Image

ഞാന്‍ ആരെയും വശീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന്‌ നിഹാരികാ സിങ്ങ്‌

Published on 26 October, 2017
ഞാന്‍ ആരെയും വശീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന്‌ നിഹാരികാ സിങ്ങ്‌


ബോളിവുഡ്‌ നടനായ നവാസുദ്ദീന്‍ സിദ്ദിഖിനെതിരേ നടിയും മോഡലുമായ നിഹാരികാ സിങ്ങ്‌. താനുമായുള്ള ബന്ധത്തെ കുറിച്ച്‌ `ആന്‍ ഓര്‍ഡിനറി ലൈഫ്‌-എ മെമ്മൊറി' എന്ന ആത്മകഥയില്‍ നവാസുദ്ദീന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ കെട്ടിച്ചമച്ച കഥകളാണെന്നും ഒരു സ്‌ത്രീയെന്ന നിലയില്‍ തന്നെ അപമാനിക്കുന്നതാണെന്നും നീഹാരിക പറഞ്ഞു.

`2009ല്‍ മിസ്‌ ലവ്‌ലിയുടെ ഷൂട്ടിങ്ങ്‌ സമയത്താണ്‌ നവാസുമായി പരിചയത്തിലാകുന്നത്‌. വളരെ കുറച്ചു മാസങ്ങള്‍ മാത്രം നീണ്ടുനിന്ന ഒരു സൗഹൃദമായിരുന്നു അത്‌. പക്ഷേ അയാള്‍ എന്നെ മെഴുകുതിരികള്‍ കത്തിച്ച്‌ മൃദുലമായ രോമക്കുപ്പായം ധരിച്ച കിടക്കറയിലേക്ക്‌ ആനയിക്കുന്ന പെണ്ണായിട്ടാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. എനിക്ക്‌ ഇതൊക്കെ വായിച്ച്‌ ചിരിക്കാനാണ്‌ തോന്നുന്നത്‌.' നീഹാരിക പറയുന്നു.

പുസ്‌തകം വിറ്റഴിക്കുന്നതിനായി ഒരു സ്‌ത്രീയെ അപമാനിക്കാനും ചൂഷണം ചെയ്യാനും തയ്യാറായെന്നും ഇതിനായി കഥകള്‍ കെട്ടിച്ചമച്ചെന്നും ക്ഷമികമായ ഒരു ബന്ധത്തെ വളച്ചൊടിച്ചെന്നും നീഹാരിക പറഞ്ഞു. തന്റെ അറവോ സമ്മതമോ കൂടാതെയാണ്‌ തന്റെ ജീവിതം പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു. 

`നവാസിന്റെ ഈയൊരു സ്വഭാവം തന്നെയാണ്‌ അയാളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കാരണം. അയാള്‍നല്ലൊരു അഭിനേതാവാണ്‌. അത്‌ ഞാനും സമ്മതിക്കുന്നു. പക്ഷേ അത്‌ സ്‌ക്രീനില്‍ മാത്രമായിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ ആശിച്ചു പോവുകയാണ്‌. എന്നാലും അദ്ദേഹത്തിന്‌ ആശംസകള്‍ നേരുന്നു.' നീഹാരിക പറയുന്നു.

മുന്‍ മിസ്‌ ഇന്‍ഡ്യ സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായിരുന്ന നീഹാരിക സിങ്ങുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച്‌ വളരെ വിശദമായി തന്നെ നവാസുദ്ദീന്‍ `ആന്‍ ഓര്‍ഡിനറി ലൈഫി'ല്‍ പറയുന്നുണ്ട്‌. എല്ലാ പെണ്‍കുട്ടികളെയും പോലെ പ്രണയാതുരമായ സംഭാഷണങ്ങളും ഒരുമിച്ചുളള നിമിഷങ്ങളും അവരും ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അവരുമായി ശാരീരിക ബന്ധം മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും നവാസുദ്ദീന്‍ തന്റെ ആത്മകഥയില്‍ പറയുന്നു. തന്നിലെ നീചനായ മനുഷ്യനെ തിരിച്ചറിഞ്ഞ നീഹാരിക തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക