പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ പുത്രിയും- പ്രഥമ പുത്രി-ഉപദേഷ്ടാവും ആയ ഇവാങ്ക ട്രംമ്പിന് നവംബര്‍ 28 ന് ഇന്‍ഡ്യയില്‍ ലഭിച്ചത് ചുവപ്പ് പരവതാനി സ്വീകരണം ആയിരുന്നു.
ഇവാങ്കെ തെക്കെ ഇന്‍ഡ്യയിലെ തെലുങ്കാന സംസ്ഥാനത്തിലെ ഹൈദ്രാബാദില്‍ എത്തിയത് എട്ടാമത് ലോക വ്യവസായ സംരഭകരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുവാനായി അമേരിക്കന്‍ വ്യവസായികളുടെ ഒരു ഡെലിഗേഷനെ നയിച്ചുകൊണ്ടായിരുന്നു. ഇന്‍ഡ്യയും അമേരിക്കയും സഹകരിച്ച് സംഘടിപ്പിച്ച ഒരു ഉച്ചകോടി ആയിരുന്നു ഇത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രത്യേക ക്ഷണപ്രകാരം ആണ് ഇവാങ്ക ഈ ഉച്ചകോടിയില്‍ പങ്കെടുത്തത്. ഇവാങ്കക്ക് ലഭിച്ച വര്‍ണ്ണോജ്ജ്വലം ആയ സ്വീകരണവും ഇവാങ്കയുടെയും മോഡിയുടെയും പരസ്പര പ്രശംസ കലര്‍ന്ന പ്രസംഗവും ശ്രദ്ധേയമായി . ദേശീയ- അന്താരാഷ്ട്ര അച്ചടി-ദൃശ്യമാധ്യമങ്ങള്‍ സന്ദര്‍ശനം ഒരു ആഘോഷം ആയി കൊണ്ടാടി. ട്രമ്പ് ട്വിറ്ററിലൂടെ ഇതിനെ മഹത്തായ സന്ദര്‍ശനം ആയി പുകഴ്ത്തി. ഇന്‍ഡ്യയിലെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ വഴിവിട്ട് ഇവാങ്കയുടെ സന്ദര്‍ശനത്തെ നെഞ്ചിലേറ്റി ആഹ്ലാദിച്ച് കൊട്ടിഘോഷിച്ചു.
ഇതൊക്കെ അനുയോജ്യവും ഫലവത്തും ആകുമോ? എന്തിനീ അതിരുവിട്ട മാധ്യമ കൊട്ടിഘോഷം? എന്തുകൊണ്ട് ഈ കോളോണിയന്‍ മനോഭാവം ഇന്നും? ഈ വക ചോദ്യങ്ങളും മാധ്യമങ്ങളില്‍ നിന്നുതന്നെയും പ്രബുദ്ധരായ ജനതയില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്. ഇവാങ്കയുടെ പ്രസംഗത്തെക്കുറിച്ചും മോഡിയുടെ ആശംസാ പ്രസംഗത്തെക്കുറിച്ചും മാധ്യമങ്ങളുടെ നിലവിട്ട കവറേജിനെക്കുറിച്ചും പരാമര്‍ശിക്കേണ്ടതായിട്ടുണ്ട്.
ആരാണ് ഇവാങ്ക ട്രമ്പ്? അവന്‍ അമേരിക്കന്‍ പ്രസിഡന്റ് അല്ല. ട്രമ്പിന്റെ മകളും ഉപദേശകയും മാത്രം. അവരെ സ്വീകരിക്കുവാന്‍ ഈ വക കോലാഹമോ? ഇന്ത്യയുടെ പ്രധാനമന്ത്രി അതിന് ഇത്രമാത്രം ഭക്ത്യാദരവുകള്‍ കാണിക്കണമോ? നയതന്ത്രം വേണ്ടത് തന്നെ. ഒരു രാഷ്ട്രത്തലവനും ലഭിക്കാത്ത സ്വീകരണം ആണ് ട്രമ്പിന്റെ മകള്‍ക്ക് നല്‍കിയത്. മാധ്യമങ്ങളും. ഇവാങ്കക്ക് ലഭിച്ച പബ്ലിസിറ്റി ഹൈപ്പും ഹൂപ്ലയും സുരക്ഷാകവചവും സമാന്തരങ്ങള്‍ ഇല്ലാത്തവ ആയിരുന്നു. മൂന്നാംകിട രാഷ്ട്രം നട്ടെല്ല് വളച്ച് മുട്ടുമടക്കി ഇവാങ്കയെ സ്വീകരിച്ച് ആനയിച്ചു. അതിഥി ദേവോ ഭവ എന്ന രീതിയില്‍ തന്നെ. അതില്‍ തെറ്റും ഇല്ല തന്നെ. കാരണം കച്ചവടം നടക്കണം. പിന്നെ മോഡിയുടെ ഇമേജ് ബൂസ്റ്റും. പോരെങ്കില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണം അതിന്റെ പാരമ്യതയില്‍ ആണല്ലോ? മോഡിക്ക് തീര്‍ച്ചയായും ഒരു ഇമേജ് ബൂസ്റ്റ് ലഭിച്ചു. അത് അദ്ദേഹത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സഹായിക്കുകയും ചെയ്യും. പക്ഷേ, കച്ചവടമോ? അത് കണ്ട് അറിയണം. ഏതായാലും തുടക്കം നല്ലതാണ്. ഉദ്ദേശവും സംരഭവും വളരെ നല്ലതാണ്.
ഇന്‍ഡ്യയിലെ ഏതെങ്കിലും ഒരു ഭരണാധികാരിയുടെ സന്തതി അമേരിക്ക സന്ദര്‍ശിച്ചാല്‍ ഈ സ്വീകരണവും മാധ്യമ കവറേജും ലഭിക്കുമോ? ഭരണാധികാരിക്കു പോലും അവ ലഭിക്കുകയില്ല. ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെപ്പോലെയും അബ്ദുള്‍ കലാമിനെയും പോലുള്ള ഭരണാധകാരികളെ തുണി ഉരിഞ്ഞ് രക്ഷാപരിശോധന നടത്തിയ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മറ്റ് നിരവധി കേസുകള്‍ വേറെയും. അത് അവിടെ നില്‍ക്കട്ടെ.
ഇവാങ്ക എത്തുന്നതിന് ഏതാനും ദിവസം മുമ്പെ ഹൈദ്രാബാദിലെ ധര്‍മ്മക്കാരെ നഗരത്തില്‍ നിന്നും ഒഴിവാക്കി. മുപ്പത്തിനാല് വാഹനങ്ങള്‍ അകമ്പടി വഹിച്ച ഒരു വാഹനവ്യൂഹം ആണ് ഇവാങ്കയെ വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്ക് ആനയിച്ചത്. ഇവാങ്കക്ക് സഞ്ചരിക്കുവാന്‍ ആയി അമേരിക്കയില്‍ നിന്നും പ്രത്യേകം കൊണ്ടുവന്ന പ്രത്യേക കാര്‍ ഉണ്ടായിരുന്നു. ഇത് പതിവുപോലെ ബുള്ളറ്റ് പ്രൂഫ് അല്ല, മിസൈല്‍ പ്രൂഫ് ആണ്. അതിന് അധിക്ഷേപം ഇല്ല. കാരണം പ്രഥമ സന്തതിയെ സംരക്ഷിക്കുകയെന്നത് അമേരിക്കയുടെ ഉത്തരവാദിത്വം ആണ്. ആര്‍ക്കും അതിനെ ചോദ്യം ചെയ്യുവാന്‍ അവകാശം ഇല്ല. ഇതുപോലുള്ള കാറുകള്‍ക്കും വിമാനങ്ങള്‍ക്കും പലപ്പോഴും ഡമ്മികളും ഉണ്ടായിരിക്കും എന്നത് നിശ്ചയം. അതിന്റെ ചിലവൊന്നും അമേരിക്ക പോലുള്ള ഒരു രാജ്യത്ിതന് പുതുമയല്ല.
ധര്‍മ്മക്കാരെ ആട്ടിപ്പായിച്ചതുപോലെ സകല വാഹനങ്ങള്‍ക്കും അതേ ദിവസം ഇവാങ്കയുടെ വാഹന വ്യൂഹം കടന്ന് പോകുന്നതുവരെ വഴിവിലക്ക് ആയിരുന്നു. ഇവാങ്കയുടെ വാഹനവ്യൂഹത്തില്‍ സര്‍വ്വ സജ്ജീകരണങ്ങളും ഉള്ള ഒരു ആംബുലന്‍സും സംസ്ഥാന ഗവണ്‍മെന്റ് ഉള്‍പ്പെടുത്തിയിരുന്നു. ഇത് സാധാരണ ഗതിയില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മാത്രം ലഭിക്കുന്ന ഒരു സൗകര്യം ആണ്. അതുകൂടാതെ ഇവാങ്കക്ക് നല്‍കിയ സുരക്ഷ സമീപ കാലത്ത് ഒരു വിദേശ സന്ദര്‍കര്‍ക്കും നല്‍കാത്തതാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. അതിലും തെറ്റില്ല. എന്തെങ്കിലും സുരക്ഷാവീഴ്ച ഉണ്ടായതിനു ശേഷം പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.
ഇവാങ്കക്ക് മുമ്പ് ഹൈദ്രാബാദില്‍ ഏറ്റവും വലിയ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയത് മറ്റൊരു വിദേശ മഹിളക്ക് വേണ്ടി ആയിരുന്നു. രാജകുമാരി ഡയാന. ഇത് 1992 ഫെബ്രുവരിയില്‍ ഹൈദ്രാബാദ് സന്ദര്‍ശിച്ചപ്പോള്‍ ആയിരുന്നു. ഡയാന ബ്രിട്ടീഷ് രാജകുടുംബാംഗം ആയിരുന്നതിനാല്‍ ആണ് അത്ര വലിയ സ്വീകരണവും സുരക്ഷാ ക്രമീകരണങ്ങളും അവര്‍ക്കായി ഒരുക്കിയത്. 1983 നവംബറില്‍ ഹൈദ്രാബാദ് സന്ദര്‍ശിച്ച എലിസബത്ത് രാജ്ഞിക്കും ഇതിലും വലിയ സ്വീകരണവും സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിരുന്നു. പക്ഷേ എലിസബത്ത് റാണി ബ്രിട്ടീഷ് സിംഹാനത്തിന്റെ കിരീടധാരിയാണ്; രാഷ്ട്രത്തലവന്‍ ആണ്.
മാധ്യമങ്ങള്‍ ഇവാങ്കയെ വിശേഷിപ്പിച്ചത് ഇന്‍ഡോ-അമേരിക്കന്‍ നയതന്ത്രബന്ധത്തില്‍ 'ട്രംമ്പ്' കാര്‍ഡ് എന്ന് ആണ്. അതും ശരി ആയിരിക്കാം. ഏതായാലും ഇവാങ്ക ആ റോള്‍ ശരിക്കും നിര്‍വ്വഹിച്ചു. മോഡിയെ ആകാവുന്നതിലും അപ്പുറം ഇവാങ്ക പുകഴ്ത്തി തന്റെ പ്രസംഗത്തില്‍. ഒരു 'ചായ്വാല' യില്‍ നിന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ഭരണാധികാരി ആയത് മോഡിയുടെ വലിയ ഒരു നേട്ടം ആയി ഇവാങ്ക എടുത്തു പറഞ്ഞു. മാത്രവും അല്ല ഇന്‍ഡ്യ മോഡിയുടെ നേതൃത്വത്തില്‍ അതിന്റെ വളര്‍ച്ച തുടരുമെന്നും ഇവാങ്ക പ്രവചിച്ചു. അന്താരാഷ്ട്ര നയതന്ത്ര വാഗ്‌ധോരണിയില്‍ ഇതൊന്നും പുതുമ അല്ല. ഇവാങ്ക അവസരത്തിനൊത്ത് ഉയര്‍ന്നു എന്ന് മാത്രം. ഉച്ചക്കോടിയുടെ വിഷയമായ വനിത വ്യവസായ സംരംഭകരുടെ പ്രശ്‌നങ്ങളെകുറിച്ചും ഇവാങ്ക പരാമര്‍ശിക്കുകയുണ്ടായി. വനിത വ്യവസായ സംരഭകര്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്നുണ്ട് എന്നും ഇവാങ്ക പറയുകയുണ്ടായി. ഇതും ശരിതന്നെ.
'മേക്ക് അമേരിക്ക ഗ്രെയിറ്റ് എഗെയിന്‍' എന്ന ട്രമ്പിന്റെ മുദ്രാവാക്യത്തെയും, മോഡിയുടെ 'മേക്ക് ഇന്‍ ഇന്‍ഡ്യ' മുദ്രാവാക്യത്തെയും പിന്തുണച്ചുകൊണ്ടുള്ള സമീപനം ആയിരുന്നു ഇവാങ്കയുടേത്. നല്ല നയതന്ത്രം തന്നെ. ഇതോടൊപ്പം എയറോസ്‌പെയ്‌സ് കുറ്റന്മാരായ ബോയിംങ്ങും ലോക്ഹീഡ് മാര്‍ട്ടിനും അവരുടെ ഇന്ത്യയിലെ വ്യവസായ സംരഭങ്ങള്‍ വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചതായി പ്രഖ്യാപിക്കുകയും ഉണ്ടായി. ഇതും നല്ലതുതന്നെ.
ഹൈദ്രാബാദിലെ വ്യവസായ സംരഭകരുടെ ഉച്ചകോടി അത്യുഗ്രം ആയിരുന്നു. ഇവാങ്കയും മോഡിയും ആവോളം ലോകശ്രദ്ധ പിടിച്ചുപറ്റി. ഡെയ്‌ലി മെയിലും, ഏജന്‍ശി ഫ്രാന്‍സ് പ്രെസ് വാര്‍ത്താ ഏജന്‍സിയും, വാഷിംങ്ങ്ടണ്‍ പോസ്റ്റും ന്യൂസ് വീക്കും എല്ലാം ഇവാങ്കയെ വാനോളം പുകഴ്ത്തി. ഇന്‍ഡ്യന്‍ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ ഇവാങ്കയുടെ ഓരോ ചലനവും വാക്കും അതേപടി പകര്‍ത്തി.
ഇവാങ്കയും മോഡിയും മാധ്യമങ്ങളും അവരുടെ റോളുകള്‍ നിറവേറ്റി. ഈ വക വര്‍ണ്ണോജ്ജ്വലമായ പ്രകടനങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുമോ? ഇവാങ്കയുടെ ഈ പ്രകടനം ഇന്‍ഡോ-അമേരിക്കന്‍ വ്യവസായ സംരംഭ പ്രക്രിയയെ മുന്നോട്ട് നയിക്കുമോ? ഈ ഇന്‍ഡോ-അമേരിക്കന്‍ കൂട്ടായ്മ പാക്ക് ഭീകരവാദത്തിനെതിരായിട്ടുള്ള ഒരു മുന്നേറ്റം ആയി മാറുമോ? ചോദിക്കുവാന്‍ കാരണം ഇവാങ്കക്ക് ട്രംമ്പിന്റെ കാതും കണ്ണും ഗ്രഹിക്കുവാനും ഗ്രസിക്കുവാനും എളുപ്പം ഉള്ളതുകൊണ്ടാണ്. അതോ ഇതൊക്കെ ജനങ്ങളെ കബളിപ്പിക്കുവാനുള്ള വെറും കപടതന്ത്രങ്ങളും മാധ്യമ പ്രചാരണവും മാത്രം ആണോ?