ധാക്ക: ഒരാഴ്ചത്തെ ചരിത്രപരമായ ദക്ഷിണേഷ്യന്‍ സ്ലൈഹിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലേക്കു മടങ്ങി. മ്യാന്മറിനൊപ്പം ബംഗ്‌ളാദേശുമാണ് മാര്‍പാപ്പാ സന്ദര്‍ശിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പാ മ്യാന്‍മര്‍ സന്ദര്‍ശിയ്ക്കുന്നത്. ഇരുരാജ്യങ്ങളുടെയും മനം കവര്‍ന്നാണ് പാപ്പാ യാത്രയായത്.
ശനിയാഴ്ച രാവിലെ വിശുദ്ധ മദര്‍ തെരേസയുടെ കാല്‍പ്പാടുകള്‍ അവശേഷിയ്ക്കുന്ന മദര്‍ ഡാക്കയില്‍ അഗതികള്‍ക്കു വേണ്ടി സ്ഥാപിച്ച സ്ഥാപനം സന്ദര്‍ശിച്ചു. അവിവാഹിതരായ അമ്മമാര്‍ക്ക് വേണ്ടിയും നിലകൊള്ളുന്നതാണ് ധാക്കയിലെ തേജഗോണിലെ മദര്‍ തെരേസ ഹൗസ്. ധാക്കയില്‍ പുറത്താക്കപ്പെട്ട, അഗതികളായ, അനാഥരായ, അംഗ വൈകല്യമുള്ളവരുടെ വീട്ടിലും ഫ്രാന്‍സിസ് മാര്‍പാപ്പ പോയി ആശ്വാസത്തിന്റെ തിരി നല്‍കി. മദര്‍ സമൂഹത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു ആശുപത്രിയും പാപ്പാ സന്ദര്‍ശിച്ചു. നീലയും വെള്ളയും നിറത്തിലുള്ള വസ്ത്രമണിഞ്ഞ അന്തേവാസികള്‍ ഏറെ സ്‌നേഹബഹുമാനത്തോടെയാണ് പാപ്പയെ എതിരേറ്റത്. ഹോളി റോസരി ചര്‍ച്ച് കോംപ്‌ളക്‌സും പാപ്പാ സന്ദര്‍ശിച്ചു.
മുസ്ലീം അഭയാര്‍ത്ഥികളുമായി വൈകാരികമായ കണ്ടുമുട്ടലില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ “റൊഹിങ്ക്യന്‍” എന്ന വാക്ക് ഉപയോഗിച്ചതും ചരിത്രപ്രാധാന്യം നേടി.ബംഗ്ലാദേശിലെ പാപ്പായുടെ സന്ദര്‍ശനത്തിന്റെ അവസാന ദിവസമാണ് കൂടിക്കാഴ്ച നടന്നത്.
ന്ധനിങ്ങളെ ഉപദ്രവിച്ച എല്ലാവരുടെയും പേരില്‍ നിങ്ങളെ വേദനിപ്പിച്ചവരോട്, ഞാന്‍ ക്ഷമ ചോദിക്കുന്നു,’ ഫ്രാന്‍സിസ് മാര്‍പ്പാപ്പ റോഹിങ്ക്യ അഭയാര്‍ഥികളോട് പറഞ്ഞത് അവര്‍ക്കും ഏറെ വേദനയായി.
എന്നാല്‍ മ്യാന്‍മറില്‍ യാത്ര ചെയ്ത ഒരുഘട്ടത്തില്‍പോലും, റോഹിങ്ക്യ എന്ന പദപ്രയോഗം ഉപയോഗിക്കാതിരുന്നത് വിവാദമുണ്ട ാക്കുമെന്ന കാഴ്ചപ്പാടിലാണെങ്കില്‍ അതു തിരുത്തിയുള്ള സന്ദര്‍ശനമായിരുന്നു ബംഗ്‌ളാദേശില്‍ പാപ്പ ചെയ്തത്. പാപ്പാ പരാമര്‍ശിയ്ക്കാത്തതിനു മനുഷ്യാവകാശ ഗ്രൂപ്പുകളും, ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകരും നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു.
പാപ്പായുടെ അവിശ്വസനീയമായ പ്രസംഗത്തില്‍, ബംഗ്ലാദേശിനെ ഏറെ പുകഴ്ത്തി. ലോകത്തെ ഏറ്റവും മികച്ച പരസ്പര ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ബംഗ്‌ളാദേശ് എന്ന് പാപ്പാ പറഞ്ഞു. ബംഗ്‌ളാദേശിലെ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെയാണ് കത്തോലിക്കരുടെ എണ്ണം.
കഴിഞ്ഞ ഞായറാഴ്ചയാണ് പാപ്പായുടെ ദക്ഷിണേഷ്യന്‍ സന്ദര്‍ശനം തുടങ്ങിയത്. ശനിയാഴ്ച വൈകുന്നേം ധാക്കാ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും പ്രാദേശിക സമയം 4.30 നു വത്തിക്കാനിലേയ്ക്കു പുറപ്പെട്ട പാപ്പാ രാത്രി പതിനൊന്നോടെ റോമില്‍ എത്തിച്ചേര്‍ന്നു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍