ഇരുപതു വര്‍ഷം മുമ്പ് ടോമര്‍ കണ്‍സ്ട്രക്ഷന്‍ തുടങ്ങുമ്പോള്‍ ഇടയാറന്മുള സ്വദേശി തോമസ് ജോര്‍ജ് മൊട്ടയ്ക്കലിനു ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. വര്‍ഷം ഒരു 40,000 ഡോളര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ജീവിക്കാനുള്ള തുകയാകും. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു 100,000 ഡോളര്‍ കിട്ടാല്‍ സന്തോഷം എന്നായി.
പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. രണ്ടു ദശാബ്ദം കൊണ്ട് കമ്പനി 40 50 മില്യന്‍ ഡോളര്‍ ബിസിനസ് ചെയ്യുന്ന സ്ഥാപനമായി. 'ഇവിടെ എത്തുമെന്നോ, എത്തണമെന്നോ പ്രതീക്ഷിച്ചു ചെയ്തതല്ല. നടന്നാല്‍ കുറെ ദൂരം പോകും. ഓടിയാല്‍ അതിലും കൂടുതല്‍ ദൂരം പോകും. അതുപോലെ തന്നെയാണ് ബിസിനസിന്റെ പോക്കും' ന്യൂജേഴ്‌സിയിലെ ഇസ്ലിനിലുള്ള റിനൈസണ്‍സ് ഹോട്ടലില്‍ അമേരിക്കക്കാരും ഇന്ത്യക്കാരും നിറഞ്ഞ സദസ്സില്‍ കമ്പനിയുടെ ഇരുപതാം വാര്‍ഷികം ആഘോഷിച്ച ശേഷം തോമസ് മൊട്ടയ്ക്കല്‍ പറഞ്ഞു.
ചെറുകിട എച്ച്.വി.എ.സി കോണ്‍ട്രാക്ടുകളുമായി തുടങ്ങിയ സ്ഥാപനം ഇന്നിപ്പോള്‍ അഞ്ച് കമ്പനികളായി വളര്‍ന്നിരിക്കുന്നു. നൂറോളം ജോലിക്കാര്‍. 'സ്വയംപര്യാപ്തമായ കമ്പനി' എന്നാണ് പുത്രനും തോമസ് കണ്‍ട്രോള്‍സ് എന്ന കമ്പനിയുടെ പ്രസിഡന്റുമായ ജോജി തോമസ് വിശേഷിപ്പിച്ചത്. പുറത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍ കമ്പനിയെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എന്നര്‍ത്ഥം.
ഇതൊക്കെയാണെങ്കിലും ചില തത്വങ്ങളില്‍ നിന്നു വ്യതിചലിക്കാതിരുന്നതാണ് തോമസ് മൊട്ടയ്ക്കലിന്റേയും സ്ഥാപനങ്ങളുടേയും ഏറ്റവും വലിയ വിജയം. അന്യരുടെ പണം വാങ്ങി ബിസിനസ് ചെയ്യാന്‍ താല്പര്യമില്ല. കടം എടുക്കില്ല. അങ്ങനെ ബിസിനസ് വര്‍ധിപ്പിക്കേണ്ടതുമില്ല. അതിനാല്‍ സുരക്ഷിതമായ സ്ഥാപനം എന്നതാണ് ടോമറിനെ വ്യത്യസ്തമാക്കുന്നത്.
വ്യക്തിജീവിതത്തിലും ഈ തത്വദീക്ഷ പാലിക്കുന്നവരിലൊരാളാണ് തോമസ് മൊട്ടയ്ക്കല്‍. ജിമിക്കി കമ്മല്‍ പാട്ട് പ്രതിനിധാനം ചെയ്യുന്ന അക്രമ സംസ്‌കാരത്തെയല്ല, ഗാന്ധിയന്‍ നന്മകളെയാണ് പിന്തുടരേണ്ടതെന്നു അദ്ദേഹം നാട്ടില്‍ നിന്നുവന്ന കുട്ടികളെ ഉപദേശിച്ചതു മറക്കാവുന്നതല്ല.
വേറെ ചില വ്യത്യസ്ത ആശയങ്ങളുമുണ്ട്. കുടുംബം നോക്കന്‍ കഴിവ് കുടുംബ നാഥനു വേണം എന്ന പഴയ ചിന്താഗതിയുടെ പ്രയോക്താവ്. ഭാര്യ സൂസന്‍ ഹൗസൈ്വഫ്.
ടോമറിന്റെ പ്രവര്‍ത്തന മേഖല ഏറെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. എഡിസണ്‍ ടൗണ്‍ഷിപ്പ്, ഫോര്‍ട്ട് മണ്‍മത് ആര്‍മി ബേസ്, ഫോര്‍ട്ട് വാഡ്‌സ് വര്‍ത്ത് ആര്‍മി ബേസ്, പസയ്ക്ക് വാലി സീവറെജ് കമ്മീഷന്‍, ഓഷ്യന്‍ കൗണ്ടി യൂട്ടിലിറ്റീസ് അതോറിട്ടി, സിറ്റി ഓഫ് റാവേ, സിറ്റി ഓഫ് കാര്‍ട്ടററ്റ്, സിറ്റി ഓഫ് വുഡ്ബ്രിഡ്ജ്, നോര്‍ത്ത് ജഴ്‌സി ഡിസ്ട്രിക്ട് വാട്ടര്‍ കമ്മീഷന്‍ തുടങ്ങി ന്യൂജേഴ്‌സിയിലെ ഒട്ടേറെ സ്ഥാപനങ്ങള്‍ ടോമറിന്റെ വൈദഗ്ധ്യം ഏറ്റുവാങ്ങിയതാണ്.വെയ്സ്റ്റ് വാട്ടര്‍ ട്രീറ്റ്മന്റ് പ്ലാന്റ്‌സ്, കുടിവെള്ള പദ്ധതി, പവര്‍ പ്ലാന്റ്‌സ്, സോളാര്‍ പ്ലാന്റ്,തുറമുഖ പദ്ധതിതുടങ്ങി വ്യത്യസ്ഥ മേഖലകളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു.
ഇടപാടുകാരുമായി നല്ല ബന്ധം എന്നതാണ് ടോമറിന്റെ തത്വം. അമേരിക്കന്‍ സ്വഭാവമായ വ്യവഹാരം ഒരു ലക്ഷ്യമേ അല്ല. ക്ലയന്റ്‌സിനെതിരേ ഒരു ക്ലെയിമും കൊടുത്ത ചരിത്രമില്ല. ഏറ്റ ജോലികളാകട്ടെ ബജറ്റില്‍ കൃത്യസമയത്ത് തീര്‍ക്കും. ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയുമില്ല.
ജോലിക്കാരുമായുള്ള നല്ല ബന്ധം, പ്രശ്‌നങ്ങള്‍ പെട്ടെന്നു മനസ്സിലിക്കാനുള്ള കഴിവ് എന്നിവയാണ് തോമസ് മൊട്ടയ്ക്കലിന്റെ വിജയ രഹസ്യങ്ങള്‍. യാതൊരു അസ്വാരസ്യവുമില്ലാത്ത സ്ഥാപനം കെട്ടിപ്പെടുക്കാനായതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ വ്യോമസേനയില്‍ എന്‍ജിനീയറായിരുന്ന തോമസ് ജോര്‍ജ് അന്നു അച്ചടക്കം പരിശീലിപ്പിച്ച എയര്‍ കമഡോര്‍ ബല്‍ബീന്ദര്‍ സിംഗ് മാര്‍വാഹയെ ചടങ്ങില്‍ പരിചയപ്പെടുത്തി. ഇപ്പോള്‍ ന്യൂജേഴ്‌സിയില്‍ പോസ്റ്റല്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനാണദ്ദേഹം. അദ്ദേഹം പഠിപ്പിച്ച അച്ചടക്കത്തിന്റെ പാതയാണ് താന്‍ പിന്തുടരുന്നതെന്ന് തോമസ് മൊട്ടയ്ക്കല്‍ പറഞ്ഞു. (അദ്ധേഹത്തെപറ്റിയുള്ള ലേഖനം ഇമലയാളിയുടെ ഇംഗ്ലീഷ് മാസിക ഇന്ത്യാ ലൈഫ് ആന്‍ഡ് ടൈംസ് ഈ ലക്കത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി)
ലേസ് ഇല്ലാത്ത ഷൂ ഉപയോഗിക്കുന്ന തന്റെ സ്വഭാവം വിവരിച്ചു കൊണ്ടാണ് ജോജി തോമസ് തന്റെ പ്രസംഗം ആരംഭിച്ചത്. സമയം ലാഭിക്കാനുള്ള ഒരു ഷോര്‍ട്ട് കട്ടാണിത്. പക്ഷെ ടോമര്‍ സ്ഥാപനങ്ങളില്‍ ഷോര്‍ട്ട് കട്ടില്ല. എളുപ്പ പണികളോ ഒളിച്ചുകളികളോ ഇല്ല. സത്യസന്ധതയും സുതാര്യതയുമാണ് തങ്ങളുടെ കൈമുതല്‍.
വലിയ വായ്പ എടുത്താല്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താം. പക്ഷെ അതു ചെയ്യാറില്ല. ലാഭം കുറഞ്ഞാലും പ്രശ്‌നമില്ല. അതിനാല്‍ ടോമറിന്റെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയുമെല്ലാം മുന്‍കൂട്ടി പ്രവചിക്കാവുന്നതാണ്. 'സര്‍െ്രെപസ് ഒന്നുമില്ല.
ഈ രാജ്യവും സമൂഹവും നല്‍കിയ സമ്മാനങ്ങളാണ് ഈ നേട്ടങ്ങള്‍. ശക്തമായ അടിത്തറയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം ജോജി തോമസ് പറഞ്ഞു.
തോമസ് മൊട്ടയ്ക്കല്‍ തന്റെ പ്രസംഗത്തില്‍ ദിലീപ് വര്‍ഗീസിനു നന്ദി പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാന്‍ താന്‍ ആവതു ശ്രമിക്കുന്നുണ്ട്. അതാണു ജീവിതത്തെ അര്‍ഥവത്താക്കുന്നതെന്നു കരുതുന്നു. അതി ലഭിച്ച സാഹചര്യത്തിലും അതു നല്‍കുന്ന സന്തോഷത്തിലും ഏറെ സംതൃപ്തിയുണ്ട്.
ചടങ്ങില്‍ വച്ചു ടോമറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും, ടോമറിന്റെ മികച്ച ജോലിക്കാര്‍ക്കും അവാര്‍ഡുകള്‍ നല്‍കി. പാര്‍ട്ട്ണര്‍ ഇന്‍ പ്രോഗ്രസ് അവാര്‍ഡ് മൂവാറ്റുപുഴ അസ്ഥനമായ മേരി മാതാ കണ്‍സ്ട്രക്ഷന്‍സ് എം.ഡി സിബു ചെറിയാന്‍ ഏറ്റുവാങ്ങി. തണ്ണീര്‍മുക്കം ബണ്ട് മൂന്നാം ഘട്ടം മേരി മാതായും ടോമറും ചേര്‍ന്നാണു നിര്‍മ്മിക്കുന്നത്. 'വെണ്ടര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് നേടിയ ജി. ഇ വാട്ടര്‍ ടെക്‌നോളജീസ് ഒരു പ്രൊജക്ടില്‍ മാത്രം തങ്ങള്‍ക്ക് ഏഴു ലക്ഷം ഡോളര്‍ ലാഭമുണ്ടാക്കി തന്നത് തോമസ് മൊട്ടയ്ക്കല്‍ അനുസ്മരിച്ചു.
സീനിയര്‍ ജോലിക്കാര്‍ക്കായുള്ള ടെന്ത് ഇയര്‍ അവാര്‍ഡ് ആല്‍ബര്‍ട്ട് ആന്റണിക്ക് സമ്മാനിച്ചു. മികച്ച ജോലിക്കാര്‍ക്കുള്ള അവാര്‍ഡ് റവ വിജയ് തോമസ്, പ്രീതു മറിയ മാത്യു എന്നിവര്‍ക്ക് നല്‍കി. എംപ്ലോയി ഓഫ് ദി ഇയര്‍ ആയി എമാഡ് അബ്ദുള്ള സമ്മാനമേറ്റു വാങ്ങി.
മികച്ച എന്‍ജിനീയര്‍ അവാര്‍ഡ് എല്‍ദോസ് പാറേക്കരക്കും പെര്‍ഫോമന്‍സ് എക്‌സലന്‍സ് അവാര്‍ഡ് കിരണ്‍ കുര്യനും സമ്മാനിച്ചു
ഭാര്യ സൂസന്‍ കരുവാറ്റ സ്വദേശി. ഇളയ പുത്രന്‍ ആശിഷ് ഒരു അപകടത്തെത്തുടന്ന് റിഹാബ് തുടരുന്നു.