കുവൈത്ത് സിറ്റി: കുവൈത്തിനെതിരെ രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ഇതോടെ 24 മാസത്തെ നീണ്ട കാത്തിരിപ്പിന് അറുതിവരുത്തി കുവൈത്ത് രാജ്യാന്തര ഫുട്‌ബോളിലേക്ക് തിരിച്ചെത്തി.
കഴിഞ്ഞ ആഴ്ച കായികരംഗത്ത് ഭേദഗതികള്‍ അവതരിപ്പിച്ചുകൊണ്ട് കുവൈത്ത് പാര്‍ലമെന്റ് പുതിയ നിയമം പാസാക്കിയിരുന്നു. രാജ്യാന്തര ഫുട്‌ബോള്‍ അസോസിയേഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതാണ് പുതിയ നിയമമെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് പിന്‍വലിക്കുന്നതെന്ന് ഫിഫ അധികൃതര്‍ വ്യക്തമാക്കി.
കുവൈത്ത് ഒളിംപിക് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തതിന് രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കെതിരെ കുവൈത്ത് 100 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിരുന്നുവെങ്കിലും വിധി അനുകൂലമായിരുന്നില്ല. രാജ്യത്തെ കായിക സംവിധാനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവസരം നല്‍കുന്നതാണ് കുവൈത്തിലെ കായിക നിയമം എന്ന ആരോപണവുമായി 2015 ഒക്ടോബറിലാണ് ഫിഫ, രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി (ഐഒസി) തുടങ്ങിയ രാജ്യാന്തര കായിക സംഘടനകള്‍ കുവൈത്തിനു വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കിനെ തുടര്‍ന്ന് ഒളിംപിക് ചാര്‍ട്ടര്‍ പ്രകാരമുള്ള രാജ്യാന്തര ഒളിംപിക് വേദികളിലൊന്നിലും പങ്കെടുക്കാന്‍ കുവൈത്ത് കായിക താരങ്ങള്‍ക്ക് സാധിച്ചിരുന്നില്ല.
വിലക്ക് പിന്‍വലിക്കുന്ന കത്തുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഇന്നലെ കുവൈത്തില്‍ എത്തി. വിമാനത്താവളത്തില്‍ പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, യുവജനകാര്യമന്ത്രി ഖാലിദ് അല്‍ റൗദാന്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
രാജ്യത്ത് ഇടക്കാല സര്‍ക്കാരാണ് അധികാരത്തിലുള്ളതെങ്കിലും സാഹചര്യത്തിന്റെ പ്രാധാന്യം പരിഗണിച്ചു പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്താണ് പുതിയ കായിക നിയമം പാസാക്കിയത്.
അതിനിടെ 2022 ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഏതാനും മത്സരങ്ങള്‍ക്ക് കുവൈത്ത് വേദിയായേക്കും. നിശ്ചിത മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ ഇക്കാര്യത്തില്‍ ഫിഫക്ക് എതിര്‍പ്പില്ലെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം പണിയുന്നതിനുള്ള നീക്കങ്ങള്‍ കുവൈത്ത് ആരംഭിച്ചതായും പ്രദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്റര്‍നാഷണല്‍ ഒളിംപിക് അസോസിയേഷനും ഡിസംബറില്‍ വിലക്ക് പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന് ഐഒസി അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍