രണ്ടായിരത്തൊന്നിലെ ഡിസംബര്‍ മാസം. ഞങ്ങള്‍ ലിറ്റില്‍ റോക്ക് അര്‍ക്കന്‍സായില്‍ താമസം. ഭര്‍ത്താവു ജോലിക്കു പോയിരിക്കുന്നു. രണ്ടാം ക്ലാസ്കാരനായ മൂത്ത കുട്ടിക്കു രാവിലെ എട്ടു മണിക്ക് സ്കൂളില്‍ എത്തണം. സ്കൂള്‍ വീടിനു വളരെ അടുത്തായതിനാല്‍ സാധാരണ നടന്നാണ് പോക്ക്. അന്ന് രാവിലെ ചെറിയ രീതിയില്‍ മഞ്ഞു വീഴ്ചയുണ്ട്. ആള് ജാക്കറ്റും തൊപ്പിയുമെല്ലാം വെച്ച് റെഡിയാവുന്നു.
ബെഡ്റൂമില്‍ ചെന്ന് നോക്കുമ്പോള്‍ ഇളയ ഇരട്ടക്കുട്ടികള്‍ നല്ല ഉറക്കം തന്നെ. ഞാന്‍ ഒരു നിമിഷമൊന്നു ശങ്കിച്ച് നിന്നു. ഇവരെ രണ്ടു പേരെയും, ഉണര്‍ത്തി സ്വെറ്ററും ജാക്കറ്റും , തൊപ്പിയും സോക്സും ഷൂസും ഇടുവിച്ചു കാര്‍ സീറ്റു വരെ കൊണ്ട് വെയ്ക്കുന്നതിനു പത്തു മിനിറ്റില്‍ കൂടുതല്‍ എടുക്കും. ഉണര്‍ത്തുക തന്നെ ശ്രമകരം.
ഒരു കാരണത്താലും കുഞ്ഞു കുട്ടികളെ തനിയെ വീട്ടിലിട്ടിട്ടു പോകാനും പാടില്ലന്നാണ് നിയമം . സ്കൂളിലേക്കു നടക്കാന്‍ അഞ്ചു മിനിട്ടു ദൂരം പോലുമില്ല. പക്ഷെ മഴയിലും മഞ്ഞിലും കുട്ടിയെ തനിയെ വിടാനും കഴിയില്ല. എന്തിനും പ്രതിവിധി കണ്ടു പിടിക്കുന്ന എന്റെ മലയാളി ബുദ്ധി പ്രവര്‍ത്തിച്ചു. 'ഓ അഞ്ചു മിനിറ്റിന്റെ കാര്യല്ലേ ഒള്ളു, കുട്ടികളാണെ നല്ല ഉറക്കവും. ഇതാന്നു പറയുന്നതിന് മുന്‍പ് ഞാനിങ്ങു വരും. അതിനിടെ ഇപ്പൊ എന്ത് സംഭവിക്കാന്‍..???
പക്ഷെ എന്റെ പൊട്ട ബുദ്ധയില്‍ തോന്നിയ ആ എളുപ്പ വഴിക്കു ഞാന്‍ കൊടുക്കേണ്ടി വരാമായിരുന്ന വില എന്റെ ജീവിതം തന്നെ മാറ്റി മറിച്ചേനെ.. ആ വെറും അഞ്ചു മിനിറ്റിനകം സംഭവിച്ച കാര്യം പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷവും, മിടിക്കുന്ന ഹൃദയത്തോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയുന്നില്ല.
അഞ്ചു മിനിറ്റിനകം വരാമെന്ന ധാരണയില്‍ മൂത്ത മകനുമായി സ്കൂളിലേക്ക് പോയ ഞാന്‍ തിരികെ വരുമ്പോള്‍ കാണുന്നത് വീടിന് മുന്പില് വലിയ ഒരു ആള്‍ക്കൂട്ടമാണ്. മഞ്ഞും മഴയും ഉണ്ടായിരുന്നതിനാല്‍ ട്രാഫിക് ബ്ലോക് കാരണം വിചാരിച്ചതു പോലെ അഞ്ചു മിനിട്ടിനുള്ളില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നുമില്ല. ധൃതിയില്‍ വീട്ടിലേക്കു വരുമ്പോള്‍ വീടിനകത്തും, പുറത്തും ആള്ക്കാര്. പലരും, വഴിയില്‍ പാര്‍ക്ക് ചെയ്തിട്ട് വീട്ടിലേക്കു ഓടി വരുന്നു. എന്റെ ഇരട്ടക്കുട്ടികളെ എടുത്തു കൊണ്ട് രണ്ടു സ്ത്രീകള്‍. അവരുടെ ജാക്കറ്റ് ഊരി കുട്ടികളെ പുതപ്പിച്ചിരിക്കുന്നു.. ഒരു സ്ത്രീ നിന്ന് പോലീസിനെ വിളിക്കുന്നത് കേട്ട് കൊണ്ടു ഞാന്‍ അവരുടെ അടുത്തേക്ക് ഓടി. എന്താണ് സംഭവം എന്നറിയുന്നതിനു മുന്‍പേ ഞാന്‍ അവരോടു കരഞ്ഞു യാചിച്ചു. ഞാനീ കുട്ടികളുടെ അമ്മയാണ്. നിങ്ങളെന്തിനാണ് പോലീസിനെ വിളിക്കുന്നത് ?
അവര്‍ എന്നെ വളരെ ദേഷ്യത്തോടെ നോക്കി ഫോണ്‍ കട്ട് ചെയ്തു.
വര്‍ധിച്ച അരിശത്തോടെ അവര്‍ എന്നെ വളരെയധികം വഴക്കു പറഞ്ഞു. നിനക്കിപ്പോള്‍ നിന്റെ കുഞ്ഞുങ്ങളും വീടും എല്ലാം നഷ്ടപ്പെട്ടേനെ. കണ്ടോ പുക ഇപ്പോഴും, അടങ്ങിയിട്ടില്ല. ഞാന്‍ വീട്ടിലേക്കു നോക്കുമ്പോള്‍ കറുത്ത പുകപടലങ്ങള്‍. പറഞ്ഞിട്ടും, പറഞ്ഞിട്ടും, അവര്‍ക്കു അരിശം അടങ്ങുന്നില്ല. 'ഒരിക്കല്‍ പോലും ഇത്ര ചെറിയകുട്ടികളെ തനിച്ചാക്കി എവിടെയും, പോകരുത്. ഒരമ്മയുടെ അധികാരത്തോടെ അവര്‍ എന്നെ ശാസിച്ചു.
അവര്‍ പറഞ്ഞതിങ്ങനെ
അവര്‍ എന്റെ വീടിന്റെ മുന്നിലുള്ള റോഡിലൂടെ പോകുമ്പോള്‍ കുട്ടികള്‍ രണ്ടും, വീടിനു വെളിയിലിറങ്ങി തണുത്തു വിറച്ചു നില്ക്കുന്നു. വീടിനുള്ളില്‍ നിന്നും, പുക ഉയരുന്നുമുണ്ട്. പേടിച്ചു നില്ക്കുന്ന കുഞ്ഞുങ്ങളെ അവര്‍ ചേര്‍ത്ത് പിടിക്കുമ്പോള്‍ അവരുടെ ഭര്‍ത്താവ് വീട്ടിനകത്തു കയറി പരിശോധിച്ചു. ഇന്‍ഡക്ഷന്‍ കുക്കറിന്റെ മുകളില്‍ ഒരു പ്ലാസ്റ്റിക് പാത്രമിരുന്നു ഉരുകി കറുത്ത പുക വരുന്നതാണ്.
ബെഡ്റൂമിലേക്ക് പുക കയറിയപ്പോള്‍ കുട്ടികള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. കസേര വലിച്ചിട്ടു അതില്‍ കയറി നിന്ന് അവര്‍ വാതില്‍ തുറന്നു വെളിയില്‍ വരുമ്പോള്‍ മഞ്ഞും, മഴയും. അപ്പോളാണ് രക്ഷകരായി ഈ അമേരിക്കക്കാരി സ്ത്രീയും ഭര്‍ത്താവും എത്തിപ്പെടുന്നതും, അവര്‍ പോലീസിനെ വിളിക്കുന്നതും.
അന്ന് ഞാന്‍ വരാന്‍ ഒരു മിനിറ്റും കൂടി താമസിച്ചിരുന്നെങ്കില്‍ ചൈല്‍ഡ് എന്ഡെയ്ഞ്ചര്മെന്റിനും ചൈല്‍ഡ് അബാന്ഡനിങ്ങിനുംഎന്റെ പേരില്‍ കേസ് എടുത്തു അറസ്റ്റ് ചെയ്യുകയും, കുട്ടികളെ സ്റ്റേറ്റ് ഏറ്റെടുക്കുകയും പിന്നെ നീണ്ട കോടതി നടപടികളെ നേരിടേണ്ടി വരുകയും, ഒരു പക്ഷെ കുട്ടികളെ താല്‍ക്കാലികമായെങ്കിലും നഷ്ടപ്പെടുകയും, ചെയ്തേനെ.
രാവിലെ ഞാന്‍ ഭര്‍ത്താവിന് കാപ്പി ഇട്ടു കൊടുക്കാന്‍ അടുപ്പു കത്തിച്ചതോര്മ്മിക്കാതെ ഏതോ പ്ലാസ്റ്റിക് പാത്രം എടുത്തു വച്ചതാണ് പുക വരാന്‍ കാരണം. ചില ചില്ലറ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാനായികണ്ടു പിടിച്ച എളുപ്പ വഴിക്കു ജീവിതം കൊണ്ട് തന്നെ പ്രതിവിധി ചെയ്യേണ്ടി വന്നേനെ. തല നാരിഴക്കാണ് രക്ഷപെടുന്നത്.
നന്ദിയോടെ മാത്രമേ അവരെ ഓര്‍മ്മിക്കാന്‍ കഴിയു. ആ സ്ത്രീ അന്നുപദേശിച്ചതു ഇന്നും, എന്റെ ഓര്‍മ്മയില്‍ നില്ക്കുന്നു. അതിനു ശേഷം കുട്ടികള്‍ വലുതാകുന്നിടം വരെ ഞാനോ ഭര്‍ത്താവോ അവരെ തനിയെ ആക്കി എങ്ങും പോയിട്ടില്ല. ഇത് വായിക്കുന്ന ആര്‍ക്കെങ്കിലും ഇത് ഒരു പാഠമാകട്ടെ എന്ന ഒറ്റ ഉദേശത്തിലാണ് ഈ അനുഭവം കുത്തിക്കുറിക്കുന്നതു.
ഇന്നിപ്പോള്‍ ഇതെഴുതാന്‍ കാരണം ഡാലസില്‍ മരിച്ച (മരണ കാരണം അറിയാന്‍ ഓട്ടോപ്സി ഫലം പുറത്തു വരുന്നത് വരെ വരെ കാത്തിരിക്കണം) ഷെറിന് മാത്യൂസ് എന്ന കുഞ്ഞിന്റെ വളര്‍ത്തു മാതാപിതാക്കള്‍ മൂന്നു വയസുള്ള അവളെ തനിയെ ആക്കി വെളിയില്‍ ഡിന്നര്‍ കഴിക്കാന്‍ പോയ സംഭവം വായിച്ചപ്പോളാണ്. വളര്‍ത്തമ്മ സിനി മാത്യുവിനെ അക്കാരണത്താല്‍ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ കുട്ടികളെ തനിയെ വീട്ടിലിട്ടു പോയി പ്രശ്നത്തിലായ ധാരാളം കഥകള്‍ ഇതിനു മുന്‍പും കേട്ടിരിക്കുന്നു. ഹ്യൂസ്റ്റണില്‍ സഹോദരങ്ങളായ ഒരാണ് കുട്ടിയും, പെണ്‍കുട്ടിയും, കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മുങ്ങി മരിച്ച സംഭവം ഇന്നും, ഒരു ഞെട്ടലോടെയേ ഓര്‍മ്മിക്കുവാന്‍ കഴിയു. ആകെയുണ്ടായിരുന്ന രണ്ടു കുട്ടികളെ തനിയ വീട്ടിലാക്കിയിട്ടു ജോലിക്കു പോയ മലയാളി മാതാപിതാക്കള്‍ പോലിസിന്റെ വിളി വരുമ്പോളാണ് കുട്ടികള്‍ രണ്ടും വീടിനടുത്തുള്ള ഒരു ക്രീക്കില്‍ മുങ്ങി മരിച്ച കാര്യം അറിയുന്നത്. കൊലക്കുറ്റമായിരുന്നു അവരില്‍ ചുമത്തിയിരുന്ന ചാര്‍ജ്. അവര്‍ ഗള്‍ഫില്‍ നിന്ന്, അമേരിക്കയിലേക്ക് വന്നിട്ട് രണ്ടു വര്‍ഷമോ മറ്റോ ആയിരുന്നുള്ളു.
എന്റെ മതാപിതാക്കള്‍ രണ്ടു പേരും, സര്‍ക്കാര്‍ ജോലിക്കാരായിരുന്നതിനാല്‍ ബാല്യകാലങ്ങളിലൊക്കെ പലപ്പോഴും, സ്കൂള്‍ കഴിഞ്ഞു വന്നാല്‍ തനിയെ ഇരിക്കേണ്ട അവസരങ്ങള്‍ എനിക്കും അനുജനും ഉണ്ടായിട്ടുണ്ട്. പക്ഷെ അന്നൊക്കെ അയല്‍ വക്കങ്ങള്‍ തമ്മില്‍ ഇഴയടുപ്പവും, അടുത്തുള്ള ബന്ധുക്കളുടെ മേല്‍ നോട്ടവും, ഉണ്ടായിരുന്നു. നമ്മള് കേരളത്തില്‍ വളര്‍ന്ന സാഹചര്യമല്ല ഇവിടെ അമേരിക്കയില്‍. മിക്ക പേര്‍ക്കും, അയല്‍ വക്കങ്ങളുമായിഹലോ ഹായ് ബന്ധം പോലുമില്ല. പലര്‍ക്കും ബന്ധുക്കള്‍ അടുത്ത് പോയിട്ട് ഒരേ ടൗണിലോ സിറ്റിയിലോ പോലും, ആരും കാണില്ല. അടുത്ത് ബന്ധുക്കളുള്ളവര് പോലും അടുപ്പമുള്ളവരാകണമെന്നുമില്ല.
ഓര്‍മ്മക്കുറവും, ധ്രുതിയും, സ്ട്രെസും, കാരണം കുഞ്ഞുങ്ങളെ കാര്‍ സീറ്റില്‍ നിന്നും, ഇറക്കാതെ കാര്‍ അടച്ചു ജോലിക്കു പോയി കൊലപാതകത്തിന് അറസ്റ്റിലാകുന്ന മാതാപിതാക്കളുടെ കഥകള്‍ വേനല്‍ക്കാലങ്ങളില്‍ നിത്യ സംഭവമായിരിക്കുന്നു. അമിതമായ സെല്‍ ഫോണ്‍ ഉപയോഗവും, ഇതിനെല്ലാം കാരണമായി കാണാറുണ്ട്.
ഡാളസിലെ ചൈല്‍ഡ് പ്രൊട്ടക്റ്റിവ് സെര്‍വീസിൽ ഉയര്‍ന്ന ഉദ്യോഗസ്ഥനായ സുഹൃത്തു തന്റെ പല അനുഭവങ്ങളും, ലേഖികയോട് പങ്കു വെയ്ക്കുകയുണ്ടായി. അവ താഴെ.
ടെക്സസിലും, അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും, ചൈല്‍ഡ് എന്ഡെയിഞ്ചര്മെന്റ് ഒരു ഫെലണി ചാര്‍ജാണ്.
കുട്ടികളെ സീറ്റ് ബെല്‍റ്റ് ധരിപ്പിക്കാതെയും, കാര്‍ സീറ്റില്ലാതെയും യാത്ര നടത്തുക,
കുട്ടിയെ തനിയെ കാറിലിരുത്തിയിട്ട് പോവുക,
മദ്യത്തിന്റെ ലഹരിയില്‍ കുട്ടിയെ വണ്ടിയിലിരുത്തി വണ്ടി ഓടിക്കുക,
സെക്സ്വല്‍ ക്രിമിനലുകളാണെന്നറിയാവുന്നവരെ കുട്ടിയെ നോക്കാന്‍ ഏല്‍പ്പിക്കുക,
പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മദ്യം വിളമ്പുക,
കൊച്ചു കുട്ടിയെ മറ്റൊരു കൊച്ചു കുട്ടിയുടെ മേല്നോട്ടത്തിലേല്പിച്ചിട്ടു പുറത്ത് പോവുക,
കുട്ടിക്കു മുറിവേല്‍ക്കുന്നതു പോലെയുള്ള ക്ഷതങ്ങളും, ഉപദ്രവങ്ങളും, ഏല്‍പ്പിക്കുക,
സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ കുട്ടിയെ തനിച്ചാക്കി പോവുക,
കുട്ടികളുടെ കയ്യും, കണ്ണുമെത്തുന്ന ഇടങ്ങളില്‍ നിറതോക്കുകള്‍ ലോക്കിടാതെ വെയ്ക്കുക,
നിങ്ങളുടെ പരിചയത്തിലോ, ബന്ധുതയിലോ ഉള്ള കുഞ്ഞിനെ അതിന്റെ വീട്ടുകാരോ ബന്ധുക്കളോ അമിത ശാരീരിക പീഡനമോ ലൈംഗിക പീഡനമോ നടത്തുന്നുണ്ട് എന്ന് നിങ്ങളറിഞ്ഞതിനു ശേഷവും, അത്റിപ്പോ ര്‍ട്ട് ചെയ്യാതെ മൂടി വെയ്ക്കുക
ഇവയെല്ലാവും തന്നെ ചൈല്‍ഡ് അബ്യൂൂസിന്റെ പരിധികളില്‍ പെടുന്നു.
സ്വന്തം, കുട്ടികളെയോ അന്യരുടെ കുട്ടികളെയോ ബെല്റ്റുപയോഗിചു പാട് വരുന്ന രീതിയില്‍ തല്ലുന്നതു ടെക്സസിലെ നിയമം അനുസരിച്ചു കുറ്റകരമാണ്.
ടെക്സാസിലും , മറ്റു പല സംസ്ഥാനങ്ങളിലും,ചൈല്‍ഡ് എന്ഡേഞ്ചര്മെന്റ്കുറഞ്ഞത് രണ്ടു വര്‍ഷം മുതല്‍ ഇരുപതു വര്‍ഷം വരെ തടവ് കിട്ടാവുന്ന ഭീകര കുറ്റമാണ്.
കുട്ടിയെ തനിച്ചാക്കി ഭക്ഷണം കഴിക്കുവാന്‍ പോയ സിനി മാത്യു വിന്റെ അറസ്റ്റില്‍ വക്കിലന്മ്മാരുടെ ശക്തമായ ഇടപെടലുകളും, ബുദ്ധി പരമായ നിയമോപദേശങ്ങളും വലിയ പങ്കു വഹിക്കുന്നുണ്ടാവണം . മനപൂര്‍വ്വമോ അല്ലാതെയോ ഉള്ള കൊലപാതകക്കുറ്റത്തിനുള്ള ശിക്ഷയേക്കാള്‍ എന്തായാലും, ചൈല്‍ഡ് എന്ഡേഞ്ചര്മെന്റിനുള്ള ശിക്ഷ കുറവായിരിക്കും എന്ന് പൊതുജനം ഊഹിക്കുന്നു. നുണകളില്‍ നിന്ന് നുണകളിലേക്കും, ട്വിസ്റ്റില്‍ നിന്നും, ട്വിസ്റ്റുകളിയ്ക്കും പൊയ്ക്കൊണ്ടിരിക്കുന്ന ഈ കേസ്, നിസ്സഹായയും നിരാലംബയുമായിരുന്ന ആ കുഞ്ഞു മാലാഖയുടെ മരണത്തിനു കാരണക്കാരായവരുടെ ശിക്ഷയില്‍ തന്നെ അവസാനിക്കണമെന്ന് മനസാക്ഷിയുള്ള മനുഷ്യര്‍ ആഗ്രഹിച്ചു പോവുന്നു.
അജ്ഞത മൂലം നിയമങ്ങള്‍ മറികടക്കാനുള്ള സൂത്രപ്പണികളും ഉപാധികളും, കണ്ടെത്തിയാല്‍ അത് നമ്മെ വലിയ നിയക്കുരുക്കുകളിലേക്ക് ശിക്ഷകളിലേക്കും വലിച്ചിഴക്കും. ഇന്ത്യയിലെ പോലെ കൈക്കൂലി കൊടുത്തും, ഉന്നത ബന്ധങ്ങളുടെ ശക്തി മൂലവും, അമേരിക്കയിലെ നിയമങ്ങളില്‍ നിന്നും, രക്ഷ പെടാമെന്നാരെങ്കിലും, വിചാരിക്കുന്നുണ്ടെങ്കില് അത് വെറും, വ്യമോഹമായിരിക്കും. അമേരിക്കയില്‍ വന്നതിനു ശേഷവും, ഇവിടുത്തെ നിയമങ്ങളും ചട്ടങ്ങളൂം, ബഹുമാനിക്കാത്ത അനേക ഇന്ത്യക്കാര്‍ക്കു ഈ കേസ് ഒരു പാഠം ആവട്ടെ. ഇനിയും, ഒരിക്കലും, ഒരു കുഞ്ഞിനും, ഇങ്ങനെ ഒരു വിധി ഉണ്ടാവാതെയുമിരിക്കട്ടെ.
How about a working smoke detector in your house? Did you raise your children in a home without a smoke detector? Vow
പക്ഷെ കുട്ടിയെ വേണ്ടെങ്കില്‍ ഉപേക്ഷിക്കാന്‍ നിയമ പരമായ മാര്‍ഗങ്ങള്‍ ആയിരുന്നു തേടേണ്ടിയിരുന്നത്. അതിനു പകരം അതിനെ ഉപദ്രവിച്ചുവെങ്കില് അതിനു ഒരു ന്യായീകരണവുമില്ല
മള്‍ട്ടൈ-ടാസ്കിങ് ചെയ്യുന്ന ഒരു വീട്ടമ്മയ്ക്കു വരാവുന്ന പ്രശ്നം എത്ര ഗുരുതരമായി കലാശിച്ചേക്കാമെന്ന് ഈ വായന എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നു.
Professor Kunjappu