Image

പരിപ്പുവടയില്‍ നിന്നും ആഡംബര ചുവപ്പിലേക്കുള്ള ദൂരം (ജയ് പിള്ള)

Published on 26 October, 2017
പരിപ്പുവടയില്‍ നിന്നും ആഡംബര ചുവപ്പിലേക്കുള്ള ദൂരം (ജയ് പിള്ള)
കാലം മാറി കഥയും മാറി.കട്ടന്‍ചായയും,പരിപ്പുവടയും,ദിനേശ് ബീഡിയും,വാടക സൈക്കിളും ഒക്കെ പണ്ടായിരുന്നു. ഇന്നിപ്പോള്‍ മിനിമം ഷിവാസും,ഗ്രില്‍ഡ് ചിക്കനും,ട്രിപ്പിള്‍ ഫൈവും,ഇന്നോവ കാറും ,ഒക്കെ ഉണ്ടെങ്കിലേ തൊഴിലാളികളുടെയും കര്‍ഷകരുടെയും കണ്ണീരൊപ്പുവാന്‍ കഴിയുകയുള്ളൂ.പണ്ട് കേരളത്തില്‍ നിന്നും ഡല്‍ഹി കാണാന്‍ പോയ സഖാക്കള്‍ റയില്‍വെ സ്‌റ്റേഷനിലെ ചുവപ്പു കൊടി കണ്ടു ഈങ്കുലാബ് വിളിച്ചിട്ടുണ്ടെന്നും,പച്ചക്കൊടി കണ്ടു ഗോ ബാക്ക് വിളിച്ചെന്നും ഒക്കെ രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഇപ്പോള്‍ പ്രശ്‌നം ഇതൊന്നുമല്ല.കേരളം ഭരിക്കുന്ന സര്‍ക്കാര്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം ആണെന്ന് ജനങ്ങളോട് പറയുവാനും,പ്രവര്‍ത്തിയില്‍ കുത്തക മുതലാളിമാര്‍ക്കൊപ്പം മാത്രമാണെന്ന് തെളിയിക്കുകകൂടി ചെയ്തു വരുന്നു.സ്വര്‍ണ്ണ കള്ളക്കടത്തു പ്രതികളുടെ മുന്തിയ ആഡംബര കാറില്‍ പര്യടനം നടത്തുന്ന പാര്‍ട്ടി സെക്രട്ടറി ഉള്ള നാടാണ് കേരളം.ആര്‍ക്കാണ് ജാഗ്രത വേണ്ടത്? ജാഗ്രതയും അച്ചടക്കവും,നല്ലനടപ്പും സാധാരണ ജനങ്ങള്‍ക്കല്ല ,മറിച്ച് .കേരളം മുഴുവന്‍ വിലയ്ക്ക് വാങ്ങാന്‍ കഴിവുള്ള കാരാട്ടിനെ പോലുള്ള സ്വര്‍ണ്ണ കടത്തുകാര്‍ ,മൂന്നാറും,ആലപ്പുഴയും,മലബാര്‍ മേഖലയും കൈയേറിയ മന്ത്രിയും,എം എല്‍ എ യും,പാര്‍ട്ടി നേതാക്കളും ,ബന്ധുക്കളും ഉള്ള ഇടതു പക്ഷ പാര്‍ട്ടികള്‍ക്ക് മാത്രം ആണ് ജാഗ്രത വേണ്ടത് .എന്ത് വിലകൊടുത്തും ഇതുപോലുള്ളവരെ സംരക്ഷിക്കുന്ന പിണറായിയ്ക്കു ഇവിടെയും ഉത്തരങ്ങള്‍ക്കു പഞ്ഞം ഇല്ല. പാര്‍ട്ടിക്ക് ആ മേഖലയില്‍ തുറന്ന ചുവപ്പു കാര്‍ ഇല്ലാത്തതിനാല്‍ വാടകയ്ക്ക് എടുത്തതാണത്രേ ഈ മുപ്പതു ലക്ഷത്തിനു മേല്‍ വിലയുള്ള ചെറിയ കാര്‍.ഇക്കാലത്തു ഇതൊരു ആഡംബര വില അല്ല എന്ന് സാരം.സാധാരണ മുമ്പ് എല്ലാം ഉപയോഗിച്ചിരുന്ന തുറന്ന,ചുവപ്പു കടലാസു തോരണം വലിച്ചു കെട്ടിയ ജീപ്പുകള്‍ പാര്‍ട്ടിക്ക് അന്യം നിന്നിരുന്നു.

കോവളം കൊട്ടാരം വരെ തീര്‍ എഴുതുന്നതില്‍ സ്വന്തം മകന്റെ പേരുള്‍പ്പെടുത്താന്‍ പെട്ട പാട് കൊടിയേരിയ്ക്കു മാത്രം അറിയാം.അതിലേക്കായി പൊലിഞ്ഞതു ആര്‍ എസ് എസ് ന്റെ സാധാരണ പ്രവര്‍ത്തകന്റെ ജീവന്‍ ആണ്.

കാരാട്ടിന്റെ കാര്‍ ആണ് സഖാവ് കയറണം എന്ന് പറഞ്ഞപ്പോള്‍ സാധാരണക്കാരന്റെ വിയര്‍പ്പു തൊട്ടു നാക്കിയവന്‍ ഓര്‍ത്തത് സാക്ഷാല്‍ പ്രകാശ് കാരാട്ട് സഖാവ് അങ്ങ് ഡല്‍ഹിയില്‍ നിന്നും അയച്ച കാര്‍ ആണെന്നാണ്.കോടിയേരിയുടെ ഒരു ഒന്നൊന്നര "ഇന്നച്ചന്‍" സ്‌റ്റൈല്‍ മറുപടി(മറപിടി) .
ഏതായാലും ഈ ‘നിഷ്കളങ്കത’ അപാര തൊലിക്കട്ടി ആയിപ്പോയി.സ്വര്‍ണ്ണം കടത്തു,ഭൂമാഫിയ ഹവാല, അഴിമതി,പീഡനം ഇവ ഒന്നും "കേട്ടിട്ട്" പോലുമില്ലാത്ത ലീഗുകാരും സംഘികളും വരെ സ്വര്‍ണക്കടത്തുകാരന്‍റെ മിനി കൂപ്പറില്‍ കോടിയേരിയുടെ ജാഗ്രതാ പാടവവും എഴുന്നള്ളത്തും കണ്ടു സടകുടഞ്ഞു എഴുന്നേറ്റു.. കര്‍ഷസംഘം സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ആഡംബര കാറില്‍ വന്നിറങ്ങിയ, കൃഷിയുമായി പുലബന്ധം ബന്ധമൊന്നുമില്ലാത്ത ഇപി ജയരാജനിലേയ്ക്കുള്ള പാര്‍ട്ടിക്കും,കോടിയേരിക്കും ഒക്കെ ഉള്ള ദൂരം കേവലം പരിപ്പുവടയില്‍ നിന്നും കട്ടന്‍ ചായയില്‍ നിന്നുമുള്ള സ്വാഭാവിക പരിണാമം അല്ല.വളരെ വേഗം പായുന്ന ലോകത്തില്‍ മനുഷ്യന് അനിവാര്യമായ കൂടുതല്‍ സൗകര്യങ്ങളിലേയ്ക്കും പുരോഗതിയിലേയ്ക്കുള്ള വളര്‍ച്ചയുടെ ഭാഗമായി കാണാന്‍ കഴിയുന്നതുമല്ല. വീണുകിട്ടുന്ന അവസരങ്ങളില്‍ കള്ളനും,കൊള്ളക്കാരനും, കൊള്ളിവയ്പ്പുകാരനും ,തത്വ സംഹിതകളെ,പാര്‍ട്ടിയുടെ ചിട്ടകളെ,കീഴ്വഴക്കങ്ങളെ മറികടന്നും പണയവച്ചും സമ്പാദിച്ചു കൂട്ടുന്ന അവിഹിതങ്ങളുടെ നീളുന്ന പട്ടിക മാത്രം ആണ്.

തളന്ന പാര്‍ട്ടി വിശ്വാസികളെ,മുഖം നഷ്ടപ്പെട്ട പാര്‍ട്ടിയെ ഇന്നും ഊന്നുവടിയില്‍ നിറുത്തിയിരിക്കുന്ന അച്യുതാന്ദനെയും,കമ്യൂണിസ്‌ററ് പ്രസ്ഥാനത്തിന് ആദ്യമായി ജനാധിപത്യത്തില്‍ ഇരിപ്പിടം ഉണ്ടാക്കിയ ഇ എം എസ് നെയും ഒഴിച്ചാല്‍ മറ്റു നേതാക്കള്‍ക്കും,ഭരണത്തലവന്മാര്‍ക്കും,സിപിഎം എന്ന പാര്‍ട്ടി ഫിനാന്‍സ് മൂലധനത്തോടും ചങ്ങാത്ത മുതലാളിത്തത്തോടും കാണിക്കുന്ന ആര്‍ത്തിയിലേയ്ക്കും അതിന്‍റെ നേതാക്കളുടെ മാഫിയ ബന്ധങ്ങളിലേക്കും വ്യക്തിഗത സാമ്പത്തിക, അധികാര താല്‍പര്യങ്ങളിലേയ്ക്കുമാണ് അത് വിരല്‍ ചൂണ്ടുന്നത്.

പാര്‍ട്ടിക്ക് ഫണ്ട് വര്‍ധിപ്പിക്കാന്‍ ,പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍,സമ്മേളനങ്ങള്‍,തെരഞ്ഞെടുപ്പുകള്‍ കൊഴുപ്പിക്കാന്‍ പ്രത്യശാസ്ത്രങ്ങളെ മറന്നു ഇന്ത്യയിലെ ലോട്ടറി കുംഭകോണത്തലവന്‍, സാന്റിയാഗോ,റിയല്‍എസ്‌റ്റേറ്റ്,ടൂറിസം മാഫിയകള്‍,വിദേശ കുത്തകകള്‍,സ്വര്ണക്കള്ളക്കടത്തു കാരന്‍ ഫൈസല്‍ കാരാട്ട്,സ്വര്‍ണ്ണ കരണ്ടിയുമായി പിറന്ന വിവാദ വ്യവസായ പ്രമുഖന്‍ ബോബി ചെമ്മണ്ണൂര്‍,രാജന്‍ പിള്ള,കമന്നു വീണാലും കാപ്പണം നക്കി എടുക്കുന്ന തോമസ് ചാണ്ടി,ഇടുക്കി ജില്ലയിലെ ഭൂമാഫിയ രാജേന്ദ്രന്‍,ലംബോദരന്‍,അന്‍വര്‍ എം എല്‍ എ ,ചാക്ക് രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപ്പ് ഇവരുടെ പരസ്യം വഴി,ഇവരുമായുള്ള ഇടപാടുകള്‍ വഴി പാര്‍ട്ടിയിലേക്ക് ഒഴുകുന്ന പണം ,പാര്‍ട്ടി അണിയില്‍ പെട്ടവരുടെ പോക്കറ്റിലേക്ക് ഒഴുകുന്ന കറന്‍സികള്‍,മുദ്രകടലാസുകള്‍.ഇവിടെ ചര്‍ച്ച ചെയ്യപ്പെടാതെയും,അറിയാതെയും പോകുന്ന രഹസ്യങ്ങള്‍ ആണിവ.പണ്ടും പാര്‍ട്ടി മീറ്റിങ്ങുകളില്‍ നാവടച്ചു കേട്ടിരുന്നവര്‍ ,ഇന്നും നാവടച്ചു നക്കി തിന്നുന്നു എന്ന് വേണം പറയാന്‍.

ഇതൊന്നും ജാഗ്രതയില്ലാത്തതിന്റെയോ,ജാഗ്രത കുറവിന്റെയോ പ്രശ്‌നമല്ല, പ്രത്യയ ശാസ്ത്ര ജീര്‍ണതയുടെ, മനോഭാവങ്ങളുടെ, മൂലധനത്തോടും അധികാരത്തോടുമുള്ള ആര്‍ത്തിയുടെ പ്രകടമായ മാറ്റം ആണ്.. ഇത്തരം മനോഭാവങ്ങളുടെ ഭാഗമായുള്ള ജീവിതവും,ക്രിയകളും ആണ് ആഡംബര കാറുകളില്‍ സാധാരണ ജനങ്ങളെ ജാഗ്രതപ്പെടുത്താനായി രംഗത്തെത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി ഒരു ആഡംബര കാറില്‍ കയറുന്നത് ഇത്ര വലിയ തെറ്റാണോ? അല്ല. മറ്റെല്ലാ മനുഷ്യരേയും പോലെ ഇത്തരം കാറുകളില്‍ കയറാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. പക്ഷെ എങ്ങനെയാണ് ഇത്തരം കാറുകള്‍ പാര്‍ട്ടിക്ക് കിട്ടുന്നത്. പാര്‍ട്ടി പരിപാടികളിലേക്ക്, അത് സംഘടിപ്പിക്കുന്ന രാഷ്ട്രീയ ജാഥകളിലേക്ക് എങ്ങനെയാണ് ഇത്തരം കാറുകള്‍ എത്തുന്നത്? ആരാണ് ഇത്തരം കാറുകള്‍ പാര്‍ട്ടിക്ക് തരുന്നത്? എന്നോക്കെയുള്ള ചോദ്യങ്ങള്‍ ആണ് ജനങ്ങള്‍ക്ക് നിങ്ങളോടു ചോദിക്കാനുള്ളത് .

അതിനുള്ള ഉത്തരം ആണ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ കാരാട്ട് ഫൈസലാണ് അത് നല്‍കിയത് എന്ന് മനസിലാവുക. കോടിയേരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് കാര്‍ കൊടുത്തതെന്നും കാരാട്ട് ഫൈസല്‍ പറയുന്നു. പാര്‍ട്ടി എങ്ങനെയാണ് ഇത്തരമൊരു കാര്‍ ആവശ്യപ്പെടുക എന്നതും ഫൈസലിനെ പോലൊരു ആളോട് ചോദിച്ചാല്‍ പറയുന്നത് പലപ്പോഴായി ഞാന്‍ ഒരു പാര്‍ട്ടി അനുഭാവി ആണെന്നാണ്.
അന്‍വറിനെ പോലെ 218 ഏക്കര്‍ ഭൂമി സ്വന്തമായുള്ള പാവപ്പെട്ടവനു സംരക്ഷണവും ,തോമസ് ചാണ്ടിയെയും,രാജേന്ദ്രനെയും,എം എം മാണിയെയും പോലുള്ള ഭൂമി കൈയ്യേറ്റക്കാരും ഉള്ള പാര്‍ട്ടിയില്‍,മുന്നണിയില്‍ ആര് ആരെയാണ് ജാഗ്രത പ്പെടുത്തേണ്ടത്.ജാഗ്രതപ്പെടുത്തേണ്ടതും,സ്വയം വിലയിരുത്തേണ്ടതും,തിരുത്ത പ്പെടേണ്ടതും,നിങ്ങള്‍ പാര്‍ട്ടിക്കാര്‍ മാത്രം ആണ് എന്നാല്‍ സംരക്ഷിക്കപ്പെടേണ്ടത് സാധാരണ ജനങ്ങളും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക