ഹെഡ്‌ഗെവാറെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി കാശ്മീരില്‍ രക്തസാക്ഷിത്വം വരിച്ച വീരബലിദാനിയാണ് ശ്യാമപ്രസാദ് മുഖര്‍ജിയെന്നുമൊക്കെയാണ് പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. മഥുരയില്‍ ഔറംഗസേബിന്റെ ഭരണകാലത്ത് ശ്രീകൃഷ്ണ ക്ഷേത്രം പൊളിച്ച് പള്ളി സ്ഥാപിച്ചെന്നും ശ്രീകൃഷ്ണ ജന്മഭൂമിയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പുസ്തകം വിശദീകരിക്കുന്നുണ്ട്.”

കുട്ടികള്‍ ഇന്ത്യയുടേയും,ലോകത്തിന്റെയും,കേരളത്തിന്റെയും ഒക്കെ ചരിത്രം പഠിക്കണം, ഇന്ന് ഭരണത്തിലും, സര്‍ക്കാര്‍ പദവികളില്‍ ഇരിക്കുന്ന സാമാന്യ വിദ്യാഭ്യാസമുള്ള മലയാളികള്‍ പഠിച്ചിട്ടും ഉണ്ട്. പക്ഷെ ഗാന്ധിജിയുടെ വധത്തില്‍ ശിക്ഷ കാത്ത ശ്യാമന്‍ മാരുടെ ചരിത്രം പഠിക്കുകയും, അവരുടെ ദിനങ്ങള്‍ ആചരിച്ചു ആദരിക്കുകയും ചെയ്യുന്നതില്‍ എന്ത് ധാര്‍മികത ആണ് ഉള്ളത്. സംസ്ഥാനത്തെ വിദ്യാഭ്യാസ ചട്ടങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, മതങ്ങള്‍ക്ക് അടിയറവു വയ്ക്കുന്ന, അവയ്ക്കു മുന്‍പില്‍ നട്ടെല്ല് വളക്കുന്നവര്‍ സാംസ്കാരിക കേരളത്തില്‍ ഭരിക്കുന്നു എന്ന് പറയുന്നത് തന്നെ അപമാനകരം ആണ്..

ഇനി വകുപ്പ് മന്ത്രി അറിയാതെ നടന്ന ഉത്തരവുകള്‍ ആണ് എന്നുള്ള പതിവ് ജല്പനങ്ങള്‍ ആണ് മുഖ്യനും കൂട്ടര്‍ക്കും ഉള്ളത് എങ്കില്‍ അതില്‍ അതിശയപ്പെടേണ്ടതില്ല. ജാതിക്കും, മതത്തിനും, പണത്തിനും അടിയറവു വച്ച സോഷ്യലിസം ജനങ്ങളുടെ അണ്ണാക്കില്‍ തള്ളി കൊടുക്കക്കുന്നവര്‍ അതും അതിലപ്പുറവും പറയും. സാധാരണ ഗുമസ്തപ്പണിക്ക് പോലും യോഗ്യരല്ല എന്ന് തെളിയിച്ച ഭരണ സംവിധാനങ്ങള്‍ ആണ് ഇന്ന് കേരളത്തില്‍ ഉള്ളത്(തോമസ് ചാണ്ടിയോടുള്ള സര്‍ക്കാരിന്റെ സമീപനം അതിനു ഉത്തമ ഉദാഹരണം ആണ്). പഴയ കോളേജ് അദ്ധ്യാപകന്‍ ആണ് ഇന്നുള്ള വിദ്യാഭ്യാസ മന്ത്രി എന്നും എടുത്തു പറയേണ്ടിയിരിക്കുന്നു. കലാലയ രാഷ്ട്രീയം വേണം എന്ന് ശഠിക്കുന്ന വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വരെ മൗനം പാലിക്കുന്നത് അടിമത്തം ആണെന്നെ പറയുവാന്‍ കഴിയുകയുള്ളൂ..

അമ്മയെ തല്ലിയാലും രണ്ടുണ്ട് വാദം. വേറെ ചില കാരണങ്ങള്‍ ആണ് ആര്‍ എസ് എസ് നിരത്തുന്ന വാദം. ക്രിസ്ത്യന്‍, മുസ്‌ലിം സ്കൂളുകളില്‍ മതപഠനവും, പ്രത്യേക പ്രാര്‍ത്ഥനാ ഇളവുകളും ഇന്ത്യയില്‍ നിലവിലുള്ളപ്പോള്‍ എന്ത് കൊണ്ട് ഹിന്ദു മത പഠനവും, രാജ്യ സ്‌നേഹികളെയും ആദരിച്ചു കൂടാ എന്നുള്ള ചോദ്യം നിലനില്‍ക്കുന്നു. വരാനിരിക്കുന്ന പാഠ്യ പദ്ധതികളുടെ നിര്‍ബന്ധിത മാറ്റങ്ങളുടെ മുന്നോടി ആയി കേന്ദ്രം ഇറക്കിയ ഉത്തരവിനെ നട്ടെല്ല് വളച്ചു അനുസരിക്കുന്നവര്‍ കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയ്ക്കും, വിദ്യാഭ്യാസ ഉയര്‍ച്ച നിരക്കിനും ഒട്ടും ഉതകുന്നവര്‍ അല്ല . ഇനി വിദ്യാഭ്യാസ വകുപ്പും, ഭരണവും അറിയാതെ പുതിയ ഉത്തരവ് ഇറക്കി ഇരുട്ടത്തിരിക്കുന്ന ഡയറക്ടര്‍ ആര്‍ എസ് എസ് കാരന്‍ ആണെന്ന് പറയാതിരുന്നാല്‍ ഭാഗ്യം. സ്വാശ്രയ കച്ചവടം പോലെ തന്നെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ അടിത്തറ കൂടി ഇളക്കുന്ന നടപടികളെ ശരിവച്ച വിദ്യാഭ്യാസ മന്ത്രി ഏറാന്‍ മൂളി ആകുന്നതിലും ഭേദം ഗുമസ്തപ്പണിക്ക് പോകുന്നതാണ് എന്ന് അടിവരയിടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക