Image

സജ്ഞയ്‌ ബന്‍സാലിയുടേയും ദീപികയുടേയും തലയറുക്കുന്നവര്‍ക്ക്‌ 10 കോടി വാഗ്‌ദാനം ചെയ്‌ത ബി.ജെ.പി നേതാവ്‌ രാജിവെച്ചു

Published on 29 November, 2017
സജ്ഞയ്‌  ബന്‍സാലിയുടേയും ദീപികയുടേയും തലയറുക്കുന്നവര്‍ക്ക്‌ 10 കോടി വാഗ്‌ദാനം ചെയ്‌ത ബി.ജെ.പി നേതാവ്‌ രാജിവെച്ചു
ന്യൂദല്‍ഹി: പത്മാവതി സിനിമയുടെ സംവിധായകനായ സജ്ഞയ്‌ ലീലാ ബന്‍സാലിയുടേയും നായിക ദീപികാ പദുക്കോണിന്റേയും തലയറുക്കുന്നവര്‍ക്ക്‌ 10 കോടി രൂപ വാഗ്‌ദാനം ചെയ്‌ത ഹരിയാന ബി.ജെ.പി നേതാവ്‌ മീഡിയ കോഡിനേറ്റര്‍ സൂരജ്‌ പല്‍ അമു പാര്‍ട്ടി സ്ഥാനം രാജിവെച്ചു.

രാജിക്കത്ത്‌ ബി.ജെ.പി തലവന്‍ സുഭാഷ്‌ ബറാലയ്‌ക്ക്‌ അയച്ചുകൊടുത്തതായാണ്‌ അറിയുന്നത്‌. ദീപികയുടേയും സഞ്‌ജയ്‌ ലീലാ ബന്‍സാലിയുടേയും തലയറുക്കാന്‍ ആഹ്വാനം ചെയ്‌തുകൊണ്ടുള്ള സൂരജ്‌ പല്‍ അമുവിന്റെ പ്രസ്‌താവനയില്‍ വിശദീകരണം ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം ഹരിയാന ബി.ജെ.പി യൂണിറ്റ്‌ ഇദ്ദേഹത്തിന്‌ കത്ത്‌ നല്‍കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ രാജിതീരുമാനം വരുന്നത്‌.

മാത്രമല്ല കര്‍ണിസേനാ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം തീരുമാനിച്ച ചര്‍ച്ചയില്‍ നിന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പിന്‍മാറിയതില്‍ താന്‍ അസ്വസ്ഥനായിരുന്നെന്നും സൂരജ്‌ പല്‍ അമു പറഞ്ഞിരുന്നു.


തികഞ്ഞ അര്‍പ്പണബോധത്തോടെയാണ്‌ ഇക്കാലമത്രയും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്‌ താനെന്നും സൂരജ്‌ പല്‍ അമു കത്തില്‍ പറഞ്ഞിരുന്നു. 

എന്നാല്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്‌ അര്‍പ്പണബോധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ പ്രവര്‍ത്തനം അതാണ്‌ സൂചിപ്പിക്കുന്നതെന്നും സൂരജ്‌ പല്‍ അമു പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക