Image

ആസ്വാദകഹൃദയം കീഴടക്കിയ നൃത്താനുഭവമായി അന്തരം

അനില്‍ കെ പെണ്ണുക്കര Published on 03 November, 2017
ആസ്വാദകഹൃദയം കീഴടക്കിയ നൃത്താനുഭവമായി അന്തരം
ഭാഷായുടെ അതിരുകള്‍ മായ്ച്ച നൃത്താനുഭവമായി "അന്തരം' ന്യൂ ജേഴ്‌സിയില്‍ അരങ്ങേറി.അമേരിക്കന്‍ മലയാളികളുടെ കലാ സ്വപ്നങ്ങള്‍ക്ക് ഊടും പാവും നല്‍കിയ അനുഗ്രഹീതയായ കലാകാരിയാണ് ബിനാ മേനോന്‍ .നൃത്തത്തെ അതിന്റെ ഭാവുകത്തോടെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയ കലാകാരി .ബിനാ മേനോന്റെ നേതൃത്വത്തിലുള്ള കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്‌സ് ഇരുപത്തിഅഞ്ചു വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 29 നു കലാശ്രീ സ്കൂള്‍ ഓഫ് ആര്‍ട്‌സ് ആണ് അന്തരം ന്യൂജേഴ്‌സിയില്‍ ബിനാ മേനോന്‍ അവതരിപ്പിച്ചത്.

സ്ത്രീശക്തിയുടെ പ്രതീകമായ കണ്ണകിയും ആണ്ടാളും വാസവിയും രംഭയുമെല്ലാം ചിലങ്കയണിഞ്ഞ് എത്തിയപ്പോള്‍ ദക്ഷിണേന്ത്യന്‍ നൃത്തസംസ്കാരത്തിന്റെ സൗന്ദര്യം നിറഞ്ഞൊഴുകി. കഥ ചൊല്ലി നൃത്തച്ചുവടുകള്‍ ഇളകിയാടി ആസ്വാദകഹൃദയം കീഴടക്കിയത് നടി സുഹാസിനിയും നര്‍ത്തകി ഗോപികാവര്‍മയും സംഘവും.നാടകത്തിലെന്നപോലെ സൂത്രധാരവേഷമണിഞ്ഞ് എത്തിയ നടി സുഹാസിനിയുടെ വിവരണത്തിലൂടെയാണ് അന്തരം മുന്നേറിയത്.

ആന്ധ്രപ്രദേശിന്റെ വാസവി, തമിഴ്‌നാട്ടിന്റെ ആണ്ടാള്‍, കേരളത്തിന്റെ ആറ്റുകാലമ്മയും കുച്ചിപ്പുഡി, ഭരതനാട്യം, മോഹിനിയാട്ടം എന്നീ രൂപങ്ങളില്‍ ആദ്യം ഒരുമിച്ചെത്തിയാണ് അന്തരം തുടങ്ങിയത്. പിന്നീട് സുഹാസിനി വിവിധ വേഷവിധാനത്തിലൂടെ കഥ ചൊല്ലുന്നതോടൊപ്പംതന്നെ ചുവടുവയ്ക്കുകയും ചെയ്തു. നിറഞ്ഞൊഴുകിയ സദസ്സിനിടയില്‍ നിന്ന് രൗദ്രഭാവത്തില്‍ ചിലമ്പുമേന്തി കണ്ണകീരൂപത്തിലെത്തിയ സുഹാസിനി നൃത്തവേദിക്ക് അതിശയിപ്പിക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചു.

കോവലനെ കൊലചെയ്ത രാജാവിനോട് പകവീട്ടാനെത്തിയ കണ്ണകിയെ സുഹാസിനി തന്റെ അഭിനയസിദ്ധികൊണ്ട് പൂര്‍ണരൂപം പകര്‍ന്നു. നിറഞ്ഞ കൈയടിയോടെയാണ് ന്യൂജേഴ്‌സിയിലെ സദസ്സ് ഈ വ്യത്യസ്ത നാട്യരൂപത്തെ സ്വീകരിച്ചത്. തുടര്‍ന്ന്, ലാസ്യവും രൗദ്രവും ആവാഹിച്ച് ആറ്റുകാലമ്മയായി ഗോപികാവര്‍മ ആനന്ദനടനമാടി. ഒളിമങ്ങാത്ത അഭിനയസൗന്ദര്യവും ചടുലമായ ചുവടുകളും ചേര്‍ന്ന "ഗോപികാനടനം' ഏറെ ശ്രദ്ധനേടി.

യാമിനിറെഡ്ഡി (കുച്ചിപ്പുടി വാസവി), കൃതിക സുബ്രഹ്മണ്യം (ഭരതനാട്യം ആണ്ടാള്‍) എന്നിവരുടെ ചുവടുകളും അന്തരത്തിന്റെ വശ്യത കൂട്ടി. എ ആര്‍ റഹ്മാന്‍, ഒ എസ് അരുണ്‍, രാജ്കുമാര്‍ ഭാരതി, ഡി ശേഷാചാരി (ഹൈദരാബാദ് സഹോദരങ്ങള്‍), അരുണ്‍ഗോപിനാഥ് ഉള്‍പ്പെടെയുള്ള സംഗീതപ്രതിഭകളുടെ കൈയൊപ്പും അന്തരത്തിന് മികവേകി.

സ്ത്രീയുടെ ഓരോ തുള്ളി കണ്ണുനീരും അവളുടെ ഊര്‍ജ്ജം കൂട്ടുകയാണ്. നേരിടേണ്ടി വരുന്ന ഓരോ കഷ്ടപ്പാടും അവളെ ഉരുക്കു പോലെ കരുത്തയാക്കുന്നു. ഫീനിക്‌സ് പക്ഷികളെന്നു വിശേഷിപ്പിക്കാവുന്നത് സ്ത്രീകളെയാണ്. അവള്‍ വെണ്ണീറില്‍ നിന്നു പോലും പറന്നുയര്‍ന്ന് സ്വന്തം ആകാശം തേടും. എല്ലായിടത്തുമുണ്ട് ഇങ്ങനെ കുറേ പേര്‍, വെറും സാധാരണക്കാരിയായി ജനിച്ച് ജീവിതം കൊണ്ട് സ്വന്തം പേര് അടയാളപ്പെടുത്തുന്നവര്‍. ഇതായിരുന്നു "അന്തര "ത്തിന്റെ കാതല്‍

നൃത്തത്തിനൊപ്പം നിരവധി കലാരൂപങ്ങള്‍ ഇതില്‍ ഒന്നിക്കുന്നുണ്ട്. കുറേയേറെ ആശയങ്ങളുടെ ഏകോപനമാണിത്. എല്ലാത്തരം കാണികള്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് അന്തരം അവതരിപ്പിക്കപ്പെടുന്നത് .ഒരു സ്ത്രീയുടെ ശക്തി എവിടെയും അടയാളപ്പെടുത്തി കാണുന്നില്ല. അബലകളായും ഒന്നും സഹിക്കാന്‍ കഴിയാത്തവളുമായി അവളെ ചിത്രീകരിച്ചു കൊണ്ടേയിരിക്കുന്നു. ഇതില്‍ നിന്നും ഒരു മാറ്റം വേണമായിരുന്നു. അങ്ങനെയാണ് അന്തരത്തിന്റെ പിറവി.
ആസ്വാദകഹൃദയം കീഴടക്കിയ നൃത്താനുഭവമായി അന്തരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക