2004 ഡിസംബര്‍ ഇരുപത്തിയാറ് ദുരന്തങ്ങളുടെ ചരിത്രത്തിലെ ഒരു
നാഴികക്കല്ലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യന്‍ കണ്ട ഏറ്റവും
വലിയ ദുരന്തമായ സുനാമി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഞ്ഞടിച്ചത് അന്നാണ്.
ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റുമുള്ള ഇന്‍ഡോനേഷ്യ മുതല്‍ സോമാലിയ
വരെയുള്ള പതിനാറ് രാജ്യങ്ങളെ അത് ബാധിച്ചു. 26000 ആളുകള്‍ മരിച്ചു. പ്രകൃതി, അതിന്റെ
രൗദ്രഭാവം പുറത്തടുക്കുമ്പോള്‍ അതെത്ര ഭീതിതമാണെന്നും, മനുഷ്യന്‍ എത്ര
നിസ്സഹായര്‍ ആണെന്നും നമ്മുടെ തലമുറയെ കൂടി അത് കാണിച്ചുതന്നു.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന ഇന്തോനേഷ്യയില്‍ നിന്നും
ആയിരക്കണക്കിന് അകലെ ആയിരുന്നെങ്കിലും കേരളത്തിന്റെ തീരത്തും സുനാമി എത്തി.
ഈ നൂറ്റാണ്ടിലെ മാത്രമല്ല, സ്വതന്ത്ര കേരള ചരിത്രത്തിലെ തന്നെ ഏറ്റവും
വലിയ ദുരന്തമായി അത് മാറുകയും ചെയ്തു. ഒറ്റ ദിവസം പാറശ്ശാല മുതല്‍
വൈപ്പിന്‍
വരെയുള്ള പ്രദേശത്ത് കടല്‍ കടല്‍ കയറി 172 ജീവനെടുത്തു. ഇന്ത്യയില്‍
മൊത്തം മരണസംഖ്യ ആയിരക്കണക്കിനായിരുന്നു , ഏറ്റവും കൂടുതല്‍ തമിഴ്
നാട്ടിലും.
ഇന്ത്യയിലെ ദുരന്തനിവാരണ രംഗത്തെ ആകമാനം സുനാമി മാറ്റിമറിച്ചു. ഒരു
വര്‍ഷത്തിനകം ദുരന്ത നിവാരണത്തിനായി പാര്‍ലമെന്റ് പുതിയ നിയമം കൊണ്ടുവന്നു.
(Disastar Management Act). പുതിയ ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ
ദുരന്ത നിവാരണ സേന, ദുരന്ത നിവാരണ ഫണ്ട്, ദുരന്ത നിവാരണ
ഇന്‍സ്റ്റിറ്റ്യൂട്ട്
എന്നിങ്ങനെ ദുരന്ത നിവാരണ രംഗത്ത് സമൂലമായ മാറ്റമുണ്ടായി. ഇതിന്റെ ചുവടുപിടിച്ച് പല മാറ്റങ്ങള്‍ കേരളത്തിലുമുണ്ടായി.
ഡിസംബര്‍ 26 ദുരന്തങ്ങളുടെ ഓര്‍മ്മ ദിവസമായി ആചരിക്കണമെന്ന് ഞാന്‍ പറഞ്ഞു
തുടങ്ങിയിട്ട് വര്‍ഷം പലതായി. 'നല്ല ആശയമാണ്' എന്നൊക്കെ എല്ലാവരും
പറയുമെങ്കിലും അതിനപ്പുറമൊന്നും സംഭവിക്കാറില്ല. എന്താണെങ്കിലും ഈ ദിവസം
ഞാന്‍ മറക്കാറില്ല. എല്ലാ ഡിസംബര്‍ 26 നും, ലോകത്ത് ആ വര്‍ഷം നടന്ന
ദുരന്തങ്ങളെപ്പറ്റി
ഞാന്‍ എഴുതും. സാധരണഗതിയില്‍ എന്റെ ഫേസ്ബുക്ക് വായനക്കാരുടെ
അപ്പുറത്തേക്ക് ഈ വിഷയം പോകാറില്ല. പക്ഷെ, ഇത്തവണ ഡിസംബറില്‍ മലയാളികളുടെ
മനസ്സില്‍ മുന്നിട്ടുനില്‍ക്കുന്നത് ഓഖി എന്ന മറ്റൊരു ദുരന്തത്തിന്റെ
ഓര്‍മ്മയാണ്. അതിനാല്‍ അവിടെനിന്നും തുടങ്ങാം.
ദുരന്തം ദുരന്തമാകുന്നത്: ഏതാണ്ട് ഒരു മാസമായി ഓഖി എന്നു പേരിട്ട
കൊടുങ്കാറ്റ് കേരളതീരത്ത് കൂടി വീശിയിട്ട്. കേരളതീരത്ത് അതിന്റെ ചെറിയൊരു
രൂപമേ എത്തിയുള്ളു. മരണം ഭൂരിഭാഗവും സംഭവിച്ചത് കടലിലാണ്. ഇതുവരെ എണ്‍പതോളം
ആളുകള്‍ മരിച്ചു. കുറെ പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. വള്ളങ്ങളുടെയും
ബോട്ടുകളുടെയും മറ്റ് വാഹനങ്ങളുടെയും നഷ്ടവും ഏറെ സംഭവിച്ചു.
ലോകത്ത് നാം കണ്ടിട്ടുള്ള ദുരന്തങ്ങളുടെ വലിപ്പവും തീവ്രതയുമൊക്കെ
വെച്ചുനോക്കിയാല്‍ ഇത് വലിയൊരു കാറ്റോ മരണസംഖ്യയോ അല്ല. ഒറ്റ ദിവസത്തില്‍
പതിനാറു രാജ്യങ്ങളില്‍ 260000 പേര്‍ മരിച്ച സുനാമിയെക്കുറിച്ച് പറഞ്ഞല്ലോ.
2010-ല്‍ ഹെയ്ത്തിയിലുണ്ടായ, വെറും മുപ്പത്തിയാറ് സെക്കന്റ് നീണ്ടുനിന്ന
ഭൂകമ്പത്തില്‍ 215000 ആളുകളാണ് മരിച്ചത്. ഹെയ്ത്തിയുടെ മൊത്തം ജനസംഖ്യ
കേരളത്തിന്റെ മൂന്നിലൊന്നേ ഉള്ളുവെന്നതും കൂടി ചേര്‍ത്ത് വായിക്കണം.
കാറ്റിന്റെ വേഗതയിലും ഓഖി വളരെ ചെറിയതായിരുന്നു. ഫിലിപ്പീന്‍സില്‍
ആഞ്ഞുവീശിയത് മണിക്കൂറില്‍ മുന്നൂറു കിലോമീറ്ററില്‍ കൂടുതല്‍ വേഗതയുള്ള
കാറ്റാണ്.
മണിക്കൂറില്‍ ഇരുന്നൂറ് കിലോമീറ്ററിനും അധികമുള്ള കാറ്റുകള്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ അനവധിയുണ്ടായിട്ടുണ്ട്.
കേരളത്തില്‍ കാറ്റിന്റെ വേഗത കുറവായിരുന്നതുകൊണ്ടോ, അതില്‍ മരണസംഖ്യ
കുറഞ്ഞതുകൊണ്ടോ ഒന്നും ഓഖി ഒരു ദുരന്തമല്ലാതാകുന്നില്ല. ഐക്യരാഷ്ട്രസഭയുടെ
ദുരന്തത്തിന്റെ നിര്‍വ്വചനം തന്നെ 'ചുറ്റുവട്ടത്തുള്ള സംവിധാനങ്ങള്‍ക്ക്
കൈകാര്യം ചെയ്യാന്‍ പറ്റാത്തതെന്തോ, അതാണ് ദുരന്തം' എന്നാണ്. ദുരന്ത നിവാരണ
സംവിധാനങ്ങള്‍ മെച്ചമായിട്ടുള്ള അമേരിക്കയില്‍ ഇരുന്നൂറു കിലോമീറ്ററിന്
മേല്‍ വേഗതയുള്ള കാറ്റുകള്‍ ഒന്നിനു പിന്നാലെ ഒന്നായി അനുഭവിച്ചിട്ടും, ഒരു
ചെറിയ കാറ്റ് അടുത്തുകൂടി പോകുമ്പോഴേക്കും കേരളത്തിലുണ്ടാകുന്ന
ഒച്ചപ്പാടുകള്‍ അവിടെ ഉണ്ടാകാത്തത് സര്‍ക്കാരും ജനങ്ങളും മാധ്യമങ്ങളും
ഒക്കെ അതിനു തയ്യാറെടുത്തിട്ടുള്ളതിനാല്‍ ആണ്.. ആ അര്‍ത്ഥത്തില്‍ ഓഖി ഒരു
ദുരന്തമാണ്.
ഓരോ ദുരന്തവും ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള പാഠങ്ങള്‍
പഠിക്കാനുള്ള അവസരമാണ്. ഓഖിയും വ്യത്യസ്തമല്ല. ഓഖിയില്‍ നിന്നുള്ള ചില
ആദ്യപാഠങ്ങള്‍ ഞാന്‍ കഴിഞ്ഞ ദിവസം എഴുതിയിരുന്നല്ലോ. ചില പുതിയ പാഠങ്ങള്‍
കൂടി ഇവിടെ ചേര്‍ക്കാം.
ദുരന്തസാക്ഷരത: ദുരന്തത്തെക്കുറിച്ചും ദുരന്ത ലഘൂകരത്തെക്കുറിച്ചുമൊക്കെ
ഞാന്‍ എഴുതിത്തുടങ്ങിയിട്ട് പത്തു വര്‍ഷത്തോളമായി. ദുരന്ത വിഷയങ്ങളെപ്പറ്റി
ഇപ്പോഴും പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ എന്നെ
അത്ഭുതപ്പെടുത്തുന്നു. ഉദാഹരണത്തിന്, എന്താണ് ദുരന്ത നിവാരണ അതോറിറ്റിയുടെ
ഘടനയും
ഉത്തരവാദിത്തവും? ദുരന്തനിവാരണ അതോറിട്ടി എന്നാല്‍ ദുരന്ത നിവാരണ
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ഒരു ഉന്നതതല സംവിധാനമാണ്.
സംസ്ഥാനത്തുള്ള പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ഏത് ആളുകളെയും
ഉപകാരണങ്ങളെയും സംവിധാനങ്ങളെയും ദുരന്ത നിവാരണത്തിന് നിയോഗിക്കാന്‍
അധികാരികള്‍ക്ക്
അവകാശമുണ്ട്. സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ് ഇതിന്റെ തലവന്‍. വേണ്ടിവന്നാല്‍ കേന്ദ്രസഹായം തേടാനും അതോറിറ്റിക്ക് സാധിക്കും.
ഈ ഉന്നതതല അതോറിറ്റിയിലെ അംഗങ്ങള്‍ കേരളത്തിലെ ഓരോ തരം
ദുരന്തത്തെപ്പറ്റിയും ആഴത്തിലുള്ള സാങ്കേതിക അറിവുകളുള്ള ആളുകള്‍ അല്ല, അത്
സാധ്യവുമല്ല. ഫാക്ടറിക്ക് തീ പിടിക്കുന്നതും, കടലില്‍ കാറ്റ് വീശുന്നതും,
എബോള വൈറസ് ബാധയും, ആള്‍ക്കൂട്ടത്തിലെ തിരക്കുമെല്ലാം വ്യത്യസ്ത
ദുരന്തങ്ങളാണ്. അതിനെക്കുറിച്ച്
അറിവുള്ള വിദഗ്ദ്ധര്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പലയിടത്തായുണ്ട്. ഈ
ആളുകളെ ആരെ വേണമെങ്കിലും ആവശ്യാനുസരണം ദുരന്ത നിവാരണ അതോറിറ്റിക്ക്
വിളിച്ചുവരുത്താം. വേണമെങ്കില്‍ സര്‍ക്കാരിന് പുറത്തുള്ളവരുടെയും,
കേരളത്തിന് പുറത്തുള്ളവരുടെയും ഒക്കെ സഹായം തേടാം. ഏതു സമയത്ത് ആരുടെ സഹായം
തേടണമെന്ന് അറിയാനുള്ള കഴിവ് ഉണ്ടായാല്‍ മതി. അതിനാണ് ദുരന്ത നിവാരണ
അതോറിറ്റിയുടെ സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കുന്നത്.
ഇത്തവണ ദുരന്തത്തെക്കുറിച്ച് നടന്ന ചര്‍ച്ചകളിലധികവും മുന്‍വിധികളോടെ
ഉള്ളതായിരുന്നു. അതിനെ തല്‍ക്കാലം വെറുതെ വിടാം. എന്നാല്‍ ഇത്തരം
ചര്‍ച്ചകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നത് പൊതുസമൂഹത്തിന് ദുരന്ത
സാക്ഷരത ഒട്ടും ഇല്ലാത്ത അവസ്ഥയിലാണ്. ഇക്കാര്യത്തില്‍ ദുരന്ത നിവാരണ
അതോറിറ്റിയും
വിദ്യാഭ്യാസ വകുപ്പും അല്‍പം താല്‍പര്യമെടുക്കണം. പുതിയ ഓപ്പറേഷന്‍
സെന്റര്‍ റെഡിയായിക്കഴിഞ്ഞാല്‍ ദുരന്തമില്ലാത്ത സമയത്ത് സ്‌കൂള്‍
കുട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കുമൊക്കെ ഓരോ ദിവസവും അവിടെ പ്രവേശനം നല്‍കി
ഒരു മണിക്കൂര്‍ ബ്രീഫിംഗ് നല്‍കണം.
വിദഗ്ദ്ധരുടെ സേവനം: നോട്ടുനിരോധനം കഴിഞ്ഞ് ഒരു മാസത്തിനകം ഇന്ത്യയില്‍
സാമ്പത്തിക വിദഗ്ദ്ധരുടെ വേലിയേറ്റമായിരുന്നു. അതുപോലെ ഓഖി കഴിഞ്ഞ
ആഴ്ചകളില്‍ ദുരന്ത വിദഗ്ദ്ധരുടെ തള്ളിക്കയറ്റവും അഭിപ്രായ പ്രകടനങ്ങളും
കണ്ടു. കൂടുതലും പതിവിന്‍ പടി 'സര്‍ക്കാരിന് എന്തറിയാം...!' എന്ന
തരത്തിലുള്ളതായിരുന്നു.
എന്നാല്‍ കേരളത്തിനകത്തും പുറത്തുമുള്ള, സുരക്ഷയിലും കാലാവസ്ഥാ
പ്രവചനത്തിലും പരിചയമുള്ള ധാരാളം ആളുകള്‍ കാര്യങ്ങള്‍ നന്നായി
എഴുതിക്കണ്ടു. സര്‍ക്കാര്‍ സംവിധാനത്തിനു പുറത്തുള്ള ഇത്തരം ആളുകളുടെ
വിവരങ്ങള്‍ ശേഖരിച്ച് അവരെ നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളുമായി
ഏകോപിപ്പിച്ച്, ആവശ്യം
വരുമ്പോള്‍ അവരുടെ സേവനങ്ങള്‍ ഉപയോഗിക്കണം. ഒരു ദുരന്തം ഉണ്ടായ ശേഷം 'ഞാന്‍ അപ്പഴേ പറഞ്ഞില്ലേ' എന്ന് പറഞ്ഞിട്ട് എന്തുകാര്യം.
ഇനി വരാനിരിക്കുന്ന ദുരന്തങ്ങള്‍: സാധാരണഗതിയില്‍ വലിയ ദുരന്തസാധ്യതയുള്ള
പ്രദേശമല്ല കേരളം. എന്നിട്ടും ചെറിയ അപകടങ്ങള്‍ പോലും ദുരന്തമായതും, അതിനെ
ചൊല്ലി സര്‍ക്കാരിനെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും മാധ്യമങ്ങള്‍
മുള്‍മുനയില്‍ നിര്‍ത്തിയതും നാം കണ്ടതാണ്. ഇതിന്റെ പ്രത്യാഘാതം നാം
അറിയാന്‍ പോകുന്നതേയുള്ളു.
ഇനി കുറെ കാലത്തേക്ക് ചുരുങ്ങിയത് ഈ സര്‍ക്കാരിന്റെ ഭരണ കാലത്തെങ്കിലും
സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ദുരന്ത ലഘൂകരണ വിഷയത്തില്‍
തൊട്ടാവാടികള്‍ ആയിരിക്കും. ചെറിയൊരു മുന്നറിയിപ്പ് ഔദ്യോഗിക
സംവിധാനത്തില്‍ നിന്നോ തട്ടിപ്പുകാരില്‍ നിന്നോ ഉണ്ടായാല്‍ കൈയിലുള്ള സകല
സംവിധാനവുമുപയോഗിച്ച്
സര്‍ക്കാര്‍ പ്രതിരോധിക്കും. സുനാമി വരുന്നു എന്നുകേട്ടാല്‍ നാട്ടുകാരെ
തീരങ്ങളില്‍ നിന്ന് ഒഴിപ്പിക്കും. കടല്‍ ക്ഷോഭിക്കുമെന്നറിഞ്ഞാല്‍
കടലിലേക്ക് ആളെ വിടാതെയാകും. സാമാന്യബുദ്ധി വീട്ടില്‍ വെച്ച്, 'ഒന്നും
ചെയ്യുന്നില്ല' എന്ന ചീത്തപ്പേര് മാറ്റാന്‍ മാത്രമാകും എല്ലാവരുടെയും
ശ്രമം.
മൂന്നോ നാലോ പ്രാവശ്യം ഇത് ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ മുന്നറിയിപ്പ്
കാര്യമാക്കാതെയാകും. അതോടെ ദുരന്ത ലഘൂകരണം എന്നത് പ്രഹസനമായി മാറും. ഇത്
സംഭവിക്കും, ഉറപ്പാണ്.
'It is incurable'
തട്ടിപ്പുകാരുടെ പറുദീസ: ദുരന്തങ്ങള്‍ പ്രവചിക്കുക എന്നത് ശാസ്ത്രീയമായി
അത്ര എളുപ്പമല്ല. ഭൂകമ്പം പ്രത്യേകിച്ചും. ലോകത്ത് ഏത് പ്രദേശങ്ങളിലൊക്കെ
ഭൂകമ്പമുണ്ടാകുമെന്ന് ദുരന്ത ലഘൂകരണ രംഗത്തുള്ളവര്‍ക്ക് അറിയാം. എന്നാല്‍
അത് ഇരുപത്തിനാല് മണിക്കൂറോ നാല്പത്തിയെട്ട് മണിക്കൂറോ മുന്‍പ്
പ്രവചിക്കാനുള്ള
സംവിധാനമില്ല. ഭൂകമ്പമുണ്ടായാല്‍ സുനാമിയുടെ സാധ്യത കുറച്ചുകൂടി കൃത്യമായി
പറയാനാകുമെങ്കിലും, ഭൂകമ്പത്തിന് മുന്‍പ് അത് അസാധ്യമാണ്. കാറ്റിന്റെ
കാര്യത്തില്‍ രണ്ടു ദിവസം മുതല്‍ ഒരാഴ്ച മുന്നേ വരെ മുന്നറിയിപ്പ്
കിട്ടാറുണ്ട്. എന്നാല്‍ ഇതിനും ശാസ്ത്രീയമായ പരിമിതികളുണ്ട്.
ദുരന്തം പ്രവചിക്കുന്ന തട്ടിപ്പു ശാസ്ത്രക്കാര്‍ ലോകത്ത് ധാരാളമുണ്ട്.
ജ്യോത്സ്യം മുതല്‍ ഇലക്ട്രോ മാഗ്‌നറ്റിക് വേവ് വരെ ഉപയോഗിച്ച്,
ഉപഗ്രഹത്തിലെ കാര്‍മേഘങ്ങളുടെ രൂപം തൊട്ട് എക്‌സ്ട്രാ സെന്‍സറി
പെര്‍സെപ്ഷന്‍ വരെ ഉപയോഗിച്ച് ദുരന്ത പ്രവചനം നടത്തുന്നവര്‍ ലോകത്ത്
ധാരാളമുണ്ട്. ഞങ്ങള്‍ക്കും
ഇത്തരം തട്ടിപ്പുകാരുടെ മുന്നറിയിപ്പുകള്‍ ധാരാളം കിട്ടാറുണ്ട്. ഇവരുടെ
പ്രവചനം ഞങ്ങള്‍ ശ്രദ്ധിക്കാറില്ല, അതനുസരിച്ച് മുന്‍കരുതലുകള്‍
എടുക്കാറുമില്ല. ശാസ്ത്രം അനുസരിച്ച് ആണ് ലോകം മുന്നോട്ട് നീങ്ങേണ്ടത്.
ശാസ്ത്രത്തിന്റെ പരിമിതികളെ ഗവേഷണം കൊണ്ടാണ് നേരിടേണ്ടത് കപട ശാസ്ത്രം
കൊണ്ടല്ല. ശാസ്ത്രം
പുരോഗമിക്കാത്തതുകൊണ്ട് ആ സ്ഥാനത്ത് തട്ടിപ്പുകാരെ കയറ്റിയിരുത്തരുത്. അത് നമ്മളെ ലോകത്തിനു മുന്നില്‍ അപഹാസ്യരാക്കും.
ഡിസംബര്‍ മുപ്പത്തിയൊന്നിന് മുന്‍പ് ഇന്ത്യയില്‍ ഭൂകമ്പവും സുനാമിയും വന്‍
കൊടുങ്കാറ്റും ഒരു മലയാളി പ്രവചിച്ചു. ദശലക്ഷക്കണക്കിന് മലയാളികള്‍ അത്
കേട്ട് പേടിച്ചു. പാക്കിസ്ഥാനിലെ ഔദ്യോഗിക സംവിധാനം വരെ അത്
കാര്യമായെടുത്തു, അതിനെ ആസ്പദമാക്കി വീഡിയോ ഉണ്ടാക്കി. ഡിസംബര്‍
മുപ്പത്തിയൊന്നിന്
ഇനി അഞ്ചു ദിവസം കൂടിയേയുള്ളു. അതിനുമുന്‍പ് ഇന്ത്യയില്‍ ഭൂകമ്പം
ഉണ്ടാകില്ല എന്നൊന്നും ഒരു ശാസ്ത്രജ്ഞനായ ഞാന്‍ പറയില്ല. എന്നുവെച്ച്
ഇത്തരം പൊട്ട പ്രവചനത്തില്‍ ഒരു പ്രാധാന്യവും ഞാന്‍ കാണുന്നില്ല താനും.
നവംബറില്‍ കടലില്‍ ഒരു കാറ്റുണ്ടായി എന്നത് അതിന്ദ്രീയമായ ദുരന്ത
പ്രവചനത്തെ
സത്യമാക്കുന്നില്ല. ഇനി അടുത്ത വര്‍ഷം ഉണ്ടാകാനിടയുള്ള ദുരന്തത്തെപ്പറ്റി
പ്രവചിക്കാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കാനും പോകുന്നില്ല. കാരണം,
അങ്ങനെ ചെയ്യുന്നത് പോലും ഇത്തരം ആളുകള്‍ക്ക് അര്‍ഹിക്കാത്ത ശ്രദ്ധ
നല്‍കല്‍ ആണ്. അതേ സമയം കേരളത്തില്‍ ഇന്ന് അദ്ദേഹത്തിന്റെ പ്രവചനം
കേള്‍ക്കാത്ത ഒരു മലയാളിയും ഇല്ല എന്നതും ഈ വിഷയങ്ങളെ പറ്റി ശാസ്ത്രീയമായി
എഴുതുന്നവരെ സമൂഹം ഒട്ടും ശ്രദ്ധിക്കാറില്ല എന്നതും ഞാന്‍
ശ്രദ്ധിക്കുന്നുണ്ട്. അടിസ്ഥാന ശാസ്ത്രീയ ബോധം സമൂഹത്തില്‍ ഉണ്ടാക്കി
എടുക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നേ പറ്റൂ.
ദുരന്തങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 2018 -ല്‍ കേരളത്തില്‍ അന്‍പത്
പേരില്‍ കൂടുതല്‍ ആളുകള്‍ മരിക്കുന്ന ഒരു ദുരന്തമുണ്ടാകുമോ എന്ന്
എനിക്കിപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ ഒന്നുമാത്രം ഉറപ്പായി പറയാം,
2018 ജനുവരി ഒന്നിന് ജീവനോടെ ഇരിക്കുന്നവരില്‍ എണ്ണായിരം പേര്‍ ഉറപ്പായും
2019 ജനുവരി ഒന്ന്
കണി കാണാന്‍ ഉണ്ടാകില്ല. അവരില്‍ ഒരാള്‍ നിങ്ങളോ ഞാനോ ആയിരിക്കാം.
റോഡപകടവും മുങ്ങിമരണവുമായി വൈദ്യുതാഘാതവും ഒക്കെയായി എണ്ണായിരത്തോളം
മലയാളികളാണ് ഓരോ വര്‍ഷവും കാലമെത്താതെ മരിക്കുന്നത്. തട്ടിപ്പു
പ്രചാരണങ്ങള്‍ക്ക് കൊടുക്കുന്നതിന്റെ പത്തിലൊന്ന് ശ്രദ്ധ അക്കാര്യത്തില്‍
നമ്മള്‍ കൊടുത്താല്‍ ഉറപ്പായും എത്രയോ ജീവനുകള്‍ രക്ഷിക്കാം.
മാറുന്ന കാലാവസ്ഥ: ഓഖി കാറ്റുണ്ടായപ്പോള്‍ പലരും പറഞ്ഞ ഒരു കാര്യമുണ്ട്,
'ചുഴലിക്കാറ്റ് കേരളത്തില്‍ ഇതിനു മുന്‍പുള്ള ഒരു നൂറ്റാണ്ടില്‍
ഉണ്ടായിട്ടില്ല, അതിനാലാണ് നമ്മുടെ പ്രതികരണം ശരിയാകാതിരുന്നത്' എന്ന്. ഇത്
ശരിയല്ല. 1941-ല്‍ കേരളത്തില്‍ വലിയ കാറ്റ് ഉണ്ടായിട്ടുണ്ട്. 99-ലെ
വെള്ളപ്പൊക്കം
എന്നപോലെ 16-ലെ കാറ്റും അക്കാലത്ത് കഥയും കവിതയും ആയിട്ടുണ്ട്. എന്നിട്ടും നമ്മള്‍ പതിവുപോലെ ദുരന്തങ്ങളെ മറന്നതാണ്.
ഒരു കാര്യം ഉറപ്പായും പരം. ഇനി വലിയ കാറ്റും വെള്ളപ്പൊക്കവും വരാന്‍ ഒരു
നൂറ്റാണ്ടൊന്നും കാത്തിരിക്കേണ്ടി വരില്ല. കാലാവസ്ഥാ വ്യതിയാനം
ലോകത്തെവിടെയും കാറ്റിന്റെയും മഴയുടെയും സാന്ദ്രത കൂട്ടുകയാണ്. കേരളത്തിലും
ഇത് വ്യത്യസ്തമാകില്ല.
കാലാവസ്ഥാ വ്യതിയാനം, തിരിച്ചടികളും യാഥാര്‍ഥ്യവും: 2017
കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തില്‍ വലിയൊരു തിരിച്ചടിയുടെ
വര്‍ഷമായിരുന്നു. സ്ഥാനമേറ്റെടുത്ത പുതിയ അമേരിക്കന്‍ പ്രസിഡന്റ്
കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ചുള്ള ആഗോള ഉടമ്പടിയില്‍ നിന്നും
ഏകപക്ഷീയമായി പിന്മാറാന്‍ തീരുമാനിച്ചു.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയും, കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ
കാര്യത്തില്‍ ഒന്നാമത് നില്‍ക്കുന്നതുമായ അമേരിക്ക ഇത്തരത്തില്‍
പെരുമാറുന്നത്, ചൂട് കാര്യമായി കുറക്കാനും കാലാവസ്ഥാവ്യതിയാനത്തിന്റെ
ശക്തികളില്‍ നിന്ന് ഭാവി തലമുറയെ സംരക്ഷിച്ച് നിര്‍ത്തുന്നതിനുമുള്ള ആഗോള
ശ്രമങ്ങള്‍ക്ക്
തിരിച്ചടി തന്നെയാണ്. പക്ഷെ, സമ്പദ്വ്യവസ്ഥയിലെ കാര്‍ബണ്‍ സാന്ദ്രത
കുറഞ്ഞുവരുന്നുവെന്ന യാഥാര്‍ഥ്യം ഈ പ്രശ്‌നത്തെ ലഘൂകരിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്.
അമേരിക്കയിലെ കാറ്റുകള്‍: ഒന്നിന് പുറകെ ഒന്നായി രണ്ട് വലിയ
ചുഴലിക്കാറ്റുകള്‍ അമേരിക്കയില്‍ തുടങ്ങി ഫ്‌ളോറിഡയിലും ടെക്സാസിലും നാശം
വിതച്ചു. മുന്നറിയിപ്പുണ്ടായതിനാലും ആളുകള്‍ സ്ഥലം ഒഴിഞ്ഞു പോയതിനാലും
നാശനഷ്ടങ്ങള്‍ ഒരു പരിധി വരെ ഒഴിവായി. പക്ഷെ, ചരിത്രത്തിലെ ഏറ്റവും വലിയ
സാമ്പത്തിക നഷ്ടമുണ്ടായ
ഒരു വര്‍ഷവും കൂടിയായി ഇത്.
ഉയരത്തിലെ ദുരന്തം: ഇംഗ്ലണ്ടിലെ ഗ്രേറ്റ് ഫാള്‍സ് സമുച്ചയത്തിലുണ്ടായ
അഗ്‌നിബാധ എഴുപത് ആളുകളുടെ ജീവനാണെടുത്തത്. നഗരജീവിതത്തിന്റെ
ഒഴിവാക്കാനാവാത്ത ഒരു ബാക്കിപത്രമാണ് ഉയരത്തിലേക്കുള്ള വളര്‍ച്ച.
കേരളത്തില്‍ ഗ്രാമങ്ങളിലുള്‍പ്പെടെ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍
ഉണ്ടായിവരികയാണ്. ഓരോ വര്‍ഷവും ഇത്തരം കെട്ടിടങ്ങളില്‍ അഗ്‌നിബാധയും
മരണവും ഉണ്ടാകാറുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ അഗ്‌നിബാധ മുന്‍കൂട്ടി
കണ്ടെത്താനും അതിനെ പ്രതിരോധിക്കാനും ആളുകളെ ഒഴിപ്പിക്കാനുമുള്ള സംവിധാനം
ഉണ്ടെന്നാണ് പൊതുവെ നമ്മള്‍ കരുതുന്നത്. പക്ഷെ, ഇത് പൂര്‍ണ്ണമായും ശരിയല്ല
എന്നും, ഉയര്‍ന്ന കെട്ടിടങ്ങള്‍ ലോകത്ത്
എവിടെയും മരണക്കെണികള്‍ ആണെന്നുമുള്ള സത്യമാണ് ഗ്രേറ്റ് ഫാള്‍സ് ടവറില്‍
നിന്നും വരുന്നത്. കേരളത്തില്‍ ഫ്ളാറ്റുകളില്‍ ജീവിക്കുന്നവര്‍ പ്രത്യേകം
ശ്രദ്ധിക്കണം. ഫ്‌ലാറ്റ് ജീവിതത്തിലെ സുരക്ഷക്ക് ആളുകള്‍ എന്തുചെയ്യണം
എന്നതിനെപ്പറ്റി ഞാനൊരു ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ
ഓരോ ഫ്‌ലാറ്റ് നിവാസിയും ഇത് നിര്‍ബന്ധമായും വായിച്ചിരിക്കണം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!
ഇറാക്കിലെ ഭൂകമ്പം: വലിയ ഭൂകമ്പങ്ങളുടെ വര്‍ഷമായിരുന്നില്ല, 2017 എങ്കിലും
ഇറാന്‍ ഇറാക്ക് അതിര്‍ത്തിയില്‍ ഉണ്ടായ ഭൂകമ്പം ആയിരത്തോളം പേരെ
കൊന്നൊടുക്കി. ഭൂകമ്പത്തിന്റെ കാര്യത്തില്‍ ഞാന്‍ എപ്പോഴും പറയുന്നത് പോലെ
ഭൂകമ്പമല്ല, കെട്ടിടങ്ങളാണ് നമ്മെ കൊല്ലുന്നത്. മൊമന്റ് സ്‌കേലില്‍ 7.1
മാത്രമുള്ള
ഭൂകമ്പമാണ് ഈ നാശനഷ്ടങ്ങളുണ്ടാക്കിയത്. കേരളം ഭൂകമ്പത്തെ അധികം
പേടിക്കേണ്ട നാടല്ല എങ്കിലും, എന്‍ജിനീയര്‍മാരുടെ ഡിസൈനിനിടക്ക് വാസ്തുവും
ഫെങ് ഷുയിയുമൊക്കെ വെച്ച് കെട്ടിടത്തിന്റെ കണക്കില്‍
കൂട്ടലും കുറക്കലും നടത്തിയാല്‍ എട്ടിന്റെ പണി കിട്ടും. സംശയം വേണ്ട.
എല്ലാവര്‍ക്കും തയ്യാറെടുക്കാം: കേരളത്തിലും മലയാളികളുള്ള മറ്റു നാടുകളിലും
ഏതെങ്കിലും രീതിയിലുള്ള ദുരന്തമോ ദുരന്ത സൂചനയോ കിട്ടിയാലുടന്‍ തന്നെ
ഫേസ്ബുക്ക് വഴി അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. ഇത് തുടരും. ഈ
പരിപാടി ഒരു ആപ്പ് ആക്കിയാലോ എന്നെനിക്ക് ഒരാലോചനയുണ്ട്.
ഒക്കെയായി താല്പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ പറയുമല്ലോ.
പക്ഷെ ഒരു കാര്യത്തില്‍ എനിക്കല്പം വിഷമമുണ്ട്. കേരളത്തില്‍ ഇപ്പോള്‍
മുപ്പത് ലക്ഷത്തോളം മറുനാടന്‍ മലയാളികളുണ്ട്. ഓരോ വര്‍ഷവും കെട്ടിടം
പണിയില്‍ മുതല്‍ ക്വാറി അപകടത്തില്‍ വരെ ഏറെ ആളുകള്‍ മരിക്കുന്നുണ്ട്.
മരിച്ച മലയാളികള്‍ക്ക് ഇരുപതും ഇരുപത്തിയഞ്ചും ലക്ഷം രൂപ നഷ്ടപരിഹാരത്തുക
കൊടുക്കുമ്പോള്‍, അപകടത്തില്‍ പെടുന്ന മറുനാട്ടുകാര്‍ക്ക് അഞ്ചു ലക്ഷം
പോലും കൊടുക്കാറില്ല. ഇത് കഷ്ടമാണ്.
നഷ്ടപരിഹാരം പോകട്ടെ, ദുരന്ത സാഹചര്യമുണ്ടായാല്‍ നമ്മള്‍ കൊടുക്കുന്ന
മുന്നറിയിപ്പ് പോലും അവരിലെത്തിക്കാന്‍ ഇപ്പോള്‍ മാര്‍ഗ്ഗമില്ല. മലയാളിയുടെ
ഫേസ്ബുക്ക് വിപ്ലവം അവരില്‍ എത്തുന്നില്ല. മറുനാട്ടുകാരെ നമ്മുടെ ദുരന്ത
ലഘൂകരണ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തേണ്ട സമയം അതിക്രമിക്രമിച്ചു. ദുരന്ത
നിവാരണ അതോറിറ്റി ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം പ്‌ളീസ്...
മറ്റുള്ളവരുടെ ചോരയും കണ്ണീരും വീണ വളര്‍ച്ച ശാശ്വതമാകില്ല.