വത്തിക്കാന്‍സിറ്റി: ജോസഫും ഗര്‍ഭിണിയായ മേരിയും ബെത്‌ലഹേമിലേക്കു പോയത് ഇന്നത്തെ ദശലക്ഷക്കണക്കായ അഭയാര്‍ഥികളുടെ അവസ്ഥയ്ക്കു തുല്യമായ സാഹചര്യങ്ങളിലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നല്‍കിയ ക്രിസ്മസ് സന്ദേശത്തിലാണ് മാര്‍പാപ്പയുടെ വാക്കുകള്‍.
നിഷ്‌കളങ്കരുടെ രക്തമൊഴുക്കാന്‍ മടിയില്ലാത്ത നേതാക്കള്‍ കാരണമാണ് ദശലക്ഷക്കണക്കിനാളുകള്‍ ജന്‍മനാടുകളില്‍നിന്നു പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. 130 കോടിയോളം വരുന്ന കത്തോലിക്കര്‍ അഭയാര്‍ഥികളുടെ അവസ്ഥ കാണാതെ പോകരുത്. അവരുടെ കാല്‍പ്പാടുകള്‍ ജോസഫിന്റെയും മേരിയുടെ കാല്‍പ്പാടുകള്‍ക്കു പിന്നില്‍ ഒളിഞ്ഞുകിടക്കുന്നതാണെന്നും മാര്‍പാപ്പ.
ജറുസലമില്‍ സമാധാനം പുനസ്ഥാപിക്കപ്പെടണമെന്നും, കൊറിയന്‍ ഉപദ്വീപില്‍ പരസ്പര വിശ്വാസ സാധ്യമാകണമെന്നും ക്രിസ്മസ് സന്ദേശത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ പീഡയനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥ അദ്ദേഹം പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍