Image

ഉണ്ണി മുകുന്ദനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍

Published on 17 December, 2017
ഉണ്ണി മുകുന്ദനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍


പീഡന കേസില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ച്‌ നടന്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി കെട്ടിച്ചമച്ചതെന്ന ആരോപണവുമായി യുവതി രംഗത്ത്‌. ഉണ്ണി മുകുന്ദന്‍ തന്നെ ബലാല്‍സംഘം ചെയ്യാന്‍ ശ്രമിച്ചെന്ന്‌ കാണിച്ച്‌ താന്‍ നാല്‌ മാസം മുമ്പ്‌ നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ച്‌ കാക്കനാട്‌ കോടതി കേസ്‌ എടുത്തതാണെന്നും ആ കേസില്‍ കോടതിയില്‍ നിന്ന്‌ ജാമ്യമെടുത്തശേഷം തനിക്കെതിരെ കള്ളപ്പരാതി നല്‍കുകയായിരുന്നെന്നും യുവതി ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു.


ഉണ്ണി മുകുന്ദനെ കണ്ട്‌ കഥ പറയാന്‍ ചെന്നപ്പോഴാണ്‌ തനിക്കെതിരെ അതിക്രമം ഉണ്ടായത്‌. കഥ പറയാന്‍ ഇടപ്പള്ളിയിലെ വീട്ടിലേക്ക്‌ ചെല്ലാനാണ്‌ ആവശ്യപ്പെട്ടത്‌. തിരക്കഥാകൃത്തായ സുഹൃത്ത്‌ വഴി ഫോണ്‍ വിളിച്ചാണ്‌ കാണാന്‍ സമയം വാങ്ങിയത്‌. സിനിമാ മേഖലയില്‍ ഇത്രയും നല്ല പയ്യന്‍ ഇല്ലെന്നും തനിച്ച്‌ പോയാല്‍ മതിയെന്നുമാണ്‌ സുഹൃത്ത്‌ തന്നോട്‌ പറഞ്ഞത്‌.

നേരത്തെ തന്നെ ഉണ്ണിയെക്കുറിച്ച്‌ ചില പരാതികള്‍ കേട്ടിരുന്നെങ്കിലും അവയെല്ലാം വ്യാജമാണെന്നാണ്‌ കരുതിയത്‌. അവിടെ ചെന്നപ്പോള്‍ അയാള്‍ അല്‍പ്പം ക്ഷോഭത്തിലായിരുന്നു. കഥ കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന്‌ പറഞ്ഞ അദ്ദേഹം സ്‌ക്രിപ്‌റ്റ്‌ ചോദിച്ചു. അത ഞാന്‍ കൊണ്ടുവരാമെന്ന്‌ പറഞ്ഞ്‌ പോകാന്‍ എഴുന്നേറ്റപ്പോള്‍ അയാള്‍ എന്നെ കയറിപ്പിടിച്ചു. 

ഞാന്‍ ബഹളം വെച്ചപ്പോള്‍ അയാള്‍ കൈവിട്ടു. കഥ കേള്‍ക്കാന്‍ അയാള്‍ തയാറാകാത്തതിനാല്‍ പത്ത്‌ മിനിറ്റ്‌ സമയമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. കാര്യം പ്രശ്‌നമാകുമെന്ന്‌ മനസിലായപ്പോള്‍ ഉണ്ണി തന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന്‌ സുഹൃത്തിനെ വിളിച്ച്‌ ഉണ്ണി ഭീക്ഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

പൊതുജനം അറിഞ്ഞാല്‍ ഇത്‌ എന്നെയും ബാധിക്കുമെന്ന്‌ കണ്ട്‌ പൊലീസില്‍ പരാതി നല്‍കിയില്ല. തുടര്‍ന്ന്‌ കാക്കനാട്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ പരാതി നല്‍കി രഹസ്യ മൊഴിയും നല്‍കി. പരാതിയുമായി മുന്നോട്ടുപോകുന്നതില്‍ രക്ഷിതാക്കള്‍ എതിരായതിനാല്‍ രഹസ്യമൊഴി മതിയെന്ന്‌ തീരുമാനിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക