Image

ദുരിതപ്രവാസം താണ്ടി നവയുഗത്തിന്റെ സഹായത്തോടെ അശ്വതി നാട്ടിലേയ്ക്ക് മടങ്ങി.

Published on 08 November, 2017
ദുരിതപ്രവാസം താണ്ടി നവയുഗത്തിന്റെ സഹായത്തോടെ അശ്വതി നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം:  പ്രവാസജീവിതം ദുരിതങ്ങള്‍ നിറഞ്ഞപ്പോള്‍ വഴിമുട്ടിയ മലയാളി യുവതി, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഇടുക്കി വണ്ണപ്പുറം സ്വദേശിനി അശ്വതിയ്ക്കാണ് പ്രവാസജീവിതം പ്രതിസന്ധി സൃഷ്ടിച്ചത്.  
നാലുമാസം മുന്‍പാണ് അശ്വതി ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. നല്ല ശമ്പളവും, ആനുകൂല്യങ്ങളും പറഞ്ഞാണ് ഏജന്റ് അശ്വതിയെ കയറ്റിവിട്ടത്. 
എന്നാല്‍ അശ്വതിയുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായിരുന്നു ജോലിസ്ഥലത്തെ അനുഭവങ്ങള്‍. ഒരു വലിയ വീട്ടില്‍ രാപകലില്ലാതെ വിശ്രമമില്ലാത്ത ജോലി ചെയ്യേണ്ടി വന്ന അശ്വതിയ്ക്ക് ആ വീട്ടുകാര്‍ മതിയായ ഭക്ഷണം പോലും കൊടുത്തിരുന്നില്ല. രണ്ടുമാസമായിട്ടും ശമ്പളവും കൊടുത്തില്ല. അതിനെപ്പറ്റി എന്തെങ്കിലും ചോദിച്ചാല്‍ വീട്ടുകാരുടെ ദേഹോപദ്രവവും ഏല്‍ക്കേണ്ടി വന്നിട്ടിട്ടുണ്ടെന്ന് അശ്വതി പറഞ്ഞു. 

ഒടുവില്‍ ശാരീരികവും മാനസികവുമായ പീഡനം സഹിയ്ക്കാതെ അശ്വതി ആ വീട്ടില്‍ നിന്നും ആരുമറിയാതെ പുറത്തുകടന്ന്, ദമ്മാം ഇന്ത്യന്‍ എംബസ്സി ഹെല്‍പ്പ് ഡെസ്‌ക്കില്‍ അഭയം തേടി. അവര്‍ അറിയിച്ചത് അനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി, പോലീസിന്റെ സഹായത്തോടെ അശ്വതിയെ ദമ്മാം വനിതാഅഭയകേന്ദ്രത്തില്‍ എത്തിച്ചു.

മഞ്ജു മണിക്കുട്ടനും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും അശ്വതിയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും, ഇനി അവരുടെ ഒരു കാര്യത്തിലും താന്‍ ഇടപെടില്ല എന്ന് പറഞ്ഞ് അയാള്‍ കൈയൊഴിഞ്ഞു. 

തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ അശ്വതിയ്ക്ക് ഔട്ട്പാസ്സ് എടുത്തു നല്‍കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങി നല്‍കുകയും ചെയ്തു.

വിവരങ്ങള്‍ അറിഞ്ഞ അശ്വതിയുടെ നാട്ടിലുള്ള ഒരു ബന്ധു വിമാനടിക്കറ്റ് അയച്ചു കൊടുത്തു. 
എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി സഹായിച്ചവര്‍ക്കൊക്കെ നന്ദി പറഞ്ഞ്, ഒരു മാസത്തെ വനിതാ അഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച്, അശ്വതി നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: അശ്വതി യാത്രാരേഖകളുമായി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക