Image

മാറന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും വാതിലും (ചാക്കോ കളരിക്കല്‍)

Published on 24 November, 2017
മാറന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും വാതിലും (ചാക്കോ കളരിക്കല്‍)
മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കലിന്റെ മെത്രാഭിഷേകത്തോടനുബന്ധിച്ച് വാട്‌സാപ്പില്‍ (WhatsApp) -ല്‍ പ്രചരിച്ച ഫോട്ടോയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഒരു സുഹൃത്ത് 'അങ്കിളേ, ഈ 'മാറന്‍ മാര്‍', 'വാതില്‍' എല്ലാം എന്താണ് എന്ന് ടെലിഫോണ്‍ ചെയ്ത് എന്നോട് ചോദിക്കുകയുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ്റിനെ വരെ മിസ്റ്റര്‍ പ്രസിഡന്റ്റ് എന്ന് അഭിസംബോധനചെയ്യുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കാലഹരണപ്പെട്ട പഴഞ്ചന്‍ പ്രയോഗങ്ങളില്‍ സഭാധികാരം മാത്രമെ തൂങ്ങിക്കിടക്കുകയൊള്ളൂ. ആറാം നൂറ്റാണ്ടിലോ മറ്റോ ആണെന്നു തോന്നുന്നു, റോമന്‍ പൗരസ്ത്യ സഭയിലെ പാത്രിയാക്കാമാര്‍ യഹൂദ പാരമ്പര്യത്തിന്റെ ചുവടു പിടിച്ച് 'മാറന്‍ മാര്‍' (Maran Mar) എന്ന് അവരുടെ പേരുകള്‍ക്കു മുമ്പ് ബഹുമാന സൂചകമായി കൂട്ടിച്ചേര്‍ത്തിരുന്നു. മാറന്‍ എന്ന സുറിയാനി പദത്തിനര്‍ത്ഥം നമ്മുടെ നാഥന്‍ (Our Lord) എന്നും മാര്‍ എന്ന പദത്തിനര്‍ത്ഥം എന്റെ നാഥന്‍ (My Lord) എന്നുമാണ്. മാര്‍ പാപ്പ -യെ മലയാളത്തില്‍ നാം മാര്‍പാപ്പ എന്നെഴുതുന്നുണ്ട്. മാര്‍പാപ്പയുടെ കാര്യത്തില്‍ മാര്‍-നു മുമ്പ് മാറന്‍ കൂടി ചേര്‍ത്തു കാണുന്നില്ല.

സഭാധികാരത്തിന്റെ ചിന്താഗതിയില്‍ ആലഞ്ചേരി മെത്രാപ്പോലിത്തയുടെ പേര് മൊത്തമായി എഴുതിയാല്‍ His Beatitude Maran Mar Major Archbishop George Cardinal Alancherry, Metropolitan and Gate of all India എന്നായിരിക്കും. ഇതുകേട്ടാരും ഞെട്ടരുത്; ബോധം കെട്ട് വീഴരുത്. സീറോ-മലങ്കര സഭാധ്യക്ഷന്‍ ബസേലിയോസ് കാര്‍ദിനാള്‍ ക്ലിമ്മീസ് റോം നല്‍കാതെ തന്നെ കാതോലിക്കോസ് അഥവാ 
കാതോലിക്കാ ബാവ എന്ന സ്ഥാന നാമം കൂടി ഉപയോഗിക്കുന്നുയെന്നതും ഗൗരവതരമായ തമാശയല്ലേ? അവരെയെല്ലാം ഏല്പിച്ചിരിക്കുന്ന ഒരേയൊരു പണി ദൈവജന ശുശ്രൂഷ (Pastoral care of the faithful) മാത്രമാണ്. എങ്കിലും അവരുടെ പേരിനോടു ചേര്‍ക്കുന്ന അധികാര/ബഹുമാന സൂചക പദങ്ങള്‍ അവര്‍ക്ക് വലിയ കാര്യമാണ്. അത് ഒരു സാധാരണ വിശ്വാസിയെ വിസ്മയിപ്പിക്കാതിരിക്കില്ല. മാറന്‍ ഈശോ മിശിഹാ (Our Lord Jesus Christ) എന്നു നാം കേട്ടിട്ടുണ്ട്. അപ്പോള്‍ അവരും ഈശോയുടെ സ്ഥാനത്തുതന്നെ! എന്റെ കര്‍ത്താവായ ദൈവമെ, അഹങ്കാരികളും അധികാര പ്രേമികളുമായ അവരോട് ക്ഷമിക്കണമേ.

ഇനി എന്താണ് അഖിലേന്ത്യായുടെ മെത്രാപ്പോലീത്തയും വാതിലും? അതിനൊരു ചരിത്രമുണ്ട്. വിദേശ വൈദിക മേധാവിത്വത്തിനെതിരെയുള്ള നസ്രാണികളുടെ പേരുകേട്ട കലാപമായ കൂനന്‍ കുരിശു സത്യത്തെ തുടര്‍ന്ന് സുറിയാനി ക്രിസ്ത്യാനികളില്‍ ബഹുഭൂരിപക്ഷവും റോമന്‍ നേതൃത്വവുമായി വിഘടിച്ചുനിന്ന കാലത്തും പശ്ചാത്തലത്തിലും മുട്ടുച്ചിറക്കാരനായ പറമ്പില്‍ (പള്ളിവീട്ടില്‍) ചാണ്ടിക്കത്തനാരെ അന്ന് നസ്രാണികളുടെ മെത്രാനായിരുന്ന ഇറ്റലിക്കാരന്‍ ജോസഫ് സെബാസ്ത്യാനി മെത്രാനായി വാഴിച്ച് റോമിന് കീഴ്‌പ്പെട്ടു നിന്നവരുടെ മേല്പട്ടക്കാരനായി നിയമിച്ചു (1663 - 1687). യൂറോപ്യന്‍ രേഖകളില്‍ അദ്ദേഹത്തെ പരാമര്‍ശിക്കുന്നത് അലക്സാണ്ടര്‍ ഡി കാമ്പോ എന്ന പേരിലാണ്. ആ നിയമനം തന്ത്രപരമായ ഒരു നീക്കമായിരുന്നു. വിഘടിച്ചുനിന്ന അനേകം പള്ളിക്കാരും പള്ളികളും പുത്തന്‍കൂര്‍ വിഭാഗത്തില്‍ നിന്നും കത്തോലിക്കാ സഭയുമായി രമ്യതയിലായി. 1663 -ല്‍ ലന്തക്കാര്‍ കൊച്ചി പിടിച്ചടക്കിയതിനെ തുടര്‍ന്ന് സെബാസ്ത്യാനി മെത്രാനു കേരളം വിട്ട് പോകേണ്ടിയും വന്നു. ചരിത്രപരമായി ചിന്തിക്കുമ്പോള്‍ ആ പറമ്പില്‍ ചാണ്ടി മെത്രാനാണ് 'ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്തയും കവാടവും' എന്ന സ്ഥാന നാമം അവസാനമായി ഉപയോഗിച്ചത്.

ഇവിടെ നാം ചില കാര്യങ്ങള്‍ സ്മരിക്കേണ്ടതായിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പ ഒക്ടോബര്‍ 09, 2017 -ല്‍ ഇന്ത്യയിലെ മെത്രാന്മാര്‍ക്ക് ഒരു കത്തയയ്ക്കുകയുണ്ടായി. ആ കത്തില്‍ ഇന്ത്യ മുഴുവനിലുമുള്ള സീറോ-മലബാര്‍ വിശ്വാസികളുടെ പാസ്റ്ററല്‍ കെയര്‍ ശ്രേഷ്ഠ മെത്രാപ്പോലീത്തയായ മാര്‍ ആലഞ്ചേരിയേയും സിറോ-മലബാര്‍ സഭയുടെ മെത്രാന്‍ സംഘത്തെയും ചുമതലപ്പെടുത്തുന്നുണ്ട്. അതിലെ പ്രസക്ത ഭാഗം ഇവിടെ ഉദ്ധരിക്കുന്നു.

 'I decree also that the new circumscriptions, as with those already in existence, be entrusted to the pastoral care of the Major Archbishop of Ernakulam-Angamaly and the Synod of Bishops of the Syro-Malabar Church, according to the norms of the Code of the Canons of the Eastern Churches.'

(http://chackokalarickal.blogspot.com/2017/11/letter-of-holy-father-pope-francis-to.html)

ദൈവജന ശുശ്രൂഷയ്ക്ക് ശ്രേഷ്ഠ മെത്രാപ്പോലീത്തയെ ഭരമേല്പിക്കുന്നതല്ലാതെ അദ്ദേഹത്തിന് 'അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും വാതിലു' മായിട്ടുള്ള സ്ഥാനം നല്‍കുന്നതായി ആ കത്തില്‍ ഒരിടത്തും സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. പഴയ സംജ്ഞ ആ കത്തിലൂടെ പതിച്ചുകൊടുക്കുന്നുമില്ല. തന്നെയുമല്ല, ആ അജപാലന ദൗത്യത്തെ അധികാരത്തിന്റെയോ ആധിപത്യത്തിന്റെയോ ആയി ('no way be perceived as a growth in power and domination') കാണരുതെന്ന് മാര്‍പാപ്പ ആ കത്തില്‍ എടുത്തു പറയുന്നുമുണ്ട്. എങ്കിലും ഇന്നത്തെ ഇടയന്മാര്‍ക്ക് അജപാലനത്തെക്കാള്‍ ഇഷ്ടം സ്ഥാനമാനങ്ങളിലും അധികാരത്തിലുമാണ്.

വേറൊരു കാര്യം കൂടി ഇവിടെ എടുത്തുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 400 വര്‍ഷത്തിനുമേല്‍ ഉണ്ടായിരുന്നു എന്നവകാശപ്പെടുന്ന അഖിലേന്ത്യയുടെ മെത്രാപ്പോലീത്താ സ്ഥാനം കൊച്ചുകുട്ടികളെപ്പോലെ ഇപ്പം വേണം എന്ന് വാശി പിടിക്കുന്ന സഭാധികാരത്തോട് ഞാനൊന്നു ചോദിക്കട്ടെ: റോമന്‍ പൗരസ്ത്യസഭകളുടെ ഭാഗമല്ലാത്ത, മാര്‍ത്തോമ്മാ അപ്പോസ്തലനാല്‍ ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ സ്ഥാപിതമായ നസ്രാണി സഭയെ നിങ്ങള്‍ പൗരസ്ത്യ സംഘത്തിന് അടിയറവുവെച്ച് കല്‍ദായ സഭയുടെ ഭാഗമാക്കാന്‍ കൂട്ടുനിന്നില്ലേ? പൗരസ്ത്യവും പാശ്ചാത്യവുമായ ആരാധന ക്രമ പാരമ്പര്യമുള്ള നമ്മുടെ സഭയ്ക്ക് ഭാരതീയ സംസ്‌കാരത്തെയും ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ സജീവമായ ഒരു ആരാധന ക്രമത്തെ വികസിപ്പിച്ചെടുക്കാന്‍ നിങ്ങള്‍ തടസമായി നില്‍ക്കുകയല്ലേ ചെയ്തത്? നമ്മുടെ കര്‍ത്താവിന്റെ തൂങ്ങപ്പെട്ട രൂപം എടുത്തുമാറ്റി മണ്ണില്‍കിടന്ന മാനിക്കേയന്‍ പാഷണ്ഡ കുരിശിനെ വണങ്ങാന്‍ നിങ്ങള്‍ അള്‍ത്താരയില്‍ സ്ഥാപിച്ചില്ലേ? മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ 2000 വര്‍ഷത്തെ പാരമ്പര്യമുള്ള നസ്രാണി മഹായോഗത്തെ (സിറോ-മലബാര്‍ സഭാ സിനഡ്), സ്വയംഭരണാധികാരം 25 വര്‍ഷം മുമ്പ് റോമില്‍ നിന്നു ലഭിച്ചിട്ടും, നിങ്ങള്‍ പുനഃസ്ഥാപിച്ചോ? 

സിറോ-മലബാര്‍ മെത്രാന്‍ സിനഡു സ്ഥാപിച്ച് അതിനെ സഭാ സിനഡ് എന്നുവിളിച്ച് നിങ്ങള്‍ വിശ്വാസികളെ പറ്റിക്കുകയും ആക്ഷേപിക്കുകയുമല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്? വികാരിയെ ഉപദേശിക്കാന്‍ മാത്രം അവകാശമുള്ള പള്ളി സമതിയായി മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ എല്ലാമായിരുന്ന പള്ളി യോഗത്തെ നിങ്ങള്‍ തരം താഴ്ത്തിയില്ലേ? മലങ്കരയിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ തങ്ങളുടെ സഭാഭരണം നടത്തിയിരുന്നത് പള്ളിയോഗ തീരുമാന പ്രകാരമായിരുന്നു എന്ന് ആര്‍ക്കാണ് അറിയാന്‍പാടില്ലാത്തത്? മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടവക പള്ളികള്‍ ഇടവകക്കാരുടേതായിരുന്നത് നിങ്ങള്‍ ബലമായി പിടിച്ചെടുത്തില്ലേ? സ്വന്തം ചെല്ലത്തില്‍ നിന്നെടുത്ത് ചിലവാക്കുന്നതു പോലെ ആരോടും ചോദിക്കാതെ പള്ളി സ്വത്തുക്കള്‍ തോന്നുന്ന വിധത്തില്‍ ചിലവാക്കുകയല്ലേ ഇപ്പോള്‍ നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്? നിങ്ങള്‍ക്ക് ആരെയും കണക്കും ബോധിപ്പിക്കണ്ടതില്ലല്ലോ. സഭാധികാരത്തിനു വേണ്ടത് ലോകം മുഴുവന്‍ ഭരിക്കാനുള്ള അധികാരമാണ്. അതിനുള്ള സര്‍വ്വ കുതന്ത്രങ്ങളും രാപകലില്ലാതെ അവര്‍ മെനഞ്ഞുകൊണ്ടിരിക്കുന്നു. ലോകം മുഴുവന്‍ രൂപതകള്‍ സ്ഥാപിക്കുന്നു. മെത്രാന്മാരെ സൃഷ്ടിക്കുന്നു. അവരെ തീറ്റിപ്പോറ്റാനും വിശ്വാസി അധ്വാനിക്കണം. അന്ധവിശ്വാസത്തെ പരിപോഷിപ്പിച്ച് വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നു. സീറോ-മലബാര്‍ സഭ അങ്ങനെ തടിച്ചുകൊഴുത്ത് 'വളരുന്നു'.

കര്‍ത്താവ് കപടനാട്യക്കാരായ നിയമജ്ഞരോടും ഫരിസേയരോടും പറഞ്ഞത് സഭാധികാരത്തിനും ചേര്‍ന്നതു തന്നെ: 'അവര്‍ തങ്ങളുടെ നെറ്റിപ്പട്ടങ്ങള്‍ക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു; വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാന പീഠവും നഗര വീഥികളില്‍ അഭിവാദനവും ഇഷ്ട്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ഇഷ്ട്ടപ്പെടുന്നു........ കപട നാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വ വിധ മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ് (മത്താ. 23: 5-7; 27-29).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക