Image

വ്യാജ മദ്യ മാഫിയയെ പിടികൂടാന്‍ സഹായിച്ച യുവതിയെ ദല്‍ഹി റോഡിലൂടെ നഗ്‌നയാക്കി നടത്തിച്ചു

Published on 08 December, 2017
വ്യാജ മദ്യ മാഫിയയെ പിടികൂടാന്‍ സഹായിച്ച യുവതിയെ ദല്‍ഹി റോഡിലൂടെ നഗ്‌നയാക്കി നടത്തിച്ചു


ന്യൂദല്‍ഹി: വ്യാജ മദ്യ വില്‍പനക്കെതിരെ നടപടിയെടുക്കാന്‍ സഹായിച്ച യുവതിയെ ഇരുമ്പ്‌ ദണ്ഡ്‌കൊണ്ട്‌ ആക്രമിച്ച്‌ മദ്യ മാഫിയ. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഒരു വീട്ടിലേക്ക്‌ ഓടിക്കയറിയ യുവതിയെ സ്‌ത്രീകളടക്കമുള്ള സംഘം റോഡിലേക്ക്‌ വലിച്ചിറക്കുകയും വസ്‌ത്രങ്ങള്‍ കീറി ജെ.ജെ കോളനിയിലൂടെ നഗ്‌നമായി നടത്തിക്കുകയുമായിരുന്നു.

നരേലയിലെ നാശ മുക്തി പഞ്ചായത്ത്‌ മെമ്പറായ യുവതി ചേരി പ്രദേശങ്ങളില്‍ വ്യാപകമായ വ്യാജമദ്യ വില്‍പന തടയുന്നതിനായുള്ള റെയ്‌ഡിനിടെയായിരുന്നു ആക്രമണത്തിനിരയായത്‌. ഡല്‍ഹി വനിതാക്കമ്മീഷന്‍ വളന്റിയര്‍ കൂടിയാണ്‌ ആക്രമണത്തിനിരയായ ഈ മുപ്പത്തിമൂന്നുകാരി.
നരേലയില്‍ വനിതാക്കമ്മീഷന്‍ സംഘടിപ്പിച്ച മഹിളാ സംഗമത്തില്‍ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും നിയവിരുദ്ധമായി മദ്യം വില്‍ക്കുന്നതിനെക്കുറിച്ച്‌ സംസാരിച്ച യുവതി വ്യാജ മദ്യം പിടികൂടിയ വീട്ടിലേക്ക്‌ പോലീസിനെ അനുഗമിക്കുകയായിരുന്നുവെന്ന്‌ ഡല്‍ഹി വനിതാക്കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ സ്വാതി ജയ്‌ഹിന്ദ്‌ പറയുന്നു.


പ്രദേശത്തെ വ്യാജ മദ്യ റാക്കറ്റില്‍ ഉള്‍പ്പെട്ട ആശ എന്ന യുവതിയും മറ്റു സ്‌ത്രീകളുമാണ്‌ ഇവരെ ആക്രമിച്ചതെന്ന്‌ ഡപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ രജനീഷ്‌ ഗുപ്‌ത പറഞ്ഞു. യുവതിയെ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.

അതേസമയം യുവതി നഗ്‌നയാക്കി നടത്തപ്പെട്ടുവെന്ന കാര്യം പേലീസ്‌ കമ്മീഷണര്‍ നിരസിക്കുകയുണ്ടായി. സംഘര്‍ഷത്തിനിടയില്‍ ചിലപ്പോള്‍ അവരുടെ വസ്‌ത്രങ്ങള്‍ കീറിപ്പോയിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക